Feb 25, 2012

മാരുതി സുസുക്കിയുടെ പേരിൽ വീണ്ടും തട്ടിപ്പ്


പ്രൊഫഷണൽ യോഗ്യതയുള്ളവരുടെ ബയോഡാറ്റകൾ തേടിപ്പിടിച്ച്, ഇന്റർനെറ്റിലൂടെയുള്ളാ തട്ടിപ്പുകൾ വ്യാപകമാകുന്നു. മാരുതി സുസുക്കി കമ്പനിയുടെ ന്യൂഡെൽഹി, ഹൈദരാബാദ്, മുംബൈ, ബാഗ്ളൂർ ശാഖകളുടേ പേരിലാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. മോൺസ്റ്റർ, ഗൾഫ് ജോബ്സ് പോലെയുള്ളാ ഓൺലൈൻ പ്രൊഫഷണൽ റിക്രൂട്ട്മെന്റ് കമ്പനികളുടേ സൈറ്റുകളിൽ ബയോഡാറ്റകൾ സമർപ്പിക്കുന്നവരുടെ മെയിൽ ഐഡികൾ തരപ്പെടുത്തി, കമ്പനികളിൽ നിന്നെന്ന വ്യാജേന ഇ മെയിലുകൾ വഴി ഇന്റർവ്യൂവിനു ക്ഷണിച്ചുകൊണ്ടും രജിസ്ട്രേഷൻ ഫീസുകളും അപ്പോയിന്മെന്റ് ഫീസുകളും വാങ്ങിക്കൊണ്ടാണ്‌ തട്ടിപ്പുകൾ നടത്തുന്നത്. ഇന്റർവ്യൂവിന്റെ വിശദാംശങ്ങൾക്കായി ബന്ധപ്പെടേണ്ടവരുടെ ഒഫീഷ്യൽ മെയിൽ അഡസുകൾ സഹിതമാണ്‌ മെയിലുകൾ വരുന്നത്. കമ്പനിയുടെ പേരിൽ വ്യാജ സൈറ്റുകൾ വരെ നിർമ്മിച്ചുകൊണ്ടാണ്‌ ഈ റാക്കറ്റുകൾ ഉദ്യോഗാർത്ഥികളെ വലയിലാക്കുന്നത്.

ഇൻബോക്സിൽ മാരിതി സുസുക്കി ലിമിറ്റഡ് എന്നു മാത്രമല്ല www.marutisuzuki.in എന്ന സൈറ്റ് അഡ്രസു കൂടി കാണുമ്പോൾ ഇത് വ്യാജമാണെന്ന് പലരും ധരിക്കാറില്ല. എന്നാൽ സൈറ്റ് പരിശോധിച്ചാൽ അത് ശൂന്യമായിരിക്കും. തുച്ഛമായ ചിലവിൽ സൈറ്റുകളുടെ ഡൊമൈൻ രജിസ്റ്റർ ചെയ്യാൻ കഴിയുന്ന ആധുനിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൺ ഇവർ തട്ടിപ്പുകൾ നടത്തുന്നത്. ലക്ഷക്കണക്കിന്‌ ഇൻ ബോക്സുകളിലേയ്ക്ക് എത്തുന്ന സന്ദേശങ്ങളിൽ നൂറിൽ  ഒരാളെ വെച്ച് വലയിൽ വീഴ്ത്തിയാലും കോടികൾ തട്ടാൻ സാധിക്കുമെന്ന പഴയ സഞ്ജയൻ പറങ്ങോടൻ ടെക്നിക്കുകളാണ്‌ ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലുള്ളത്.
