Nov 16, 2011

പ്രവാസം; യുവത്വം; അതിജീവനം


പ്രവാസം; യുവത്വം; അതിജീവനം
എം എസ് ഷൈജു, കൊല്ലം




പ്രവാസം ഒരു നെരിപ്പോടാണെന്ന് എവിടെയോ വായിച്ചതായി ഓര്‍ക്കുന്നു. ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്‌. അതീജീവനത്തിന്റെ തീക്ഷ്ണമായ കനലുകളെരിയുന്ന ഒരു മഹാ നെരിപ്പോടാണ്‌ പ്രവാസം. അനേക ലക്ഷം ചടുലമായ യൗവ്വനത്തിന്റെ ചിറകുകള്‍ നിര്‍‌വികാരതയോടെ കരിഞ്ഞുവീണ ഒരു അഭിശപ്ത നെരിപ്പോട്. അത് ജ്വലിപ്പിച്ച പ്രകാശത്തില്‍ വഴി കണ്ട് അതീജീവനത്തിന്റെ കനല്പഥങ്ങള്‍ താണ്ടിക്കടന്നവരുടെ വിജയ ഭേരികള്‍ കേള്‍ക്കാതെയുള്ള സ്വാര്‍ത്ഥമായ ഒരു വിലയിരുത്തലല്ല ഇത്. കേരളത്തിലെ യുവത്വത്തിന്റെ ഒരു മഹാപങ്ക് പ്രവാസത്തിന്റെ ചൂര് നുകര്‍ന്നവരാണ്‌. പ്രവാസത്തിന്റെ എരിയുന്ന കനലുകളില്‍ നിന്നും ചിലര്‍ വെളിച്ചം തേടുമ്പോള്‍ ചിലര്‍ ആ കനലുകളായ്ത്തന്നെ എരിഞ്ഞില്ലാതെയാകുന്നു. യുവത്വത്തില്‍ നുകരുന്ന ജീവിതാനുഭവങ്ങളാണ്‌ ഒരാളെ പരിപക്വമാക്കുന്നതെന്നും അയാളുടെ ജീവിത വീക്ഷണം രൂപപ്പെടുത്തുന്നത് എന്നുമാണ്‌ പറയപ്പെടുന്നത്. പ്രവാസം അതിന്റെ ശക്തവും അനാദ്യശ്യവുമായ ഹസ്തങ്ങളാല്‍ കേരളീയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ ശക്തമായ സ്വാധീനം ചെലുത്തുന്നുണ്ട്. തൊള്ളായിരത്തി എഴുപതുകളിലാണ്‌ ഗള്‍ഫ് നാടുകളിലേയ്ക്ക് യുവത്വത്തിന്റെ വ്യാപകമായ ഭാഗ്യം തേടിയുള്ള യാത്രകള്‍ ആരംഭിക്കുന്നത്. പ്രതീക്ഷകള്‍ വറ്റാത്ത മനസും എന്തിനേയും എതിരിട്ട് തോല്പ്പിക്കാനുള്ള ചങ്കൂറ്റവുമുള്ളവരായിരുന്നു പ്രവാസത്തിന്റെ സ്വര്‍ഗീയ ഭൂമിക തേടി പറന്നുയര്‍ന്നത്. പുരോഗതിയിലേയ്ക്ക് കുതിച്ച് കൊണ്ടിരുന്ന മനുഷ്യ രാശിയുടെ മുഖ്യധാരയില്‍ നിന്നും ഒരു നൂറു കൊല്ലമെങ്കിലും പിന്നില്‍ നടന്നിരുന്ന കേരളീയരെ ലോക ജനത്യ്ക്ക് ഒപ്പമെത്തിക്കുന്നതില്‍ ഗള്‍ഫ് പ്രവാസം വഹിച്ച പങ്ക് അപാരമായിരുന്നുവെന്നത് നിസ്തര്‍ക്കം.  ഗള്‍ഫ് എന്ന ഉപഭോഗ കമ്പോളത്തില്‍ നിന്നും കൗതുകച്ചിറകുകളൊടെ പറന്നു വന്ന വിസ്മയം വിടര്‍ത്തുന്ന ഉല്പന്നങ്ങളായിരുന്നു മലയാളിയുടെ ആദ്യ ഗള്‍ഫ് കാഴ്ചകള്‍. എത്തിപ്പിടിയ്ക്കാന്‍ ലക്ഷ്യങ്ങളും വെട്ടിപ്പിടിയ്ക്കാനുള്ള ചങ്കുറപ്പുമായിരുന്നു ആദ്യ കാല പ്രവാസികള്‍ക്കുണ്ടായിരുന്നത്. വിധിയെ വിരഹ ദുഖം കൊണ്ട് മല്ലിട്ട് ഇവര്‍ നടന്ന് പതിഞ്ഞ കരിമ്പാറകള്‍ നിറഞ്ഞ പ്രവാസമെന്ന മണ്ണ്‌ നാളത്തെ യുവതയുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന അതിപ്രധാനമായ ഒരു സാമൂഹ്യ ഘടകമാകുമെന്ന് അവര്‍ ഒരിക്കലും ചിന്തിച്ചിരിക്കില്ല.
ഇന്ന് കേരളീയ യുവത്വത്തിന്റെ പ്രതീക്ഷയുടെ അശ്വ ബിംബങ്ങളാണ്‌ ഗള്‍ഫും ഗള്‍ഫിലെ തൊഴില്‍ സാധ്യതകളും. അവിടങ്ങളില്‍ നിന്നും കിനിഞ്ഞിറങ്ങിയ അറബിപ്പണത്തിന് ഒരു നാടിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുന്നതില്‍ മുഖ്യ പങ്ക് വഹിക്കാനായി എന്നതിനപ്പുറം ഒരു സമൂഹത്തിലെ യുവത്വത്തിന്റെ നല്ലൊരു പങ്കും ചിതറിത്തെറിച്ചിരിക്കുന്ന ഒരു സാംസ്കാരിക മണ്ഡലം എന്ന നിലയില്‍ക്കൂടിയാണ്‌ ഗള്‍ഫ് ഇന്ന് വിലയിരുത്തപ്പെടുന്നത്. വികസനത്തിന്റേയും പ്രതീക്ഷകളുടേയും നിലയ്ക്കാത്ത ചിലമ്പൊലി ശബ്ദമായി പ്രവാസ ജീവിതം പ്രകീര്‍ത്തിക്കപ്പെടുമ്പോഴും സഗൗരവം ചര്‍ച്ചയാകാതെ പോകുന്ന ചില സാംസ്കാരിക വ്യതിയാനങ്ങള്‍ക്ക് പ്രവാസത്തിലെ യുവത വിധേയമാകുന്നുണ്ട്. ഒരിക്കല്‍ അതിജീവനത്തിന്റെ ചിറകുകള്‍ വിടര്‍ത്തി തണല്‍ ചൊരിഞ്ഞു തന്ന പ്രവാസം ഇനിയും എത്ര നാള്‍ തുടരേണ്ടതുണ്ടെന്ന ഗൗരവമായ ഒരന്വേഷണവും എങ്ങു നിന്നും ഉയര്‍ന്നു വരുന്നതായി കാണുന്നുല്ല.  പ്രവാസത്തിന്റെ ഒരു നൂറ്റാണ്ട്* പിന്നിടുന്ന ഇക്കാലത്ത് പിന്നിലേയ്ക്ക് തിരിഞ്ഞുള്ള ഒരു വിശാല വായന നല്ലതാണ്‌.

പ്രവാസത്തിന്റെ വ്യത്യസ്ത തലങ്ങള്‍
ഒരു നൂറ്റാണ്ടിന്റെ പ്രവാസത്തിനു ശേഷം കേരളീയ യുവത്വത്തിന്‌ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍  നമ്മുടെ സാമൂഹ്യ ഘടനയില്‍ ശക്തമായ പ്രതിഫലനങ്ങള്‍ സ്യഷ്ടിക്കുന്നുണ്ട്. പ്രവാസത്തില്‍ ജീവിക്കേണ്ടി വരുന്ന യുവത്വവും പ്രവാസം സ്പോണ്‍സര്‍ ചെയ്യുന്ന സുഖലോലുപതകളുടേയും സൗകര്യങ്ങളുടേയും പരോക്ഷ ഗുണഭോക്താക്കളായി നാട്ടില്‍ ജീവിക്കുന്ന യുവത്വവും ഇതില്‍ ഉള്‍പ്പെടും.
കേരളം അതിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ പ്രവാസവുമായി ബന്ധപ്പെട്ടാണ്‌. ജീവസന്ധാരണത്തിനായി നാടു വിടുന്നവരെ പ്രവാസികളായി പരിഗണിക്കാമെങ്കില്‍ അത്തരം പ്രവാസികളുടെ പറുദീസയായിരുന്നു കേരളം. ബി.സി രണ്ടായിരത്തി അറുന്നൂറു മുതല്‍ തന്നെ കേരളത്തിലേയ്ക്ക് ഈജിപ്തില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നുമുള്ള അറബി വ്യാപാരികള്‍ നിശ്ചിതകാലം വന്നു താമസിച്ച് തിരിച്ച് പോകുമായിരുന്നു. 

തീര്‍ത്തും സ്വയം പര്യാപ്തമായ കേരളീയ സാഹചര്യത്തില്‍ വന്ന അതീവ ഗുരുതരവും അതിശക്തവുമായ ജാതി വ്യവസ്ഥയുടേയും, ജന്മി മേല്‍ക്കോയ്മയുടേയും, ഭരണ വര്‍ഗത്തിന്റെ അക്ഷന്തവ്യമായ സ്വജനപക്ഷപാതത്തിന്റേയും അനന്തര ഫലങ്ങളായി പരാശ്രയത്വത്തിന്റെ നുകങ്ങളില്‍ ആയുഷ്കാലം ബന്ധിതരായി കഴിയേണ്ടി വന്ന ഒരു ദരിദ്ര വര്‍ഗ്ഗം പിറവി കൊള്ളുകയും, അടിച്ചമര്‍ത്തലിന്റേയും അരക്ഷിതത്വത്തിന്റേയും സഹചാരികളായി തലമുറകളോളം കഴിയേണ്ടി വരികയും ചെയ്തു. കാലങ്ങളായി തലമുറകളിലൂടെ തങ്ങള്‍ സഹിക്കുന്ന അപമാനത്തിന്റേയും അരക്ഷിതത്വത്തിന്റേയും മാറാലകള്‍ പേറുന്ന അധമത്വ ഭാണ്ഡങ്ങള്‍ സ്വന്തം ചുമലില്‍ നിന്നും വലിച്ചെറിയാന്‍ വെമ്പല്‍ കൊണ്ട ഒരു ജന സമൂഹത്തിന്റെ പ്രതിനിധികളായിരുന്നു ആദ്യകാല പ്രവാസികള്‍. ഭേദപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടിയും അധികാരി, ജന്മി വര്‍ഗ്ഗങ്ങളുടെ പീഢനമുക്തമായ ഒരു ജീവിതം സ്വപ്നംകണ്ടും കേരളത്തില്‍ നിന്നും അന്യ നാടുകളിലേയ്ക്ക് ചേക്കേറാന്‍ സാധിച്ചവരുടെ എണ്ണം കുറവായിരുന്നുവെങ്കിലും, അത് അതിജീവനത്തിന്റെ മേച്ചില്പ്പുറങ്ങളായി ഇവര്‍ക്കനുഭവപ്പെട്ടു. തമിഴ്നാടും, കര്‍ണ്ണാടകയും, മഹാരാഷ്ട്രയുമായിരുന്നു ഇത്തരത്തില്‍ ആദ്യകാല പ്രവാസികള്‍ തെരഞ്ഞെടുത്ത ഭൂമികകള്‍.
1970കളോടെ തുടങ്ങിയ ഗള്‍ഫ് പ്രവാസത്തിന്റെ സാധ്യതകളോടെയാണ്‌ പ്രവാസമെന്ന ചിന്തയ്ക്ക് മേല്‍ ജീവിത സൗകര്യങ്ങളുടെ മേന്മയും, ആഢംബരത്തിന്റെ പളപളപ്പും പച്ച പിടിക്കുന്നത്. അറേബ്യണ്‍ മണല്‍ക്കാടുകളിലെവിടെയോ തങ്ങല്‍ സ്വപ്നം കാണുന്ന ഒരു സ്വര്‍ഗ്ഗീയ ഭൂമിക തങ്ങളേയും കാത്തിരിക്കുന്നുവെന്ന പ്രതീക്ഷ നിശ്ചയദാര്‍ഢ്യവും സാഹസിക ചിന്തയുമുള്ള ചെറുപ്പക്കാരെ അവേശഭരിതരാക്കി. ജീവിതം അല്ലെങ്കില്‍ മരണം എന്ന അതിജീവനത്തിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ടാണ്‌ ഇവര്‍ നാടു വിട്ടിരുന്നത്. കഠിനാധ്വാനികളും സമ്പാദ്യ ശീലക്കാരുമായ ഇവര്‍ വളരെ വേഗം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളിലേയ്ക്ക് കൂടുമാറി.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ സോഷ്യല്‍ സയന്‍സ് റിസര്‍ച്ചും (ഐ.സി.എസ്.എസ് ആര്‍) കേരള സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും (കെ.എസ്.ഐ), കേരളീയ സമൂഹത്തില്‍ പ്രവാസവും പ്രവാസികളും ചെലുത്തിയ സ്വാധീനത്തേയും വികസനോന്മുഖമായ മാറ്റത്തേയും പറ്റി ആധികാരികമായി പനം നടത്തിയിട്ടുണ്ട്. അവരുടെ പനങ്ങളില്‍ കേരളത്തില്‍ സംഭവിച്ച പ്രവാസത്തിന്റെ വ്യത്യസ്ത ഘട്ടങ്ങളെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍ ബ്രിട്ടീഷ് കോളനികളായ മലേഷ്യ, ബര്‍മ്മ, ശ്രീലങ്ക, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേയ്ക്ക് കേരളീയര്‍ നടത്തിയ പ്രവാസമാണ്‌ ഇതില്‍ ഒന്നാം ഘട്ടം. കാര്‍ഷിക മേഖലയിലേയ്ക്കും തോട്ടം മേഖലയിലേയ്ക്കുമാരുന്നു മുഖ്യമായും ആളുകള്‍ ചേക്കേറിയിരുന്നത്. 1930ലെ പ്രാബല്യത്തില്‍ വന്ന ഇന്ത്യന്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ സാങ്കേതിക പ്രശ്നങ്ങള്‍ കൊണ്ടും ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങള്‍ നടപ്പിലാക്കിയ നിയമങ്ങളുടെ നൂലാമാലകള്‍ കൊണ്ടും ഇത്തരം യാത്രകള്‍ പിന്നീട് അധികം ഉണ്ടായില്ല. ഇവരില്‍ പലരും പ്രവാസ ഭൂമികയില്‍ തന്നെ ശിഷ്ട കാലം കഴിച്ച് കൂട്ടുകയും ചെയ്തു.
ആഫ്രിക്കന്‍ നാടുകളിളേയ്ക്ക് നടന്ന വ്യാപകമായ കുടിയേറ്റത്തെയാണ്‌ പ്രവാസത്തിന്റെ രണ്ടാം ഘട്ടമായി ഗണിക്കുന്നത്. താരതമ്യേന വിദ്യാഭ്യാസം നേടിയ ഇന്ത്യാക്കാര്‍ മെച്ചപ്പെട്ട തൊഴില്‍, വേതന വ്യവസ്ഥകള്‍ തേടി ഇവിടങ്ങളില്‍ താമസമാക്കാന്‍ തുടങ്ങി. എന്നാല്‍ ഇതിനും അധികം ആയുസുണ്ടായില്ല. തദ്ദേശിയരുടെ ശക്തമായ ചെറുത്തു നില്പ്പും, വര്‍ണ്ണ വ്യവസ്ഥതിയുടെ വര്‍ദ്ധിച്ച സ്വാധീനവും ഇവരില്‍ ഭൂരിഭാഗത്തേയും ജന്മ നാടുകളില്‍ത്തന്നെ മടക്കിയെത്തിക്കാന്‍ കാരണമായി.
വികസിത രാജ്യങ്ങളായ വടക്കേ അമേരിക്കയിലും പടിഞ്ഞാരന്‍ യൂറോപ്പിലെ രാജ്യങ്ങളിലും 1950കളോടെ വ്യവസായങ്ങള്‍ ത്വരിതഗമനത്തിലാകുകയും, വര്‍ദ്ധിച്ച തോതിലുള്ള മാനവ വിഭവ ശേഷി ആവശ്യമായിവരികയും, ഇന്ത്യ പോലെയുള്ള രാജ്യങ്ങളിലെ അധ്വാന ശീലരായ തൊഴിലാളികള്‍ക്കായി അവസരങ്ങളുടെ വാതില്‍ തുറന്നിടുകയും ചെയ്തു. ഇതിനെയാണ്‌ പ്രവാസത്തിന്റെ മൂന്നാം ഘട്ടമായി പരിഗണിക്കുന്നത്. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ നിരവധിയാളുകള്‍ ഈ ഒഴുക്കില്‍ പ്രവാസികളാകുകയും, വര്‍ഷങ്ങളായുള്ള സാംസ്കാരിക സഹവാസ, സങ്കലനങ്ങള്‍ക്ക് വിധേയമായി നിരവധി ഇന്ത്യാക്കാര്‍ ഇവിടങ്ങളില്‍ സ്ഥിരവാസമാക്കുകയും ചെയ്തു.

