Nov 22, 2012

മിസ്റ്റർ പരേതൻ, ഒരു മെംബർഷിപ്‌ എടുക്കാമോ?



സൗഹ്യദങ്ങൾക്കും അയൽപ്പക്ക ബന്ധങ്ങൾക്കുമിടയിൽപ്പോലും ജാതി ബോധത്തിന്റേയും പാർട്ടി ചിന്തയുടേയുമൊക്കെ വകഞ്ഞു മാറ്റലുകളും, വേർതിരിച്ചെടുക്കലുകളുമൊക്കെ നടക്കുന്ന ഇക്കാലത്ത്‌ ഒരു വേറിട്ട്‌ കാഴ്ചയുടെ സരസവും ഒതുക്കവുമുള്ള ചിത്രമാണ്‌ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കാഴ്ചകളിൽ വ്യത്യസ്തമായതും അൽപം കൗതുകകരവുമായി തോന്നിയത്‌. തികച്ചും സാധാരണക്കാരനായ ഒരാളിന്റെ പെട്ടെന്നുള്ള മരണവാർത്തയറിഞ്ഞ്‌ ഒന്ന് കാണാനായി അവിടം വരെ പോയതായിരുന്നു ഞാൻ. അന്നാട്ടിലെ തികച്ചും സാധാരണക്കാരനാണ്‌ മരിച്ചിരിക്കുന്നത്‌. എടുത്തു പറയത്തക്ക സാമൂഹ്യ ബന്ധങ്ങളോ, ഓർത്തിരിക്കേണ്ട വിധമുള്ള പൊതു സേവയോ, പ്രത്യേകം പരാമർശിക്കേണ്ട വൈശിഷ്ട്യങ്ങൾക്കുടമയോ ഒന്നുമല്ല. ആ ചെറിയ അങ്ങാടിയിലെ ഒരു ചെറിയ സാദാ വ്യാപാരി. വലിയ ബന്ധങ്ങളൊന്നുമില്ലാത്ത, വിവാഹിതരായ രണ്ട്‌ പെണ്മക്കൾ മാത്രമുള്ള ഒരു പിതാവ്‌ അത്രമാത്രം.
റോഡിന്റെ സാമാന്യം വീതിയുള്ള ഓരത്ത്‌ കാർ പാർക്ക്‌ ചെയ്ത്‌ ഞാൻ പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് ദ്യഷ്ടി പതിഞ്ഞത്‌ ഒരു പോസ്റ്ററിന്മേലാണ്‌. പരേതന്റെ സചിത്ര പോസ്റ്റർ. ഒരു വലിയ 'ആദരാഞ്ജലികളും'. ആരാണ്‌ പ്രസാധകർ എന്ന് രണ്ടാമതൊന്ന് നോക്കേണ്ടതില്ലാത്ത വിധം താഴെ സാമാന്യം മുഴുപ്പുള്ള വെണ്ടക്ക അക്ഷരത്തിൽ ഒരു വിപ്ലവ പാർട്ടിയുടെ പേരും അച്ചടിച്ചിട്ടുണ്ട്‌. സത്യം പറഞ്ഞാൽ ആദ്യമൊന്ന് അദ്ഭുതപ്പെട്ടു. അദ്ദേഹം ആ പാർട്ടിയുടെ പ്രവർത്തകനായിരുന്നോ? അതോ അനുഭാവിയോ? അറിവിന്റേയും ഓർമയുടേയും പഴയ താളുകളൊക്കെ ഒന്നു ക്ടഞ്ഞ്‌ നോക്കി. ങ്‌ഹൂം.. താളുകളിലെവിടെയും അങ്ങനെ കോറിയിട്ടിട്ടില്ല. പണ്ട്‌ കാളവണ്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിയുടെ കഥ കേട്ടിട്ടുണ്ട്‌. കാളവണ്ടിയിൽ യാത്ര ചെയ്തിരുന്ന് ആൾക്കാരെയൊക്കെ കക്ഷി തന്റെ പാർട്ടിയിൽ പെടുത്തിക്കളഞ്ഞു. ഇനി ആകണ്ടെത്തൽ പോലെങ്കിലും എന്തെങ്കിലും ബന്ധം പാർട്ടിയോട്‌? ശ്ശെ! അങ്ങനെയൊന്ന് ബന്ധിപ്പിക്കാൻ പോലും ഇല്ല. ചില പാർട്ടികൾ ഈയ്യിടെയായി മറ്റൊരു ഏർപ്പാട്‌ തുടങ്ങിയിട്ടുണ്ട്‌. തങ്ങ്നഗ്ലൂടെ സാന്നിധ്യം വെളിപ്പെടുത്താനും ആരോഗ്യ സ്ഥിതിയ്ക്ക്‌ മറ്റ്‌ തകരാറൊന്നും പറ്റിയിട്ടില്ല എന്നൊക്കെ ആളുകളെ ബോധ്യപ്പെടുത്താനുമായി ചില പൊടിക്കൈകളായി ഇടയ്ക്കിടെ ചില പോസ്റ്ററുകൾ പതിയ്ക്കാറുണ്ട്‌. ഇനി അങ്ങനെയങ്ങാനും പതിച്ചതാകുമോ? (പാർട്ടി അണികളുടെ ഉറക്കച്ചടവ്‌  മാറ്റാനുള്ള സൂത്രപ്പണികളാണ്‌ ഇങ്ങനെ നിശ്ചിത ഇടവേളകളിൽ പശ പതിപ്പിയ്ക്കാനായി അച്ചടിക്കപ്പെടുന്ന പോസ്റ്ററുകൾക്ക്‌ പിന്നിലുള്ളത്‌ എന്നത്‌ വിവരമില്ലാത്ത്‌ അരാഷ്ട്രീയ വാദികൾ പറയുന്നതാകാനേ തരമുള്ളൂ. നമുക്കറിയുന്നതല്ലേ ഇവരെ. പാവങ്ങൾ, രാഷ്ട്ര പുനർ നിർമ്മാണത്തിൽ കയ്‌ മെയ്‌ മറന്ന് അധ്വാനിക്കുന്നവർ)
അല്ലെങ്കിലും നിരുപദ്രവകാരിയായ ഒരാൾക്ക്‌ മരണ ശേഷമെങ്കിലും മെംബർഷിപ്‌ കൊടുത്തുവേന്നതിൽ പ്രത്യേകിച്ച്‌ നഷ്ടമൊന്നുമില്ലല്ലോ? ഞാൻ ചുവടുകൾ മെല്ലെ മുന്നോട്ട്‌ വെച്ചു. തൊട്ടടുത്ത കടയുടെ തടി നിരവുകളിൽ മുഴുവൻ അതാ മറ്റൊരു പോസ്റ്റർ! സംഗതി അതും ആദരാഞ്ജലികൾ തന്നെ. പക്ഷേ ആലുവയും മത്തിക്കറിയുമെന്നതു പോലെ ഒരു കോമ്പിനേഷൻ കുറവ്‌. ഇതിലുമുള്ള ചിത്രം നേരത്തേ കണ്ട അതേ ആളുടേത്‌ തന്നെ. രണ്ട്‌ വ്യത്യാസങ്ങൾ മാത്രം. ഒന്ന്. അത്‌ ഒരു ബഹു വർണ്ണ പോസ്റ്ററാണ്‌. രണ്ട്‌, ഇതിന്റെ പ്രസാധകർ മറ്റൊരു പാർട്ടിയാണ്‌.പ്രദേശത്ത്‌ തമ്മിൽ തല്ലും അടികലശലുകളും പതിവായി നടത്തുന്ന ഈ രണ്ട്‌ പാർട്ടിക്കാർക്കും യോജിക്കാൻ പറ്റിയ മേഖല ഒരു മരണാ വാർത്തയാണ്‌ എന്നതിനേക്കാൾ പരാമർശിക്കേണ്ടത്‌, നല്ലവരായ പരേതർക്ക്‌ മെംബർഷിപ്‌ ഉത്സാഹത്തോടെ കൊടുക്കുന്ന ഏർപ്പാട്‌ നാട്ടുമ്പ്രദേശങ്ങളിലെങ്കിലും വ്യാപകമായി ആരംഭിച്ചിരിക്കുന്നു എന്നതാണ്‌.
അച്ചടി വിദ്യയുടെ ആവിർഭാവം മനുഷ്യകുലത്തിന്‌ ഒരു കുതിച്ച്‌ ചാട്ടം തന്നെയായിരുന്നു. അക്ഷരങ്ങളുടേയും അറിവിന്റേയും ലോകത്ത്‌ വലിയ ബഹിർസ്ഫുരണങ്ങളാണ്‌ അത്‌ ഉയർത്തി വിട്ടത്‌. ഇന്ന് അച്ചടി വിരൽത്തുമ്പിലാണ്‌. ആശയങ്ങൾ നൊടിയിട കൊണ്ട്‌ മഷി പുരണ്ട്‌ മുമ്പിൽ തയാർ. ശരിക്കു പറഞ്ഞാൽ കുതിച്ചു ചാട്ടമെന്നൊക്കെ പറയുന്നതിന്റെ ആശയ പ്രതലത്തിന്റെ നാനാർത്ഥങ്ങൾ ഇപ്പോഴാണ്‌ ആളുകൾ ശരിയാം വണ്ണം മനസ്സിലാക്കിത്തുടങ്ങുന്നത്‌. നാടോട്‌ നാടു മുഴുവൻ ഇന്ന് പോസ്റ്റർ പ്രളയത്തിലാണ്‌. അങ്ങാടികളായ അങ്ങാടികൾ മുഴുവൻ നിരന്ന് പതിയുന്ന പോസ്റ്ററുകളും അത്‌ പതിക്കുന്നവരുടെ പേരുകളും വായിച്ച്‌ ആളുകൾ അന്തം വിടുകയാണ്‌. ഇന്നത്തെ കാലത്ത്‌ പേപ്പർ സംഘടനയെന്നത്‌ ഒരു മാതിരി മാനമുള്ള ഒരു മിനിമം സംഗതിയാണ്‌. ഒരു കഷണാം പേപ്പറിലെങ്കിലും ഔദ്യോഗികമായി അവരുടെ പേരുണ്ടല്ലോ? പേപ്പറിൽ പോലും ഇല്ലാത്ത സംഘടനകളാണ്‌ ഈ പ്രാദേശിക പോസ്റ്റർ വിപ്ലവത്തിന്റെ മുഖ്യ പ്രായോജകർ. ആരൊടെങ്കിലും എന്തെങ്കിലും വിരോധമോ അമർഷമോ തോന്നിയാൽ മതി അന്നു രാത്രി തന്നെ ഒരു സംഘടന പിറക്കുകയായി. രാത്രിയ്ക്ക്‌ രാത്രി ആയിരക്കണക്കിന്‌ പോസ്റ്ററുകൾ. പിറ്റേന്നോടെ സംഘടന ചരമം പ്രാപിച്ചു. ഏതാണ്ട്‌ ഈ കോലത്തിലാണ്‌ ഇന്നത്തെ പോസ്റ്റർ വിപ്ലവം. ഏത്‌ അണ്ടനും അടകോടനും എന്തും അച്ചടിപ്പിക്കാം എവിടെയും പതിപ്പിക്കാം! ജനാധിപത്യത്തിലെ പ്രധിഷേധാവകാശങ്ങളെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്തവനാണോ ഇവൻ എന്ന് ദയവായി വിചാരിക്കരുത്‌. മാന്യമായി പെയിന്റടിച്ച്‌ വ്യത്തിയാക്കി "ഇവിടെ പരസ്യം പതിയ്ക്കരുത്‌" എന്ന് വിനയത്തോടെ എഴുതി വെച്ചിരിക്കുന്നവന്റെ ഒത്ത നെഞ്ചത്ത്‌ തന്നെ പശ പതിപ്പിക്കുന്നതിനെക്കുറിച്ച്‌, അറിയാതെ പറഞ്ഞ്‌ പോയതാണ്‌.

ഒരു കാര്യം കൂടി പറയാതെ വയ്യ. തോന്നുന്നവന്‌ തോന്നുന്നത്‌ പോലെ തോന്നുന്നതിന്റെ മുകളിൽ പശതേയ്ക്കാവുന്ന ഈ പോസ്റ്റർ "കുതിച്ചു ചാട്ടത്തിന്‌" ഒരു നിയന്ത്രണം വേണ്ടതില്ലേ? പഞ്ചായത്ത്‌ ആഫീസിന്റെ മതിലിൽ തുടങ്ങി, പത്ത്‌ മിനുട്ട്‌ അനങ്ങാതെ നിൽക്കുന്നവന്റെ പിന്നാം പുറം വരെ പശതേയ്ക്കാനുള്ള വേദിയാക്കിമാറ്റുന്ന ഈ ഏർപ്പാടിന്‌ ഒരു നിയന്ത്രണം ഉണ്ടായേപറ്റൂ. ശബ്ദ മലിനീകരണത്തിന്‌ ഏർപ്പെടുത്തുയതു പോലെയെങ്കിലും ഒരു നിയന്ത്രണം ഈ വിഷയത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. പോസ്റ്റർ പതിക്കുന്നവരോ അതിന്റെ പ്രസാധകരോ എന്തു പോസ്റ്റർ, എവിടെയൊക്കെ എത്ര പതിക്കുന്നു എന്ന വിവരണത്തോടൊപ്പം അതിനുള്ള അനുവാദം കൂടി ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങുന്ന ഒരു നിയന്ത്രണം അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്‌.അല്ലെങ്കിൽ നമ്മുടെ വരും തലമുറ ഈ പോസ്റ്റർ നോട്ടീസ്‌ വിപ്ലവത്തിൽ ശരിക്കും 'കുതിച്ചു ചാടേണ്ടി' വരും.( ഹെർമൻ ഗുണ്ടർട്ട്‌ സാറേ മാപ്പ്‌ ...... വിനാശ കാലേ വിപരീത ബുദ്ധി)

Nov 13, 2012

അമേരിക്കയെ നടുക്കുന്ന കൂട്ടക്കൊലകളും കൂട്ടക്കൊലകൾക്ക്‌ പിന്നിലെ മന:ശാസ്ത്രവും



കൂട്ടക്കൊലകൾ അമേരിക്കയിൽ പതിവ്‌ വാർത്തകളാകുകയാണ്‌.ജനക്കൂട്ടങ്ങൾക്കിടയിലേയ്ക്ക്‌ നിറതോക്കുകളുമായി ചാടി വീണ്‌ പത്തും പതിനഞ്ചും ആളുകളെ, സ്ത്രീകളെന്നോ പിഞ്ചു കുഞ്ഞുങ്ങളെന്നോ വ്യദ്ധരെന്നോ ഭേദമില്ലാതെ കൂട്ടക്കശാപ്പ്‌ നടത്തി, ആത്മഹത്യ ചെയ്യുന്ന അക്രമികളുടെ മന:ശാസ്ത്രത്തെക്കുറിച്ച്‌ അമേരിക്കൻ സർവ്വ്വകലാശാലകളിൽ ഗവേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യം കൂടിയാണിപ്പോൾ. അമേരിക്കയിലെ സാധാരണാക്കാരെയും ബിസിനസ്‌ കോർപ്പറേറ്റുകളേയുമൊന്നടങ്കം ആശങ്കയുടെയും അരക്ഷിതത്വത്തിന്റേയും മുൾമുനയിൽ നിർത്തുന്ന ഇത്തരം സംഭവങ്ങൾ അമേരിക്കയിലെ ഏതെങ്കിലും ചില മോശം പ്രവിശ്യകളിൽ മാത്രം കാണപ്പെടുന്ന ഒറ്റപ്പെട്ട വാർത്തകളല്ല.
അമേരിക്കയെന്ന വിശാല സ്വാതന്ത്ര്യത്തിന്റെ വിപ്ലവ ഭൂമികയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇത്തരം സംഭവങ്ങൾ ശക്തി പ്രാപിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ലോകത്തിന്റെ സങ്കീർണ്ണതകൾക്ക്‌ പരിഹാരം കണ്ടെത്താൻ വ്യഗ്രത കാണിക്കുന്ന അമേരിക്കയ്ക്ക്‌ അഭിമാനക്കേടിന്റെ പുതിയ അധ്യായങ്ങളാണ്‌ ഇത്തരം സംഭവങ്ങൾ സമ്മാനിക്കുന്നത്‌. ഇതര രാജ്യങ്ങളൊക്കെ അതിശയത്തോടെയും അൽപം ഭീതിയോടെയുമാണ്‌ ഈ അക്രമ സംഭവങ്ങളെ നോക്കിക്കാണുന്നത്‌. 
സമ്പന്നന്മരുടേയും സുഖിയന്മാരുടേയും നഗരമായ ഫ്ലോറിഡ പ്രവിശ്യയിലെ കാസൽബെറിയിൽ ഈയ്യിടെ നടന്ന വെടിവെയ്പിന്റേയും കൂട്ടക്കശാപ്പിന്റേയും പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. 2011 ഒക്ടോബറിൽ തെക്കൻ കാലിഫോർണ്ണിയയിൽ നടന്ന കൂട്ടക്കൊലയുടെ അതേ മാത്യകയിലാണ്‌ ഇത്തവണ ഫ്ലോറിഡയിൽ മനുഷ്യക്കുരുതി നടന്നത്‌.  തിരക്കേറിയ ഫാഷൻ സെന്ററിനുള്ളിൽ പാഞ്ഞ്കയറിയ അക്രമി നൊടിയിടയിൽ യതൊരു പ്രകോപനവുമില്ലാതെ പിസ്റ്റണെടുത്ത്‌ നിരവധിപേരെ കൊന്നു വീഴ്ത്തി. ശേഷം ധ്യതിയോ തിരക്കുകളോ ഇല്ലാതെ സാവധാനം പുറത്തിറങ്ങി സ്വയം മരണത്തെ വരിച്ചു. ഏതെങ്കിലും പ്രത്യേകമായ വിഘടന വാദത്തിന്റേയോ പ്രത്യയ ശാസ്ത്രങ്ങളുടെയോ പിൻബലത്തിലോ ആവേശത്തിലോ അല്ല ഇവരാരും കൊല്ലാനും മരിക്കാനുമായി തുനിഞ്ഞിറങ്ങുന്നത്‌. സുദീർഘമായി മനസിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഉഗ്രവും അതി കഠിനവുമായ ജീവിത നൈരാശ്യത്തിന്റേയും ജീവിതത്തെക്കുറിച്ചുള്ളാ തീവ്രമായ അർത്ഥരാഹിത്യ ബോധത്തിന്റേയും സൂപ്പർലേറ്റീവ്‌ മാനസികാവസ്ഥകളിലെത്തുന്നവരാണ്‌ ഇങ്ങനെ അക്രമികളായി പൊതുജന മധ്യേ ഇറങ്ങുന്നതെന്നാണ്‌ മന:ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.