എന്നാൽ ഇത്തരം തട്ടിപ്പുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്നും www.marutisuzuki.comഎന്നതാണ്‌ തങ്ങളുടെ ഒഫീഷ്യൽ സൈറ്റെന്നും കമ്പനിയുടേ എച്ച് ആർ വിഭാഗം തലവൻ അജോയേന്ദ്ര മുഖർജി വെളിപ്പെടുത്തി. മാരുതി സുസുക്കിക്ക് ഇത്തരത്തിൽ നേരിട്ട് മെയിലുകളയച്ച് ഉദ്യോഗാർത്ഥികളെ കണ്ടെത്തുന്ന രീതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം വ്യാജ സൈറ്റുകളെക്കുറിച്ച് നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്വെയർ ആൻഡ് സർവീസ് കമ്പനീസിന്‌(നാസ്കോമിന്‌) അറിയിപ്പ് നല്കിയിട്ടുണ്ടെന്നും കമ്പനി ഔദ്യോഗികമായി അറിയിച്ചു.

Feb 17, 2012

ഹോര്‍മുസ്‌ കടലിടുക്കില്‍ വീണ്ടും തിരയിളകുന്നു


ഇറാന്റെയും അറേബ്യന്‍ മുനമ്പിന്റെയും മധ്യത്തിലുള്ള, പേര്‍ഷ്യന്‍ ഗള്‍ഫിന്റെയും ഒമാന്‍ ഗള്‍ഫിന്റെയും ഇടയിലുള്ളതും ലോകത്തെ ക്രൂഡോയിലിന്റെ അഞ്ചിലൊന്നു ഭാഗം കടന്നുപോകുന്നതുമായ അതിപ്രധാനമായ കടല്‍പാതയാണ്‌ ഹോര്‍മുസ്‌ കടലിടുക്ക്‌. 
അമേരിക്കയുടെ ആഗോള ഊര്‍ജ വിതരണ വകുപ്പിന്റെ വിശദാംശങ്ങള്‍ പ്രകാരം ഓരോ മണിക്കൂറിലും പന്ത്രണ്ട്‌ മില്യണ്‍ ബാരല്‍ ക്രൂഡോയില്‍ വീതം ഹോര്‍മുസ്‌ കടലിടുക്കിലൂടെ പുറംലോകത്തേക്ക്‌ എത്തുന്നു. എണ്ണയുടെ സ്വര്‍ഗീയ ഭൂമിയായ ഗള്‍ഫുമായി ലോകത്തെ ബന്ധിപ്പിക്കുന്ന ഒരേയൊരു ചരക്കു ഗതാഗത ജലപാതയാണ്‌ ഹോര്‍മുസ്‌.
അമേരിക്കയുടെയും ഇസ്‌റാഈലിന്റെയും അവരോടൊപ്പം മാര്‍ച്ച്‌ ചെയ്യുന്ന മറ്റ്‌ രാജ്യങ്ങളുടെയും ഒന്നാം നമ്പര്‍ ശത്രുവാകുമ്പോഴും ഇറാനെ ഭയപ്പെടേണ്ടതോ ഇറാനെതിരെയുള്ള ഏതെങ്കിലും ലഘുസൈനിക നീക്കങ്ങള്‍ പോലും അതീവ ജാഗ്രതയോടെ മാത്രം കൈകാര്യം ചെയ്യേണ്ടതോ ആയ ഒരു ഗതികേടിന്റെ പ്രശ്‌നമായി ഇന്നും നിലനില്‍ക്കുന്നത്‌ ഇറാനു ഹോര്‍മുസ്‌ കടലിടുക്കിലുള്ള സമ്പൂര്‍ണാധിപത്യവും സ്വാധീനവും കൊണ്ടാണ്‌. പ്രകൃതി കനിഞ്ഞു നല്‍കുന്ന ഭൂമിശാസ്‌ത്രപരമായ ആനുകൂല്യം ഇവ്വിഷയത്തില്‍ ഇറാന്‌ മാത്രമാണ്‌. മൂന്ന്‌ കിലോമീറ്റര്‍ വീതിയുള്ള രണ്ട്‌ ഇരട്ട സാങ്കല്‌പിക ജലപാതകളെ മൂന്ന്‌ കിലോമീറ്റര്‍ വീതിയുള്ള മറ്റൊരു സാങ്കല്‌പിക ജല ഡിവൈഡര്‍കൊണ്ട്‌ വേര്‍തിരിച്ചിട്ടുണ്ട്‌. മാത്രമല്ല, ഈ പാതകള്‍ ഇറാന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലുമാണ്‌.