എന്നാല്‍ പ്രവാസത്തെക്കുറിച്ച് ഇന്നത്തെ ധാരണകള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും നിദാനമായത് 1970കളോടെ ഗള്‍ഫ് മേഖലയിലേയ്ക്ക് ഉണ്ടായ വന്‍ തോതിലുള്ള മാനവ ശേഷിയുടെ ഒഴുക്കോടെയാണ്‌. തുച്ഛ മായ വര്‍ഷങ്ങള്‍കൊണ്ട് ആഢംബരത്തിന്റെ പ്രഭാവലയത്തില്‍ മടങ്ങിവന്ന ഗള്‍ഫ് പ്രവാസികള്‍ ചെറുപ്പക്കാരില്‍ ആശ്ചര്യവും ആവേശവും നിറയ്ക്കുകയും യാത്രാ സം‌വിധാനങ്ങളിലുണ്ടായ വമ്പിച്ച പുരോഗതിയിലൂടെ പ്രവാസ സഞ്ചാരത്തില്‍ അനായാസത കൈവരിക്കുകയും ചെയ്തു. ത്യാഗ പൂര്‍ണവും അനിശ്ചിതത്വം നിറഞ്ഞതുമായ ദു ര്‍ഘട യാത്രകള്‍ക്ക് പകരം ശീതളമായ ഏതാനും മണിക്കൂറുകള്‍ കൊണ്ട് പതിനായിരക്കണക്കിന് കിലോമീറ്ററുകള്‍ താണ്ടാന്‍ കഴിയുന്ന ആധുനിക ഗതാഗത സം‌വിധാനങ്ങള്‍ പ്രവാസത്തിന്റെ ഗള്‍ഫൊഴുക്കിന്‌ ആക്കം കൂട്ടി. കടിനാധാനികള്‍ മാത്രമല്ല അലസരും സ്വപ്നജീവികളുമൊക്കെ പ്രവാസത്തിന്റെ ഈ നാലാം ഘട്ടത്തില്‍ തഴച്ച് വളര്‍ന്നു.
മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും ഭിന്നമായി കേരളമായിരുന്നു ഈ ഗള്‍ഫ് പ്രവാസത്തിന്റെ പ്രധാന ഭൗമസ്രോതസ്സ്. വ്യാപകമായ ഗള്‍ഫ് പ്രവാസം കേരളത്തിന്റെ കുടുംബ വ്യവസ്ഥകളില്‍ വലിയ മാറ്റങ്ങള്‍ വരുത്തി. കാര്‍ഷിക, സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ മതരംഗങ്ങളില്‍പ്പോലും ഇത് ശക്തമായ സ്വാധീനം ചെലുത്തി. കുറഞ്ഞ വര്‍ഷങ്ങള്‍ കൊണ്ട് തന്നെ കേരളത്തിലെ യുവത്വത്തിന്റെ സിംഹ ഭൂരിപക്ഷവും, തിരിച്ചൊരു പറിച്ചുനടല്‍ സാധ്യമാകത്ത വിധം വിവിധ ഗള്‍ഫ് നാടുകളില്‍ വേരുകളാഴ്ത്തിക്കഴിഞ്ഞു.

പ്രവാസി യുവത്വവും സാംസ്കാരിക വ്യതിയാനങ്ങളും
മുന്‍‌കാലങ്ങളിലെ പ്രവാസത്തേയും പ്രവാസികളെയും ഇന്നുമായി ഒരു താരതമ്യം ചെയ്യുമ്പോള്‍, ഇന്നത്തെ പ്രവാസികള്‍ ഏറെ സ്വതന്ത്രരും യാഥാര്‍ത്ഥ്യങ്ങളെ കൂടുതല്‍ ഉള്‍ക്കൊള്ളുന്നവരുമാണെന്നു കാണാം. നിരവധി സാംസ്കാരിക, സാമൂഹിക സംഘടനകള്‍ പ്രവാസികളുടെ ഉന്നമനത്തിനും ക്ഷേമ സേവനങ്ങള്‍ക്കുമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ പലതും പ്രവാസികള്‍ക്ക്തന്നെ ബാധ്യതകളാകുകയും, സംഘര്‍ഷങ്ങള്‍ക്ക് വഴിത്താരകള്‍ തീര്‍ക്കുകയും ചെയ്യുന്നുണ്ട് എന്നൊരു കൂട്ടി വായന നന്നായിരിക്കും. സേവനങ്ങളും പ്രവര്‍ത്തനങ്ങളും താല്പര്യമുക്തമോ ലാഭേഛരഹിതമോ ആക്കാന്‍ ശ്രമിക്കുന്നില്ല എന്നൊരു ആരോപണത്തെ പരിഗണിച്ച്കൊണ്ട് തന്നെ ഇവരില്‍ പലരും സേവനത്തിന്റെ മാത്യകകളാകുന്നുവെന്നതും പരാമര്‍ശിക്കാതെ വയ്യ. സൗദി അറേബ്യയിലെ ദമ്മാം നഗരത്തില്‍ മാത്രം നൂറ്റിനാല്പത്തി‌യെട്ടോളം വ്യത്യസ്ത സംഘടനകള്‍ കടലാസു പുലികളായും, കര്‍മനിരതരായ സേവന സംഘങ്ങളായും പ്രവര്‍ത്തിക്കുന്നുവെന്നത് ആശ്ചര്യജനിതകമാണ്‌. രാഷ്ട്രീയ പ്രസ്ത്ഥാനങ്ങളുടെ പ്രവാസ പ്രായോജകരായ സംഘടനകളും സജീവമാണ്‌. വിനോദങ്ങളേയും കലകളേയും മാത്രം പ്രോത്സാഹിപ്പിക്കുന്ന സംഘടനകളും, മതസംഘടനകളുമൊക്കെ മിക്കവാറും എല്ലാ ഗള്‍ഫ് നാടുകളിലും പ്രവര്‍ത്തിക്കുന്നുവെങ്കിലും, പ്രവാസി സമൂഹത്തില്‍ സംഭവിക്കുന്ന സൂക്ഷ്മമായ സാംസ്കാരിക വ്യതിയാനങ്ങളും, ധാര്‍മിക പ്രശ്നങ്ങളും വിലയിരുത്തുന്നതില്‍ ഇവയ്ക്ക് മിക്കതിനും ജാഗ്രതക്കുറവോ പരാജയങ്ങളോ സംഭവിക്കുന്നു.

പ്രവാസി യുവതയ്ക്കിടയില്‍ കുറ്റക്യത്യങ്ങളും സാംസ്കാരിക വൈക്യതങ്ങളും വര്‍ദ്ധിച്ചുവരുന്നുവെന്നത്‌ പ്രത്യേകിച്ച് പനങ്ങളുടെ പിന്‍ബലമില്ലാതെ തന്നെ മനസ്സിലാക്കാവുന്നതാണ്‌. ജയിലുകളില്‍ അടയ്ക്കപ്പെടുന്ന പ്രവാസി ഇന്ത്യക്കാരുടെ എണ്ണം ഓരോ ഗള്‍ഫ് നാടുകളിലും കൂടി വരുന്നു എന്നാണ്‌ പത്ര വാര്‍ത്തകള്‍ നല്‍കുന്ന് വിവരം. തട്ടിപ്പും, കൊള്ളയും, കൊലയും, പെണ്‍‌വാണിഭങ്ങളൂമടക്കം നിയമവിരുദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മാഫിയാ സംഘങ്ങള്‍ പ്രവാസത്തിലെ കാണാമറയത്തിരുന്ന് അവരുടെ സാമ്രാജ്യങ്ങള്‍ തീര്‍ക്കുന്നു. കുടിപ്പകകളും മാത്സര്യങ്ങളും കൊലപാതകങ്ങളിലേയ്ക്ക് വരെ നീളുകയും നാട്ടിലെ കുടുംബങ്ങളിലേയ്ക്ക് കൂടി അത് വ്യാപിക്കുകയും ചെയ്യുന്നു. സൈബര്‍ തട്ടിപ്പുകളിലും അതിന്റെ ഇരകളിലും മലയാളി സാന്നിധ്യം വളരെകൂടുതലാണ്‌. പ്രവാസി സമൂഹത്തില്‍  സംഭവിക്കുന്ന ഈ അവസ്ഥാ വ്യതിയാനം പരിശോധിക്കുമ്പോള്‍ പ്രവാസത്തിന്റെ ഭാവിക്ക് മുകളില്‍ അരൂപിയായി തൂങ്ങുന്ന ഡമോക്ലീസിന്റെ കൂര്‍ത്തവാള്‍ കാണാന്‍ കഴിയുന്നുണ്ട്. ഒപ്പം എന്തൊക്കെയോ ഓര്‍മിപ്പിക്കുന്ന അപായ മണികളുടെ ശബ്ദമില്ലാത്ത ശബ്ദവും.