2012 ജൂലായ്‌ 20 ന്‌ അറോറ നഗരത്തിലെ ഒരു ആഡംബര തീയറ്ററിൽ കടന്ന്, ജെയിംസ്‌ ഹോംസ്‌ എന്ന് പേരുള്ള അക്രമി ടിയർ ഗ്യാസ്‌ സിലിണ്ടറുകൾ പൊട്ടിച്ച്‌ ഭീകരാന്തരീക്ഷം സ്യഷ്ടിച്ച്‌ 12 റൗണ്ട്‌ വെടിയുതിർത്തു. 58 പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും 12 പേർ തത്ക്ഷണം മരിച്ച്‌ വീഴുകയും ചെയ്ത ഈ സംഭവം എന്തിനു ചെയ്തു എന്ന ചോദ്യത്തിനു ഹോംസ്‌ പറഞ്ഞ മറുപടി" വെറുതേ തോന്നി" എന്നത്‌ മാത്രമായിരുന്നു. അയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിന്നായുള്ള മുന്നൊരുക്കത്തിലും പരിശീലനത്തിലുമായിരുന്നുവേന്നാണ്‌ പോലീസ്‌ കോടതിയിൽ വാദിച്ചത്‌. ഇന്റർന്നെറ്റ്‌ ഉപയോഗിച്ചാണ്‌ അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും അയാൾ വാങ്ങിക്കൂട്ടിയതത്രേ! 24 ഇന കുറ്റങ്ങൾ ചാർത്തി ഹോംസിനെ അമേരിക്കയിലെ ഫെഡറൽ പോലീസ്‌ തടവിൽ പാർപ്പിച്ചിരിക്കുകയാണ്‌. ഒന്നുകിൽ ആജീവനാന്ത തടവി നായി അല്ലെങ്കിൽ വധശിക്ഷയ്ക്കായി.
2011 സെപ്റ്റംബർ 16ന്‌ അമേരിക്കയിലെ തിരക്കേറിയ കഴ്സൺ നഗരത്തിലെ ഒരു എ ക്ലാസ്‌ റസ്റ്റൊറന്റിനുള്ളിൽ ഏകദേശം മുപ്പത്തിരണ്ട്‌ വയസ്‌ തോന്നിക്കുന്ന ഒരു യുവാവ്‌ ബ്രേക്ഫാസ്റ്റ്‌ കഴിക്കാനെന്ന വ്യാജേന വന്നിരിക്കുന്നു. അലക്ഷ്യമായി പോക്കറ്റിനുള്ളിൽ നിന്ന് തോക്കെടുത്ത്‌ തൊട്ട്‌ മുന്നിലെ ടേബിളിൽ സൊറ പറഞ്ഞിരുന്ന അഞ്ച്‌ ആർമി ഉദ്യോഗസ്ഥരെ വെടിവെച്ച്‌ വീഴ്ത്തുന്നു. വെടിയൊച്ച കേട്ട്‌ പ്രാണഭയത്താൽ പരക്കം പായുന്നവർക്കിടയിലേയ്ക്ക്‌ തുരു തുരാ നിറയൊഴിച്ച്‌ അഞ്ച്‌ പേരെക്കൂടി മരണമുഖത്തേയ്ക്ക്‌ നിർവ്വ്വികാരതയോടെ തട്ടിയിട്ട്കൊടുത്ത്‌ മെല്ല പുറത്തിറങ്ങി സ്വന്തം മാറിന്‌ നേരെ തോക്ക്‌ ചൂണ്ടി നിറായൊഴിക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ വന്നു പെട്ട പേടിച്ചരണ്ട ഒരു സ്റ്റ്രീയെക്കൂടി ക്രൂരമായ പുഞ്ചിരിയോടെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു.
കഴിഞ്ഞ പത്ത്കൊല്ലത്തിനിടെ ഇത്തരം 32 സംഭവങ്ങളെങ്കിലും അമേരിക്കയിൽ ശരാശരി നടന്നിട്ടുണ്ടെന്നാണ്‌ കണക്കുകൾ വെളിവാക്കുന്നത്‌.മന:ശാസ്ത്രജ്ഞരുടെ തിയറികൾക്കൊന്നും വഴങ്ങാത്ത മാനസിക സങ്കീർണ്ണതകളിലേയ്ക്ക്‌ അമേരിക്കൻ പൗരന്മാർ വഴുതി വീഴുന്നുവേന്നാണ്‌ ഇത്തരം സംഭവങ്ങൾ വിളിച്ചോതുന്നത്‌.കാര്യമായ ക്രിമിനൽ പശ്ചാത്തലങ്ങളുള്ളവരോ, എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരോ അല്ല ഇത്തരം സംഭവങ്ങളിൽ അക്രമികളായി പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവരെന്നത്‌ അനേഷണ ഉദ്യോഗസ്ഥരേയും സർക്കാറിനേയും കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ ചിലതാണ്‌.
എന്തു കൊണ്ടായിരിക്കും പൗരന്മാർ പൊടുന്നനെ അക്രമികളാകുന്നത്‌? മറ്റുള്ളവരെ ക്രൂരമായി കൂട്ടക്കശാപ്പ്‌ നടത്തുന്നതിലൂടെ എന്ത്‌ മാനസികാനന്ദമായിരിക്കും അവർക്ക്‌ ലഭിക്കുക? ഈ രണ്ട്‌ ചോദ്യങ്ങളാണ്‌ പ്രധാനമായും മന:ശാസ്തജ്ഞർ വിശകലനം ചെയ്യുന്നത്‌. ഇത്തരം ചോദ്യങ്ങൾക്ക്‌ മുമ്പിൽ സമയം ചെലവഴിക്കുന്നതിന്‌ മുമ്പ്‌ അമേരിക്കയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പൊതുവിൽ പരിശോധിക്കുന്നത്‌ നന്നായിരിക്കും.


1776ലെ സുപ്രസിദ്ധമയ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ നിലവിൽ വന്ന ആധുനിക അമേരിക്കയെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരമോന്നത്‌ പീഠമായാണ്‌ ലോകം വിലയിരുത്തുന്നത്‌. മറ്റ്‌ മൂന്നാം ലോക രാജ്യങ്ങൾ വികസനത്തിന്റേയും ആവിഷ്കാരത്തിന്റേയും മാത്യകകളായി മുന്നിൽ കണ്ടതും അനുകരിക്കാൻ ശ്രമിച്ചതും അമേരിക്കയെയായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ സമ്പൂർണ്ണമായ പതനത്തോടെ ലോക നിയന്ത്രണം കൈക്കലാക്കിയ അമേരിക്ക ലോക പോലീസായി സ്വയം മാറി. ഓരോ ചെറിയ അമേരിക്കളാകാനാണ്‌ ലോകത്തെ ചെറു രാഷ്ട്രങ്ങളൊക്കെ ആഗ്രഹിച്ചത്‌. 
മതാധിഷ്ഠിത രാജ്യമെന്ന് പേരിലുണ്ടെങ്കിലും ക്രൈസ്തവ മത മൂല്യങ്ങളോടോ ധാർമിക ബോധത്തോടോ അത്‌ തെല്ലും നീതി പുലർത്തിയിട്ടില്ല. ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യ ദൈവാരാധകരുള്ളാ രാജ്യങ്ങളിലൊന്നാണ്‌ ഇന്ന് അമേരിക്ക. വ്യക്തി സ്വാന്ത്രമെന്ന പേരിൽ അമേരിക്ക നടപ്പിലാക്കി വന്ന നയങ്ങളും നിലപാടുകളും പുനർ വിചിന്തനം നടത്തേണ്ട ഘട്ടത്തിലൂടെയാണ്‌ ഇന്നാ രാജ്യം കടന്നു പോകുന്നത്‌ എന്നാണ്‌ അന്തർദ്ദേശീയ രാഷ്ട്രീയ നിരീക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്‌. സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കൂടുതൽ അടുപ്പിക്കേണ്ടതുണ്ടെന്നും ധാർമികതയും വൈകാരികതയും(Morality and Feeling) വ്യവച്ഛേദിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ അമേരിക്കയിൽ വളർന്നു വരേണ്ടതുണ്ടെന്നും ആവശ്യപ്പെടുന്നവരുടെ എണ്ണം അമേരിക്കയ്ക്കുള്ളിൽ വർദ്ധിച്ച്‌ വരുന്നുണ്ട്‌. ന്യൂയോർക്ക്‌ ടൈംസിലെ ദേവിഡ്‌ ബ്രൂക്കും അമേരിക്കയിലെ പ്രസിദ്ധ സോഷ്യോളജിസ്റ്റായ ക്രിസ്ത്യൻ സ്മിത്തും ചേർന്ന് നടത്തിയ പഠനത്തിലെ വിഷയം തന്നെ ധാർമികത ചോർന്ന് പോകുന്ന അമേരിക്കൻ യുവത്വം എന്ന തലക്കെട്ടിലുള്ളതായിരുന്നു. എന്താണ്‌ ധാർമികതയെന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ്‌ അമേരിക്കൻ യുവത്വത്തിലെ മൂന്നിൽ രണ്ട്‌ പേരും എന്നാണ്‌ അവർ പുറത്ത്‌ വിട്ട റിപ്പോർട്ട്‌. കഴിഞ്ഞ മൂന്ന് നൂറ്റാണ്ട്‌ കൊണ്ട്‌ കൊണ്ട്‌ അമേരിക്കക്കാരുടെ ധാർമിക ബോധത്തെ അവരുടെ വൈകാരികത കീഴടക്കിക്കളഞ്ഞുവെന്നാണ്‌ ക്രിസ്ത്യൻ സ്മിത്ത്‌ നിരീക്ഷിച്ചത്‌. പ്രഹര ശേഷിയിൽ അമേരിക്ക ലോകത്തെ നായകരാണ്‌. പക്ഷേ അത്‌ സ്വയം ഏറ്റുവാങ്ങുന്ന പ്രഹരങ്ങളുടെ കാരണമറിയുന്നതിൽ അമേരിക്ക സ്ഥിരമായി പരാജയപ്പെട്ടുകൊ\ൻ\ടിരിക്കുന്നു. അമേരിക്കയിലെ ഓരോ നൂറ്‌ ആളുകൾക്കും തൊണ്ണൂറ്‌ തോക്കുകൾ വീതമുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യത്തിന്റെ തിക്ത ഫലങ്ങളൊന്നൊന്നായി അനുഭവിക്കുകയാണ്‌ ഇന്നാ രാജ്യം. അന്താരാഷ്ട്രാ സമൂഹത്തിനു മുന്നിൽ ഒരു നിയന്ത്രകന്റേയോ, നേതാവിന്റേയോ റോൾ സ്വയം എടുത്തണിയുമ്പോഴും ആ രാജ്യത്തിന്റെ പൗരന്മാർക്ക്‌ സ്വാഭാവികമായി ലഭിക്കേണ്ട 'തകരാറില്ലാത്ത ഒരു മാനസിക നില' നൽകുന്നതിൽ ആ രാജ്യം പരാജയപ്പെട്ടിരിക്കുന്നു.തോക്കുകൾക്കും നിയമങ്ങൾക്കും മനുഷ്യ ജീവിതത്തിന്റെ സമാധാന പൂർണ്ണമായ നില നിൽപ്പിന്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും മനസിലാക്കുന്നു. കൂട്ടക്കൊലകൾക്ക്‌ ഇരയാകാതിരിക്കാനായി, അല്ലെങ്കിൽ നാളെ താനുമൊരു കൂട്ടക്കശാപ്പുകാരനാകാതിരിക്കാനായി എന്താണു താൻ ചെയ്യേണ്ടതെന്ന അന്വേഷണത്തിലും വേവലാതിയിലുമാണ്‌ അമേരിക്കക്കാരിൽ പലരും. ഗൺ വയലൻസ്‌ എന്നാണു ഈ പുതിയ പ്രതിഭാസത്തെ അമേരിക്ക പേരിട്ട്‌ വിളിക്കുന്നത്‌. അമേരിക്ക പുലർത്തുന്ന അന്തർദ്ദേശീയ രാഷ്ട്രീയത്തിന്റെ വികലവും അവസരവാദ പരവും ന്യായരഹിതവുമായ നിലപാടുകളോടുള്ള പ്രതിഷേധം കൊണ്ടും അമർഷം കൊണ്ടും അമേരിക്കൻ വിരുദ്ധ വിധ്വംശക ശക്തികൾ അമേരിക്കയ്ക്കുള്ളിലും പുറത്തും വെച്ചുമൊക്കെ നടത്തുന്ന അമേരിക്കൻ വിരുദ്ധതയുടെ പ്രത്യയശാസ്ത്ര ബോംബിംഗിന്റേയും വെടിവെയ്പിന്റേയുംകണക്കുകൾക്ക്‌ പുറമേയുള്ളവ മാത്രമാണ്‌ മുകളിൽ പ്രസ്താവിച്ചവയെല്ലാം.എന്തായാലും ലോകത്തിനാകെ സമാധാനം സമ്മാനിക്കാനിറങ്ങിയ വൻശക്തിയായ അമേരിക്കയിൽ നിന്ന് കേട്ട്‌ തുടങ്ങുന്ന വാർത്തകൾ മറ്റ്‌ പാശ്ചാത്യൻ രാജ്യങ്ങളേയും അന്ധവും അനുരാഗാത്മകവുമായ അമേരിക്കൻ ഭ്രമം തലക്കുപിടിച്ചിരിക്കുന്ന വികസ്വര രാജ്യങ്ങളേയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമായതാണ്‌.
                                                                                                                            msshaiju@yahoo.co.in


Apr 5, 2012

ദാരിദ്ര്യത്തിനു മുകളിൽ കെട്ടിയുയർത്തുന്ന ആയുധപ്പുരകൾ





ജനസംഖ്യയിൽ രണ്ടാം സ്ഥാനത്തും,, വലിപ്പത്തിൽ ഏഴാം സ്ഥാനത്തും, ദാരിദ്ര്യത്തിലും പോഷകാഹാരക്കുറവിലും മൂന്നാം സ്ഥാനത്തും, ലോകത്തെ ആയുധമിറക്കുമതിയിൽ ഒന്നാം സ്ഥാനത്തും നില്ക്കുന്ന വൈജാത്യങ്ങളുടേയും വൈരുദ്ധ്യതകളുടേയും നാടാണ്‌ ഇന്ത്യ. ജനാധിപത്യത്തിന്റെ സുതാര്യ സംവിധാനങ്ങളിൽ ഏറെ സവിശേഷതകൾ നിറഞ്ഞ ഇന്ത്യ സ്വാതന്ത്ര്യാനന്തരം നേരിട്ടിട്ടുള്ള ഏറ്റവും വലിയ സമസ്യയാണ്‌ അതിന്റെ ദാരിദ്ര്യ നിർമാർജനം. ആധുനുക സാങ്കേതിക വിദ്യകളുടെ ആസൂത്രണ നിയന്ത്രണ വിപണന രംഗങ്ങളിൽ ഒരു വൻ ശക്തിയായി  കുതിക്കുമ്പോഴും ഇന്ത്യയുടെ അന്തർ ധമനികളില്പ്പോലും ദാരിദ്ര്യം അതിന്റെ നഖക്ഷതങ്ങൾ ആഴ്ത്തിക്കൊണ്ട് പിടിച്ചുലച്ച് കൊണ്ടിരിക്കുകയാണ്‌. ഇതിനിടയ്ക്ക് ഏറെ കൗതുകത്തോടെ ലോകം പോയ വാരത്തിൽ വായിച്ച ഒരു വാർത്തയാണ്‌ ലോകത്തെ ആയുധമിറക്കുമതിയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെയിരിക്കുന്നു എന്ന വെളിപ്പെടുത്തലുകൾ. പട്ടിണിയും ദാരിദ്ര്യവുമെന്ന രണ്ട് ദുർഭൂതങ്ങൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ വിടാതെ പിന്തുടരുമ്പോഴും ആയുധങ്ങൾക്ക് പിന്നാലെ ഇന്ത്യയെ നടത്തിക്കുന്ന ഗതികേടിന്‌ ചില ചരിത്ര പശ്ചാത്തലങ്ങൾ കൂടിയുണ്ട്.
അജ്ഞതയെ യോഗ്യതയായി പരിഗണിക്കുന്ന അത്യപൂർവ്വമായ സംഗതികൾ ലോകത്തുണ്ടായിട്ടുണ്ട്. അത്തരത്തിലൊരു യജ്ഞമായിരുന്നു ബ്രിട്ടീഷ് ഇന്ത്യയെ വിഭജിക്കാനുള്ള ദുഷ്കരമായ ദൗത്യത്തിനു പറ്റിയ ആളെ കണ്ടെത്തുന്നതിനുള്ള യോഗ്യതയായി ബ്രിട്ടീഷുകാർ പരിഗണിച്ചത്. സങ്കീർണ്ണവും സംഘർഷ കലുഷിതവുമായ അന്നത്തെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ ഇന്ത്യയെ രണ്ടായി പിളർത്തി മാറ്റാനുള്ള ശ്രമകരമായ ദൗത്യം ഏല്പിക്കപ്പെടുന്നത് ഇന്ത്യയിലെ രാഷ്ട്രീയക്കാർക്ക് ആർക്കും പരിചിതനോ സൗഹാർദ്ദവാനോ ആയ ഒരാളും ആകാൻ പാടില്ലയെന്നാണൂ ഇന്ത്യൻ വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു തീരുമാനിച്ചത്. അത്തരമൊരു തീരുമാനത്തിലെത്താനുള്ള പ്രധാന കാരണം ഇന്ത്യയെ പരിചയമുള്ളതോ ഇന്ത്യൻ രാഷ്ട്രീയക്കാർക്ക് സൗഹ്ഹാർദ്ദവാനോ ആയ ഒരാൾ മുന്നോട്ട് വെയ്ക്കുന്ന വിഭജന രേഖ ഇന്ത്യയിലെ രണ്ട് വിഭാഗം രാഷ്ട്രീയക്കാരും പക്ഷപാതിത്വം ആരോപിച്ച് അസ്വീകാര്യമാക്കും എന്നതിനാലാണ്‌. അങ്ങനെയാണ്‌ ഇന്ത്യയെക്കുറിച്ചോ ഇന്ത്യൻ രാഷ്ട്രീയത്തെക്കുറിച്ചോ ഒരു ചുക്കും അറിയാത്ത സിറിൽ റാഡ്ക്ളിഫ്ഫെന്ന ബ്രിട്ടീഷുകാരൻ, താൻ കേട്ടു മാത്രം പരിചയമുള്ള ഇന്തയിലേയ്ക്ക് പറന്നു വരുന്നത് എന്നത് തമാശ നിറഞ്ഞതും എന്നാൽ അനന്തമായ ദുരന്തങ്ങൾ സമ്മാനിച്ചതുമായ ചരിത്രമാകുന്നത്.