അമേരിക്കയും ഇസ്‌റാഈലും ഇറാനെതിരെ സ്വീകരിക്കുന്ന ഏതൊരു നടപടിയും ഹോര്‍മുസ്‌ കടലിടുക്കിലേക്കാണ്‌ നീണ്ടുപോകുന്നതെന്ന്‌ അമേരിക്കയ്‌ക്ക്‌ നല്ലവണ്ണം അറിയാം. അമേരിക്കയുടെ സാമ്പത്തിക ക്രമീകരണങ്ങള്‍ പോലും എണ്ണയില്‍ ഊന്നി നിന്നുകൊണ്ടുള്ളതാണെന്നിരിക്കെ അമേരിക്കയ്‌ക്ക്‌ അതില്‍ ചെറുതല്ലാത്ത ആശങ്കയുണ്ടുതാനും. മാത്രമല്ല, ഇറാന്റെ ആയുധ സംഭരണശേഷിയെക്കുറിച്ച്‌ അമേരിക്കയ്‌ക്കോ ഇസ്‌റാഈലിനോ വേണ്ട തിട്ടമില്ല എന്നൊരു പരിമിതിയുമുണ്ട്‌. ഇറാന്‍ പുലര്‍ത്തുന്ന നിലപാടുകളിലെ ചങ്കുറപ്പ്‌ തന്നെയാണ്‌ ഇവരെ ആശങ്കയിലാഴ്‌ത്തുന്നത്‌.
ഇന്ന്‌ വീണ്ടും ഇറാനും ഹോര്‍മുസും ആഗോള രാഷ്‌ട്രീയത്തിലെ പ്രധാന വിഷയമാകുകയാണ്‌. ഇറാന്റെ ആണവ പദ്ധതികള്‍ക്കെതിരെ അമേരിക്കയും ഇസ്‌റാഈലും മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയും അമേരിക്കയുടെ വിമാനവാഹിനിക്കപ്പലായ അബ്രഹാം ലിങ്കണ്‍ സര്‍വ സന്നാഹങ്ങളോടെ ഗള്‍ഫ്‌ കടലില്‍ നങ്കൂരമിടുകയും ചെയ്‌തിരിക്കുകയാണ്‌. തങ്ങളല്ലാത്ത ഒരു ആണവശക്തിയും ലോകത്തിന്‌ ആവശ്യമില്ല എന്ന പ്രഖ്യാപനത്തില്‍ തന്നെയാണ്‌ അമേരിക്കയും ഇസ്‌റാഈലും. വരുന്ന മാര്‍ച്ച്‌-ഏപ്രിലോടെ ഇസ്‌റാഈല്‍ ഇറാനെ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ അമേരിക്കന്‍ പ്രതിരോധ വകുപ്പ്‌ സെക്രട്ടറി ലോയാണ്‍ പനേറ്റ ഇക്കഴിഞ്ഞ ദിവസം പ്രസ്‌താവിച്ചത്‌. ഇതിന്റെ മറുപടിയെന്നോണം ഇറാന്‍ റവല്യൂഷനറി ഗാര്‍ഡുകള്‍ ഹോര്‍മൂസിലേയ്‌ക്ക്‌ നീങ്ങിത്തുടങ്ങിയിട്ടുണ്ട്‌. ഇറാനെതിരെ സംഭവിക്കുന്ന ഏതൊരു സൈനിക നടപടിയുടെയും തൊട്ടടുത്ത അനന്തരഫലം ഹോര്‍മുസില്‍ പ്രകടമാകുമെന്ന്‌ ഇറാന്‍ വ്യക്തമാക്കിക്കഴിഞ്ഞു. ദൈവം ഇറാന്‌ നല്‍കിയ സ്വാഭാവിക പ്രതിരോധ സംവിധാനം ഇറാന്റെ മുഴുവന്‍ ശത്രുക്കളെയും വിഷമ വൃത്തത്തിലാക്കുകയാണ്‌. 