തിരിച്ചു വരവിന്റെ പ്രവാസം
ഒരിക്കലും മടങ്ങാന്‍ കഴിയാത്ത വിധത്തിലിള്ള ഒരു ഏണിയും പാമ്പും കളിയായ പ്രവാസത്തില്‍ നിന്നും നാം പരമമായി നേടുന്നതെന്ത് എന്ന ചോദ്യം വളരെ പ്രസക്തമാണ്‌. എത്ര പ്രവാസികള്‍ക്ക് ഈ ചോദ്യത്തിന്റെ ഗൗരവം അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും? ഒരിക്കലും ഒരു തിരിച്ചു വരവ് പ്രതീക്ഷിക്കാത്ത ഒരുജന്മനാടാണ്‌ ഒരോ പ്രവാസിയേയും കാത്തിരിക്കുന്നത്.  കേരളത്തിന്റെ സവിശേഷമായ സ്വയം പര്യാപ്തത കേരളത്തിന്‌ എന്നേ നഷ്ടമായിരിക്കുന്നു. മലയാളികളെ ഭക്ഷിപ്പിച്ചിരുന്ന വിശലമായ വയലേലകള്‍ അപ്രത്യക്ഷമായിരിക്കുന്നു. പരശ്രയത്വത്തിന്റെ നുകം ചുമക്കാന്‍ വയ്യാത്തതു കൊണ്ട് പ്രവാസികളാകേണ്ടി വന്ന ഒരു തലമുറയുടെ പിന്മുരക്കാറ് ഈ പ്രവാസം കൊണ്ട് നേടിയത് ഒരിക്കലും ഒഴിവാക്കനാവത്ത പരാശ്രയത്വം. ഒരു സമൂഹത്തിന്റെ പുരോഗതിയെന്നത് വിലയിരുത്തപ്പെടേണ്ടത് ഒന്നോ രണ്ടോ തലമുറയുടെ സുഖലോലുപതയിലോ, യമണ്ടന്‍ കോണ്‍‌ക്രീറ്റ് സൗധങ്ങളുടെ നിരയൊത്ത വ്യാപനത്തിലെ ദ്യശ്യ ഭംഗിയിലോ, നെടുനീളന്‍ റോഡുകളില്‍ നിരന്നു പായുന്ന വാഹങ്ങളിലൊ അതുമല്ലെങ്കില്‍ ഇന്നലെകളിലെ സ്വപ്നങ്ങല്‍ ഇന്ന് കൈക്കുമ്പിളിലൊതുക്കൊന്നതിലോ ആണോ എന്നതാണു നാം ഉത്തം അന്വേഷിക്കേണ്ട ചോദ്യം.

ഒരു സമൂഹത്തിലെ ചടുലമായ ഉച്ഛ്വാസ നിശ്വാസങ്ങളാണ്‌ അതിലെ കൗമാരവും യൗവ്വനവും. പ്രതീക്ഷകള്‍ പൂത്തുനില്‍ക്കുന്ന ചടുലമായ യൗവ്വനത്തിന്റെ അഭാവമാണ്‌ പല നാഗരികതകളേയും സാമ്രാജ്യങ്ങളേയും തകര്‍ത്തതും പിന്നോട്ടടിച്ചതും. പ്രവാസത്തിന്റെ ശീതളിമയിലും ജന്മനാട് നല്‍കുന്ന സ്വാതന്ത്രം അനുഭവിക്കാന്‍ സാധിക്കതെ കഴിയേണ്ടി വരുന്ന യുവജനങ്ങളില്‍ ഒരുതരം മാനസിക മരവിപ്പ് പടരുന്നുവെന്നാണ്‌ സാമൂഹ്യ ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.  സാമൂഹ്യ പ്രതിബദ്ധതയില്ലാത്ത ഒരു യുവസമൂഹം വളര്‍ന്നു വരുന്നുവെന്നത് പ്രവാസ സംഘടനകള്‍ അതീവ ഗൗരവത്തോടെ നോക്കിക്കാണേണ്ടിയിരിക്കുന്നു. ഏത് പ്രവാസത്തിനും ഒരു അവസാനമുണ്ട്. ആ തിരിച്ചറിവാണ്‌ നാം ഉണ്ടാക്കിയെടുക്കേണ്ടത്. അഥാണ്‌ ചരിത്രം നല്‍കുന്ന പാഠം. മൗലാനാ വഹീദുദ്ദീന്‍ ഖാന്‍ എഴുതിയ വിഖ്യാതമായ ഗ്രന്ഥമാണ്‌ ചരിത്രം നല്‍കുന്ന പാഠം എന്ന ശീര്‍ഷകത്തിലുള്ളത്. ശുഷ്ക ചിന്തയുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ച് വിശാലമായ ഒരു സാമൂഹിക വായനയ്ക്ക് അവസരമൊരുക്കുന്ന ആ ഗ്രന്ഥം, ലോകത്തെ നിരവധി ചരിത്ര വൈപരീത്യങ്ങളും, അനുഭവ പാറങ്ങളും ചര്‍ച്ചയാക്കുന്നുണ്ട്. ബ്യഹത്തായ ഒരു ആലോചനാലോകം തുറന്നിടുന്ന ആപുസ്തകം അവസാനിക്കുന്നത് സുപ്രസിദ്ധമായ ഒരു പരാമര്‍ശത്തോടെയാണ്‌. അത് ഇപ്രകാരമാണ്‌. " ചരിത്രത്തില്‍ നിന്നും ആരും ഒന്നും പഠിക്കുന്നില്ല; അതാണത്രേ ചരിത്രം നല്‍കുന്ന ഏറ്റവും വലിയ പാഠം"

Nov 12, 2011

ഇസ് ലാം വിരുദ്ധതയുടെ പുതിയ പതിപ്പുകൾ


ഇസ് ലാം വിരുദ്ധതയുടെ പുതിയ പതിപ്പുകൾ


എം എസ് ഷൈജു, കൊല്ലം




ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇസ്ലാമിക ജാഗരണവും ആദർശ പ്രതിപത്തിയുള്ള മുസ്ലിം യുവതയും സജീവമായി വരുന്നുവെന്നത് മുസ്ലിം മീഡിയകൾ നല്കി വരുന്ന ഒരു ശുഭ വാർത്തയാണു. ആഗോളതലത്തിൽ ഇസ്ലാമിക സ്ഥാപനങ്ങളും, പ്രബോധന സംരഭങ്ങളും നിർലോഭം ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇത്തരം ശുഭ പ്രതീക്ഷകളിൽ പോലും ഗൌരവമായ ചില അശുഭ ചിന്തകൾ ഒളിഞ്ഞിരിക്കുന്നുണ്ട് എന്നത് പലപ്പോഴും നാം അറിയാതെയൊ വായിക്കാതെയോ പോകുന്നു. ഇസ്ലാമിനെ വൈകാരികതയുടെ ആദർശമായും പ്രായോഗിക രാഹിത്യം മുഴച്ചു നില്ക്കുന്ന ഒരു ദർശനമായും വക്രീകരിപ്പിച്ച് അവതരിപ്പിക്കുന്നതിനുള്ള ബോധപൂരവമായ നീക്കങ്ങൾ ലോകത്തെമ്പാടും നടന്നു വരുന്നുവെന്നത് ഒരു വസ്തുതയാണു.ഒരോ കാലത്തും ഇസ്ലാം വിരുദ്ധ അച്ചുതണ്ടുകൾ അതിന്നായി അനവധി പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ശ്രമിക്കുകയും,  ആദർശ നിഷ്ഠയും കർമശേഷിയുമുള്ള മുസ്ലിം യുവത്വം ഇതിനെ തിരിച്ചറിയുകയും കാലികവും പ്രായോഗികവുമായി പ്രതിരോധിച്ച് പോരുകയും ചെയ്തിട്ടുണ്ട്. ലോകത്തെ മാധ്യമ ഭീമന്മാർ ഇസ്ലാമിന്റെ എതിർ ചേരിയിൽ നിലയുറപ്പിച്ചു എന്നതാണു ഇരുപതാം നൂറ്റാണ്ടിൽ ലോകത്തുണ്ടായ ഇസ്ലാമിക വിരുദ്ധ തരംഗങ്ങളിലെ പ്രധാന കാഴ്ച. അവർ പടച്ചുവിട്ട ഇസ്ലാം വെറിയുടെ ഉച്ഛിഷ്ടങ്ങളാണു ലോകത്താകമാനമുള്ള പ്രാദേശിക മാധ്യമങ്ങൾ എറ്റു പിടിച്ചതും പ്രചരിപ്പിച്ചു കൊണ്ടിരുന്നതും. കായിക പോരാട്ടങ്ങളുടെ ഭൂമികയിൽ നിന്നും ധൈഷണിക പ്രതിരോധത്തിന്റെ പുതിയ തലങ്ങളിൽ നിലയുറപ്പിച്ച സമകാലീന കുരിശു പോരാളികൾ ആഗോളതലത്തിൽ ഇസ്ലാമിന്റെ പ്രതിച്ഛായക്കു നേരെയാണു പ്രാചരണയുദ്ധത്തിലെ മിസൈലുകൾ പായിച്ചത്. ഒരു ഭാഗത്ത് ആയുധ വേട്ടയും മറുഭാഗത്ത് മാധ്യമവേട്ടയുമാണു ഇരുപതാം നൂറ്റാണ്ടിലെ ഇസ്ലാമിക ചരിത്രത്തിന്റെ രണ്ടു പാർശ്വങ്ങളിൽ നമുക്കു കാണാനാവുന്നത്.
                          
ഉരവശീ ശാപം ഉപകാരമെന്ന പഴൻചൊല്ലിനെ അനവർത്ഥമാക്കുമാറ്, ഇത്തരം ഗൂഡനീക്കങ്ങൾ പൊതുവിൽ ആഗോള മുസ്ലിം സമൂഹത്തിനു ഒരു പരിധി വരെ ഗുണകരമായിത്തീർന്നിട്ടുണ്ട്. നിരവധി പ്രായോഗിക പ്രതിരോധത്തിന്റെ ക്രിയാത്മക ഇടപെടലുകൾ മുസ്ലിം ലോകത്തുനിന്നും ഉയർന്നു വന്നു. ചെറുതെൻകിലും, ആദർശനിഷ്ഠയും, കർമ കുശലതയും, കാര്യ ശേഷിയും, ആസൂത്രണ പാടവവും, അവതരണ രീതിശാസ്ത്രവുമറിയുന്ന ഒരു സംഘം പ്രബോധകൻമാർ ലോകത്ത് ഉണ്ടായിവന്നു. അലസഗമനരായ മുസ്ലിം പൊതുജനത്തിനു പോലും തങ്ങളുടെ നിലനില്പ്പിനെ ക്കുറിച്ച് ഒരു സ്വത്വബോധം രൂപപ്പെട്ടു വന്നുവന്നതാണു ഇതിൽ മുസ്ലിം പക്ഷത്തിനുണ്ടായ എറ്റവും വലിയ വിജയം. മുസ്ലിം വിരുദ്ധരെ സംബന്ധിച്ചേടത്തോളം എറെ അസഹ്യവും ഇതു തന്നെയായിരുന്നു. ഇസ്ലാം വിരുദ്ധതയുടെ പുതിയ പതിപ്പുകൾ തേടാൻ അവരെ പ്രേരിപ്പിച്ചതും ഇതൊക്കെയായിരിക്കും

ഇസ്ലാമിക വിരുദ്ധ ശക്തികൾ,20ആം നൂറ്റാണ്ടിലെ ആന്റി ഇസ്ലാം മൂവെമെന്റ് വ്യാപിപ്പിക്കാൻ ആശ്രയിച്ചത് പ്രചാരണയുദ്ധമെന്ന കൌശലതന്ത്രത്തെയായിരുന്നു. ആയിരം തവണ ആവർത്തിച്ച് ഉരുവിടുന്ന നുണകൾക്കും, അർദ്ധസത്യങ്ങൾക്കും ക്രമേണ ഒരു പൂർണസത്യത്തിന്റെ ധാരണ സ്യഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന സിദ്ധാന്തം പ്രായോഗികമായി പ്രാവർത്തികമാക്കിയത്, നാസി ജർമനിയിലെ പ്രാചരണവിഭാഗം മന്ത്രിയായിരുന്ന ജോസഫ് ഗീബൽസാണു. ഈ വക്രതയുടെ തന്ത്രം ആ നൂറ്റാണ്ടിൽ എറെ ഫലപ്രദമായി നടപ്പിലാക്കിയത് ഇസ്ലാം വിരുദ്ധതയുടെ കളിക്കളങ്ങളിലുമാണു. 
ലോകത്തെ ഇസ്ലാമിക ചലനങ്ങളുടെ സമീപനശാസ്ത്രങ്ങളിൽ സംഭവിക്കുന്ന ഗതിമാറ്റം ഒരു സൂക്ഷ്മപരിശോധനക്കു വിധേയമാക്കുമ്പോൾ ചില അസുഖകരമായ സാഹചര്യങ്ങൾ നമുക്കു കാണാതിരിക്കാൻ കഴിയില്ല. ഇസ്ലാമിക നവജാഗരണം അവകാശപ്പെടുന്ന, ലോകത്തെ നവോത്ഥാന സം രംഭങ്ങളൊക്കെ ഇന്ന് ഒടിത്തളർന്ന് കിതക്കുകയാണു. ഒരു പുതിയ പ്രതിസന്ധി നവോത്ഥാന ചലങ്ങൾക്കു മീതെ ഒരു കരിമ്പുകയായി ചുറ്റിയടിച്ചുകൊണ്ടിരിക്കുന്നു.ഇസ്ലാമിക നവോത്ഥാനത്തിന്റെ ചാലക ശക്തിയായിരുന്ന രാജ്യങ്ങളും അവക്കു പിന്നിൽ പ്രവർത്തിച്ച ധിഷണകളും ഇന്ന് ഊർജം നഷ്ടപ്പെട്ട് ഊർധ്വശ്വാസം വലിക്കുന്നതിന്റെ വക്കിലാണു. ഇസ്ലാമിക യുവത്വത്തിന്റെ ചലനാത്മകത നഷ്ടപ്പെട്ടു പോകുന്നുവെന്നതാണു ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇസ്ലാം നേരിടുന്ന എറ്റവും തീവ്രമായ അപകടങ്ങളിലൊന്ന്. ധൈഷണിക ക്രയശേഷി നഷ്ടപ്പെടുന്ന യുവത്വത്തിന്റെ മങ്ങിയ പ്രതിച്ഛായകളാണു നവോത്ഥാന ചലനങ്ങളുടെ പിന്മുറക്കാരിൽ പോലും കാണുന്നത്. ഇവർ നെയ്തു കൂട്ടുന്ന ക്യത്രിമ ആത്മീയതയുടെ പരുപരുത്ത കരിമ്പടം പലപ്പോഴും ഇസ്ലാമിന്റെ സാംസ്കാരികത്തിടമ്പുകളെ ആവരണം ചെയ്യുകയാണു. ഇത് കേവലം ഇന്ത്യയിലോ കേരളത്തിലോ മാത്രം കാണുന്ന ഒരു പ്രതിഭാസമല്ല. ആഗോളതലത്തിൽത്തന്നെ അനുഷ്ഠാന തീവ്രതയുടെ രൂപഭാവങ്ങളിൽ ഭാഷകൾക്കും സംസ്കാരങ്ങൾക്കും മീതെ ഇത് വ്യാപിച്ച്കൊണ്ടിരിക്കുന്നു. ധൈഷണിക ക്രയശേഷി തല്ലിക്കെടുത്തപ്പെട്ട, കേവലാത്മീയതയുടെ പേക്കോലങ്ങളായി മുസ്ലിം യുവത്വത്തെ തളച്ചിടുന്നതിനായി ഗൂഡപദ്ധതികൾ ലോകത്ത് ആവിഷ്കരിക്കപ്പെടുന്നുണ്ടോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഇരുപതാം നൂറ്റാണ്ടിൽ മുസ്ലിം ധിഷണയേയും, നവോത്ഥാനത്തിന്റെ ആദർശ പാഥേയങ്ങളേയും ആക്രമണത്തിന്റെ വെടിയൊച്ചകൾ കൊണ്ട് ശബ്ദമുഖരിതമാക്കിയിരുന്ന ലോകമാധ്യമങ്ങളും അവക്കു പിന്നിലെ ഇസ്ലാം വിരുദ്ധ ലോബിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ പൊതുവെ ശാന്തരാണു; അല്ലറ വെടിയൊച്ചകളും ചില്ലറ പൊട്ടിത്തെറികളും കേൾക്കുന്നുണ്ടെൻകിലും. മറ്റേതോ മേഖലയിലേക്കു അവർ ബോധപൂരവംചേക്കേറുന്നു എന്നതിന്റെ സൂചനകൾ കൂടിയാണു ഇതു നല്കുന്നത്.
                            