ഡല്‍ഹിയുടെ അത്യുഷ്ണത്തിൽ വിയർത്തുകുളിച്ച്, അജ്ഞത യോഗ്യതയായി പരിഗണിച്ച്കൊണ്ട് തന്നെ ഏല്പിച്ച, വിഭജനമെന്ന വേദനയുടെ മുറിപ്പാടിലൂയ്യെ തന്റെ പെൻസിലിന്റെ സൂചിമുന നിരക്കി നീക്കുമ്പോൾ, താൻ ഈ ചെയ്യുന്നത് ഭാവിയിലെ ഏറ്റവും വലിയ ആയുധക്കൂമ്പാരങ്ങളാകാൻ പോകുന്ന രണ്ട് രാഷ്ട്രങ്ങൾക്ക് അതിർത്തി നിശ്ചയിക്കുകയാണ്‌ എന്ന് റാഡ്ക്ളിഫ്ഫ് ഒരിക്കലും ഓർത്തുകാണില്ല.ഇന്ത്യയെന്നും പാകിസ്താനെന്നും രണ്ട് രാജ്യങ്ങളായി വിഭജിക്കപ്പെട്ട് ആ അതിർത്തി വരകളിലെ അതി സങ്കീർണ്ണമായ ഭൗമശാസ്ത്ര ഘടകങ്ങളാണ്‌ കഴിഞ്ഞ അറുപത്തിയഞ്ച് കൊല്ലങ്ങളായി ഈ രണ്ട് രാഷ്ട്രങ്ങളും പുലർത്തി വരുന്ന വൈരനിരാതരങ്ങളുടെ മർമ്മം.
ജാതി മത വിഭാഗങ്ങളുടെ കേവല സാന്ദ്രതകളും, വ്യവസായ അനുബന്ധ ഘടാകങ്ങളുടെ ബലാബലാനുപാതങ്ങളും ക്യഷിയിടങ്ങളുടെ പകുത്തെടുക്കലുമൊക്കെ മാത്രം പരിഗണിച്ചാണ്‌ സിറിൽ റാഡ്ക്ളിഫ് അന്ന് ബ്രിട്ടീഷ് ഇന്ത്യയുടെ ഭൂപടത്തെ രണ്ടായി പകുത്തെടുത്തത്.പിതാവിന്റെ സ്വത്തിൽ തർക്കമുന്നയിച്ച് രക്തം ചൊരിക്കുന്ന സഹോദരങ്ങൾക്ക് ഒരു മധ്യസ്ഥൻ സ്വത്ത് ഭാഗം ചെയ്യും വിധം ഇന്ത്യയെ ഭാഗിച്ച് നല്കിയാൽ പ്രശ്നങ്ങളവസാനിക്കുമെന്നും അവരുടെ തലമുറകളെങ്കിലും ഒരുമയോടെ കഴിഞ്ഞുകൊള്ളുമെന്ന അന്നത്തെ രാഷ്ട്രീയ വീക്ഷണത്തിലെ ശരികളെ മുഴുവനും ഇല്ലാതെയാക്കിയത് അതിർത്തി നിർണ്ണയത്തിലെ ഗുരുതരമായ പിഴവുകളായിരുന്നു.അതാകട്ടെ ലോകത്തെ എല്ലാ ആയുധ നിർമ്മാതാക്കൾക്കും വിപണനക്കാർക്കും ഇടനിലകാർകുമായി ഇന്ത്യയും പാകിസ്താനുമെന്ന ഒരു മോഹക്കമ്പോളം തീതു കൊടുക്കലുമായിരുന്നു.
ബ്രിട്ടന്റെ നിരന്ന സമതലങ്ങളേയും  പരന്ന ഭൂപ്രക്യതിയേയുമൊക്കെ മനസിൽ സങ്കല്പിച്ചാകണം റാഡ്ക്ളിഫ് അന്ന് വിഭജന രേഖ ഭൂപടത്തിൽ വരച്ചു ചേർത്തത്.താൻ കുത്തീക്കീറുന്ന ഭൂപ്രദേശങ്ങൾ ഒന്നു നന്നായി നേരില്ക്കാണണമെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിക്കാൻ അന്ന് സമയമുണ്ടായിരുന്നില്ല.അങ്ങനെയാണ്‌ ലോകത്തെ ഏറ്റവും തന്ത്രപ്രധാനമായ അതിർത്തികളും, പർവത മലനിരകളും, മഞ്ഞ്പാളികൾ മൂടിക്കിടക്കുന്ന ഹിമക്കൊടൂമുടികളുമൊക്കെ വരഞ്ഞ് കീറിക്കൊണ്ട്, ചരുത്രത്തിലെ എന്നത്തേയും അവധാനതയില്ലാത്ത വിഭജന രേഖ എത്രയും പെട്ടെന്ന് വരയ്ക്കുകയെന്ന ശ്രമകരമായ വിഢിത്തരം അദ്ദേഹത്തിനു ചെയ്യേണ്ടിവന്നത്.ഇന്ന് ലോകത്തെ ആയുധമിറക്കുമതിയിൽ മുമ്പന്മാരായി ഇന്ത്യയും പാകിസ്താനും എത്തിനില്ക്കുന്നതിന്റേയും, ഇവിടങ്ങളിലെ ശതകോടിക്കണക്കിന്‌ മനുഷ്യർ ദാരിദ്ര്യത്തിന്റെ ദുരന്തപൂർണ്ണമായ കയങ്ങളിൽ നിന്ന് ഒരിക്കലും കരകയറാതെയും, രാഷ്ട്രപുരോഗതിയുടെ വികസന വഴികൾ ഇന്നും ദുർഘടമായും, സ്വാതന്ത്ര്യം ലഭിഹ്ച് അറുപത്തിയഞ്ച് കൊല്ലം കഴിഞ്ഞിട്ടും ദാരിദ്രത്തിൽ കുപ്രസിദ്ധമായ ചേരികൾ ഇന്നും ചേരികളായുമൊക്കെ നിലനില്ക്കുന്നതിന്റെ കാരണങ്ങളുടെ ചൂണ്ടുവിരൽ നീളുന്നത് ഈയൊരു ചരിത്രത്തിലേയ്ക്കാണ്‌.
ആയുധമിറക്കുമതിചെയ്യുന്ന ലോകത്തെ ഏറ്റവും വലിയ രാജ്യമെന്ന ഖ്യതി ഇന്ന് ഇന്ത്യയ്ക്കാണ്‌. വിസ്ത്യതിയിലും അന്തർദേശീയ തലത്തിലെ ശാക്തിക ബലാബല മാത്സര്യത്തിലും മുമ്പിൽ നില്ക്കുന്ന ചൈനയെ കടത്തി വെട്ടിക്കൊണ്ടാണ്‌ ഈയൊരു സ്ഥാനത്ത് ഇന്ത്യയെത്തി നില്ക്കുന്നത്. പാകിസ്താനെതിരിൽ വിഭജന ശേഷം ഇന്ത്യ പുലത്തുന്ന സൈനിക ജാഗ്രതയുടെ ഭാഗമായിത്തന്നെയാണ്‌ ഈ പുതിയ ഖ്യാതിയുടെ ലബ്ധിയേയും കാണുന്നത്.
12.7ബില്യൺ ഡോളറിന്റെ ആയുധങ്ങളാണ്‌ 2007-2011 കാലയളവിനുള്ളിൽ ഇന്ത്യ വാങ്ങിക്കൂട്ടിയത്. ആഭ്യന്തര സുരക്ഷയേക്കാൾ അതിർത്തി സുരക്ഷയ്ക്കാണ്‌ ഈ ആയുധങ്ങളുടെ സിംഹ ഭൂരിപക്ഷവും ഉപയോഗപ്പെടുത്തുന്നതും കരുതി വെയ്ക്കുന്നതും. ഇന്ത്യയുടെ സ്വന്തം ആയുധ നിർമ്മാണ ശാലകളിൽ പണിതൊരുക്കുന്ന ശതകോടിക്കണക്കിന്‌ ആയുധങ്ങൾക്ക്ക് പുറമേയുള്ളവയുടെ കണക്കുകളാണിത്. ലോകത്തെ മൊത്തം ആയുധ ശേഖരത്തിന്റെ പത്ത് ശതമാനം ഇന്ത്യയുടേയും ആറുശതമാനത്തിലധികം പാകിസ്താന്റേയും കൈകളിലാണ്‌ എന്നാണ്‌ ആന്തർദേശീയ തലത്തിലെ ആയുധ ഇറക്കുമതിയേയും ശേഖരത്തേയും കുറിച്ച് നിരീക്ഷിക്കുന്ന സിപ്രിയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്. 

ഇന്ത്യൻ സേനയുടെ സുപ്രധാനങ്ങളായ ആയുധങ്ങളുടെ ഇറക്കുമതിയിൽ 2002- 2006 കാലയളവിനേക്കാൾ മുപ്പത്തിയെട്ട് ശതമാനം വർദ്ധനവാണ്‌ ഇപ്പോഴുണ്ടായിട്ടുള്ളത്. ലോകത്തെ ആയുധമിറക്കുമതിയിലെ സമ്പുഷ്ട ഭൂമികയെന്നത് ഏഷ്യാ ഭൂഖണ്ഡമാണ്‌. അതാകട്ടെ സുപ്രധാനമായും ഇന്ത്യയും പാകിസ്ഥാനെന്നുമെന്ന രണ്ട് രാഷ്ട്രങ്ങളെ കേന്ദ്രീകരിച്ചാണ്‌ താനും.ഇന്ത്യയുടെ ആസൂത്രണക്കമ്മീഷന്റെ കണക്കുകൾ പ്രകാരം 2009-2010 വർഷത്തിൽ ഇന്ത്യയിലെ ദരിദ്രരുടെ എണ്ണം 360 ശതകോടിയാണ്‌. ഏതാണ്ട് മൊത്തം ഇന്ത്യൻ ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം വരും ഇത്. ഇരുപത്തിരണ്ടര രൂപ ദിവസ വരുമാനമുള്ളവരെയൊക്കെ സാധാരണക്കാരുടെയോ സമ്പന്നന്മാരുടേയോ പട്ടികയിൽ പെടുത്തി സുരക്ഷിതരാക്കിയതിനു ശേഷമുള്ള കണക്കുകളാണിത്. അതായത് ശരിയായ ദരിദ്രരുടെ പട്ടിക ആസൂത്രണക്കമ്മീഷന്റെ കണക്കിനേക്കാൾ ഭീതിതമായ അളവിൽ മുകളിലായിരിക്കും.ആയുധമിടപാടിൽ ഇന്ത്യ മുമ്പിലാകുമ്പോൾ ഇന്ത്യയുടെ ദാരിദ്ര്യാവസ്ഥ 7.4 ശതമാനം കുറഞ്ഞിട്ടുണ്ടെന്നാണ്‌ ആസൂത്രണക്കമ്മീഷൻ അവകാശപ്പെടുന്നത്. അതാകട്ടെ നേരത്തെയുണ്ടായിരുന്ന മുപ്പത്തിരണ്ട് രൂപയിൽ നിന്നും ഇരുപത്തിരണ്ടര രൂപയായി കുറച്ചു കൊണ്ടാണ്‌. നാണയപ്പെരുപ്പവും വിലക്കയറ്റവും ക്രമാതീതമായി വർദ്ധിക്കുന്ന ഇക്കാലത്ത് ദരിദ്രരെ കുറക്കാനായി ആസൂത്രണക്കമ്മീഷൻ സ്വീകരിച്ച മാർഗം ന്യശംസകമായിപ്പോയി. കണക്കുകൾ കമ്മീഷന്‌ മാത്രം സ്വന്തം. 
വ്യക്തമായ കണക്കു കൂട്ടലുകളില്ലാതെയും തികഞ്ഞ രാഷ്ട്രീയ കാർക്കശ്യങ്ങളിലൂടെയും അടിത്തറ പണിത് നേടിയെടുത്തതാണ്‌ പാകിസ്താൻ എന്ന രാഷ്ട്രം. ചരിത്രത്തിന്റെ വിധിവൈപരീത്യമെന്നതുപോലെ ദീർഘ വീക്ഷണമില്ലാതെയും അതേ രാഷ്ട്രീയ കാർക്കശ്യതയിലും തന്നെയാണ്‌ അതിന്റെ രാഷ്ട്രീയ കാലാവസ്ഥ ഇന്നും കടന്ന് പോകുന്നത്. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങൾ ശ്രദ്ധിക്കുകയോ പരിഗണിക്കുകയോ ചെയ്യാൻ ഒരു ഭരണ സംവിധാനത്തിന്‌ ഏറ്റവും കുറച്ച് ലഭിക്കേണ്ട സമയ പരിധിയുടെ സമചിത്തത പോലും ഇന്നു വരെയുള്ള പാകിസ്താൻ സർക്കാറുകൾക്ക് ലഭിച്ചിട്ടില്ല. അടിസ്ഥാന വികസനങ്ങൾക്ക് ഇന്നും പാക് മണ്ൺ കളമൊരുങ്ങിയിട്ടില്ലയെന്ന് തന്നെയാണ്‌ അവിടെ നിന്നുള്ള വിവരങ്ങൾ വിളിച്ച് പറയുന്നത്. മലീമസമായ അഴുക്കു ചാലുകളും ദുർഗന്ധം വമിക്കുന്ന ചവറുകൂനകൾക്കുമിടയിൽ തലമുറകളായി കഴിച്ചു കൂട്ടുന്ന ജനസഞ്ചയങ്ങൾ ഇന്നും പഞ്ചാബിലും കറാച്ചിയിലുമുള്ള വ്യത്തികെട്ട ചേരികളിൽ ഉരങ്ങിയുണർന്ന് ജീവിച്ച് കൊണ്ടിരിക്കുന്നു.