അറബ്‌ വസന്തമെന്ന പേരില്‍ അറബ്‌ നാടുകളില്‍ നടന്നുവന്ന ജനകീയ വിപ്ലവങ്ങളെ അമേരിക്ക ഏറെ പ്രതീക്ഷയോടെയാണ്‌ നോക്കിക്കണ്ടത്‌. എന്നാല്‍ ഇവ തങ്ങളുടെ താല്‌പര്യങ്ങളുടെ സഞ്ചാരഗതിയില്‍ നിന്നും വ്യക്തമായ ഒരു മാറ്റം പ്രകടിപ്പിച്ച്‌ തുടങ്ങുന്നത്‌ അമേരിക്കയെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്‌. തകര്‍ത്തെറിഞ്ഞ ഭരണകൂടങ്ങള്‍ക്ക്‌ പകരം തങ്ങളുടെ താല്‌പര്യങ്ങളും നയങ്ങളും ലയിപ്പിച്ചുചേര്‍ത്ത ഭരണ സംവിധാനങ്ങള്‍ പുന:സ്ഥാപിക്കപ്പെടുന്ന യു എസ്‌ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേറ്റിരിക്കുന്നു. തീവ്രവാദികളെന്നും ജനാധിപത്യ വിരുദ്ധരെന്നുമൊക്കെ പുറംലോകത്തെ വിശ്വസിപ്പിച്ച്‌ വെച്ചിരുന്ന ഇസ്‌ലാമിക ജാഗരണ പ്രസ്ഥാനങ്ങളും ഗ്രൂപ്പുകളും ജനാധിപത്യത്തിന്റെ നയതന്ത്രങ്ങളെ മെയ്‌വഴക്കത്തോടെ പുണരുന്നതും, ബഹുസ്വരതയുടെ പ്രായോഗികതകളെ അടിസ്ഥാനപരമായിത്തന്നെ സമീപക്കുന്നതും അമേരിക്കയുടെ വിദേശതാല്‌പര്യങ്ങള്‍ക്ക്‌ ചെറുതല്ലാത്ത ഭീഷണിയുയര്‍ത്തുന്നുണ്ട്‌. അതുകൊണ്ടു തന്നെ അറബ്‌ വസന്തം ഒരു ഗ്രീഷ്‌മത്തിന്‌ വഴിമാറണമെന്നാണ്‌ അമേരിക്ക ഇപ്പോള്‍ ആഗ്രഹിക്കുന്നത്‌.
ഗള്‍ഫ്‌ മേഖലയിലെ പുതുചലനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കാനും ഇറാനുമായി മറ്റ്‌ ഗള്‍ഫ്‌ രാഷ്‌ട്രങ്ങള്‍ പുലര്‍ത്തുന്ന നിലപാടുകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ അറബ്‌ വസന്തത്തിനു ഒരു തടയിടാനും ഏറ്റവും പറ്റിയ വിഷയമാണ്‌ ഇറാന്‍ എന്നും യു എസ്‌ മനസ്സിലാക്കുന്നുണ്ട്‌. വിഷയത്തിന്‌ കൂടുതല്‍ ചൂട്‌ പകര്‍ന്നുകൊണ്ട്‌ അമേരിക്ക ഇറാനെതിരെ കൂടുതല്‍ ഉപരോധങ്ങളേര്‍പ്പെടുത്തിക്കഴിഞ്ഞു. ഇറാന്റെ ന്യൂക്ലിയര്‍ പദ്ധതികളുടെ പുരോഗതിയില്‍ അമേരിക്കയ്‌ക്ക്‌ വ്യക്തമായ കണക്കു കൂട്ടലുകളുണ്ടെങ്കിലും അതിന്റെ നേതാക്കളുടെ നിലപാടുകളിലും രാഷ്‌ട്രീയ നീക്കങ്ങളിലും യു എസിന്‌ ഉത്‌കണ്‌ഠയുണ്ടെന്നാണ്‌ എന്‍ ബി സിയുടെ മാറ്റ്‌ ല്യൂയറുമായുള്ള അഭിമുഖത്തില്‍ ഒബാമ പ്രതികരിച്ചത്‌. ഇറാഖിലെയും അഫ്‌ഗാനിസ്ഥാനിലെയും ക്യാമ്പുകളില്‍ നിന്നും പിന്‍വലിച്ച പട്ടാളക്കാരെ പുനര്‍വിന്യസിക്കാന്‍ ഇറാന്റെ മേഖല തന്നെ തെരഞ്ഞെടുക്കാന്‍ ഒബാമയെ പ്രേരിപ്പിച്ചതിനു പിന്നില്‍ മറ്റു ചില താല്‌പര്യങ്ങള്‍ കൂടിയുണ്ട്‌.