അതിരു കടന്ന ആത്മീയതയുടേയും, അയഥാർത്ഥമായ മതാഭിനിവേശത്തിന്റേയും മറവിൽ ഇസ്ലാം എന്നത് ഒരു സക്രിയമായ പ്രത്യശാസ്ത്രം എന്നതിൽ നിന്നും ഒരു അനുഷ്ഠാന കലയുടെ മാത്രം മതമായി ചുരുട്ടിക്കെട്ടപ്പെടുകയാണോ? ഇസ്ലാം വിരുദ്ധതയുടെ ഗൂഡ ഫണങ്ങൾ വിടർത്തപ്പെട്ടിരിക്കുന്നത് ചടുലവും വിപ്ലവാത്മകവുമായ യുവത്വത്തിന്റെ നേർക്കാണു. ഇസ്ലാമിന്റെ ജീവസ്സുറ്റ സാംസ്കാരിക തലത്തെ ആചാരങ്ങളിൽ മാത്രം ബന്ധിപ്പിക്കുന്നത് അജയ്യവും അപരിമേയവുമായ ആ ആദർശത്തോടു ചെയ്യുന്ന ഒരു നിശബ്ദയുദ്ധമാണെന്ന് ആരൊക്കെയൊ തിരിച്ചറിഞ്ഞിട്ടുണ്ടാകണം. ഇസ്ലാമിന്റെ സാംസ്കാരികത്തനിമയെ നിരാകരിച്ചുകൊണ്ട് അനുഷ്ഠാനങ്ങളുടെയും കർമ്മങ്ങളുടേയും മാത്രം മുരടിച്ച പാതയിൽ അതിനെ നയിക്കാൻ ശ്രമിക്കുന്നവർക്കു, അവർ അറിഞ്ഞോ അറിയാതെയോ ഇത്തരം ഇസ്ലാമിക വിരുദ്ധരുടേയും മാധ്യമങ്ങളുടേയും നിശബ്ദപിന്തുണ ലഭിക്കുന്നുണ്ടോയെന്നതും നാം ജാഗ്രതാപൂരവം വിലയിരുത്തേണ്ട വിഷയമാണു. ലോകത്ത് ഇത്തരം ചിന്താവ്യതിയാനങ്ങൾ അതിവേഗം വ്യാപിക്കുന്നു എന്നത് ഇതിന്റെ പിന്നിലെ ഗൂഡ താല്പര്യങ്ങളെ വെളിവാക്കുന്നുണ്ട്. അങ്ങെനെയെൻകിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇസ്ലാം നേരിടുന്ന എടവും വലിയ വെല്ലുവിളി ഇതു തന്നെയാകും, തീർച്ച.
                                                                        msshaiju@yahoo.co.in

Oct 18, 2011

മാധ്യമ സദാചാരമോ? ഒരക്ഷരം മിണ്ടിപ്പോകരുത്.(ഭാഗം രണ്ട്)


മാധ്യമ സദാചാരമോ?

ഒരക്ഷരം മിണ്ടിപ്പോകരുത്.(ഭാഗം രണ്ട്)

എം എസ് ഷൈജു, കൊല്ലം

ഞാന്‍ ദിവസവും രണ്ട് പത്രം വീതം വായിക്കുന്ന ആളാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കുകയില്ലെങ്കില്‍ ഒരുകാര്യം പറയാം. ആകസ്മികമായി ഒരു ദിവസം രണ്ട് പത്രം വാങ്ങാനും വായിക്കാനും ഇടയായി. ചക്കാത്ത് വയിച്ചതല്ലെന്ന് തെളിച്ച് പറയനാണ്‌ വാങ്ങിച്ചത് എന്ന് കൂടി എടുത്ത് പറഞ്ഞത്. ഒരേ വിഷയങ്ങളിലെ പത്രമാധ്യമങ്ങളുടെ വ്യത്യസ്ത നിലാപാടുകള്‍ സൂചിപ്പിക്കാന്‍ കൂടിയാണ്‌ ഇത്രയും ആമുഖമായി പറഞ്ഞത്.
പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുവാന്‍ പോലും സാധിക്കാത്തത്ര അത്യന്തം ഭീതിതമായ ഒരു വാര്‍ത്തയിലെ അപകടത്തിലേയ്ക്കാണ്‌ അതിലൊരു പത്രം വായനാക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സമൂഹത്തേയും സംസ്കാരങ്ങളേയും സമചിത്തതയോടെ വീക്ഷിക്കുന്നവര്‍ക്ക് ഒരു ആഘാതമായിരുന്നു ആ വാര്‍ത്ത നല്‍കുന്ന വെളിപ്പെടുത്തലുകള്‍.
വേശ്യ എന്ന പദം ഒരു സ്ത്രീലിംഗ ദ്യോതകമാണെന്ന പൊതു ധാരണയെ തിരുത്തിയെഴുതുകയാണ്‌ ആ വാര്‍ത്താ റിപ്പോര്‍ട്ട്, ഒപ്പം ജാതി മത ഭേദങ്ങള്‍ക്കതീതമായി നാം കാത്തു സൂക്ഷിച്ചിരുന്ന നമ്മുടെ ഉദാത്തമായ സാംസ്കാരിക വ്യതിരിക്തത അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു. കേരളത്തിലെ പ്രൊഫഷണല്‍ ഉള്‍പ്പെടെയുള്ള നിരവധി കലാലയങ്ങളില്‍ പoòക്കുന്ന, താരതമ്യേന സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന ജീവിത സാഹചര്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍, പാശ്ചാത്യ നാടുകളില്‍ പോലും വിരളമായ ആണ്‍വേശ്യകളായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു എന്നതായിരുന്നു ആ റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം. ഇത്തരം വാര്‍ത്തകള്‍ക്കോ വിവരങ്ങള്‍ക്കോ കാര്യമായ പ്രധാന്യം നല്‍കാത്തവരാണ്‌ മലയാളികളില്‍ മഹാഭൂരിപക്ഷവും എന്നറിഞ്ഞിട്ടും ഇതിനെയൊക്കെ ആകുലതയോടെ നോക്കിക്കാണുന്ന ഒരു ന്യൂനപക്ഷമെങ്കിലുമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണു ഈ വിവരങ്ങള്‍ ഇവിടെ പങ്കു വെയ്ക്കുന്നത്.
വിനോദസംസ്കാരമെന്ന ജീര്‍ണ്ണതയുടെ മലീമസമായ മറപിടിച്ച് വളര്‍ന്നു വരുന്ന അധാര്‍മിക സംഘങ്ങള്‍ ആധുനിക സന്നാഹങ്ങളോടെ നമ്മുടെ കാമ്പസുകളില്‍ സജീവമായി വരുന്നു വെന്നതാണ്‌ ആവാര്‍ത്ത നമ്മോട് പങ്ക് വെയ്ക്കുന്ന രണ്ടാമത്തെ സംഗതി. വിദേശികളായ വനിതാ ടൂറിസ്റ്റുകള്‍ക്കൊപ്പം നിശ്ചിത ദിവസത്തെ" സേവനത്തിനായി" വേതനം പറഞ്ഞുറപ്പിച്ച് വിദ്യാര്‍ത്ഥികളെ ക്ലയന്റുമായി ബന്ധിപ്പിച്ച് നല്‍കുന്ന ഔട്ട്സോഴ്സിംഗ് ഏജന്റുകള്‍ പല കാമ്പസുകളിലും കറങ്ങി നടക്കുന്നുണ്ടത്രേ! മാന്യമായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പോലും ഡിമാന്റ് കൂടുതല്‍! എങ്ങനെയുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കുള്ള ടൂറിസത്തിന്റെ പുതിയ വേഷപ്പകര്‍ച്ചകള്‍? നമ്മുടെ നാടിനെക്കുറിച്ച് തന്നെയാണോ ഈ പരാമര്‍ശിക്കുന്നതെന്ന് നാം ന്യായമായും സംശയിച്ച്പോകുന്നുണ്ട് അല്ലേ?
ഒരു സമൂഹം മൂല്യങ്ങളായി ഗണിച്ചിരുന്നവ കണ്‍ മുന്നിലൂടെ വെറുതെയങ്ങ് ഒലിച്ച് പോകുന്നത് കാണുമ്പോഴുള്ള പ്രയാസവും ആചാര സദാചാരങ്ങളുടെ മാപിനി ചില കശ്മലന്മാര്‍ ബോധപൂര്‍‌വം തകര്‍ത്തിടുന്നത് കാണുമ്പോഴുള്ള അമര്‍ഷവും ഒപ്പം ചെറുതെങ്കിലും ഒരു ബോധവല്‍കരണവുമാണ്‌ ഈയൊരു വാര്‍ത്താ ലേഖനത്തിലൂടെ ഒരു പത്രം നല്‍കുന്നതെങ്കില്‍, അന്നേദിവസം തന്നെ പുറത്തിറങ്ങുന്ന മറ്റൊരു മലയാളപത്രം ഇതിന്റെ നേര്‍ വിരുദ്ധമായ നിലപാടിന്റെ നേര്‍ക്കാഴ്ചയാണ്‌.കേരളത്തിലെ സിനിമാ തീയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കോണ്ടിരിക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന രതിനിര്‍‌വേദം എന്ന ഒട്ടും ശ്ലീലമല്ലാത്ത ഒരു സിനിമയുടെ മഹിമയും മഹത്വവും ആവോളമെഴുതി മുഴുപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വാര്‍ത്തയാണു ഒരു പ്രധാന സംഭവമായി ഒരു ലേഖകന്‍ അവതരിപ്പിക്കുന്നത്. ഒരു വാര്‍ത്ത എന്നതിനപ്പുറം ആരുടെയൊക്കെയോ പ്രചാരണത്തിനായി വാര്‍ത്തകളെ ദുരുപയോഗം ചെയ്യുകയാണ്‌ ആ ലേഖകന്‍ ചെയ്യുന്നത് എന്നത് സ്പഷ്ടം. ഈ ചിത്രത്തെ കേരളത്തിലെ യുവത നെഞ്ചേറ്റിയതായി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ലേഖകന്‍, ഇനിയാരെങ്കിലും ഇത് കാണാന്‍ ബാക്കിയുണ്ടെങ്കില്‍ ഝടുതിയില്‍ ഇതിന്റെ ആസ്വാദ്യത നൊട്ടിനുണയാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്നു. എന്താണ്‌ ഈ ചിത്രവും ഇതിന്റെ പ്രചാരകരും ഒരു സമൂഹത്തില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നെങ്കിലും ഈ ലേഖകനും ഇതിന്റെ പത്രാധിപരും ഒരു വേളയെങ്കിലും ആലോചിക്കേണ്ടതായിരുന്നു.
പൊതുജനങ്ങളെയോ സമൂഹത്തേയോ ഗൗനിക്കാത്ത ലക്കും ലഗാനുമില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തേയും അതിന്റെ പ്രാചരകരേയും എങ്ങനെ കടിഞ്ഞാണിടാം എന്ന ചിന്ത ലോകത്ത് പലയിടങ്ങളിലും സജീവമായി വരുന്നുണ്ട്. അതിന്റെ പ്രായോഗിക മാര്‍ഗങ്ങളായി വളര്‍ന്നു വരുന്ന സമാന്തര മാധ്യമ മേഖലയാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ബ്ലോഗുകളും. ഇവയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇത്തരം കിറുക്കന്‍ മാധ്യമസേനാധിപന്മാര്‍ക്ക് മൂക്കുകയറിടാന്‍ സാധിക്കും എന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ബ്ലോഗ്, സോഷ്യല്‍നെറ്റ്‌വര്‍ക്ക് മേഖലകളില്‍ മികവ് തെളിയിക്കുന്നവരും സജീവമായി ഇടപെടുന്നവരുമായ പലരും, ഇത്തരം ചര്‍ച്ചകളൊ, ചിന്തകളോ പ്രസരിപ്പിക്കുന്നതിന് തങ്ങളുടെ മേഖലകള്‍ വിനിയോഗിച്ച് കാണുന്നില്ല. പലരും, “ പ്രസിദ്ധീകരണങ്ങ്ലെപ്പോലും കവച്ചുവെയ്ക്കുന്ന പൈങ്കിളി സാഹിത്യങ്ങള്‍ക്കും, ലേഖനങ്ങള്‍ക്കുമാണ്‌ പ്രാധാന്യം നല്‍കുന്നത്. അപകടം മണക്കുന്നത് കൊണ്ട് കൂടിയായിരിക്കണം, കുത്തക മാധ്യമങ്ങള്‍ ബ്ലോഗുകളേയും, ബ്ലോഗര്‍മാരേയും നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്. ബ്ലോഗുകളും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും തങ്ങളുടെ വിപണന താല്പര്യങ്ങള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്താന്‍ സാധ്യതയുണ്ട് എന്ന ബോധത്തില്‍ നിന്നുമാണ്‌ ഒരു ബ്ലോഗ് വാല്‍സല്യം പെട്ടെന്ന് ഇവരുടെ മാനേജ്മെന്റ് ഭാഗത്ത് നിന്നുമുണ്ടായി വരുന്നതെന്ന് മനസ്സിലാക്കാന്‍ വല്ലാതെ ആയാസപ്പെടേണ്ടതില്ല. ബ്ലോഗെഴുത്തുകാരെ പ്രൊമോട്ട് ചെയ്യാനെന്ന വ്യജേന ഇവര്‍ ഈ സമന്തര മാധ്യമ രംഗത്തെ നോട്ടമിടുന്നതു തന്നെ ഈ വ്യഗ്രതയിലാണ്‌. 
                                                                                                                    (തുടരും)