2005ലെ ലോക ബാങ്ക് കണക്ക് പ്രകാരം ലോകത്തെ മൂന്നിലൊന്ന് ദരിദ്രർ ജീവിക്കുന്നത് ഇന്ത്യയിലാണ്‌. ആഗോള ദാരിദ്ര്യ രേഖയായ 1.25ഡോളാറിന്റെ ദിവസ വരുമാന മാനദണ്ഡം പരിഗണിച്ചാൽ ഇന്ത്യൻ ജനസംഖ്യയുടെ 41.6 ശതമാനമാളുകളും ജ്ജിവിതത്തിന്റെ അടിസ്ഥാനാവശ്യങ്ങൾ പോലും നിർവ്വഹിക്കാൻ സാധിക്കാത്ത വിധം  പരമ ദരിദ്രരാണ്‌. സാങ്കേതികമായി ഈ ഒന്നേകാൽ ഡോളർ ലഭിക്കുന്നവരിൽത്തന്നെ പകുതിയിലധികം പേർ പ്രായോഗിക തലത്തിലെ ദരിദ്രന്മാരാണ്‌. ആകണക്കുകൾ തന്നെ ആധാരമാക്കി പരിശോധിച്ചാൽ ഇന്ത്യയിലെ ഇരുപത്തിയാറ്‌ സംസ്ഥാനങ്ങളും ദരിദ്ര സംസ്ഥാനങ്ങളും അതിൽത്തന്നെ ഒൻപത് എണ്ണം ഭീതികരമായ ദാരിദ്ര്യം പേറുന്നവയാണ്‌. അഴിമതിയും ജനസംഖ്യാ വർദ്ധനവുമൊക്കെ ഈ ദാരിദ്ര്യാവസ്ഥയ്ക്ക് കാരണമായി പറയുന്നുണ്ടെങ്കിലും രാഷ്ട്ര സമ്പത്തിന്റെ സിംഹ ഭൂരിപക്ഷവും പ്രതിരോധത്തിനായി നിർബന്ധമായും മാറ്റി വെയ്ക്കേണ്ട രാഷ്ട്രിയവും ചരിത്ര പരവുമായി കാരണങ്ങളാൽ ന്യായമായും പൗരന്മാർക്ക് ലഭിക്കേണ്ട രാജ്യ സമ്പത്ത് അവർക്ക് ലഭിക്കാതെ പോകുന്നുവെന്ന യാഥാർത്ഥ്യം ഈ ദാരിദ്ര്യ നിർമാർജനത്തിന്റെ പ്രത്യക്ഷ ശത്രുവാകുകയാണ്‌.
ഐക്യ രാഷ്ട്ര സഭയുടെ റിപ്പോർട്ട് പ്രകാരം 612 മില്ല്യൺ ജനങ്ങൾ പരമ ദരിദ്രരായി ഇന്ത്യയിൽ കഴിയുന്നുണ്ട്. സ്വന്തമായി ഒരു കുടിൽ എന്നത് പോലും താരതമ്യേന താങ്ങാൻ കഴിയാത്ത സ്വപ്നം മാത്രമാക്കി അവശേഷിക്കുന്ന ശതലക്ഷക്കണക്കിന്‌ ഇന്ത്യൻ പൗരന്മാർ ചാക്കു മറകൾക്കുള്ളിലും തകരപ്പാട്ടകളുടെ മേല്ക്കുരകൾക്ക് കീഴിലുമായി കുടുംബ ജീവിതം തള്ളി നീക്കുന്നുണ്ട്. 
ഇത് വായിക്കുന്ന സന്ദർഭത്തിലും ഈ ദരിദ്ര കോടികളുടെ രാജ്യങ്ങൾക്ക് വീതിച്ചു നല്കാനായി റഷ്യയിലെയും അമേരിക്കയിലേയും ആയുധ ശാലകളിൽ എഞ്ചിനീയർമാരും മാനേജ്മെന്റ് വിദഗ്ദരും എ സി കളുടെ നേരിയ മുരൾച്ചയും കേട്ട് തക്യതിയായി പണിയെടുത്റ്റു കൊണ്ടിരിക്കുകയാവും. ഇന്ത്യയിലേയും പാകിസ്താനിലേയും നാറുന്ന തെരുവുകളിലും സാംക്രമിക രോഗങ്ങളോട് മല്ലിടുന്ന ചേരികളിലും കോടിക്കണക്കിന്‌ ബാല്യ കൗമാരങ്ങൾ പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാനാകാതെ സഹതാപ പൂർണ്ണമായ ദാരിദ്യത്തിന്റെ നുകം ചുമന്ന് വേച്ച് തളർന്ന് മരിക്കുമ്പോൾ അവർക്ക് അർഹതപ്പെട്ട് സമ്പത്ത് ഏതൊക്കെയോ ആയുധ ശാലകളിലേയ്ക്ക് ഡോളാറുകളായി മാറിക്കൊണ്ടിരിക്കുന്നുണ്ടാകും.
അതി കഠിനമായ ശാരീരികവും മാനസികവുമായ പീഢകളേറ്റുവാങ്ങി ബ്രിട്ടീഷ് ഇന്ത്യയെന്ന വിഭവ ശേഷികളുടെ സുവർണ്ണ ഭൂമികയുടെ 175000 ചതുരശ്ര കിലോമീറ്റർ പ്രദേശം വൈസ്രോയി മന്ദിരത്തിനടുത്തുള്ള തന്റെ ബംഗ്ളാവിന്റെ ഏകാന്തതകളിലിരുന്ന് രണ്ടായി വരഞ്ഞ് കീറിയതിനുള്ള ലക്ഷക്കണക്കിന്‌ പൗണ്ട് പ്രതിഫലത്തിൽ നിന്നും ഒരു ചില്ലിക്കാശു പോലും വാങ്ങാതെ സിറിള്‍ റാഡ്ക്ലിഫെന്ന ഇംഗ്ലീഷുകാരന്‍ പുച്ഛത്തോടെ തിരിച്ച് പോയത്, ഒരു പക്ഷേ ഇന്ത്യയിലേയും പാകിസ്താനിലേയും വരണ്ട ചേരുകളിലിരുന്ന് പരിതപിക്കുന്ന തലമുറകളുടെ ശാപം തനിക്കും തന്റെ പിൻഗാമികൾക്കും മേൽ പതിക്കാതിരിക്കാനാകാം.
                                                                                                                     msshaiju@yahoo.co.in



Mar 23, 2012

ഈ ഫെയ്‌സ്‌ബുക്കൊന്ന്‌ ലോക്ക്‌ ചെയ്യാമോ?



കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്ന കടയില്‍ നില്‍ക്കുമ്പോള്‍ ഈ ചോദ്യം കേട്ടാണ്‌ തലയുയര്‍ത്തി നോക്കിയത്‌. ഏകദേശം നാല്‌പത്തിയഞ്ച്‌ വയസ്‌ പ്രായം തോന്നിക്കുന്ന, കാഴ്‌ചയില്‍ മാന്യനായ ഒരാള്‍, രണ്ടാഴ്‌ച മുമ്പ്‌ താന്‍ അവിടെ നിന്നും വാങ്ങിയ ലാപ്‌ ടോപ്പും കൈയ്യില്‍ പിടിച്ച്‌ നില്‌ക്കുകയാണ്‌. അതിശയത്തോടെ സെയില്‍സ്‌മാന്‍ കാര്യമന്വേഷിച്ചു. 
കഴിഞ്ഞ രണ്ടാഴ്‌ചയായി അയാള്‍ക്ക്‌ സ്വാസ്ഥ്യമില്ലായിരുന്നത്രേ. മക്കള്‍ക്ക്‌ ലാപ്‌ ടോപ്പ്‌ വാങ്ങിക്കൊടുത്തതിന്റെയടുത്ത ദിവസം ആരോ പറഞ്ഞാണ്‌ അയാള്‍ ഫേസ്‌ ബുക്കിനെക്കുറിച്ചറിഞ്ഞത്‌. മക്കളെ വഴി തെറ്റിക്കുന്ന അരുതുകള്‍ക്കും അരുതായ്‌മകള്‍ക്കും അതിരുകളോ വിലക്കുകളോ ഇല്ലാത്ത ഇന്റര്‍നെറ്റിന്റെ തുറന്ന പുസ്‌തകമാണത്രേ ഫേസ്‌ബുക്ക്‌. പിന്നെ അതിനെക്കുറിച്ചായി അന്വേഷണം. അനേഷണം മുറുകിയപ്പോള്‍ സംഗതി ഭയങ്കരം തന്നെ. കുട്ടികള്‍ വഴിവിട്ടു പോകാന്‍ പറ്റിയ ലോകത്തെ ഏറ്റവും ഉഗ്രന്‍ സാധനമാണ്‌ ഈ ഫേസ്‌ബുക്ക്‌ എന്നുവരെ അദ്ദേഹം കണ്ടെത്തി. കൂടെ ജോലി ചെയ്യുന്നവരുടേയും സമപ്രായക്കാരായ ചങ്ങാതിമാരുടേയും സൗഹൃദവലയങ്ങളില്‍ നിന്നാണ്‌ ടിയാന്‌ ആധി വളര്‍ത്തുന്ന ഇത്ര വലിയ `വിവരം' കിട്ടിയത്‌. കണക്കിന്‌ ഉപദേശവും കിട്ടി അവരില്‍നിന്നും. അവരില്‍ കൂടുതല്‍ പേരും ഫേസ്‌ ബുക്കെന്ന ഈ `തലതിരിപ്പന്‍ പുസ്‌തകം' കണ്ടിട്ടു കൂടിയില്ലാത്തവരായിരുന്നു എന്നതാണ്‌ രസാവഹം.
കഴിഞ്ഞ പതിനഞ്ച്‌ കൊല്ലം കൊണ്ട്‌ മനുഷ്യ രാശി നേടിയെടുത്ത സാങ്കേതികവും വൈജ്ഞാനികവുമായ പുരോഗതിയുടെ ശരാശരി അളവ്‌ കഴിഞ്ഞ മുന്നൂറ്‌ കൊല്ലം കൊണ്ട്‌ നേടിയതിന്റേയും വളരെ മുകളിലാണ്‌ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ചിന്തകളേയും ഭാവനകളെയും പോലും വകഞ്ഞു മാറ്റിക്കൊണ്ടും വിസ്‌മയിപ്പിച്ചു കൊണ്ടുമാണ്‌ സാങ്കേതിക വിദ്യയില്‍ ലോകം കുതിച്ചുകൊണ്ടിരിക്കുന്നത്‌. ദിവസങ്ങള്‍പോലും അപ്‌ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും, ജീവിതത്തിന്റെ ഉല്ലാസങ്ങളും സ്വകാര്യതകളുംപോലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറം ലോകത്തേക്ക്‌ പടര്‍ന്നുകയറുകയും ചെയ്‌തു കൊണ്ടിരിക്കുന്നു. എല്ലാറ്റിന്റേയും നിര്‍വചനങ്ങളും സമവാക്യങ്ങളും സാങ്കേതിക വിദ്യയുടെ പരിവൃത്തങ്ങളില്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌.

ഇതൊന്നും ശീലമോ പരിചയമോ ഇല്ലാത്ത മാതാപിതാക്കള്‍ക്ക്‌ തങ്ങളുടേ മക്കള്‍ വിഹരിച്ചു കൊണ്ടിരിക്കുന്ന സൈബര്‍ ലോകത്തെ തെളിച്ചമില്ലാത്ത കാഴ്‌ചകളെക്കുറിച്ച്‌ അസ്വസ്ഥതകളും ആവലാതികളുമുണ്ടാകുമെന്നത്‌ ഒരു സത്യമാണ്‌. ഭക്ഷണം, പാര്‍പ്പിടം, വസ്‌ത്രം എന്നീ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ത്രയങ്ങളില്‍ നിന്ന്‌ ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സൈബര്‍ ആക്‌സസ്‌ (ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നിടം) എന്നതിലേക്ക്‌ പുതു തലമുറ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന അത്ഭുതങ്ങളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌.
അക്ഷര സാക്ഷരതയെന്നത്‌ അപ്രസക്തവും സൈബര്‍ സാക്ഷരത അതിപ്രധാനവുമാകുന്ന ഇന്റര്‍നെറ്റ്‌ യുഗത്തില്‍, അതിന്റെ സാങ്കേതികതകളെക്കുറിച്ചും അത്‌ വിരിച്ചിട്ടിരിക്കുന്ന അതിബൃഹത്തായ വലക്കണ്ണികളെക്കുറിച്ചും ഏറെ ജാഗ്രതയും ബോധവല്‌ക്കരണവും വേണ്ട ഒരു വിഭാഗമാണ്‌ വര്‍ത്തമാന കാലത്തെ ശരാശരി രക്ഷിതാക്കള്‍. ഇന്റര്‍നെറ്റും അതിന്റെ അനുബന്ധ ഘടകങ്ങളും പറിച്ചു മാറ്റാനാകാത്ത വിധം ഇഴചേര്‍ന്ന ഈ സൈബര്‍ യുഗത്തില്‍ അതിന്റെ സാധ്യതകളേയോ സ്വാധീനത്തേയോ നിഷേധിച്ചിട്ടോ നിരാകരിച്ചിട്ടോ കാര്യമില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. പോസിറ്റീവായും ക്രിയാത്മകമായും അതിനോടൊത്ത്‌ ചലിക്കാനുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മെയ്‌വഴക്കം നാമും നേടുകയെന്നത്‌ മാത്രമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുളിലൂടെ കുതിച്ച്‌ കൊണ്ടിരിക്കുന്ന കൗമാരങ്ങളില്‍ നിന്ന്‌ ഏറെയകന്ന്‌ പോകാതിരിക്കാനായി ഒന്നാമത്‌ വേണ്ടത്‌.
കമ്പ്യൂട്ടര്‍ കടയില്‍ വിഷണ്ണനായി നിന്ന പിതാവിനെപ്പോലെ ഒരാവേശത്തിന്‌നു കണക്‌ഷനും കമ്പ്യൂട്ടറും വാങ്ങിനല്‌കുകയും, യാഥാര്‍ത്ഥ്യങ്ങളോ വസ്‌തുതകളോ വേണ്ടത്ര മനസിലാക്കാതെയും ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടേയും അപായ ഭീതിയില്‍ ചകിതരായും കണക്ഷന്‍ കട്ട്‌ ചെയ്‌തോ കമ്പ്യൂട്ടര്‍ ലോക്ക്‌ ചെയ്‌തോ കൊണ്ട്‌ മക്കളുമായി പ്രത്യക്ഷത്തില്‍ തന്നെ വൈരാഗ്യ ബുദ്ധിയോടെ അങ്കം കുറിക്കുന്നവരുമാണ്‌ രക്ഷിതാക്കളില്‍ ഏറെയുമുള്ളത്‌. ഇവരുടെ പ്രതിലോമപരമായ ഇടപെടലുകള്‍ കാര്യങ്ങള്‍ ഏറെ അപകടത്തിലാക്കുകയും ചെയ്യുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ പൂട്ടിക്കാനായി താക്കോല്‍ പണിയാനിറങ്ങുന്നവര്‍, ഏതു പൂട്ടും തുറക്കാന്‍ കഴിയുന്ന മാന്ത്രികത്താക്കോലുകളുമായാണ്‌ തങ്ങളുടെ കുട്ടികള്‍ വീട്ടില്‍ കാത്തിരിക്കുന്നത്‌ എന്നറിയാന്‍ വൈകുന്നു.
സൈബര്‍ ലോകത്തെ മാറ്റങ്ങളില്‍നിന്ന്‌ ആറുമാസം അകന്നിരുന്നാല്‍ ആറുവര്‍ഷം കൊണ്ട്‌ പോലും പരിഹരിക്കാനാകാത്തവിധം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ ലോകത്ത്‌ ജനറേഷന്‍ ഗ്യാപ്പിന്റെ ന്യായീകരണത്തില്‍ രക്ഷിതാക്കള്‍ക്ക്‌ രക്ഷപ്പെടാനാകില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അടിസ്ഥാനപരമായി നന്മകളും അറിവിന്റെ അന്വേഷണ സാധ്യതകളുമുണ്ട്‌. എന്നാല്‍ ഏതൊരുരുമാധ്യമത്തിലേതും പോലെ ഇതിലും തിന്മകള്‍ പതിയിരിക്കുന്നുണ്ട്‌.
ഒരുരുപ്രത്യേക വിഷയത്തില്‍ താല്‌പര്യമുള്ളവര്‍ക്ക്‌ ഒത്തൂകൂടാനും, സംസാരിക്കാനും, സംവദിക്കാനും അവസരമൊരുക്കിക്കൊണ്ട്‌ ഒരിക്കലും പൂട്ടാതെ തുറന്നുവെച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലബുകളാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്ന്‌ പറയാം. പഴയ സൗഹൃദങ്ങള്‍ തേടിപ്പിടിക്കാനും, വിട്ടുപോയവ കൂട്ടിയിണക്കാനും പുതിയവ നെയ്‌തു കൂട്ടുന്നതിനുമാണ്‌ മിക്കവാറും ആളുകള്‍ ഫേസ്‌ബുക്കുകള്‍ പോലെയുള്ള സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. അതീവ ഗൗരവമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും, വിജ്ഞാനപ്രദമായ കൂട്ടായ്‌മകള്‍ക്കും, നര്‍മ്മസല്ലാപങ്ങള്‍ക്കുമൊക്കെ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌.
ഇത്തരം സൈറ്റുകള്‍ തോറും അലക്ഷ്യമായി ചുറ്റിനടക്കുന്നവരും ഒട്ടും വിരളമല്ല. ഇത്തരക്കാരാണ്‌ പലപ്പോഴും പിടി വിട്ട്‌പോകുന്നത്‌. സാധ്യമാകുന്ന രൂപത്തില്‍ തിന്മകളെ പ്രതിരോധിച്ച്‌ കൊണ്ട്‌ നന്മകളെ സ്വീകരിക്കുകയെന്ന നയതന്ത്ര മാര്‍ഗം സ്വീകരിക്കലാണ്‌ ഏറ്റവും കരണീയമായിട്ടുള്ളത്‌. അതിന്നായുള്ള പ്രായോഗികവും ബോധപൂര്‍വവുമായ ഇടപെടലുകളാണ്‌ പരിഹാരമാര്‍ഗങ്ങളായി തുടങ്ങി വെക്കേണ്ടത്‌.