വാചാലതകള്‍ക്ക്‌ യാഥാര്‍ഥ്യത്തിന്റെ ചിറകുകള്‍ വിരിക്കാന്‍ കഴിയില്ലെന്ന്‌ തെളിയിച്ചുകൊണ്ടിരിക്കുന്ന ഒബാമയ്‌ക്ക്‌ ഇത്‌ പ്രതിസന്ധിയുടെ കാലമാണ്‌. ഒബാമക്കെതിരെ അമേരിക്കയില്‍ ഉയരുന്ന ഭരണവിരുദ്ധവികാരം റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ മുതലാക്കാതിരിക്കണമെങ്കില്‍ ചില പൊടിക്കൈകളൊക്കെ പയറ്റണം. അടുത്ത പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനായി രംഗമൊരുക്കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ രാഷ്‌ട്രീയത്തില്‍ തന്റെ നഷ്‌പ്പെട്ട ഇമേജുയര്‍ത്താനുള്ള ഏറ്റവും ഫലപ്രദമായ നീക്കമാണ്‌ ഒബാമ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്‌. ലോകത്ത്‌ എവിടെയെങ്കിലും സൈനികമായ ഒരു ഇടപെടല്‍ നടത്തിയല്ലാതെ അമേരിക്കയ്‌ക്ക്‌ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലായെന്ന യു എസ്‌ വിമര്‍ശകരുടെ ആരോപണങ്ങളെ ശരിവെയ്‌ക്കുന്നതാണ്‌ ഇപ്പോള്‍ അമേരിക്ക നടത്തിക്കൊണ്ടിരിക്കുന്ന നീക്കങ്ങള്‍. ഇസ്‌റാഈലിനെ മുന്നില്‍ നിര്‍ത്തിയുള്ള അതിബുദ്ധിയുടെ ഒരു സമ്മര്‍ദതന്ത്രം കൂടിയാണിത്‌.
ഇറാന്‍ വിഷയത്തില്‍ ഇപ്പോള്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന അതിവ്യഗ്രതയ്‌ക്കും ഒരു കാരണമുണ്ട്‌. ആറായിരം മൈല്‍ പ്രഹരശേഷിയുള്ള ആണവമിസൈലിന്റെ നിര്‍മാണത്തിലാണ്‌ ഇറാനെന്നാണ്‌ ഇസ്‌റാഈല്‍ ഉപപ്രധാനമന്ത്രി മോഷേ യാലോണ്‍ ആരോപിക്കുന്നത്‌. ആരോപണം വാസ്‌തവമാണെങ്കില്‍ യൂറോപ്പും അമേരിക്കയുമടക്കം ഇറാന്റെ പ്രത്യക്ഷ ശത്രുക്കള്‍ക്കും ഭീതിയുടെ ഒരു ആന്തലുണ്ടാക്കാന്‍ പര്യാപ്‌തമാണിത്‌. കാരണം ഇവരൊക്കെ ഈ ആറായിരം മൈലിന്റെ പരിധിയില്‍ വരും. എന്നാല്‍ ഇറാന്റെ മിസൈലിന്‌ കേവലം ആയിരത്തിയഞ്ഞൂറ്‌ മൈലിന്റെ ദൂരപരിധിയേ ഉണ്ടാകാന്‍ സാധ്യതയുള്ളൂവെന്നാണ്‌ ആയുധ നിര്‍മാണ മേഖലയിലെ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നത്‌. എങ്കില്‍ പോലും ഇസ്‌റാഈല്‍ സുരക്ഷിതരല്ല. ഇതാണ്‌ ഈ വിഷയത്തില്‍ ഇസ്‌റാഈല്‍ പ്രകടിപ്പിക്കുന്ന വെപ്രാളത്തിന്റെ കാരണം.