Oct 9, 2011

ജുഗുപ്സ എന്ന വാക്കും വി എസ്സ് എന്ന സഖാവും


ജുഗുപ്സ എന്ന വാക്കും വി എസ്സ് എന്ന സഖാവും
എം എസ് ഷൈജു, കൊല്ലം

ജുഗുപ്സ എന്ന വാക്ക് ഞാന്‍ ആദ്യമായി കേള്‍ക്കുന്നത് പ്രീഡിഗ്രി ക്ലാസ്സിലാണ്‌. ക്യത്യമായി ഓര്‍ക്കാന്‍ ഒരു കാരണമുണ്ട്. ഈ വാക്കുപയോഗിച്ച സാറിനോട് ഇതിന്റെ അര്‍ത്ഥമെന്താണെന്ന് ചോദിച്ചപ്പോള്‍, ഒറ്റ വാക്കില്‍ അര്‍ത്ഥം പറയാന്‍ കഴിയാതിരുന്ന അധ്യാപകന്‍ ജുഗുപ്സ പ്രയോഗിക്കാന്‍ പറ്റിയ ഒരു സന്ദര്‍ഭം കിട്ടാതെ അല്പ നേരം കുഴങ്ങി. ഇന്നായിരുന്നു ഈ സംഭവമെങ്കില്‍ രണ്ടാമതൊന്ന് ആലൊചിക്കാതെ അധ്യാപകന്‌ ഉദാഹരിക്കാമായിരുന്ന ഒരു പേരും അതിനു പറ്റിയ സന്ദര്‍ഭങ്ങളുമാണ്‌ വി എസ്സ് എന്ന സഖാവും അദ്ദേഹം പുലര്‍ത്തിക്കൊണ്ടിരിക്കുന്ന നയ നിലപാടുകളും.
വി എസ്സ് അച്യുതാനന്ദന്‍ എന്ന കമ്മ്യൂണിസ്റ്റ് സഖാവ് ലോകത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് പോലും നാണക്കേടിന്റെ ഒരു ചരിത്രം സമ്മാനിക്കുകയാണ്‌. ശാസ്ത്രലോകം ഗത്യന്തരമില്ലാതെ തള്ളിക്കളഞ്ഞ അബദ്ധജഡിലമായ ഒരു പഴഞ്ചന്‍ സിദ്ധാന്തമാണ്‌ ഡാര്‍‌‌‌വിന്റെ പരിണാമ സിദ്ധാന്തം. മനുഷ്യന്റെ പരിണാമത്തെക്കാള്‍ ഇത് ഏറ്റവും യോജിക്കുന്നത് സഖാവ് വി എസ്സിനു സംഭവിക്കുന്ന പരിണാമത്തിനാണ്‌ എന്നാണ്‌ ആ സിദ്ധാന്തത്തിന്റേയും വി എസ്സിന്റേയും ഘടനാപരമായ സാമ്യതകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നത്. കേരള ചരിത്രത്തില്‍ ഒരു പുതിയ റെക്കോര്‍ഡ്  കൂടി കുറിക്കാന്‍ തയ്യാറെടുക്കുകയാണ്‌ വി എസ്സ്. സ്വപുത്രന്‍ നടത്തിയ വഴിവിട്ട ഇടപാടുകളുടേയും ഗുരുതരമായ  ക്രമക്കേടുകളുടേയും പേരില്‍ നിയമസഭാ സമിതിക്കു മുമ്പില്‍ അന്വേഷണത്തെ നേരിട്ടു കൊണ്ട് ഹാജരാകുന്ന ആദ്യത്തെ പ്രതിപക്ഷ നേതാവ് നേതാവ് എന്ന ശിരോലങ്കാരം വി എസ്സിനായി തയ്യാറായിക്കഴിഞ്ഞു.
തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയായിരുന്ന ആസ്പിന്‍‌വാള്‍ കമ്പനിയിലെ ഒരു സാദാ തൊഴിലാളിയില്‍ നിന്നും ഇന്ന് വി എസ്സ് എത്തി നില്‍ക്കുന്ന നിലപാടുതറ വരെയുള്ള ദൂരം ഒട്ടേറെ പരണാമ ഘട്ടങ്ങള്‍ താണ്ടിക്കടന്നെത്തിയതാണ്‌. അതില്‍ പലതും ഡാര്‍‌വിന്റെ പരിണാമ വാദത്തിലേതു പോലെതന്നെ പരസ്പര പൂരിതമല്ലാത്തതും സാമാന്യ ബുദ്ധിക്ക് നിരക്കാത്തതുമാണു താനും. മൂപ്പെത്താത്ത ഇളനീര്‍ പരിണമിച്ച് മുതലക്കുഞ്ഞുണ്ടായിയെന്ന ഡാര്‍‌വിന്‍ വാദം പോലെ ജുഗുപ്സാവഹമാണ്‌  വി എസ്സിന്റെ ജീവിതത്തിന്റെ ഒരോ ഘട്ടവും. അതിരു കവിഞ്ഞ ദുരഭിമാനമുള്ള ഒരു സാദാ തൊഴിലാളിക്ക് മുതലാളിയോട് തോന്നാവുന്ന അതിരു കവിഞ്ഞ അമര്‍ഷത്തിന്റേയും തീവ്രമായ അസൂയയുടേയും നെറുകയില്‍ നിന്നാണ്‌ വി എസ്സ് എന്ന കമ്മ്യൂണുസ്റ്റ്കാരന്‍ ജനിക്കുന്നത്. അല്ലാതെ മാര്‍ക്സിന്റേയും ഏംഗല്‍സിന്റേയും കടിച്ചാല്‍ പൊട്ടാത്ത സൈദ്ധാന്തിക വായനയുടെ പിന്‍ ബലത്തിലോ കമ്മ്യൂണിസം എന്ന ബദല്‍ പ്രത്യയ ശാസ്ത്രം കൊണ്ട് ലോകത്തെ മനുഷ്യരെയൊന്നാകെ വിമോചനത്തിന്റെ തേരിലേറ്റി സ്വര്‍ഗീയ ഭൂമിക പണിതുകളയാം എന്ന വ്യാമോഹത്തിലോ അല്ല ഇവരെപ്പോലെയുള്ളവര്‍ കമ്മ്യൂണിസ്റ്റായത്. മറിച്ച് നടേ സൂചിപ്പിച്ചതുപ്പൊലെയുള്ള നിഷേധാത്മകതയും അമര്‍ഷവുമാണ്‌ പലരേയും കമ്മ്യൂണിസത്തിലേയ്ക്ക് ആകര്‍ഷിച്ചത്.  ജനിച്ചു വളര്‍ന്ന മത സാഹചര്യങ്ങളിലെ വൈകല്യങ്ങളും യുക്തുരാഹിത്യവുമാണ്‌ ഇവരില്‍ പലരേയും  ദൈവാസ്തിത്വത്തെത്തന്നെ നിഷേധിക്കുന്ന  തലങ്ങളിലേയ്ക്ക് വളര്‍ത്തിയത്.
ചരിത്രത്തിന്റെ പല പിന്നാമ്പുറ വായനകളിലും പൊതുജനങ്ങളെ ഇളക്കിവിടാന്‍ അസൂത്രിതമായി തന്ത്രങ്ങള്‍ പയറ്റിയ രാഷ്ട്രീയ ശക്തികളുടെ പലേ കൗടില്യങ്ങളും കാണാന്‍ സാധിക്കും. ഏതാണ്ട് അത്തരം ഒരു തന്ത്രമാണ്‌ അഴിമതി വിരുദ്ധതയുടെ കുപ്പായത്തില്‍ പതുങ്ങിയിരുന്ന് സഖാവ് വി എസ്സ് പയറ്റിക്കൊണ്ടിരിക്കുന്നത്. ഒരു കാലത്ത് ശുദ്ധ പാര്‍ട്ടിവാദിയായിരുന്ന വി എസ്സ് സ്വവീക്ഷണങ്ങളും സ്വതാല്പര്യങ്ങളുമാണ്‌ പാര്‍ട്ടി വീക്ഷണത്തെക്കാള്‍ ശരിയും പ്രസക്തവുമെന്ന നിലപാടിലേയ്ക്ക് പരിണമിക്കുന്നത് സ്വാഭിപ്രായങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും പാര്‍ട്ടി വേണ്ടത്ര പരിഗണന നല്‍കുന്നില്ല എന്ന സ്വാര്‍ത്ഥമായ ചിന്തയില്‍ നിന്നുമാണ്‌. ജനകീയതയുടെ മേച്ചില്പുറങ്ങളിലാണ്‌ തനിക്ക് മേയാനുള്ള ഇളം പുല്ലുകള്‍ വേണ്ടുവോളമുള്ളത് എന്ന ബോധോദയത്തില്‍ നിന്നുമാണ്‌ വെട്ടിനിരത്തലിന്റെ പരുക്കന്‍ മുഖത്തിന്‌ പോപുലാരിറ്റിയുടെ ഫെയര്‍ ആന്റ് ലൗലി ഇട്ട് വെളുപ്പിക്കാമെന്ന പരിണാമ ചിന്തയിലേയ്ക്ക് വി എസ്സ് എത്തുന്നത്. ഇങ്ങനെ തുടങ്ങി കൂടുതല്‍ വിശദീകരണങ്ങളോ വിശകലനങ്ങളോ ആവശ്യമില്ലാതെ ഗ്രഹിക്കാന്‍ സാധിക്കുന്ന നിരവധി ജുഗുപ്സാവഹമായ ഉദാഹരണങ്ങളിലൂടെ വി എസ്സ് കൂടുതല്‍ പരിഹാസ്യനായിക്കൊണ്ടിരിക്കുകയാണ്‌.   പൊതു സമൂഹത്തിന്‌ ഒട്ടും സ്വീകാര്യനോ സമ്മതനോ അല്ലാത്ത റഊഫിനെപ്പോലെയുള്ളവരുടെ ചങ്ങാത്തത്തിന്റെ തണലില്‍ ആണ്‌ വി എസ്സ് ഇന്ന് എത്തി നില്‍ക്കുന്നത് . രാഷ്ട്രീയക്കാരുടെ അഴിമതിയുടെ ബലിയാടുകളാകേണ്ടി വന്നവരും പല കാരണങ്ങള്‍ കൊണ്ടും രാഷ്ട്രീയ ഭൂമികയില്‍ നിന്ന് മാറി സഞ്ചരിച്ചവരുമായ ചില മുട്ടനാടുകള്‍ പിന്നില്‍ നിന്നു നല്‍കിയ ധൈര്യത്തിലാണ്‌ വി എസ്സ് ഇതു വരെയുള്ള കളികള്‍ക്കായുള്ള ഞാണുകള്‍ വലിച്ച് കെട്ടിക്കൊണ്ടിരുന്നത്. എന്നാല്‍ അടിക്കടിക്ക് നിറം മാറുന്ന വി എസ്സിന്റെ നിലപാടുകളില്‍ അവര്‍ക്കും അവരുടെ ഉദ്ദേശ ശുദ്ധിയില്‍ വി എസ്സിനും സംശയം തോന്നിത്തുടങ്ങിയിരിക്കുന്നു.
തന്റെ നേര്‍ക്ക് ആരോപണങ്ങളുയരുമ്പോള്‍ വിവാദങ്ങളുടെ വില്ലു കുലച്ച്കൊണ്ട് വിദഗ്ദ്ധമായി മാദ്ധ്യമ ശ്രദ്ധ തിരിക്കുന്ന മെയ് വഴക്കമുള്ള ഒരു വില്ലാളിയുടെ റോളാണു ഇപ്പോള്‍ വി എസ്സ് ചെയ്തു കൊണ്ടിരിക്കുന്നത്. പിള്ള എന്ന വാക്ക് കേള്‍ക്കുമ്പോല്‍ തന്നെ ഉടുത്തമുണ്ടുപോലും മാറാതെ ക്രൗര്യത്തോടെ ചാടിയിറങ്ങുന്ന അച്യുതാനന്ദന്‍ സഖാവിനായ് കാലം കാത്തുവെച്ചിരിക്കുന്നത് എന്താണെന്നറിയാന്‍ അത്രടം വരെ കാത്തിരിക്കുകയേ തരമുള്ളൂ. എന്തായാലും അത്ര ശോഭനമല്ല പിത്യ പുത്ര ചരിതം. വാളകത്തെ അധ്യാപകന്റെ പിന്നാലെ ഓടി വയസ്സ് കാലത്ത് വേച്ചത് തന്നെയാണ്‌ മിച്ചമെന്നാണ്‌ തോന്നുന്നത്. കാര്യങ്ങള്‍ കലങ്ങിത്തെളിഞ്ഞ് ഒരു വഴിയാകുമ്പോള്‍ ഉണ്ടായേക്കാവുന്ന ജാള്യത മറയ്ക്കാന്‍ പുതിയ എന്തെങ്കിലും കണ്ടെത്താതെ തരമില്ലാതായിരിക്കുന്നു. സിനിമാനടനും അമ്മയുടെ പ്രസിഡന്റുമായ ശ്രീമാന്‍ ഇന്നസെന്റ് എന്ന നിരപരാധി പറഞ്ഞതു പോലെ, ശ്ശി പ്രായമായാല്‍ രാമനാമം നിര്‍ബന്ധിപ്പിച്ചെങ്കിലും ചൊല്ലിപ്പിച്ച് ഒരു മൂലയ്ക്ക് ഭദ്രമായി ഇരുത്തേണ്ട പ്രായത്തില്‍ പിന്നില്‍ നിന്നും ആവേശം അടിച്ചു കയറ്റാന്‍ നാലഞ്ച് അണികളുണ്ടെങ്കില്‍ ഏത് വയസ്സന്മാരുടേയും ഗതി ഇതിക്കെത്തന്നെയാണു എന്നാണ്‌ ബഹുമാന്യനായ വി ആര്‍ ക്യഷ്ണയ്യര്‍ പോലും തെളിയിച്ച് തരുന്നത്. പഴയ പ്രതാപവും സല്പേരും നാളേയ്ക്ക് കൂടി നില നില്‍ക്കണമെങ്കില്‍ ഒരു പ്രായമാകുമ്പോള്‍ പൊതു സേവനം എന്ന കണ്ഡകോടാലി മെല്ലെ താഴത്ത് വെയ്ക്കണം. അല്ലെങ്കില്‍ കണ്ണില്‍ കാണുന്നവയൊക്കെ കൊത്തിമൂര്‍ച്ച പരീക്ഷിക്കും എന്നു മാത്രമല്ല ഉരഞ്ഞ് തീര്‍ന്ന വായ്ത്തലയുമായി അങ്ങിങ്ങ് മണ്ടി നടന്ന് ഒരു സാമൂഹ്യ ബാധ്യതയാകും എന്നതില്‍ സംശയമില്ല.
ഒറ്റ വായനയ്ക്ക്:
മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിച്ച് മാറ്റുമ്പോള്‍ അവശിഷ്ടങ്ങള്‍ ലേലത്തിനു നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു പോലും. എങ്കില്‍ മുല്ലപ്പെരിയാറിന്റെ അത്ര പഴക്കമില്ലെങ്കിലും ലേലം ചെയ്തു കൊടുക്കാറായ ചില സാമൂഹ്യ അവശിഷ്ടങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ദയവായി അവരുടെ കാര്യം കൂടി മറക്കാതിരിക്കുക.