12 വയസിനും 17 വയസിനുമിടയിലൂള്ള അറുപത്തിയഞ്ച്‌ ശതമാനം കുട്ടികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സ്വന്തമായി പ്രൊഫൈല്‍ ഉള്ളവരാണ്‌ എന്നാണ്‌ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്‌. ഇതൊന്നും മാതാപിതാക്കളുമായി പങ്കുവെക്കേണ്ടതില്ലാത്തതോ പങ്കുവെക്കാന്‍ പാടില്ലാത്തതോ ആയ സ്വകാര്യ ഏര്‍പ്പാടാണെന്നാണ്‌ അവരില്‍ ഭൂരിഭാഗവും കരുതുന്നതത്രേ. ആദ്യമായി ആ ധാരണകളാണ്‌ തിരുത്തപ്പെടേണ്ടത്‌.ഫേസ്‌ ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ സൈറ്റുകളിലെ ഇടപെടലുകള്‍ അപരാധമല്ലയെന്ന ധാരണക്കൊപ്പം ഇതൊക്കെ കുടുംബം കൂടി അറിയേണ്ടതാണെന്നും അങ്ങനെയറിയുന്നതില്‍ സാംഗത്യക്കുറവുകളൊന്നുമില്ലെന്നുമുള്ള വീക്ഷണം പകര്‍ന്നു നല്‌കാന്‍ രക്ഷിതാക്കള്‍ക്ക്‌ സാധിക്കണം. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ്‌ കണക്‌ഷനുമുള്ള എല്ലാ രക്ഷിതാക്കളും സ്വന്തമായി ഓരോ പ്രൊഫൈല്‍ ഉണ്ടാക്കുകയും സൗഹൃദത്തിന്റെ ഈ ആഗോള വലയില്‍ സ്വന്തം മക്കളെയും കണ്ണി ചേര്‍ക്കുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം ബോധ്യപ്പെടുത്താനും ഒരു നിയന്ത്രണം സ്വാഭാവികമായി സംജാതമാക്കാനും സാധിക്കും.
പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനായി മക്കളെത്തന്നെ സമീപിക്കുന്നതിനും ജാള്യത കല്‌പിക്കേണ്ടതില്ല. പക്ഷേ ഇതൊരു ഭീഷണിയായി അവരെ തോന്നിപ്പിക്കേണ്ടതുമില്ല. ഒരു പിതാവിന്റെ കേവലസാമീപ്യം തന്നെ കുട്ടികളില്‍ ഒരുജാഗ്രത സൃഷ്‌ടിക്കുമെന്ന രക്ഷാകര്‍തൃത്വത്തിന്റെ ബാലപാഠങ്ങള്‍ തന്നെയാണ്‌ ഇവിടെയും അനുയോജ്യമാകുന്നത്‌. ഒരു പ്ലേ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ തെറിച്ചു പോകുന്ന പന്തുകള്‍ തട്ടിക്കൊടൂത്തും ഇടയ്‌ക്ക്‌ ഒരോ ഷോട്ടുകളടിച്ചു കൊടുത്തും അവരുടെ കളിയില്‍ വല്ലപ്പോഴും പങ്കുചേരുന്ന ഒരു സഹൃദയനായ പിതാവിന്റെ റോള്‍ തന്നെയായിരിക്കും ഇവിടെയും ഏറ്റവും നല്ലത്‌.
ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ അന്‍പത്തിരണ്ട്‌ ശതമാനം കുട്ടികളും തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കുന്നുണ്ടെന്നും അതില്‍ ഇരുപത്‌ ശതമാനം കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്‌ എന്നുമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കൗമാരക്കാരുടെ പ്രശ്‌നങ്ങളുമെന്ന വിഷയത്തില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌.
മാറുന്ന ലോകത്തിന്റെ ഗതിവേഗങ്ങള്‍ അംഗീകരിക്കുകയും അതിനൊപ്പിച്ച്‌ നടക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ്‌ രക്ഷിതാക്കള്‍ക്ക്‌ ഈ വിഷയത്തില്‍ പ്രാഥമികമായി നിര്‍വ്വഹിക്കാന്‍ സാധിക്കുന്നത്‌. പ്രായപൂര്‍ത്തിയാകുന്നത്‌ വരെ മക്കളുടെ ഇ മെയിലുകളും, മൊബൈല്‍ ഫോണുകളും, ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളും പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ ബാധ്യതയുണ്ട്‌ എന്ന്‌ അവരെ ബോധ്യപ്പെടുത്താനാകണം. ഇതെല്ലാം അവരെ ശല്യപ്പെടുത്താനോ മൂക്കുകയറിടാനോ അല്ല എന്ന്‌ അവര്‍ക്ക്‌ തിരിച്ചറിയാനും കഴിയേണ്ടതുണ്ട്‌. ഇവയെയൊക്കെക്കുറിച്ച്‌ ആരോഗ്യകരമായി ചര്‍ച്ച ചെയ്യുകയും വിജ്ഞാനപ്രദമായ വിവരങ്ങളും ചിത്രങ്ങളും പ്രൊഫൈല്‍ വാളുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ രക്ഷിതാക്കളും മക്കളും മാറുമ്പോള്‍ ഫേസ്‌ ബുക്കിനെ പേടിക്കേണ്ടി വരില്ല.
മത സംഘടനകള്‍ അടക്കമുള്ള കേരളത്തിലെ മുഖ്യധാരാ സംഘടനകള്‍പോലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ഗ്രൂപുകളും ഓണ്‍ലൈന്‍ കാമ്പയ്‌നുകളും നടത്തിത്തുടങ്ങുന്ന ഇക്കാലത്ത്‌ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ അവബോധം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പകര്‍ന്നു നല്‍കാനായി മാര്‍ഗ രേഖകള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. രക്ഷിതാക്കള്‍ക്ക്‌ സംവദിക്കാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന ഫേസ്‌ ബുക്ക്‌ ഗ്രൂപ്പുകള്‍ വരെ നിലവിലുണ്ട്‌. ഭയപ്പെട്ട്‌ മാറിനില്‍ക്കാതെ, സര്‍ഗാത്മകമായി ഇടപെടാന്‍ രക്ഷിതാക്കള്‍ തയ്യാറാകട്ടെ.
                                                                                              msshaiju@yahoo.co.in

Mar 3, 2012

കൂടം കുളത്തെ അമേരിക്കൻ കണ്ണുകൾ


വ്യവസായ വല്ക്കരണത്തിലൂടെയും ആധുനികവല്ക്കരണത്തിലൂടെയുമുള്ള സാമൂഹ്യ സാമ്പത്തിക വികസനങ്ങൾ എക്കാലത്തും പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും കാരണമാകുകയും, അവയുടെ സോദ്ദേശ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രാരംഭ ദശയിൽത്തന്നെ ഇന്ത്യയുടെ വികസനത്തിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു നയ സ്വീകരണ പ്രതിസന്ധിയെ അതിനു നേരിടേണ്ടിയും വന്നിട്ടുണ്ട്.
ഇന്ത്യയുടേ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മുന്നോട്ട് വെച്ച വികസനത്തിന്റെ രീതിശാസ്ത്രധാരയും ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹർലാൽ നെഹ്റു നടപ്പിലാക്കിയ വികസനധാരയും തമ്മിലുള്ള അന്ത:സംഘർഷങ്ങളായിരുന്നു അത്. പാരമ്പര്യങ്ങൾക്കും സാമ്പ്രദായികതകൾക്കും പ്രാധാന്യം നല്കുന്നതും, സ്വയം പര്യാപ്തതയിലൂന്നിയതുമായ പ്രാദേശിക വികസനത്തിന്റെ വാക്താവായിരുന്നു ഗാന്ധിജി.എന്നാൽ സുദീർഘമായ ഒരു ഭാവിയേയും അതിന്റെ വികസന സാധ്യതകളേയും മുന്നിൽ കണ്ടുകൊണ്ടുള്ളതും ലഭ്യമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും സ്വീകരിക്കാവുന്ന സ്രോതസുകളിൽ നിന്ന് സാധ്യമായവ സ്വീകരിച്ചുമുള്ള ബ്യഹത്തായ ആസൂത്രണത്തിന്റെ വികസന പദ്ധതികളായിരുന്നു നെഹ്റു വിഭാവനം ചെയ്തത്. ഗാന്ധിജിയുടേത് തത്വത്തിന്റേയും നെഹ്റുവിന്റേത് പ്രയോഗത്തിന്റേയുമായിരുന്നു
സ്വാതന്ത്ര്യാനന്തര ഇന്ത്യ എക്കാലത്തും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ്‌ വികസനവുമായി ബന്ധപ്പെട്ട ഈ രീതിശാസ്ത്ര വൈരുദ്ധ്യതകൾ. ഒരു പക്ഷേ വികസന പദ്ധതികൾ ഏകധ്രുവീക്യതമായിപ്പോകാതെ സന്തുലിതമാക്കുന്നതും ഈ ധാരകൾ തമ്മിലുള്ള ബലാബലമാണ്‌.പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ കൂടാതെ നടപ്പിലാക്കിയ വികസന പദ്ധതികൾ ഇന്ത്യയിലുണ്ടായിട്ടില്ല എന്നു തന്നെ പറയാം. അക്കൂട്ടങ്ങളിൽ ഏറെ പ്രക്ഷോഭങ്ങളുയരുകയും തീജ്വാലകൾ പോലെ പ്രതിഷേധം ഉയർന്നു പൊങ്ങുകയും ചെയ്ത ഒന്നാണ്‌ കൂടംകുളം ആണവോർജ പദ്ധതി.തെക്കേ ഇന്ത്യയിലെ കന്യാകുമാരി മുനമ്പിനടുത്തുള്ള കൂടംകുളം എന്ന പ്രദേശത്ത് റഷ്യൻ സഹകരണത്തോടേ നിർമ്മിക്കുന്ന ആണവോർജ നിർമാണ കേന്ദ്രമാണിത്. ഇന്ത്യയും ലോകവും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു വൈദ്യുതോത്പാദന കേന്ദ്രം കൂടിയാണിത്. 

പ്രപഞ്ചത്തിന്റെ ഓരോ അണുവിന്റെയുള്ളിലും അനന്തവും അജ്ഞാതവുമായ ഊർജത്തിന്റെ മഹാപ്രവാഹമുണ്ടെന്നും നിർമ്മാണത്തിനോ നശീകരണത്തിനോ ഉപയുക്തമാക്കാവുന്ന ഈ വൻ ഊർജ്ജ ശേഖരത്തെ അണു സംയോജനത്തിലൂടെയോ അണു വിഘടനത്തിലൂടെയോ സ്വതന്ത്രമാക്കി ഉപയോഗപ്പെടുത്താമെന്നുമുള്ള കണ്ടെത്തൽ ശാസ്ത്ര ലോകത്തെ ഒരു വിസ്ഫോടനമായിരുന്നു.
ആണവോർജ്ജമെന്നും അണുവിഘടനമെന്നുമൊക്കെയുള്ള പേരുകൾ കേൾക്കുമ്പോൾ ലോകത്തെ ഓരോ  സാധാരണക്കാരന്റേയും മനസിന്റെ തിരശീലകളിൽ തെളിയുന്ന ചിത്രം ദയനീയത മുറ്റിയ ഹിരോഷിമയും, മനുഷ്യത്വം പിടഞ്ഞു വീഴുന്ന നാഗസാക്കിയുമാണ്‌. ഈ ഊർജ പ്രവാഹത്തിന്റെ അനന്ത സാധ്യതകളെ അമേരിക്കയെന്ന രാജ്യം ആദ്യം പ്രയോഗിച്ചതും  ലോകത്തിന്‌ കാണീച്ച് കൊടുത്തതും ഹിരോഷിമയിലും നാഗസാക്കിയിലും പകയുടെ നാഗ നേത്രങ്ങളോടെ വിക്ഷേപിച്ച അണുബോംബുകളിലൂടെയാണ്‌. ആണവോർജമെന്ന വാക്കു തന്നെ ചകിതതയുടെ പര്യായമായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ്‌.  
1988ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവും തമ്മിലുണ്ടാക്കിയ അന്തർ സർക്കാർ കരാറിലൂടെയാണ്‌ കൂടം കൂളം ആണവ നിലയത്തിന്റെ പ്രാഥമിക ധാരണകൾ രൂപപ്പെടുന്നത്. നിരവധി കൂടിയാലോചനകൾക്കും ഉദ്യോഗസ്ഥ നയതന്ത്ര തലങ്ങളിലെ ഗഹനമായ ചർച്ചകൾക്കും ശേഷമാണ്‌ ഊർജോത്പാദന നിലയത്തിന്റെ നിർമ്മാണമാരംഭിക്കുന്നത്.  
രണ്ട് കൂറ്റൻ ആണവ റിയാക്ടറുകളിൽ നിന്നായി രണ്ടായിരം  മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയും, അതിലൂടെ കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നേരിട്ട് വൈദ്യുതി എത്തിക്കുകയും ചെയ്യാവുന്ന വിധത്തിൽ പുരോഗമിച്ച പദ്ധതിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കടുത്ത പ്രതിഷേധങ്ങളും പ്രതിസന്ധികളുമാണ്‌ പിന്നീട് നേരിടേണ്ടി വന്നത്.
13000കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന ആണവ നിലയത്തിന്റെ ഹോട്ട് റൺ അടുത്തിടെയാണ്‌ ആരംഭിച്ചത്. റിയാക്ടറും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്നതായതിനാൽ ഇന്ധനമുൾപ്പെടെയുള്ള സാങ്കേതിക ക്രയ വൈദഗ്ദ്യത്തിനായി ഒരു  ഉന്നത തല ഇന്തോ റഷ്യൻ സാങ്കേതിക സഹകരണം തുടർന്നു പോകെണ്ടതുണ്ട്. 1990കളിൽ അന്താരാഷ്ടാതലത്തിലെ ശാക്തിക ബലാബല ചേരികളിൽ സംഭവിച്ച വിള്ളലുകളും വിളക്കിച്ചേർക്കലുകളുമാണ്‌ കൂടം കുളം ആണവ പദ്ധതിയുടെ ഭാവിയിലും പ്രതിഫലിച്ചത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ലോക ക്രമത്തിന്റെ നായകത്വം സ്വയം ഏറ്റെടുത്ത അമേരിക്ക ഇന്ത്യയുടെ റഷ്യൻ ആണവ പദ്ധതികളെ നിരുൽസാഹപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ധനമായ ആണവോർജത്തിന്റെ സഹകരണ, വിപണനങ്ങളിലൂടെ ഇന്ത്യയ്യും റഷ്യയും ബന്ധുത്വം ബലപ്പെടുത്തുന്നതിലെ ആശങ്കകളായിരുന്നു അമേരിക്കയുടെ ഈ താല്പര്യമില്ലായ്മയുടേ കാരണം.

ലോകത്തെ ഒരോ വൻ വികസന പദ്ധതികൾക്കും അതിന്റെ പ്രത്യാഘാതങ്ങൾ പകരമായി നല്കേണ്ടി വരുന്നുണ്ട്. ശീഘ്ര ഗതിയിൽ വികസനത്തിന്റെ അനിവാര്യതകളിലേയ്ക്ക് കുതിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോക രാജ്യങ്ങളുടേ ഊർജാവശ്യങ്ങൾ ന്യായമാണ്‌ എന്നതു പോലെതന്നെ അതിനായി സ്വീകരിക്കുന്ന മാഗങ്ങളും ന്യായമാണെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഭരണപരവും നയ പരവുമായ ബാധ്യത സർക്കാറുകൾകുണ്ട്. വികസനങ്ങൾക്ക് പകരമായി നല്കേണ്ട അതിന്റെ പ്രത്യാഘാതങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കളുടേ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണോ എന്ന അന്വേഷണവും നടക്കേണ്ടതുണ്ട്.
ആയിരത്തോളം ദളിത് കുടുംബങ്ങളുൾപ്പെടെ രണ്ടായിരത്തിയഞ്ഞൂറ്‌ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്‌ കൂടംകുളം. ആഴക്കടൽ മത്സ്യബന്ധനവും കുടിൽ വ്യവസായങ്ങളും ക്യഷിയുമാണ്‌ അവിടുത്തുകാരുടെ പ്രധാന ജീവിതമാർഗങ്ങൾ. പദ്ധതി ആരംഭിക്കുന്ന കാലത്തു തന്നെ തദ്ദേശിയരുടെ ചെറുത്തുനില്പുകൾ തുടങ്ങിയിട്ടുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിൽ തുടങ്ങി, പരിസ്ഥിതി പ്രശ്നങ്ങളും, സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളുമൊക്കെയായി പ്രക്ഷോഭങ്ങളുടെ അലകൾ ആളിപ്പടർന്നു.തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, ജില്ലകളിലെ ആളുകൾ ചേർന്ന് സംയുക്ത പ്രക്ഷോഭവേദികൾ രൂപപ്പെടുത്തി.
സമീപത്തെ പേപ്പാറാ ഡാമിൽ നിന്ന് ആണവാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി ഒഴുക്കിക്കളയുന്ന ജലത്തിൽ അവശേഷിക്കുന്ന റേഡിയേഷൻ ഘടകങ്ങളും, അത് ഒഴുകി സമുദ്രത്തിലെത്തി അവിടങ്ങളിലെ ആവാസ വ്യവസ്ഥകളിൽ  ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ചയാക്കപ്പെട്ടു. കടലിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളിലൂടെ ഭക്ഷ്യ ശ്യഖലയിൽത്തന്നെ ഈ ആണവ ഘടകങ്ങ്ളും അണുവികിരണങ്ങളും എത്തിപ്പെടുന്നതിനെ നാട്ടുകാർ ഭയപ്പെട്ടു.നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും ആശങ്കകൾ ദൂരീകരിക്കുന്നതിനും അവരെ ആണവ സാക്ഷരരാക്കുന്നതിനുമായി റഷ്യൻ സാങ്കേതികവിദഗ്ദരെക്കൂടി ഉപയോഗപ്പെടുത്തി സർക്കാർ ബോധവല്ക്കരണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. പ്രത്യാഘാതങ്ങൾ വിലയിരുത്താൻ പല സമിതികളേയും നിയോഗിക്കുകയും ചെയ്തു. ആണവ നിലയത്തിന്റെ ഇരുപത് കിലോമീറ്റർ പരിധിയിലുള്ള പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിചരണ ഇൻഷുറൻസും ഏർപ്പെടുത്തി
സോവിയറ്റ് യൂണിയന്റേയുൻ ഗോർബച്ചേവിന്റേയും രാഷ്ട്രീയ പതനത്തോടെയും രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെയും വീര്യം ചോർന്നുപോയ കൂടംകുളം പദ്ധതി 1997ൽ അധികാരത്തിൽ വന്ന ദേവഗൗഡ സർക്കാരാണ്‌ പുനരുജ്ജീവിപ്പിച്ചത്.തെക്കേയിന്ത്യക്കാരനായ ഇന്ത്യൻ പ്രധാനമന്ത്രിയും, റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസനും ചേർന്ന് സജീവമാക്കിയ കരാറിലൂടെ ദക്ഷിണേന്ത്യക്കാരുടെ ഊർജ്ജപ്രതിസന്ധിക്ക് മേൽ പ്രത്യാശയുടേ ചിറകുകൾ വീണ്ടും വിടർത്തപ്പെട്ടു. 