അമേരിക്കയെ കൂടുതല്‍ പ്രകോപിപ്പിച്ച്‌ മുമ്പില്‍ നിര്‍ത്താനുള്ള തന്ത്രങ്ങളൊക്കെ ഇസ്‌റാഈല്‍ കിണഞ്ഞ്‌ പയറ്റുന്നുണ്ട്‌. സ്വതന്ത്ര ലോകത്തിന്‌ മുഴുവന്‍ പേടിസ്വപ്‌നമാണ്‌ ഇറാനെന്നാണ്‌ യാലോണ്‍ പ്രഖ്യാപിച്ചത്‌. ഞങ്ങള്‍ ഇറാന്‌ ചെറിയ സാത്താന്‍ മാത്രമാണെന്നും വലിയ സാത്താന്‍ അമേരിക്കയാണെന്നും ഓര്‍മിപ്പിക്കാനും യാലോണ്‍ മറന്നില്ല. ഹോര്‍മുസില്‍ സംഭവിക്കുന്ന ചെറിയ നിയന്ത്രണങ്ങള്‍ പോലും ആഗോള ഊര്‍ജരംഗത്ത്‌ വന്‍പ്രത്യാഘാതങ്ങളുണ്ടാക്കും. എണ്ണയുടെ വന്‍കിട ഗുണഭോക്താക്കളായ അമേരിക്കയെപ്പോലും നിലംപരിശാക്കാന്‍ തക്കവണ്ണം ഉഗ്രശേഷിയുള്ളതാണ്‌ ഇറാന്റെ ഹോര്‍മുസ്‌ ആയുധമെന്ന്‌ അമേരിക്കയ്‌ക്ക്‌ നന്നായി അറിയാം. ഒരു ആഗോള സൈനിക സഹായമില്ലാതെ ഹോര്‍മുസില്‍ ആധിപത്യം സ്ഥാപിക്കാന്‍ അമേരിക്കയ്‌ക്ക്‌ അറിയാം. അതുകൊണ്ട്‌ തന്നെ ഇത്തരം സൈനിക നീക്കങ്ങള്‍ക്കോ യുദ്ധ പ്രഖ്യാപനങ്ങള്‍ക്കോ ഇന്നത്തെ സാഹചര്യത്തില്‍ ഒരു ശൈശവ ദശയില്‍ കൂടിയ ആയുസ്സുണ്ടാകില്ല. മേഖലയില്‍ ഒരു ആകാംക്ഷയുടെ സാഹചര്യം സൃഷ്‌ടിക്കാനും, തങ്ങളുടെ വിപണന താല്‌പര്യങ്ങള്‍ക്ക്‌ ആക്കംകൂട്ടാനും കൂട്ടത്തില്‍ ഇറാനെ ഒന്നു ഭയപ്പെടുത്താനും സാധിക്കുമെങ്കില്‍ അത്ര തന്നെയേ അമേരിക്ക പ്രതീക്ഷിക്കുന്നുമുണ്ടാകുന്നുള്ളൂ.
                                                                                              msshaiju@yahoo.co.in

Feb 3, 2012

ക്വട്ടേഷനില്‍ കുരുങ്ങി കേരളം


മലയാളം ന്യൂസ് സണ്‍‌ഡേ പ്ലസില്‍ പ്രിസിദ്ധീകരിച്ച ലേഖനം സമകാലിക സാഹചര്യത്തില്‍ ചില മാറ്റങ്ങളോടെ ഇവിടെ ബ്ലോഗില്‍ നല്‍കുന്നു.