Sep 24, 2011

എന്താണു സാര്‍ ഈ സദാചാരം?


എന്താണു സാര്‍ ഈ സദാചാരം?
എം എസ് ഷൈജു, കൊല്ലം


നമ്മുടെ നാടിന്റെ സാമൂഹ്യ പരിതസ്ഥിതി അനു ദിനം വഷളാകുന്നുവെന്നാണ്‌ സാമൂഹ്യ രംഗത്തെ വിദഗ്ദ്ധര്‍ വിലയിരുത്തുന്നത്. ഈ വിലയിരുത്തലുകള്‍ക്കും ആശങ്കകള്‍ക്കും പൊതു സമൂഹംഎത്രത്തോളം പ്രാധാന്യം നല്‍കുന്നുണ്ട് എന്നറിയാന്‍ ഏതെങ്കിലും വിദഗ്ദ്ധസര്‍‌വ്വേ നടത്തേണ്ടിയിരിക്കുന്നു.. അത്ര മാത്രം പ്രതികരണ രാഹിത്യവും നിസ്സംഗതയുമാണ്‌ പൊതുജനങ്ങളില്‍ നിന്നും യുവജന പ്രസ്ഥാനങ്ങളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്.സഭ്യത, ധാര്‍മികത എന്നീ പദങ്ങള്‍ നല്‍കുന്ന ആശയ സംജ്ഞകളുടെ പരിവ്യത്തം നന്നേ ചുരുങ്ങിച്ചുരുങ്ങി സൂക്ഷ്മ ദര്‍ശനിയാല്‍ പരതേണ്ട അവസ്ഥയിലായിട്ടുണ്ട്. സമൂഹത്തേയും സംസ്കാരങ്ങളെയും സമചിത്തതയോടെ വീക്ഷിക്കുന്നവര്‍ക്കെങ്കിലും ചില അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നുണ്ടാകണം. ആരെങ്കിലും ഇതിനെക്കുറിച്ച് എഴുതുകയോ പറയുകയ്യോ ചെയ്താല്‍ ഉടന്‍ അത്തരക്കാരെ 'കപട സദാചാരക്കാര്‍'  എന്ന പേരും നല്‍കി പരിഹാസ്യരാക്കി മൂലക്കിരുത്താനുള്ള ഒരു ബോധപൂര്‍‌വമായ നീക്കവും നടന്നു വരുന്നുണ്ട്. എന്താണു ഈ സദാചാരം എന്നാണു ഇവര്‍ ചോദിക്കുന്ന ഒരു ചോദ്യം. സാംസ്കാരിതയുടെ മേലങ്കി ചാര്‍ത്തപ്പെട്ടിരിക്കുന്ന മാധ്യമങ്ങളും, സാംസ്കാരികതയുടെ മൊത്തം നായകത്വം ഏല്പിച്ചു കൊടുത്തിരിക്കുന്ന പൊതുസ്ഥാപനങ്ങളും ഈ വിഷയത്തില്‍  നടത്തുന്ന സേവനങ്ങളിലെ നൈതികത കൂടി ചര്‍ച്ചയാകുമ്പോഴാണ്‌ ഈ അസ്വസ്ഥകളും ഉള്‍ക്കിടിലങ്ങളും പൂര്‍ണ്ണമാകുന്നത്.
ഏകദേശം അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയിലെ അറിയപ്പെടുന്ന ഒരു ജേര്‍ണലില്‍ വന്ന ഒരു എക്സിക്ലൂസീവ് സ്കൂപ് വായിച്ചവരില്‍ ചിലരെങ്കിലും അത് ഇപ്പോഴും ഓര്‍ക്കുന്നുണ്ടാകും. അത്ര വേഗം മറവി മൂടുന്ന ഒന്നല്ല അതില്‍ നല്‍കുന്ന വിവരങ്ങള്‍. ബാംഗ്ലൂരും ഡല്‍ഹിയുമടക്കമുള്ള ഇന്ത്യയിലെ വന്‍ നഗരങ്ങളിലെ നക്ഷത്ര പദവികള്‍ അവകാശപ്പെട്ടു കൊണ്ട്, ഉന്നത നിലവാരം പുലര്‍ത്തുന്നു എന്ന് പ്രചരിപ്പിക്കുന്ന കലാലയങ്ങളുടെ, വിശിഷ്യാ വനിതാ കലാലയങ്ങളുടെ, സമീപ പ്രദേശങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന വലിയ പരസ്യ ബാനറുകളുടെ ചിത്ര സഹിതമുള്ളതായിരുന്നു ആ ലേഖനം. നഗരത്തിലെ അറിയപ്പെടുന്ന ആതുരാലയങ്ങളുടെ ആകര്‍ഷണീയ വിവരങ്ങളോടെയുള്ളതായിരുന്നു ആ പരസ്യങ്ങള്‍. സംസ്കാരത്തിന്റെ വിളനിലമാകേണ്ട കലാലയങ്ങള്‍ക്ക് മുമ്പില്‍ സംസ്കാരത്തിന്റേയും മാനവികതയുടേയുമൊക്കെ മറ്റൊരാണിക്കല്ലായ ആതുരാലയങ്ങളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്നതില്‍ ഇത്ര അസാംഗത്യമെന്ത് എന്ന് പ്രിയപ്പെട്ട വായനക്കര്‍ സന്ദേഹിക്കാന്‍ സാധ്യതയുണ്ട്.ജീവനേയും ജീവിതത്തേയും പരിപാലിച്ചോ സം‌രക്ഷിച്ചോ അല്ല ഇവ സുപ്രസിദ്ധങ്ങളോ കുപ്രസിദ്ധങ്ങളോ ആകുന്നത്; മറിച്ച് അതിനെ നശിപ്പിക്കുന്നതിന്റേയും സംഹരിക്കുന്നതിന്റേയും വൈദഗ്ദ്ധ്യത്തിലൂടെയാണ്‌! അഥവാ ആ നഗരങ്ങളിലെ കീര്‍ത്തികേട്ട "ഗര്‍ഭമലസല്‍ സ്പെഷ്യല്‍" ഹോസ്പിറ്റലുകളാണവ. ഈ കലാലയങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളാണ്‌ ഈ മാന്യന്മാരായ ആരോഗ്യ സേവകരുടെ ടാര്‍ഗറ്റ്. വീട്ടില്‍നിന്നും പടികടന്നിറങ്ങുന്ന തന്റെ മകളെ യാതൊരാപത്തും വരുത്താതെ കാത്തുകൊള്ളേണമേ എന്നു പ്രാര്‍ത്ഥിക്കുന്ന മാതാപിതാക്കളാണ്‌ ഇവരുടെ ഒന്നാം ശത്രു.മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നതുപോലെ മക്കള്‍ വഴി പിഴയ്ക്കതിരുന്നല്‍ ഇവരൊക്കെ ആരെയാണു സേവിക്കുക? അപ്പോള്‍ കസ്റ്റമേഴ്സിനെ ഉണ്ടാക്കുവാനും, കണ്ടെത്താനും മറ്റു പല വഴികളും തേടേണ്ടി വരുമായിരിക്കും.ഇതൊക്കെയായിരുന്നു ആ എക്സ്ക്ലൂസീവിലെ വിവരങ്ങളുടെ ആകെത്തുക.