എന്നാൽ വീണ്ടും പദ്ധതിയെ എതിർക്കുന്ന സമീപനം കൈക്കൊണ്ട അമേരിക്ക ഇന്ത്യയുമായി ബോധപൂർവമായ ഒരു സൗഹാർദ്ദത്തിനു മുതിർന്നു. വളർന്നുവരുന്ന മൂന്നാം ലോക രാജ്യങ്ങൾ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളുമായി ബന്ധുത്വം സ്ഥാപിക്കുന്നതിനെ അമേരിക്ക എതിർക്കുന്നുണ്ട്. ഇന്ത്യയുടെ ഇറാൻ ബന്ധത്തിൽ അമേരിക്ക കൈകടത്തുന്നതും ഇതിനു തെളിവാണ്‌. 
കൂടം കുളത്തെ അതേ സാങ്കേതികവിദ്യയിൽ റഷ്യയിൽ സ്ഥാപിക്കപ്പെട്ട ആണവ പദ്ധതിയാണ്‌ ‘കൊർനോബിൽ’ ആണവ നിലയം. അവിടെ സംഭവിച്ച ദുരന്തവും ഇരമ്പിയാർത്തെത്തിയ സുനാമിത്തിരമാലകൾ നക്കിത്തുടച്ച ജപ്പാനിലെ ‘ഫുക്കുഷിമ’ ആണവനിലയ അപകടവുമാണ്‌ ഇന്ന് കൂടംകുളം ആണവ നിലയത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ വിഷയങ്ങൾ. പ്രക്ഷോഭങ്ങൾ ന്യായമാണെങ്കിലും അത് നടപ്പിലാക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയിലും താത്പര്യങ്ങളിലും സംശയത്തിന്റെ കരിനിഴൽ പടർന്നിരിക്കുകയാണ്‌. കൂടംകുളത്തെ പ്രക്ഷോഭങ്ങളെ അദ്യശ്യമായി സഹായിച്ച്കൊണ്ടിരിക്കുന്നത് അമേരിക്കയാണെന്ന്  ഇന്ത്യൻ പ്രധാനമന്ത്രിയുടേ വെളിപ്പെടുത്തൽ വിഷയത്തിന്‌ ആഗോളശ്രദ്ധ നേടിക്കൊടുത്തുകഴിഞ്ഞു. പ്രധാനമായും ആറ്‌ എൻ ജി ഒ കളാണ്‌ അണുവികിരണ ഭീഷണിയുയർത്തി ആണവ നിലയത്തിന്റെ പ്രവർത്തനത്തിന്‌ തടസ്സം നില്ക്കുന്നതും, പ്രക്ഷോഭങ്ങളുടെ നേത്യത്വം കൈയ്യടക്കിയിരിക്കുന്നതും. ഈ എൻ ജി ഒ കൾക്ക് നിർലോഭമായ അമേരിക്കൻ സാമ്പത്തിക സഹായം ലഭിച്ച്കൊണ്ടിരിക്കുന്നുവെന്നാണ്‌ എൻ ഡി ടി വി യുടേ സയൻസ് എഡിറ്റർ പല്ലവ ബഗ്ലയുമായുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വെളിപ്പെടുത്തിയത്.
ഹിരോഷിമയിലെയും നാഗസാക്കിയിലേയും അണു വികിരണങ്ങളേക്കാൾ, കൂടംകുളത്തെ അണു വികിരണങ്ങൾ എന്തുകൊണ്ടായിരിക്കും അമേരിക്കയ്ക്ക് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കുന്നത്? ഇതിന്‌ ഉത്തരം പറയേണ്ടത് അമേരിക്ക തന്നെയാണ്‌? പിന്നെ ഉത്തരം പറയാൻ കഴിയുന്ന മറ്റൊരാൾ ഇന്ത്യൻ പ്രധാന മന്ത്രിയും.
കൂടംകുളത്തെ രണ്ട് ആണവ റിയാക്ടരുകളിൽ തെളിയുന്ന അമേരിക്കൻ കണ്ണുകളൂടെ നോട്ടം എങ്ങോട്ടേയ്ക്കാണെന്ന് എന്തായാലും അമേരിക്കൻ ദാസ്യത പ്രകടിപ്പിക്കുന്ന മന്മോഹൻ സിംഗ് മനസ്സിലാക്കാതിരിക്കാൻ തരമില്ല. ഈ വിഷയത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തറിയേണ്ടതുണ്ട്. വസ്തുതകൾ എന്തായിരുന്നാലും കേവല സൂചനകൾക്കപ്പുറം പൊതുജനങ്ങളുമായും മാധ്യമങ്ങളുമായും പ്രധാനമന്ത്രി തുറന്ന് പ്രതികരിക്കേണ്ടതുണ്ട്; കൂടംകുളത്തെ അമേരിക്കൻ കണ്ണുകളെക്കുറിച്ച്.
                                                                                                                              msshaiju@yahoo.co.in





Feb 25, 2012

മാരുതി സുസുക്കിയുടെ പേരിൽ വീണ്ടും തട്ടിപ്പ്


പ്രൊഫഷണൽ യോഗ്യതയുള്ളവരുടെ ബയോഡാറ്റകൾ തേടിപ്പിടിച്ച്, ഇന്റർനെറ്റിലൂടെയുള്ളാ തട്ടിപ്പുകൾ വ്യാപകമാകുന്നു. മാരുതി സുസുക്കി കമ്പനിയുടെ ന്യൂഡെൽഹി, ഹൈദരാബാദ്, മുംബൈ, ബാഗ്ളൂർ ശാഖകളുടേ പേരിലാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. മോൺസ്റ്റർ, ഗൾഫ് ജോബ്സ് പോലെയുള്ളാ ഓൺലൈൻ പ്രൊഫഷണൽ റിക്രൂട്ട്മെന്റ് കമ്പനികളുടേ സൈറ്റുകളിൽ ബയോഡാറ്റകൾ സമർപ്പിക്കുന്നവരുടെ മെയിൽ ഐഡികൾ തരപ്പെടുത്തി, കമ്പനികളിൽ നിന്നെന്ന വ്യാജേന ഇ മെയിലുകൾ വഴി ഇന്റർവ്യൂവിനു ക്ഷണിച്ചുകൊണ്ടും രജിസ്ട്രേഷൻ ഫീസുകളും അപ്പോയിന്മെന്റ് ഫീസുകളും വാങ്ങിക്കൊണ്ടാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. ഇന്റർവ്യൂവിന്റെ വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ടവരുടെ ഒഫീഷ്യൽ മെയിൽ അഡസുകൾ സഹിതമാണ്‌ മെയിലുകൾ വരുന്നത്. കമ്പനിയുടെ പേരിൽ വ്യാജ സൈറ്റുകൾ വരെ നിർമ്മിച്ചുകൊണ്ടാണ്‌ ഈ റാക്കറ്റുകൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

ഇൻബോക്സിൽ മാരിതി സുസുക്കി ലിമിറ്റഡ് എന്നു മാത്രമല്ല www.marutisuzuki.in എന്ന സൈറ്റ് അഡ്രസു കൂടി കാണുമ്പോൾ ഇത് വ്യാജമാണെന്ന് പലരും ധരിക്കാറില്ല. എന്നാൽ സൈറ്റ് പരിശോധിച്ചാൽ അത് ശൂന്യമായിരിക്കും. തുച്ഛമായ ചിലവിൽ സൈറ്റുകളുടെ ഡൊമൈൻ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൺ ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ലക്ഷക്കണക്കിന്‌ ഇൻ ബോക്സുകളിലേയ്ക്ക് എത്തുന്ന സന്ദേശങ്ങളിൽ നൂറിൽ  ഒരാളെ വെച്ച് വലയിൽ വീഴ്ത്തിയാലും കോടികൾ തട്ടാൻ സാധിക്കുമെന്ന പഴയ സഞ്ജയൻ പറങ്ങോടൻ ടെക്നിക്കുകളാണ്‌ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുള്ളത്.
എന്നാൽ ഇത്തരം തട്ടിപ്പുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും www.marutisuzuki.comഎന്നതാണ്‌ തങ്ങളുടെ ഒഫീഷ്യൽ സൈറ്റെന്നും കമ്പനിയുടേ എച്ച് ആർ വിഭാഗം തലവൻ അജോയേന്ദ്ര മുഖർജി വെളിപ്പെടുത്തി. മാരുതി സുസുക്കിക്ക് ഇത്തരത്തിൽ നേരിട്ട് മെയിലുകളയച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്ന രീതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ സൈറ്റുകളെക്കുറിച്ച് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കമ്പനീസിന്‌(നാസ്കോമിന്‌) അറിയിപ്പ് നല്കിയിട്ടുണ്ടെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Feb 17, 2012

ഹോര്‍മുസ്‌ കടലിടുക്കില്‍ വീണ്ടും തിരയിളകുന്നു


ഇറാന്റെയും അറേബ്യന്‍ മുനമ്പിന്റെയും മധ്യത്തിലുള്ള, പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ ഗള്‍ഫിന്റെയും ഇടയിലുള്ളതും ലോകത്തെ ക്രൂഡോയിലിന്റെ അഞ്ചിലൊന്നു ഭാഗം കടന്നുപോകുന്നതുമായ അതിപ്രധാനമായ കടല്‍പാതയാണ്‌ ഹോര്‍മുസ്‌ കടലിടുക്ക്‌. 
അമേരിക്കയുടെ ആഗോള ഊര്‍ജ വിതരണ വകുപ്പിന്റെ വിശദാംശങ്ങള്‍ പ്രകാരം ഓരോ മണിക്കൂറിലും പന്ത്രണ്ട്‌ മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ വീതം ഹോര്‍മുസ്‌ കടലിടുക്കിലൂടെ പുറംലോകത്തേക്ക്‌ എത്തുന്നു. എണ്ണയുടെ സ്വര്‍ഗീയ ഭൂമിയായ ഗള്‍ഫുമായി ലോകത്തെ ബന്ധിപ്പിക്കുന്ന ഒരേയൊരു ചരക്കു ഗതാഗത ജലപാതയാണ്‌ ഹോര്‍മുസ്‌.
അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അവരോടൊപ്പം മാര്‍ച്ച്‌ ചെയ്യുന്ന മറ്റ്‌ രാജ്യങ്ങളുടെയും ഒന്നാം നമ്പര്‍ ശത്രുവാകുമ്പോഴും ഇറാനെ ഭയപ്പെടേണ്ടതോ ഇറാനെതിരെയുള്ള ഏതെങ്കിലും ലഘുസൈനിക നീക്കങ്ങള്‍ പോലും അതീവ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതോ ആയ ഒരു ഗതികേടിന്റെ പ്രശ്‌നമായി ഇന്നും നിലനില്‍ക്കുന്നത്‌ ഇറാനു ഹോര്‍മുസ്‌ കടലിടുക്കിലുള്ള സമ്പൂര്‍ണാധിപത്യവും സ്വാധീനവും കൊണ്ടാണ്‌. പ്രകൃതി കനിഞ്ഞു നല്‍കുന്ന ഭൂമിശാസ്‌ത്രപരമായ ആനുകൂല്യം ഇവ്വിഷയത്തില്‍ ഇറാന്‌ മാത്രമാണ്‌. മൂന്ന്‌ കിലോമീറ്റര്‍ വീതിയുള്ള രണ്ട്‌ ഇരട്ട സാങ്കല്‌പിക ജലപാതകളെ മൂന്ന്‌ കിലോമീറ്റര്‍ വീതിയുള്ള മറ്റൊരു സാങ്കല്‌പിക ജല ഡിവൈഡര്‍കൊണ്ട്‌ വേര്‍തിരിച്ചിട്ടുണ്ട്‌. മാത്രമല്ല, ഈ പാതകള്‍ ഇറാന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുമാണ്‌.

അമേരിക്കയും ഇസ്‌റാഈലും ഇറാനെതിരെ സ്വീകരിക്കുന്ന ഏതൊരു നടപടിയും ഹോര്‍മുസ്‌ കടലിടുക്കിലേക്കാണ്‌ നീണ്ടുപോകുന്നതെന്ന്‌ അമേരിക്കയ്‌ക്ക്‌ നല്ലവണ്ണം അറിയാം. അമേരിക്കയുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ പോലും എണ്ണയില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണെന്നിരിക്കെ അമേരിക്കയ്‌ക്ക്‌ അതില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടുതാനും. മാത്രമല്ല, ഇറാന്റെ ആയുധ സംഭരണശേഷിയെക്കുറിച്ച്‌ അമേരിക്കയ്‌ക്കോ ഇസ്‌റാഈലിനോ വേണ്ട തിട്ടമില്ല എന്നൊരു പരിമിതിയുമുണ്ട്‌. ഇറാന്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ചങ്കുറപ്പ്‌ തന്നെയാണ്‌ ഇവരെ ആശങ്കയിലാഴ്‌ത്തുന്നത്‌.
ഇന്ന്‌ വീണ്ടും ഇറാനും ഹോര്‍മുസും ആഗോള രാഷ്‌ട്രീയത്തിലെ പ്രധാന വിഷയമാകുകയാണ്‌. ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ അമേരിക്കയും ഇസ്‌റാഈലും മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സര്‍വ സന്നാഹങ്ങളോടെ ഗള്‍ഫ്‌ കടലില്‍ നങ്കൂരമിടുകയും ചെയ്‌തിരിക്കുകയാണ്‌. തങ്ങളല്ലാത്ത ഒരു ആണവശക്തിയും ലോകത്തിന്‌ ആവശ്യമില്ല എന്ന പ്രഖ്യാപനത്തില്‍ തന്നെയാണ്‌ അമേരിക്കയും ഇസ്‌റാഈലും. വരുന്ന മാര്‍ച്ച്‌-ഏപ്രിലോടെ ഇസ്‌റാഈല്‍ ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ സെക്രട്ടറി ലോയാണ്‍ പനേറ്റ ഇക്കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചത്‌. ഇതിന്റെ മറുപടിയെന്നോണം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ ഹോര്‍മൂസിലേയ്‌ക്ക്‌ നീങ്ങിത്തുടങ്ങിയിട്ടുണ്ട്‌. ഇറാനെതിരെ സംഭവിക്കുന്ന ഏതൊരു സൈനിക നടപടിയുടെയും തൊട്ടടുത്ത അനന്തരഫലം ഹോര്‍മുസില്‍ പ്രകടമാകുമെന്ന്‌ ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദൈവം ഇറാന്‌ നല്‍കിയ സ്വാഭാവിക പ്രതിരോധ സംവിധാനം ഇറാന്റെ മുഴുവന്‍ ശത്രുക്കളെയും വിഷമ വൃത്തത്തിലാക്കുകയാണ്‌. 
അറബ്‌ വസന്തമെന്ന പേരില്‍ അറബ്‌ നാടുകളില്‍ നടന്നുവന്ന ജനകീയ വിപ്ലവങ്ങളെ അമേരിക്ക ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കിക്കണ്ടത്‌. എന്നാല്‍ ഇവ തങ്ങളുടെ താല്‌പര്യങ്ങളുടെ സഞ്ചാരഗതിയില്‍ നിന്നും വ്യക്തമായ ഒരു മാറ്റം പ്രകടിപ്പിച്ച്‌ തുടങ്ങുന്നത്‌ അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. തകര്‍ത്തെറിഞ്ഞ ഭരണകൂടങ്ങള്‍ക്ക്‌ പകരം തങ്ങളുടെ താല്‌പര്യങ്ങളും നയങ്ങളും ലയിപ്പിച്ചുചേര്‍ത്ത ഭരണ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്ന യു എസ്‌ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേറ്റിരിക്കുന്നു. തീവ്രവാദികളെന്നും ജനാധിപത്യ വിരുദ്ധരെന്നുമൊക്കെ പുറംലോകത്തെ വിശ്വസിപ്പിച്ച്‌ വെച്ചിരുന്ന ഇസ്‌ലാമിക ജാഗരണ പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും ജനാധിപത്യത്തിന്റെ നയതന്ത്രങ്ങളെ മെയ്‌വഴക്കത്തോടെ പുണരുന്നതും, ബഹുസ്വരതയുടെ പ്രായോഗികതകളെ അടിസ്ഥാനപരമായിത്തന്നെ സമീപക്കുന്നതും അമേരിക്കയുടെ വിദേശതാല്‌പര്യങ്ങള്‍ക്ക്‌ ചെറുതല്ലാത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്‌. അതുകൊണ്ടു തന്നെ അറബ്‌ വസന്തം ഒരു ഗ്രീഷ്‌മത്തിന്‌ വഴിമാറണമെന്നാണ്‌ അമേരിക്ക ഇപ്പോള്‍ ആഗ്രഹിക്കുന്നത്‌.
ഗള്‍ഫ്‌ മേഖലയിലെ പുതുചലനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനും ഇറാനുമായി മറ്റ്‌ ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ അറബ്‌ വസന്തത്തിനു ഒരു തടയിടാനും ഏറ്റവും പറ്റിയ വിഷയമാണ്‌ ഇറാന്‍ എന്നും യു എസ്‌ മനസ്സിലാക്കുന്നുണ്ട്‌. വിഷയത്തിന്‌ കൂടുതല്‍ ചൂട്‌ പകര്‍ന്നുകൊണ്ട്‌ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളുടെ പുരോഗതിയില്‍ അമേരിക്കയ്‌ക്ക്‌ വ്യക്തമായ കണക്കു കൂട്ടലുകളുണ്ടെങ്കിലും അതിന്റെ നേതാക്കളുടെ നിലപാടുകളിലും രാഷ്‌ട്രീയ നീക്കങ്ങളിലും യു എസിന്‌ ഉത്‌കണ്‌ഠയുണ്ടെന്നാണ്‌ എന്‍ ബി സിയുടെ മാറ്റ്‌ ല്യൂയറുമായുള്ള അഭിമുഖത്തില്‍ ഒബാമ പ്രതികരിച്ചത്‌. ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും ക്യാമ്പുകളില്‍ നിന്നും പിന്‍വലിച്ച പട്ടാളക്കാരെ പുനര്‍വിന്യസിക്കാന്‍ ഇറാന്റെ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റു ചില താല്‌പര്യങ്ങള്‍ കൂടിയുണ്ട്‌.