ക്വട്ട്വേഷൻ എന്ന ഇംഗ്ളീഷ് പദം മലയാളത്തിന്റെ പദ സൻചികയിൽ അസ്ഥാനത്ത് സ്ഥാനം പിടിച്ച ഒരു കുപ്രസിദ്ധ വാക്കാണു.പത്ത് വർഷങ്ങൾക്കു മുമ്പ് കല്പിച്ചു കൊടുത്തിരുന്ന അർത്ഥമോ ആശയമോ അല്ല ഇന്ന് ആ വാക്ക് കേൾക്കുന്ന മാത്രയിൽ നമ്മിൽ അംഗുരിക്കുന്നത്. ചില പദങ്ങൾ അങ്ങനെയാണു. സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് അവ ദ്യോതിപ്പിക്കുന്ന ആശയങ്ങൾക്ക് പ്രകടമായ മാറ്റമുണ്ടാകും
എതിരാളിയായി കാണുന്ന വ്യക്തിയെയോ സംഘങ്ങളെയൊ കായികമായി ആക്രമിച്ചു “പാഠം പഠിപ്പിക്കുകയോ” വധിക്കുകയോ ചെയ്യുന്നതിനായുള്ള റെന്റൽ സംവിധാനത്തെയാൺ‌‍‍‍‍‍‍‍‍‍‍‌ ഇന്ന് ഈ വാക്ക് പ്രാഥമികമായി സൂചിപ്പിക്കുന്നത്. ക്വട്ടേഷൻ സംഘങ്ങളുടെ വ്യാപനവുമായി ബന്ധ്പ്പെട്ട് ഈയ്യടുത്ത് കേരള ഹൈക്കോടതി നടത്തിയ ഉത്ക്കണ്ഠ, ഒരു പക്ഷേ ഇതിന്റെ അപകടാവസ്ഥ ബോധ്യപ്പെട്ടതു കൊണ്ടു കൂടിയായിരിക്കും.എന്തായാലും ചെറുതല്ലാത്ത ആധിയോടെയാകണം പൊതുജനം ഈ വാർത്ത വായിച്ചത്.
ഉത്തരേന്ത്യൻ സിനിമകളിൽ നിന്ന്, പ്രത്യേകിച്ച് ബോളിവുഡിൽ നിന്നാണെന്നു തോന്നുന്നു, എതിരാളികളെ കായികമായി ശരിപ്പെടുത്താനും വേണ്ടിവന്നാൽ വധിക്കാനും വരെ സംഘങ്ങളെ എല്പ്പിച്ച് കൊടുക്കുന്ന പ്രവണതയുടെ സാധ്യതകൾ നമ്മുടെ നാട്ടിലെക്കു വേരോട്ടം നടത്തുന്നത്.പണ്ട് കാലങ്ങളിൽ ഇത് പലപ്പോഴും സിനിമകൾക്ക് വിഷയമാകാറുണ്ടെൻകിലും നാടിന്റെ സാമൂഹ്യ സ്ഥിതിക്ക് ഗണ്യമായ ഒരു ഭീഷണിയുയർത്തിയിരുന്നില്ല, അഥവാ അത്തരം സംഘങ്ങൾക്ക് നമ്മുടെ സാമൂഹ്യ പരിതസ്ഥിതിയിൽ സാധ്യതയുണ്ടായിരുന്നില്ല.തല്ലും കൊലയും ഒരു തൊഴിലായി സ്വീകരിച്ചു പോന്നിരുന്ന സാമൂഹ്യവിരുദ്ധരും വിരോധികളും എല്ലാ കാലത്തും സമൂഹത്തിൽ ഉണ്ടായിട്ടുണ്ട്.അനാവശ്യമായ അതിഭാവുകത്വം നല്കി പിന്നെയെന്തിനാണു ഇത്തരം വിഷയങ്ങൾ സാമൂഹ്യ ചർച്ചക്ക് വിഷയീഭവിപ്പിക്കുന്നത് എന്ന് ചിന്തിക്കുന്നവരുടെ ഒരു പക്ഷവും ഇവിടെയുണ്ട്.ഇതിനെയൊക്കെ സഗൌരവം ചർച്ചയാക്കി ആളുകളിൽ ഭീതി ജനിപ്പിച്ച്, കാടടച്ച് വെടിവെച്ചു പോകലാണു ഇത്തരം ശ്രമങ്ങളെന്നാണു ഇവർ ആരോപിക്കുന്നത്.