എന്തായാലും ഈ സ്കൂപ്പിന്റെ തുടര്‍ച്ചയോ തുടരന്വേഷണമോ എന്തെങ്കിലും നടന്നതായോ, ആ ബോര്‍ഡുകള്‍ അവിടെ നിന്നും എടുത്തു മാറ്റിയതായോ ഈ കുറിപ്പ് എഴുതുന്ന ആളിന്‌ അറിയില്ല. ഒരു കാര്യം ഉറപ്പാണ്‌. കേരളീയര്‍ അദ്ഭുതത്തോടെ വായിച്ചിരുന്ന ഇത്തരം വാര്‍ത്തകളുടെ ഏറ്റവും വലിയ ഉറവിടം ഇന്നു കേരളം തന്നെയായി മാറിയിരിക്കുന്നു. ഇക്കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ കൊണ്ട് കേരളത്തിന്റെ പൊതുവായ ധാര്‍മിക ബോധത്തിന്‌ ഒട്ടും ചെറുതല്ലാത്ത പരിക്ക് പറ്റിയിട്ടുണ്ട്. മലയാളിയുടെ സാമൂഹിക മേഖലയില്‍ സംഭവിക്കുന്ന ഗുരുതരമായ മാറ്റങ്ങളും, ധാര്‍മിക സദാചാര മേഖലകളില്‍ പ്രത്യക്ഷമാകുന്ന ഒട്ടും ക്ഷന്തവ്യമല്ലാത്ത ചിത്രങ്ങളും വാര്‍ത്തകളും ഇതിന്‌ അടിവരയിടുന്നതാണ്‌. ആധിയില്ലാത്ത മനസ്സോടെ ഒരു രക്ഷ കര്‍ത്താവിന്‌ തന്റെ മകനെയോ മകളേയോ വീട്ടില്‍ നിന്നും പുറത്തേയ്ക്ക് വിടാന്‍ കഴിയാത്ത ഒരു അസുരക്ഷിതത്വം സംജാതമാകുകയാണ്‌. യുവസമൂഹത്തെ ലക്ഷ്യബോധമില്ലാത്തവരാക്കുന്നതില്‍ വലിയ പങ്ക് നമ്മുടെ മാധ്യമ സ്ഥാപങ്ങള്‍ക്കുണ്ടെന്ന ഒരു ആരോപണം ശക്തമാണ്‌. കലാലയങ്ങളിലെ ദിശാവ്യതിയാനങ്ങളും പുത്തന്‍ ട്രെന്റുകള്‍ എന്ന ഓമനപ്പേരില്‍ അസ്വസ്ഥത പടര്‍ത്തുന്ന ശീലക്കേടുകള്‍ പോലും ലക്കും ലഗാനുമില്ലതെ മാധ്യമങ്ങള്‍ സ്പോണ്‍സര്‍ ചെയ്യുന്നതാണ്‌ എന്നെഴുതിയാല്‍ ദയവായി അതൊരു കേവലമായ മാധ്യമ വിരോധമായി എഴുതിത്തള്ളരുത്. ആളുകള്‍ എന്തു തിന്നണം, എന്ത്‌ കുടിക്കണം, എന്ത്‌ വായിക്കണം, എന്നു തുടങ്ങി നാം എന്തൊക്കെ എപ്പോഴൊക്കെ ഉപയോഗിക്കണമെന്നത് നമ്മുടെ മാധ്യമങ്ങളാണ്‌ ഇന്ന് നമുക്ക് തീരുമാനിച്ച് തരുന്നത്. ആരുടെയൊക്കെയോ വിപണന താല്പര്യങ്ങളും, സ്വന്തം കച്ചവട താല്പര്യങ്ങളും മാത്രമാണ്‌ ഇവര്‍ സം‌രക്ഷിക്കുന്നത്. മുഖ്യ ധാരാ മാധ്യമങ്ങള്‍ പുറത്തിറക്കുന്ന കാമ്പസ് സപ്ലിമെന്റുകളും, യൂത്ത് ചാനലുകളും യുവത്വത്തിന്‌  പുഴുക്കുത്തേല്പ്പിക്കുന്നവ മാത്രമായി തരം താണുപോകുന്നു. മഹത്വ പൂര്‍ണ്ണമായ ഒരു സംസ്കാരത്തെ നിഷേധിക്കുന്ന അഭിശപ്ത യൗവ്വനത്തെ ഇവര്‍ ബോധപൂര്‍‌വം സ്യഷ്ടിച്ചെടുക്കുകയാണ്‌.
റിയാലിറ്റി ഷോകളെന്ന  പേരില്‍ എട്ടും പൊട്ടും തിരിയാത്ത പിഞ്ചു ബാലികമാരെപ്പോലും കാമചേഷ്ടകള്‍ അനുകരിപ്പിച്ച് സഭ്യേതര ന്യത്തം ചവിട്ടിക്കുന്ന ദ്യശ്യ മാധ്യമ മുതലാളിത്തത്തിന്റെ കഴുകന്‍ കണ്ണുകളാണ്‌ കേരളീയ മന:സാക്ഷിയെ ആഞ്ഞു കൊത്തുന്ന കാമവെറിയുടേയും ബാലികാ പീഢനത്തിന്റേയും അഞ്ചാം പത്തികള്‍ എന്നത് നാം തിരിച്ചറിയാന്‍ വൈകുന്ന യാഥാര്‍ത്ഥ്യമാണ്‌. 
തങ്ങളുടെ കച്ചവടം കൊഴുപ്പിക്കാന്‍ ഇവര്‍ വിറ്റു തുലയ്ക്കുന്നത് നൂറ്റാണ്ടുകളായി ഒരു ജനത നെഞ്ചോടു ചേര്‍ത്തു പിടിച്ചിരുന്ന സഭ്യതയും സംസ്കാരവുമാണ്‌ എന്ന് നാം മനപൂര്‍‌വം മറക്കുകയാണോ? റിയാലിറ്റി ഷോകള്‍ക്ക് അടിപ്പെട്ട് തങ്ങളുടെ മക്കളുടെ അശ്ലീലതകളില്‍ മുങ്ങിയ ന്യത്ത പേക്കൂത്തുകള്‍ കണ്ട് ആനന്ദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്ന രക്ഷകര്‍ത്തക്കളെങ്കിലും ഇതു തിരിച്ചറിഞ്ഞെങ്കില്‍! ഇത്തരം പരിപാടികള്‍ വ്യാപകമായതിനു ശേഷമാണ്‌ ബാലികാപീഢനങ്ങള്‍ വര്‍ദ്ധിച്ചത് എന്ന് സാമൂഹ്യ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വഷളത്തരം കാണിച്ചിട്ട് ശേഷം അതിനെ റിപ്പോര്‍ട്ട് ചെയ്യുന്ന എന്തു നല്ല മാധ്യമ സേവനം. ഇരകള്‍ക്കൊപ്പം കിതയ്ക്കുകയും വേട്ടക്കാരനൊപ്പം കുതിക്കുകയുമെന്ന ദ്വിമുഖ തന്ത്രം നന്നായി പയറ്റുന്നവരാണ്‌, ജനാധിപത്യത്തിന്റെ നാലാം തൂണുകളെന്ന് അവകാശപ്പെടുന്ന ഈ സാമൂഹ്യ സേവകര്‍ .
                                                                                              (തുടരും)

Sep 19, 2011

മനുഷ്യത്വത്തിന്‌ മറയിടുന്ന നിയമത്തിന്റെ നൂലാമാലകള്‍


മനുഷ്യത്വത്തിന്‌ മറയിടുന്ന 
നിയമത്തിന്റെ നൂലാമാലകള്‍

എം എസ് ഷൈജു, കൊല്ലം


നുഷ്യത്വത്തേയും, മാനവികതയേയും സം‌രക്ഷിക്കുന്നതിനാണ്‌ മനുഷ്യര്‍ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഈ നിയമത്തിന്റെ വലക്കണ്ണികളില്‍ പലപ്പോഴും കുരുങ്ങിപ്പിടയുന്നത് മനുഷ്യത്വവും മനുഷ്യ ജീവനുകളുമാണ്‌. ഇതിന്റെ ഏറ്റവും പുതിയ നൊമ്പരപ്പിക്കുന്ന ഉദാഹരണമാണ്‌ കഴിഞ്ഞയാഴ്ച അധികം ആരും  ശ്രദ്ധിക്കാതെ പോയ ഒരു മരണം. ആരോഗ്യ വകുപ്പിലെ അസിസ്റ്റ്ന്റ് ഡയറക്ടറായിരുന്ന ഡോ. വി കെ സുഭദ്ര കരള്‍ രോഗം ബാധിച്ച് കുറേനാളായി ചികില്‍സയിലായിരുന്നു. സ്വാധീനങ്ങള്‍ നിയമത്തെ മറികടക്കുന്നു എന്ന പ്രചരണത്തിലെ ഒരു വേറിട്ട സംഭവം കൂടിയായിരുന്നു അവരുടെ മരണവാര്‍ത്ത. സുതാര്യമായ സ്വാധീനങ്ങള്‍ക്കു പോലും നിയമത്തിന്റെ നൂലാമാലകളെ എലുപ്പത്തില്‍ വകഞ്ഞുമാറ്റാന്‍ കഴിയില്ലെന്നൊരു ഹ്രസ്വ സന്ദേശം കൂടി ഈ വാര്‍ത്ത വായനക്കാരുമായി പങ്കു വെയ്ക്കുന്നു.
പാരമ്പര്യമായി കരള്‍ രോഗമുള്ള ഒരു കുടുംബത്തിലെ അംഗമാണ്‌ സിനിമാ നടനും സാംസ്കാരിക പ്രവര്‍ത്തകനുമായ  ടി ജി രവിയുടെ ഭാര്യ ഡോ. സുഭദ്ര. അവര്‍ക്ക് കൂടി പങ്കാളിത്തമുള്ള ഒരു മെഡിക്കല്‍ ബോഡിയുടെ ക്യത്യവിലോപമോ അവരുടെ മനുഷ്യത്വം തീണ്ടാത്ത നിയമാവബോധമോ ആണ്‌ ഡോ. സുഭദ്രയുടെ ചികില്‍സ നിഷേധിച്ചതും മരണത്തിനിടയാക്കിയതും. മനുഷ്യത്വത്തെ സം‌രക്ഷിക്കുവാന്‍ സം‌വിധാനപ്പെടുത്തിയ നിയമങ്ങള്‍ മനുഷ്യ ജീവിതത്തിനു തെല്ലും വില കല്പിക്കാത്തവയാണോ എന്ന് സംശയമുളവാക്കുന്നത് കൂടിയായിപ്പോയി ഡോ. സുഭദ്രയുടെ മരണം.

 കരള്‍മാറ്റിവെച്ച് കൊണ്ടുള്ള് ഒരു അടിയന്തരമായ ശസ്ത്രക്രിയയിലൂടെ മാത്രമേ അവരുടെ ജീവന്‍ നില നിര്‍ത്താനാകൂ എന്നറിഞ്ഞിട്ടും ഡോക്ടര്‍മാരടങ്ങിയ എതിക്സ് പാനല്‍ നിയമക്കുരുക്കുകള്‍ ഉന്നയിച്ച് കൊണ്ട് അതിന്‌ അനുവാദം കൊടുത്തില്ല. മനുഷ്യ നിര്‍മ്മിത നിയമങ്ങളുടെ അപൂര്‍ണ്ണതകളും പരിമിതികളും ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ ഈ നീതിനിഷേധത്തിന്റെ യഥാര്‍ത്ഥ കാരണങ്ങളറിയുമ്പോള്‍ നമുക്ക് ആത്മരോഷം കൊള്ളാതിരിക്കാന്‍ നിര്‍‌വാഹമില്ല. നിലവിലുള്ള അവയവദാന നിയമമനുസരിച്ച് രക്തബന്ധുക്കളായിരിക്കണം അവയവദാനം നടത്തേണ്ടത്. അല്ലാത്തവ എതിക്സ് കമ്മിറ്റിക്ക് മുന്നില്‍ വരികയും സാമ്പത്തിക ചൂഷണമോ പ്രലോഭനങ്ങളോ ഇല്ലയെന്ന് അവര്‍ക്ക്ബോധ്യപ്പെട്ടും വേണം അനുവാദം നല്‍കേണ്ടത്. ദൗര്‍ഭാഗ്യവശാല്‍ കരള്‍ രോഗികളുടെ എണ്ണം കൂടുതലുള്ള കുടുംബത്തില്‍ നിന്നുമുള്ള ഡോ. സുഭദ്രക്ക് രക്തബന്ധുവായ ഒരു ദാതാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പകരം കണ്ടെത്തിയ ഒരു ദാതാവിനെ എതിക്സ് ബോഡിയിലെ, മനുഷ്യജീവിതം കത്തിമുനയില്‍ നിര്‍ത്തി വിലപേശിക്കളിക്കുന്ന ഭിഷഗ്വര സംഘത്തിന് സ്വീകാര്യമായില്ല. നിസാര കാരണങ്ങള്‍ കൊണ്ട് ദാതാവിനെ നിരാകരിച്ച അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശം അല്പം ക്രൂരമായതായിപ്പോയി. ആരെങ്കിലും അപകടത്തില്‍ മരിച്ചിട്ട് അവരുടെ കരള്‍ കിട്ടുമോ എന്നന്വേഷിക്കാന്‍! അതായിരിക്കുമത്രേ സൗകര്യം.

മുന്നിലിരിക്കുന്ന ഫയലുകള്‍ക്കുള്ളില്‍ പിടയ്ക്കുന്ന മനുഷ്യ ജീവനുകളെക്കാണാന്‍ കഴിയാത്ത ഭിഷഗ്വര സംഘം ഈയ്യൊരു ക്രൂര നിലപാടു സ്വീകരിച്ചത് മറ്റൊരു ഡോക്ടറോടാണെന്നത് അത്യന്തം അപമാനകരമായിപ്പോയി. മുന്നില്‍ കാണുന്ന ആരോഗ്യവാന്മാരാരെങ്കിലും മരിച്ചാലേ ഒരു രോഗി രക്ഷപ്പെടൂ എന്ന നിലപാട് ജുഗുപ്സാവഹം തന്നെയാണ്‌. അന്തിപ്പട്ടിണിക്കാര്‍നില്‍ നിന്ന് കഴുത്തറുപ്പന്‍ കൈക്കൂലി വാങ്ങുന്ന സാമൂഹ്യദ്രോഹികളായ ഏതെങ്കിലും ഡോക്ടര്‍മാരെ എങ്ങാനും അരസ്റ്റ് ചെയ്തുപോയാല്‍ ഘഘോര സമരവുമായി തെരുവിലും ടെലിവിഷനിലും നിറഞ്ഞാടുന്ന ഡോക്ടര്‍ സംഘടന ഇതൊന്നുമറിയാതിരിക്കാന്‍ ശിശിര നിദ്രയിലാണോ ആവോ?