വാചാലതകള്‍ക്ക്‌ യാഥാര്‍ഥ്യത്തിന്റെ ചിറകുകള്‍ വിരിക്കാന്‍ കഴിയില്ലെന്ന്‌ തെളിയിച്ചുകൊണ്ടിരിക്കുന്ന ഒബാമയ്‌ക്ക്‌ ഇത്‌ പ്രതിസന്ധിയുടെ കാലമാണ്‌. ഒബാമക്കെതിരെ അമേരിക്കയില്‍ ഉയരുന്ന ഭരണവിരുദ്ധവികാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മുതലാക്കാതിരിക്കണമെങ്കില്‍ ചില പൊടിക്കൈകളൊക്കെ പയറ്റണം. അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായി രംഗമൊരുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ തന്റെ നഷ്‌പ്പെട്ട ഇമേജുയര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ നീക്കമാണ്‌ ഒബാമ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ എവിടെയെങ്കിലും സൈനികമായ ഒരു ഇടപെടല്‍ നടത്തിയല്ലാതെ അമേരിക്കയ്‌ക്ക്‌ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലായെന്ന യു എസ്‌ വിമര്‍ശകരുടെ ആരോപണങ്ങളെ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോള്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍. ഇസ്‌റാഈലിനെ മുന്നില്‍ നിര്‍ത്തിയുള്ള അതിബുദ്ധിയുടെ ഒരു സമ്മര്‍ദതന്ത്രം കൂടിയാണിത്‌.
ഇറാന്‍ വിഷയത്തില്‍ ഇപ്പോള്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന അതിവ്യഗ്രതയ്‌ക്കും ഒരു കാരണമുണ്ട്‌. ആറായിരം മൈല്‍ പ്രഹരശേഷിയുള്ള ആണവമിസൈലിന്റെ നിര്‍മാണത്തിലാണ്‌ ഇറാനെന്നാണ്‌ ഇസ്‌റാഈല്‍ ഉപപ്രധാനമന്ത്രി മോഷേ യാലോണ്‍ ആരോപിക്കുന്നത്‌. ആരോപണം വാസ്‌തവമാണെങ്കില്‍ യൂറോപ്പും അമേരിക്കയുമടക്കം ഇറാന്റെ പ്രത്യക്ഷ ശത്രുക്കള്‍ക്കും ഭീതിയുടെ ഒരു ആന്തലുണ്ടാക്കാന്‍ പര്യാപ്‌തമാണിത്‌. കാരണം ഇവരൊക്കെ ഈ ആറായിരം മൈലിന്റെ പരിധിയില്‍ വരും. എന്നാല്‍ ഇറാന്റെ മിസൈലിന്‌ കേവലം ആയിരത്തിയഞ്ഞൂറ്‌ മൈലിന്റെ ദൂരപരിധിയേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണ്‌ ആയുധ നിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. എങ്കില്‍ പോലും ഇസ്‌റാഈല്‍ സുരക്ഷിതരല്ല. ഇതാണ്‌ ഈ വിഷയത്തില്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന വെപ്രാളത്തിന്റെ കാരണം.

അമേരിക്കയെ കൂടുതല്‍ പ്രകോപിപ്പിച്ച്‌ മുമ്പില്‍ നിര്‍ത്താനുള്ള തന്ത്രങ്ങളൊക്കെ ഇസ്‌റാഈല്‍ കിണഞ്ഞ്‌ പയറ്റുന്നുണ്ട്‌. സ്വതന്ത്ര ലോകത്തിന്‌ മുഴുവന്‍ പേടിസ്വപ്‌നമാണ്‌ ഇറാനെന്നാണ്‌ യാലോണ്‍ പ്രഖ്യാപിച്ചത്‌. ഞങ്ങള്‍ ഇറാന്‌ ചെറിയ സാത്താന്‍ മാത്രമാണെന്നും വലിയ സാത്താന്‍ അമേരിക്കയാണെന്നും ഓര്‍മിപ്പിക്കാനും യാലോണ്‍ മറന്നില്ല. ഹോര്‍മുസില്‍ സംഭവിക്കുന്ന ചെറിയ നിയന്ത്രണങ്ങള്‍ പോലും ആഗോള ഊര്‍ജരംഗത്ത്‌ വന്‍പ്രത്യാഘാതങ്ങളുണ്ടാക്കും. എണ്ണയുടെ വന്‍കിട ഗുണഭോക്താക്കളായ അമേരിക്കയെപ്പോലും നിലംപരിശാക്കാന്‍ തക്കവണ്ണം ഉഗ്രശേഷിയുള്ളതാണ്‌ ഇറാന്റെ ഹോര്‍മുസ്‌ ആയുധമെന്ന്‌ അമേരിക്കയ്‌ക്ക്‌ നന്നായി അറിയാം. ഒരു ആഗോള സൈനിക സഹായമില്ലാതെ ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ തന്നെ ഇത്തരം സൈനിക നീക്കങ്ങള്‍ക്കോ യുദ്ധ പ്രഖ്യാപനങ്ങള്‍ക്കോ ഇന്നത്തെ സാഹചര്യത്തില്‍ ഒരു ശൈശവ ദശയില്‍ കൂടിയ ആയുസ്സുണ്ടാകില്ല. മേഖലയില്‍ ഒരു ആകാംക്ഷയുടെ സാഹചര്യം സൃഷ്‌ടിക്കാനും, തങ്ങളുടെ വിപണന താല്‌പര്യങ്ങള്‍ക്ക്‌ ആക്കംകൂട്ടാനും കൂട്ടത്തില്‍ ഇറാനെ ഒന്നു ഭയപ്പെടുത്താനും സാധിക്കുമെങ്കില്‍ അത്ര തന്നെയേ അമേരിക്ക പ്രതീക്ഷിക്കുന്നുമുണ്ടാകുന്നുള്ളൂ.
                                                                                              msshaiju@yahoo.co.in

Feb 3, 2012

ക്വട്ടേഷനില്‍ കുരുങ്ങി കേരളം


മലയാളം ന്യൂസ് സണ്‍‌ഡേ പ്ലസില്‍ പ്രിസിദ്ധീകരിച്ച ലേഖനം സമകാലിക സാഹചര്യത്തില്‍ ചില മാറ്റങ്ങളോടെ ഇവിടെ ബ്ലോഗില്‍ നല്‍കുന്നു.


ക്വട്ട്വേഷൻ എന്ന ഇംഗ്ളീഷ് പദം മലയാളത്തിന്റെ പദ സൻചികയിൽ അസ്ഥാനത്ത് സ്ഥാനം പിടിച്ച ഒരു കുപ്രസിദ്ധ വാക്കാണു.പത്ത് വർഷങ്ങൾക്കു മുമ്പ് കല്പിച്ചു കൊടുത്തിരുന്ന അർത്ഥമോ ആശയമോ അല്ല ഇന്ന് ആ വാക്ക് കേൾക്കുന്ന മാത്രയിൽ നമ്മിൽ അംഗുരിക്കുന്നത്. ചില പദങ്ങൾ അങ്ങനെയാണു. സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് അവ ദ്യോതിപ്പിക്കുന്ന ആശയങ്ങൾക്ക് പ്രകടമായ മാറ്റമുണ്ടാകും
എതിരാളിയായി കാണുന്ന വ്യക്തിയെയോ സംഘങ്ങളെയൊ കായികമായി ആക്രമിച്ചു “പാഠം പഠിപ്പിക്കുകയോ” വധിക്കുകയോ ചെയ്യുന്നതിനായുള്ള റെന്റൽ സംവിധാനത്തെയാൺ‌‍‍‍‍‍‍‍‍‍‍‌ ഇന്ന് ഈ വാക്ക് പ്രാഥമികമായി സൂചിപ്പിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനവുമായി ബന്ധ്പ്പെട്ട് ഈയ്യടുത്ത് കേരള ഹൈക്കോടതി നടത്തിയ ഉത്ക്കണ്ഠ, ഒരു പക്ഷേ ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതു കൊണ്ടു കൂടിയായിരിക്കും.എന്തായാലും ചെറുതല്ലാത്ത ആധിയോടെയാകണം പൊതുജനം ഈ വാർത്ത വായിച്ചത്.
ഉത്തരേന്ത്യൻ സിനിമകളിൽ നിന്ന്, പ്രത്യേകിച്ച് ബോളിവുഡിൽ നിന്നാണെന്നു തോന്നുന്നു, എതിരാളികളെ കായികമായി ശരിപ്പെടുത്താനും വേണ്ടിവന്നാൽ വധിക്കാനും വരെ സംഘങ്ങളെ എല്പ്പിച്ച് കൊടുക്കുന്ന പ്രവണതയുടെ സാധ്യതകൾ നമ്മുടെ നാട്ടിലെക്കു വേരോട്ടം നടത്തുന്നത്.പണ്ട് കാലങ്ങളിൽ ഇത് പലപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ടെൻകിലും നാടിന്റെ സാമൂഹ്യ സ്ഥിതിക്ക് ഗണ്യമായ ഒരു ഭീഷണിയുയർത്തിയിരുന്നില്ല, അഥവാ അത്തരം സംഘങ്ങൾക്ക് നമ്മുടെ സാമൂഹ്യ പരിതസ്ഥിതിയിൽ സാധ്യതയുണ്ടായിരുന്നില്ല.തല്ലും കൊലയും ഒരു തൊഴിലായി സ്വീകരിച്ചു പോന്നിരുന്ന സാമൂഹ്യവിരുദ്ധരും വിരോധികളും എല്ലാ കാലത്തും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.അനാവശ്യമായ അതിഭാവുകത്വം നല്കി പിന്നെയെന്തിനാണു ഇത്തരം വിഷയങ്ങൾ സാമൂഹ്യ ചർച്ചക്ക് വിഷയീഭവിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നവരുടെ ഒരു പക്ഷവും ഇവിടെയുണ്ട്.ഇതിനെയൊക്കെ സഗൌരവം ചർച്ചയാക്കി ആളുകളിൽ ഭീതി ജനിപ്പിച്ച്, കാടടച്ച് വെടിവെച്ചു പോകലാണു ഇത്തരം ശ്രമങ്ങളെന്നാണു ഇവർ ആരോപിക്കുന്നത്.
നേരത്തേ സൂചിപ്പിച്ചതു പോലെ ഇതിന്റെ സാമൂഹ്യവിരുദ്ധതയല്ല ഈ കുറിപ്പിലൂടെ ചർച്ചയാക്കുന്നത്. അത് കാലങ്ങളായി ആളുകൾ തിരിച്ചറിയുന്നത് തന്നെയാണു.ഗുണ്ടകളെന്നോ റൌഡികളെന്നോ ഒക്കെ അറിയപ്പെട്ടിരുന്നവർ പണ്ടും സമ്പന്നന്മാരുടെ ചട്ടുകമായി അവരുടെ എതിരാളികളെ തല്ലാനോ കൊല്ലാനോ തുനിഞ്ഞിറങ്ങിയിരുന്നവരാണു.ഈ തല്ലലും കൊല്ലലും ഒരു പുതുമയുള്ള കാര്യമല്ലെൻകിലും ഇന്ന് ഈ സംഘങ്ങൾക്കും അവർ ചെയ്യുന്ന ജോലിക്കും കാലാനുസ്യതമായ മാറ്റങ്ങളും പുരോഗതിയും കൈവന്നിട്ടുണ്ട്. ഇതിനു ഒരു മാന്യതയും സരവ്വ സ്വീകര്യതയും ക്രമാനുഗതമായി കൈവരുന്നു എന്നതാണു ചർച്ചയുടെ മർമ്മം.
                               
നന്നായി പഠിച്ച് നല്ല കലാലയങ്ങളിൽ ഉന്നതപഠനത്തിനായി പോകുന്ന, മാന്യമായി ജീവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മുതൽ എം ബി എ യും എൽ എൽ ബി യൂം ഒക്കെ പഠിച്ചു നില്ക്കുന്ന അഭ്യസ്തവിദ്യർ വരെയുള്ളവരാണു മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ഇത്തരം ക്വട്ടേഷൻ സംഘങ്ങളിൽ സജീവരാകുന്നത് എന്ന വാർത്തകൾ എന്തിന്റെയൊക്കെയോ അപകടമണികളാണു മുഴക്കിക്കൊണ്ടിരിക്കുന്നത്.ഒരു കാലത്ത് റൌഡികളെന്നോ ഗുണ്ടകളെന്നോ ഒക്കെ വിളിച്ച് സാമൂഹ്യഘടനയിൽ തരം തിരിച്ച് അകറ്റി നിർത്തപ്പെട്ടിരുന്നവരുടെ സംസ്കാരവും തൊഴിൽ പൈത്യകവും നിലനിർത്തുന്നവർ കൂടിയാണു ഇക്കൂട്ടർ എന്നതാണു ഈ വാർത്തകളിലെ ചകിതമായ തീവ്രത. ഒറ്റയ്ക്കാകുമ്പോൾ എറെ മാന്യന്മാരും സംസ്കാരസമ്പന്നന്മാരുമാകുന്ന ഇവർ സ്വന്തം തട്ടകങ്ങളിലും, “തൊഴിലിടങ്ങളിലുമാണു” ചില ചുരുക്കപ്പേരുകളിൽ (കു) പ്രസിദ്ധരാകുന്നത്.എറ്റെടുക്കുന്ന ക്വട്ടേഷനുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന അഭ്യസ്ത വിദ്യരായ താത്കാലിക റൌഡികളാണു ഈ സംഘങ്ങളിലൂടെ ഉണ്ടായി വരുന്നത്.
രണ്ടായിരത്തി അഞ്ഞൂറു രൂപമാത്രം മുടക്കിയാൽ പരമാവധി കൈ കാൽ ഒടിപ്പു വരെ മാത്രം എറ്റെടുക്കുന്ന മാന്യന്മാരായ കാമ്പസ് ക്വട്ടേഷൻ സംഘത്തിലെ കണ്ണിയെ ഈ കുറിപ്പ് എഴുതുന്ന ആളിനു നേരിട്ടറിയാം.സമൂഹത്തിൽ മാന്യതയുടേയും, വിനയത്തിന്റേയും, മേൽവസ്ത്രങ്ങളിൽ ജീവിക്കുന്ന ഇവരെ ആരും തിരിച്ചറിയാതെ പോകുന്നു. നിസാരമായ ആയിരങ്ങൾ മുടക്കിയാൽ ശത്രുവിനെ ഒന്നാന്തരമായി ഒരു പറ്റ് പറ്റിക്കാനും അതിലൂടെ പ്രതികാരത്തിന്റെ ഒരു സന്തോഷാനുഭൂതി നേടാനും കഴിയുമെൻകിൽ, പണം മുടക്കാൻ ആരാണു തയ്യാറാകാത്തത്? കലാലയങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ മുളപൊട്ടുന്നത് എന്നും, പിന്നീട് ആ സംഘങ്ങൾ വളർന്ന് മൂപ്പെത്തുകയുമാണെന്ന തിരിച്ചറിവിൽ നിന്നുമാകണം കോടതിക്ക് ഈ വൈകിയ വേളയിലെൻകിലും ഒരു ബോധോദയമുണ്ടാകുന്നത്.
                                 
കുട്ടി രാഷ്ട്രീയക്കാർ കളമൊഴിഞ്ഞ കാമ്പസുകൾ ഇന്ന് എറെ പേടിപ്പെടുത്തുകയാണു. ആർപ്പും ആരവവുമായി കലാലയങ്ങളിൽ നിന്നു രാഷ്ട്രീയത്തെ പുറത്താക്കി പടിയടയ്ക്കാൻ വെമ്പൽ പൂണ്ടിറങ്ങിയ സാംസ്കാരിക നായകന്മാർക്ക് ഇതൊക്കെ കണ്ടും കേട്ടും കണ്ണ് മഞ്ഞളിക്കുന്നുണ്ടാവുമോ ആവോ? തിന്മയ്ക്കോ അനീതിക്കോ എതിരേ ശബ്ദമുയർത്താനുള്ള അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു എന്നതാണു ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളികളിൽ പ്രധാനം.നിങ്ങളുടെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു പെൺകുട്ടിയെ കയറിപ്പിടിക്കുന്നത് കണ്ടാൽ നിങ്ങൾക്ക് ആത്മരോഷമുണരാനോ നിങ്ങൾ പ്രതികരിക്കാനോ പാടില്ല! അവൾ നിങ്ങളുടെ മകളോ, പെങ്ങളോ ആണെൻകിൽ പോലും..നിങ്ങളെങ്ങാനും പ്രതികരിച്ചു പോയാൽ....അന്നു രാത്രി തന്നെ ഒരു സംഘം കൂലിപ്പട്ടാളം നിങ്ങളുടെ വീട്ടിൽ വന്നേയ്ക്കാം. നിങ്ങളുടെ കൈകാലുകൾ വെട്ടിയും കുത്തിയും നുറുക്കിയേക്കാം..ആരും പ്രതികരിക്കാൻ പാടില്ല..ഇങ്ങനെ പ്രതികരണശേഷി തല്ലിക്കെടുത്തപ്പെട്ട്, ഷണ്ഡീകരിച്ച ഒരു സമൂഹത്തെ ആവശ്യമുള്ളവർ ബോധപൂരവം സ്പോൺസർ ചെയ്യുന്നതാണു ഇത്തരം ക്വട്ടേഷൻ സംസ്കാരങ്ങൾ എന്നത് നാം സമചിത്തതയോടെ തിരിച്ചറിയാൻ വൈകുന്ന യാഥർത്ഥ്യങ്ങളാണു.കണ്മുമ്പിൽ അനീതി കണ്ടാലും ചോദ്യം ചെയ്യാൻ സാധിക്കാത്തത്ര സാമൂഹിക അസുരക്ഷിതത്വം നമ്മിൽ അടിച്ചേല്പ്പിച്ചതിന്റെ പൻൿ ആരൊക്കെയോ പറ്റിക്കൊണ്ടിരിക്കുന്നുണ്ട്.
പോക്കറ്റ് മണിയ്ക്കായി ട്യൂഷനും, പാർട്ടൈം ജോലികൾക്കും, ഔട്ട് ഡോർ കാറ്ററിംഗിനും ഒക്കെ പോയിരുന്ന കോളേജ് വിദ്യാർത്ഥികളുടെ കഥകൾ ഇന്നു പഴൻകഥകളോ ഔട്ട് ഒഫ് ഫാഷനോ അണു. പുതു പുത്തൻ കാറുകളിൽ ആഡംബര മൊബൈലുകളുമായി ജീവിതം അടിച്ചുപൊളിക്കാൻ ഇറങ്ങിയ യുവാക്കൾക്കു ഇന്ന് അര മണിക്കൂർ “അധ്വാനിച്ചാൽ” ആയിരങ്ങൾ കീശയിലൊതുങ്ങും.സ്വന്തം ഗ്യാംഗ് വിട്ടാൽ പൻച പാവങ്ങളാകുന്ന ഇവർ സൈബർ യുഗത്തിലെ ഹൈടെക്ക് റൌഡികളാണു. സംഘങ്ങളെ ക്ലയന്റുകളുമായി ബന്ധിപ്പിക്കുന്നതിനായി കാമ്പസുകളിൽ തന്നെ എജന്റുമാരുമുണ്ടത്രേ! ക്വട്ടേഷനുകൾ മാർക്കറ്റു ചെയ്യുന്നതിലൂടെ ഇവർ താരതമയേന സുരക്ഷിതമായി സമ്പാദിക്കുന്ന ഇടത്തട്ടുകാരാണു.
                                           
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും കേരളത്തിലെ യുവജന പ്രസ്ഥാനക്കാരും, സാംസ്കാരിക പ്രവർത്തകരും എതൊക്കെയോ മാളങ്ങളിൽ സുരക്ഷിതരായി ഒളിച്ചിരിക്കുകയാണു.ക്വട്ടേഷനെ പേടിച്ചിട്ടാണോ ആവോ? വാഹനം ഒവർടേക്കു ചെയ്തതിലെ അപാകതയെ ചോദ്യം ചെയ്തവനെ മണിക്കൂറുകൾക്കകം ക്വട്ടേഷൻ സംഘത്തെ വിട്ട് പാഠം പഠിപ്പിച്ച വാർത്ത നിസ്സംഗതയോടെ വായിച്ചു ചായ മൊത്തിക്കുടിക്കുന്ന മലയാളി, ഇതൊക്കെ തനിക്കും തന്റെ കുടുംബത്തിനും വന്നു ഭവിക്കുമ്പോഴാണു ആകുലതയുടെ സട കുടയുന്നത്...സ്വന്തം സ്വകാര്യതകളിലേക്കു ഒതുങ്ങിക്കൂടുന്ന ഒരു സമൂഹത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരിണതിയാണോ ഇത്? ഇവരെ നിയന്ത്രിച്ചു നിർത്തേണ്ട ക്രമ സമാധാനത്തിന്റെ ധ്വജവാഹകരാണു ഇവരെ വെച്ചു പൊറുപ്പിക്കുന്നതെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോഴും, ദോഷൈക ദ്യക്കുകളുടെ അതി ഭാവനയായോ, അമിതവർണ്ണനയായോ അവയെ വ്യാഖ്യാനിച്ചു. ഡി.വൈ.എസ്.പി മാരും സർക്കിൾ ഇൻസ്പെക്ടർമാരുമടക്കമുള്ള പല ഉദ്യോഗസ്ഥരും ഇത്തരം ക്വട്ടേഷൻ മാഫിയകളുടേ കൂടി പരിപാലകരാണു എന്ന തിരിച്ചറിവ് നമ്മെ പേടിപ്പെടുത്തേണ്ടതുണ്ട്.പ്രതികരിക്കേണ്ട യുവത്വം സൈബർ കഫേകളിലെ അരണ്ട വെളിച്ചത്തിലും, ലാപ്ടോപുകളുടെ സ്ക്രീനിനു മുമ്പിലിമായി ചാറ്റിംഗിന്റെ ആലസ്യ സ്വപ്നങ്ങളിലാണു.ഫേസ് ബുക്കും മറ്റു സോഷ്യൽ നെറ്റ്വർക്കുകളും സമൂഹത്തിലെ നല്ലൊരു ഭാഗം ചെറുപ്പക്കാരെ യുവത്വത്തിന്റെ ചടുലതകളിൽ നിന്നും, സ്വാഭാവിക നീതി ബോധത്തിന്റെയും പ്രതികരണത്തിന്റെയും വിപ്ളവ പാഥേയങ്ങളിൽ നിന്നും വഴിതിരിച്ച് വിടുന്നുണ്ട്.സാമൂഹ്യ ബോധത്തിന്റെ ചിന്താവിപ്ളവത്തിൽ നിന്നും ഒരു യുവതയെ ബോധപൂരവമായി വഴിതിരിച്ചുവിടാനുള്ള ഗൂഡവും ആസൂത്രിതവുമായ നീക്കങ്ങളാണോ ഐ.ടി എന്ന ശീതള നാമധേയത്തിൽ വ്യാപിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ മറവിൽ വിപണനം നടത്തപ്പെടുന്നത് എന്നു കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു.ഒരു ഭാഗത്ത് ഇങ്ങനെ യുവാക്കൾ അവർ സ്വയം തീർക്കുന്ന പുറന്തോടുകൾക്കുള്ളിൽ ചുരുണ്ട് കൂടുന്നു; സാമൂഹ്യ ബാധ്യതകളുടെ വെയിലേല്ക്കാതെ, പ്രതികരണത്തിന്റേയും പ്രവർത്തനക്ഷമതയുടേയും കാറും കോളും അറിയാതെ സൈബർ ലോകത്തെ മാനേജ്മെന്റ് സ്ട്രാറ്റജികളിൽ ഞെരുഞ്ഞമരുന്നു...
                             
കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ക്വട്ടേഷൻ സംഘങ്ങളുടെ അക്രമങ്ങൾക്കും കൊലക്കത്തികൾക്കും ഇരയാകേണ്ടിവന്നവരുടെ കണക്കെടുത്താൽ വളരെ നിസാരമായ കാരണങ്ങളായിരുന്നു ഇവരിലധികവും കിരാതമായി അക്രമിക്കപ്പെടനുണ്ടായത് എന്ന് കാണാൻ സാധിക്കും.ഗൌരവത്തോടെ പൊതു സമൂഹം ആലോചിക്കുകയും, അവലോകനം ചെയ്യുകയും ചെയ്യേണ്ട ഒരു ട്രെൻഡാണു ഇതിന്റെ പിന്നിൽ വളർന്നു വരുന്നത്.പൌര ബോധത്തേയും സ്വാഭാവിക നീതിയേയും നോക്കുകുത്തിയാക്കുന്ന ഈ പണാധിപത്യ കൈയ്യേറ്റങ്ങൾക്കെതിരേ ഒരു സാമൂഹ്യ ശാക്തീകരണം അത്യന്തം അനിവാര്യമായിരിക്കുന്നു. മാധ്യമങ്ങളും, യുവജന, സാംസ്കാരിക, നവോത്ഥാന പ്രസ്ഥാനങ്ങളും, അധികാര കേന്ദ്രങ്ങളും, ക്രമസമാധാന പാലകരും യോജിച്ചുള്ള മുന്നേറ്റങ്ങൾക്കു മാത്രമേ ഇത്തരം അധോലോകസമാന സംഘങ്ങളുടെ അതിക്രമങ്ങൾക്ക് എതിരേ പ്രായോഗിക പ്രതിരോധത്തിന്റെ കരുത്തുറ്റ മതില്ക്കെട്ടുകൾ തീർക്കാൻ സാധിക്കൂ.പ്രതികരിക്കാനുള്ള അവകാശമാണു പൌരാവകാശത്തിന്റെ ഒന്നാം ചവിട്ടുപടി എന്നത് നാം തിരിച്ചറിയാതിരുന്നുകൂടാ. മനുഷ്യന്റെ സഹജവാസനയായ പ്രതികരണ ശേഷിയെ പ്രഹരിച്ച് തളർത്തിക്കിടത്താൻ ശ്രമിക്കുന്ന സംഘടിത ഗൂഡ ശക്തികൾക്കെതിരിൽ വിപ്ളവജ്വാലയാകുവാൻ യോജിച്ച മുന്നേറ്റങ്ങൾ മുന്നോട്ട് വരട്ടെ....   
                                                                                                                                    msshaiju@yahoo.co.in







Jan 3, 2012

അബ്ദൂള്ളക്കുട്ടി വീണ്ടും വിസ്മയക്കുട്ടി


അബ്ദൂള്ളക്കുട്ടി വീണ്ടും വിസ്മയക്കുട്ടി




കേരള രാഷ്ട്രീയത്തിൽ അത്ഭുതം വിടർത്തിക്കൊണ്ട് തിരമാല പോലെ കടന്നു വന്ന യൗവ്വനമായിരുന്നു എ പി അബ്ദുള്ളക്കുട്ടി യെന്ന നാറാത്തുകാരനായ എസ് എഫ് ഐ ക്കാരൻ. കേരള രാഷ്ട്രീയം അന്നു വരെ പരിചയിച്ചിട്ടുള്ള സമ്പ്രദായങ്ങളേയും നിരീക്ഷണങ്ങളേയും വകഞ്ഞ് മാറ്റിക്കൊണ്ട് കേരളാ രാഷ്ട്രീയത്തിന്റെ അകത്തളങ്ങളിലേയ്ക്ക് ആഞ്ഞു നടന്നു കയറിയ അബ്ദുള്ളക്കുട്ടി ആളുകളിൽ അത്ഭുതത്തിന്റെ വേലിയേറ്റങ്ങൾ സ്യഷ്ടിച്ചു.
അങ്ങനെയാണു ഉപ്പ ഡ്രാഫ്റ്റ്സ്മാനാക്കാൻ ശ്രമിച്ച അബ്ദുള്ളക്കുട്ടി കേരളാ രാഷ്ട്രീയത്തിലെ അത്ഭുതക്കുട്ടിയാകുന്നത്. യുവതരംഗം തീർത്ത് പാർട്ടി രഥത്തിൽ ഓട്ടം തുടങ്ങിയ അത്ഭുതക്കുട്ടിക്ക് എവിടെയോ ഇടറി. പഴഞ്ചൻ രഥത്തിന്‌ താങ്ങാൻ കഴിയാത്ത ഊർജ്ജമായി അബ്ദുള്ളക്കുട്ടി മാറിയതു കൊണ്ടാണ്‌ ആ ഇടർച്ചയെന്നും, അല്ല ആരൊക്കെയോ അള്ളുവെച്ച് രഥം കുലുക്കി അബ്ദുള്ളക്കുട്ടിയെ താഴെയിട്ടതാണെന്നും അഭിപ്രായങ്ങളുണ്ട്. എന്തായാലും, തന്നെ അത്ഭുതക്കുട്ടിയാക്കിയ രഥത്തിലല്ല കുറാച്ചു നാളായി അബ്ദുള്ളക്കുട്ടിയുടെ സഞ്ചാരം. 
എസ് എഫ് ഐയിലൂടെയും യുവജന പ്രസ്ഥാനത്തിലൂടെയും പാർട്ടി വളർത്തിയെടുക്കുന്ന പലരും, പാർട്ടി നിലപാടുകളുടെ പാദരക്ഷ നിർദാക്ഷിണ്യം അഴിച്ചു വെച്ച് ലാൽ സലാം പറഞ്ഞ് പിരിഞ്ഞ് പോകുന്നതിനെ പാർട്ടി ഗൗരവമായിത്തന്നെ കാണുന്നുവെന്നാണ്‌ അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. കുറച്ചു നാളായി അബ്ദുക്കുട്ടിക്ക് വികസനത്തിന്റെ തോഴനാകാനാണ്‌ താല്പര്യം. വികസനത്തിന്റെ ഗ്രാഫ് കയറിക്കയ്യറി മോഡിയിൽ ചെന്നു മുട്ടിയപ്പോഴാണ്‌ പാർട്ടി തനി സ്വരൂപം പുറത്തെടുക്കുന്നത്. പാർട്ടി ഭാഷയിൽ പറഞ്ഞാൽ ചെവിയിൽ നുള്ളി വെളിയിൽ കളഞ്ഞു. എം വി രാഘവനോടു പുലർത്തിയയത്ര വീര്യമില്ലെങ്കിലും, അബ്ദുള്ളക്കുട്ടിയോട് അമർഷത്തിന്റേയും വൈരാഗ്യത്തിന്റേയും നുര പതഞ്ഞിരുന്ന സഖാക്കൾക്ക് വീര്യം കുറയുന്നുവെന്നതിന്റേയും പ്രായോഗികതയുടെ വെള്ളി വെളിച്ചമേല്ക്കുന്നുവെന്നതിന്റേയും വാർത്തകളാണ്‌ ഇന്ന് വിസ്മയം തീർത്ത്കൊണ്ടിരിക്കുന്നത്.

പാർട്ടിവാദികളിലും പൊതുജങ്ങളിലും വിസ്മയം വിടർത്തിക്കൊണ്ട് പാർട്ടി പണിതുയർത്തിയ വിസ്മയ പാർക്കിന്റെ അനു ബന്ധ സ്ഥാപനമായ വിസ്മയ ടൂർസിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് അബ്ദുള്ളക്കുട്ടി വീണ്ടുമൊരു രാഷ്ട്രീയ വിസ്മയം സ്യഷ്ടിച്ചിരിക്കുന്നു. കഴിഞ്ഞ സർക്കാർ കാലത്ത് സ്വന്തം മണ്ഡലത്തിൽ നടക്കുന്ന പരിപാടികളിൽ പോലും അബ്ദുള്ളക്കുട്ടിക്ക് ഒരു പ്ളാസ്റ്റിക് ചെയറു പോലും നല്കില്ല എന്നു വാശി പിടിച്ചിരുന്ന പാർട്ടിക്കും പാർട്ടി സഖാക്കൾക്കും സംഭവിച്ചിരിക്കുന്ന ഈ ചുവടുമാറ്റം ഒരു മഹാവിസ്മയം തന്നെ. അബ്ദുള്ളക്കുട്ടിക്ക് സീറ്റ് നല്കാതിരിക്കാനും പ്രോട്ടോക്കോൾ ലംഘിക്കാതിരിക്കാനും രണ്ട് മന്ത്രിമാരെ വരെ ഒരേ വേദിയിൽ പാർട്ടി അണി നിരത്തിയിരുന്നു.

പാർട്ടിയുടെയും പാർട്ടി അണികളുടേയും കാര്യം പോകട്ടെ, ഈ അബ്ദുള്ളക്കുട്ടിക്കിതെന്തു പറ്റി? ഇത് കേവലം വികസന ത്വരയുടെ ആവേശമൊന്നുമല്ലയെന്നത് സ്പഷ്ടം. വിളി കേട്ടയുടനെ അബ്ദുള്ളക്കുട്ടി പങ്കെടുത്തു എന്നു മാത്രമല്ല വിസ്മയയെ വാനോളം പുകഴ്ത്തുകയും ചെയ്തിരിക്കുന്നു. “നിങ്ങളെന്നെ കോൺഗ്രസ്സാക്കി” എന്ന ആത്മ കഥയിൽ നിന്നും വിസ്മയ ടൂർസ് വരെയുള്ള ദൂരം അത്ര പന്തിയായല്ല വിലയിരുത്തപ്പെടുന്നത്. കമ്മ്യൂണിസം വിട്ടെങ്കിലും ഒരു ശുദ്ധ കോൺഗ്രസ്സുകാരനായി കോൺഗ്രസ്സുകാർ തന്നെ അബ്ദുള്ളക്കുട്ടിയെ കണ്ടിട്ടില്ലയെന്നു തന്നെ പറയാം. പഴയ കുപ്പായം കീറിക്കളയുകയും പുതിയത് പാകമാകാതെയുമുള്ള അവസ്ഥ.കണ്ണൂരിലെ സിംഹം സുധാകരൻ മാഷ് കൈയ് മെയ് മറന്നു സഹായിക്കാനുള്ളതു മാത്രമായിരുന്നു രക്ഷ. നിന്റെ കാലം കഴിഞ്ഞ് എന്നെ ആരു നോക്കുമെന്ന വല്യമ്മയുടെ  സംശയമാണ്‌ ഇപ്പോൾ അബ്ദുള്ളക്കുട്ടിക്ക് ഉണ്ടായിട്ടുള്ളതെന്ന് തോന്നുന്നു. അബ്ദുള്ളക്കുട്ടി എഴുതിയ പുതിയ പുസ്തകവും കമ്മ്യൂണിസ്റ്റ് മയമുള്ളതാണത്രേ! പാർട്ടിയേയും നേതാക്കളേയും പുകഴ്ത്താനുമുള്ള ഒരു തത്രപ്പാടും അതിലുണ്ട്. എന്തായാലും ഒരാവേശാത്തിന്‌ പാർട്ടി വിടുന്നവരൊക്കെ അടങ്ങിയിരുന്ന് ചിന്തിക്കേണ്ടീയിരിക്കുന്നു. മറുകണ്ടം ചാടാലും മലക്കം മറിയലും മത സംഘടനകളിൽ നിന്നു പോലും പതിവാകുന്ന ഇക്കാലത്ത് അബ്ദുള്ളക്കുട്ടി ഒരു സന്ദേശം കൂടിയാവുകയാണ്‌. തോപ്പിൽ ഭാസിയുടെ “നിങ്ങളേന്നെ കമ്മ്യൂണിസ്റ്റാക്കി” ഒന്നു കൂടി വായിച്ച് നിങ്ങൾ “വീണ്ടുമെന്നെ കമ്മ്യൂണിസ്റ്റാക്കി” എന്ന് രണ്ടാം വാള്യം എഴുതേണ്ടി വരുമോ അബ്ദുള്ളക്കുട്ടിക്ക്? കാത്തിരുന്ന് കാണാം. എന്തായാലും ഒരു കാര്യം ഉറപ്പ്; അബ്ദുള്ളക്കുട്ടി വെറുമൊരു അത്ഭുതക്കുട്ടിയല്ല ഒന്നാന്തരം ഒരു വിസ്മയക്കുട്ടി തന്നെയാണ്‌.
                                                                                                                            msshaiju@yahoo.co.in