ഈയ്യൊരു സംഭവത്തിന്‌ ചെറിയൊരു ആന്റി ക്ലൈമാക്സ് കൂടിയുണ്ട്. 2002ലെ പ്രമാദമായ അവയവ വിപണന വിവാദം അന്വേഷിച്ചത് ഡോ. സുഭദ്രയായിരുന്നു. ജലദോഷപ്പനിക്ക് പാരസെറ്റാമോള്‍ ചോദിച്ച് വരുന്നവനെ രണ്ടാഴ്ചയെങ്കിലും ഇന്റന്‍സീവ് കെയറിലാക്കുന്ന പുതിയ മെഡിക്കല്‍ വ്യവസായത്തിലെ ഏതൊക്കെയോ വി.ഐ.പി കള്‍ക്ക് കടുത്ത അസ്വസ്ഥകളുണ്ടാക്കുന്ന റിപ്പോര്‍ട്ടണത്രേ ഇവര്‍ ആരോഗ്യ വകുപ്പിന്‌ കൈമാറിയത്.പല സ്വകാര്യ ആശുപത്രികളിലും അപ്പന്റൈറ്റിസിന്‌ ശസ്ത്രക്രിയ നടത്തപ്പെട്ടവരില്‍ പലരുടേയും കിഡ്നികള്‍ മോഷണം പോകുന്നു എന്ന വാര്‍ത്തയുടെ സൂചനയും ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

ആതുര സേവന രംഗത്തെ നിസ്വാര്‍ഥസേവനത്തിന്റെ പ്രതിരൂപമായ ഡോ. സുഭദ്രക്ക് സംഭവിച്ച ഈ ദുര്‍ഗതി ഒരു അവിശുദ്ധ ഗൂഢാലോചനയുടെ അനന്തര ഫലമാണെന്നാണ്‌ ഇതിനെക്കുറിച്ച് പലരും സൂചിപ്പിക്കുന്നത്. അധികാരി വര്‍ഗ്ഗങ്ങളും പൊതുജനവും കണ്ണ്‌ തുറക്കേണ്ടുന്ന ഒരു സന്ദര്‍ഭം കൂടിയാണിത്. ബന്ധപ്പെട്ടവര്‍ ഈ വിഷയത്തില്‍ കാണിച്ച അനാസ്ഥ ഗൗരവമായി അന്വേഷിക്കുകയും കുറ്റക്കാര്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടതുണ്ട്. ഇത്തരം വാര്‍ത്തകള്‍ സ്യഷ്ടിക്കുന്ന ആത്മരോഷവും, നിരാശയുമാണ്‌ പൊതുജനങ്ങളില്‍ വര്‍ദ്ധിച്ച് വരുന്ന അക്രമവാസനകളുടെ മൂല കാരണങ്ങളിലൊന്ന് എന്നാണ്‌ മനശാസ്ത്രഞ്ജര്‍ അഭിപ്രായപ്പെടുന്നത്. ഡോ. സുഭദ്ര എഴുതിക്കൊടുത്ത സത്യവാംഗ്മൂലത്തിന്‌ ഒരു കീറക്കടലാസിന്റെ വില പോലും കൊടുത്തില്ലത്രേ. മരണത്തിന്റെ വിറങ്ങലിച്ച നിശബ്ദതയ്ക്കു മുന്നില്‍ ജീവിതത്തെ അടങ്ങാത്ത പ്രതീക്ഷയില്‍ നോക്കിയിരിക്കുന്നവരെ കാണാതെ പോകുന്നവയാകരുത് നിയമങ്ങള്‍. അനീതിക്കും, അധര്‍മത്തിനും കുടപിടികുന്ന നിയമ പരിപാലകരുടെ കാപട്യവും താല്പര്യങ്ങളും വെളിവാക്കപ്പെടുക തന്നെ  വേണം. ഇത് ഒരു ഡോ. സുഭദ്രയുടെ മാത്രം അനുഭവമല്ല. അധികാരം കളിക്കോപ്പുകളാക്കുന്ന അല്പന്മാരുടെ അധീശത്വ ഭാവങ്ങളെയും നിരുത്തരവാദ നയങ്ങളെയും കുടഞ്ഞെറിയേണ്ടതുണ്ട്. പ്രതികരണ ശേഷി നശിച്ചിട്ടില്ലാത്തവരാണ്‌ തങ്ങള്‍ ഇരകളായി കാണുന്നവര്‍ എന്ന തിരിച്ചറിവിനു മാത്രമേ ഇത്തരക്കാരെ നിലയ്ക്ക് നിര്‍ത്താന്‍ സാധിക്കൂ..
                                                                                               
                                                                                                 msshaiju@yahoo.co.in

Sep 15, 2011

എം ബി രാജേഷ് നല്‍കുന്ന ചില തിരിച്ചറിവുകള്‍

എം ബി രാജേഷ് നല്‍കുന്ന ചില തിരിച്ചറിവുകള്‍
എം എസ് ഷൈജു, കൊല്ലം

 
പ്രസംഗിച്ച് പുലിവാലു പിടിക്കുകയെന്നത് ഒരു പുതുമയുള്ള കാര്യമല്ല.മുന്നിലിരിക്കുന്ന ശ്രോതാക്കളുടെ മേല്‍ ആവേശത്തിന്റെ അണ പൊട്ടിക്കുമ്പോള്‍ പ്രസംഗകന് താന്‍ പറഞ്ഞ് കൂട്ടിയതിന്റെ ഒരു സമ്പൂര്‍ണ്ണ ഔ‌ട്ട്‌പുട്ട് പള്‍സ് അറിയാന്‍ കഴിയാതെ പോകാറുണ്ട് എന്നത് പല പ്രമുഖരായ പ്രഭാഷകരും സ്വകാര്യമായി പറയാറുള്ളതാണ്‌. റെക്കോര്‍ഡ് ചെയ്ത സ്വന്തം പ്രാഭാഷണം കേള്‍ക്കുമ്പോഴാണത്രേ ഇതിനിടയ്ക്ക് താനിത്രയൊക്കെ പറഞ്ഞൊപ്പിച്ചോ എന്ന് ആലോചിച്ച് പോകുന്നത്. ഇതിനൊക്കെ ആകെ നല്‍കാവുന്ന പരിഹാരം ഇത്തരം ആവേശക്കാരെ നല്ലു നാലു പ്രസംഗം കുത്തിയിരുത്തിച്ച് കേള്‍പ്പിക്കുക എന്നതാണ്‌. ഇനി  കുഴപ്പം ചില പ്രത്യേക "ബ്രാന്‍ഡ്" മൈക്കുകളാണോ എന്നു കൂടി വേണമെങ്കില്‍ പരിശോധിക്കാവുന്നതാണ്‌. മൈക്കോമാനിയ എന്നു പേരിടാവുന്ന ഇത്തരം രോഗത്തിന്റെ പ്രകടമായ ലക്ഷണം പ്രകടിപ്പിക്കുന്ന ഒരു വിഭാഗമാണ്‌ മത പ്രഭാഷകര്‍.പ്രസംഗിച്ച് ഒരു റൂട്ടിലായിക്കഴിഞ്ഞാല്‍ പിന്നെയെന്തൊക്കെയാണ്‌ തട്ടി വിടുന്നതെന്ന് ഉടയതമ്പുരാനല്ലാതെ മറ്റാര്‍ക്കും പ്രവചിക്കാന്‍ സാധിക്കാറില്ല.
മുന്‍‌കൂട്ടി ധാരണകളില്ലാതെയാണ്‌ പലപ്പോഴും പ്രസംഗ പീoങ്ങള്‍ക്ക് മുമ്പില്‍ ഇത്തരക്കാര്‍ പടനായകന്മാരാകുന്നത്.പാവം ചില ശ്രോതാക്കളുടെ കാര്യം സങ്കടം തന്നെയാണ്‌. കുണ്ടു കിണറ്റിലെ തവളകള്‍ എന്നതു പോലെ ചില ആരാധന പാത്രങ്ങളുടെ പ്രഭാഷണങ്ങള്‍ക്ക് അപ്രമാതിത്വം നല്‍കുന്ന ഇക്കൂട്ടര്‍ പ്രസംഗകനെ ചാണിനു ചാണായി അനുസരിക്കുന്നവര്‍ കൂടിയായിരിക്കും. കടുത്ത വിദ്വേഷ പ്രചാരകരായ പല പ്രഭാഷകരും സ്വകാര്യതകളില്‍ മിത വാദികളും സമന്വയവാദികളുമാണെന്നത് പരിഹാസ്യമായ ഒരു തമാശയാണ്‌. പൊതു വേദികളില്‍ ഇവര്‍ ഉയര്‍ത്തിവിടുന്ന വിദ്വേഷത്തിന്റേയും ചിന്താമുരടിപ്പിന്റേയുന്‍ ഉഗ്ര ബാണങ്ങളേറ്റ് പിടയുന്നവരെക്കുറിച്ച് ഇവ്വര്‍ ബോധവാന്മാരാകാറില്ല.
ഈയ്യടുത്ത് ഒരു സുഹ്യത്ത് പങ്കുവെച്ച ഒരനുഭവം ഓര്‍ക്കുന്നു. തീവ്ര വഭാഷയില്‍ പ്രസംഗകലയുടെ തേരുരുട്ടുന്ന ഒരു സ്റ്റേജ് മത പ്രസംഗകനുമായുള്ള സ്വകാര്യ സംഭാഷണത്തില്‍ അദ്ദേഹം ഉയര്‍ത്തിവീട്ട ഒരു വിവാദത്തെക്കുറിച്ചന്വേഷിച്ചപ്പോള്‍, ചിരിച്ചുകൊണ്ട് വയറിനിട്ട് ഒരു ഇടി കൊടുത്തു കൊണ്ട് സൂത്രത്തില്‍ ഒഴിഞ്ഞു മാറിയത്രേ! അയാള്‍ അതിനു വലിയ പ്രാധാന്യം കല്പിക്കുന്നില്ല. ഇതൊക്കെ പ്രഭാഷണത്തിന്റെ എരിവിനും പുളിക്കുമായി ചേര്‍ക്കുന്നതോ തനിയേ വന്നു ചേരുന്നതോ ആണത്രേ. ഇതിനൊക്കെ കീ വിളിച്ചോ വിളിക്കാതെയോ പിന്നാലേ കൂടുന്ന മത, രാഷ്ട്രീയ ഭക്തരുടെ കാര്യം തന്നെയാണ്‌ പരമ കഷ്ടം.
ഏന്തായാലും എം ബി രാജേഷ് ചില പാoങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. പ്രഭാഷണത്തില്‍ പറയുന്നതും പ്രഖ്യാപിക്കുന്നതും കേട്ട് ആരും പ്രസംഗകനെക്കുറിച്ച് ധാരണ രൂപപ്പെടുത്തേണ്ടതില്ല. അവരുടെ നിലപാടുകള്‍ അവര്‍ സ്വകാര്യമായി അറിയിക്കുമത്രേ. പ്രസംഗത്തിന്റെ അഞ്ചാം ഗിയറില്‍ കത്തിക്കയറി പായുമ്പോള്‍ ചിലപ്പോള്‍ മനസ്സില്‍ മറയിട്ട് സൂക്ഷിച്ചിരുന്നവയൊക്കെ അറിയാതെ പുറത്തു വന്നു പോകും. പിന്നെ രണ്ടേ രണ്ടു മാര്‍ഗങ്ങളേ പരിഹാരമായുള്ളൂ. ഒന്നുകില്‍ പറ്റെ നിഷേധിക്കുക; ഇതിനു അല്പം മോശമല്ലാത്ത തൊലിക്കട്ടീ വേണം. അല്ലെങ്കില്‍ അതു റിപ്പോര്‍ട്ട് ചെയ്തവന്റെ ണെഞ്ചത്ത് കയറുക. ഇതു മാത്രമേ രാജേഷും ചെയ്തിട്ടുള്ളൂ. ഇതെന്തോ ഒരു കൊടിയ അപരാധമായിട്ടാണ്‌ സിന്‍ഡിക്കേറ്റുകളൊക്കെക്കൂടി പൊക്കിക്കാണിക്കുന്നത്. ബഹുമാന്യനായ വി എസ്സിനെതിരില്‍ ഒളിഞ്ഞിരുന്ന് കമ്പിത്തിരികള്‍ കത്തിച്ചപ്പോള്‍ ഇത്രയൊക്കെ പറഞ്ഞുവെച്ചിട്ടുണ്ടെന്ന് അലോചിച്ചിരിക്കില്ല. മഹാനായ പി സി ജോര്‍ജ് പറഞ്ഞത്പോലെ മെക്കിട്ട് കേറാന്‍ വരുന്നവരെയാരെയും"കാര്‍ന്നോര്‍" വെറുതെ വിടില്ലയെന്ന ഒരു ദുശ്ശീലമുണ്ടെന്ന ബോധം പിന്നേടാണ്‌ രാജേഷിന്‌ തിരിച്ചറിവുണ്ടാക്കിയതെന്ന് തോന്നുന്നു. ഈയ്യൊരു തിരിച്ചറിവാണ്‌ പ്രഭാഷണ കല പoക്കാനായി പോകുന്നവര്‍ക്കൊക്കെ പ്രാഥമികമായി വേണ്ടത്. ഇതിക്കെ കണ്‍ടും കേട്ടും പലരും ഉണ്ട് എന്ന തിരിച്ചറിവ്. പ്രത്യേകിച്ച് മതവേദികളിലെ പുലികള്‍ക്ക്; ഒന്നുമല്ലെങ്കിലും രാഷ്ട്രീയക്കാരെപ്പോലെയല്ലല്ലോ അവര്‍. ഒരു പരലോകത്തെക്കുറിച്ച് അറിഞ്ഞോ അറിയാതെയോ ഓര്‍മിപ്പിക്കുന്നവര്‍ കൂടിയണല്ലോ ഇവര്‍. ഇതിനു ഒറ്റമൂലി ഒന്നു മാത്രമാണെന്നു തോന്നുന്നു. ഇവരുടെ പ്രഭാഷണങ്ങ്ലൊക്കെ ഒന്നു റെക്കോര്‍ഡു ചെയ്ത് സ്വസ്ഥമായിരുന്ന് ഒന്നു കേള്‍ക്കാന്‍ ഇവരെ ഒന്നനുവദിക്കുക. എങ്കില്‍ ഇവര്‍ നന്നായേക്കും.
                                                                                           msshaiju@yahoo.co.in