നേരത്തേ സൂചിപ്പിച്ചതു പോലെ ഇതിന്റെ സാമൂഹ്യവിരുദ്ധതയല്ല ഈ കുറിപ്പിലൂടെ ചർച്ചയാക്കുന്നത്. അത് കാലങ്ങളായി ആളുകൾ തിരിച്ചറിയുന്നത് തന്നെയാണു.ഗുണ്ടകളെന്നോ റൌഡികളെന്നോ ഒക്കെ അറിയപ്പെട്ടിരുന്നവർ പണ്ടും സമ്പന്നന്മാരുടെ ചട്ടുകമായി അവരുടെ എതിരാളികളെ തല്ലാനോ കൊല്ലാനോ തുനിഞ്ഞിറങ്ങിയിരുന്നവരാണു.ഈ തല്ലലും കൊല്ലലും ഒരു പുതുമയുള്ള കാര്യമല്ലെൻകിലും ഇന്ന് ഈ സംഘങ്ങൾക്കും അവർ ചെയ്യുന്ന ജോലിക്കും കാലാനുസ്യതമായ മാറ്റങ്ങളും പുരോഗതിയും കൈവന്നിട്ടുണ്ട്. ഇതിനു ഒരു മാന്യതയും സരവ്വ സ്വീകര്യതയും ക്രമാനുഗതമായി കൈവരുന്നു എന്നതാണു ചർച്ചയുടെ മർമ്മം.
                               
നന്നായി പഠിച്ച് നല്ല കലാലയങ്ങളിൽ ഉന്നതപഠനത്തിനായി പോകുന്ന, മാന്യമായി ജീവിക്കുന്ന കുടുംബങ്ങളിലെ വിദ്യാർത്ഥികൾ മുതൽ എം ബി എ യും എൽ എൽ ബി യൂം ഒക്കെ പഠിച്ചു നില്ക്കുന്ന അഭ്യസ്തവിദ്യർ വരെയുള്ളവരാണു മാന്യതയുടെ മുഖം മൂടിയണിഞ്ഞ് ഇത്തരം ക്വട്ടേഷൻ സംഘങ്ങളിൽ സജീവരാകുന്നത് എന്ന വാർത്തകൾ എന്തിന്റെയൊക്കെയോ അപകടമണികളാണു മുഴക്കിക്കൊണ്ടിരിക്കുന്നത്.ഒരു കാലത്ത് റൌഡികളെന്നോ ഗുണ്ടകളെന്നോ ഒക്കെ വിളിച്ച് സാമൂഹ്യഘടനയിൽ തരം തിരിച്ച് അകറ്റി നിർത്തപ്പെട്ടിരുന്നവരുടെ സംസ്കാരവും തൊഴിൽ പൈത്യകവും നിലനിർത്തുന്നവർ കൂടിയാണു ഇക്കൂട്ടർ എന്നതാണു ഈ വാർത്തകളിലെ ചകിതമായ തീവ്രത. ഒറ്റയ്ക്കാകുമ്പോൾ എറെ മാന്യന്മാരും സംസ്കാരസമ്പന്നന്മാരുമാകുന്ന ഇവർ സ്വന്തം തട്ടകങ്ങളിലും, “തൊഴിലിടങ്ങളിലുമാണു” ചില ചുരുക്കപ്പേരുകളിൽ (കു) പ്രസിദ്ധരാകുന്നത്.എറ്റെടുക്കുന്ന ക്വട്ടേഷനുകൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന അഭ്യസ്ത വിദ്യരായ താത്കാലിക റൌഡികളാണു ഈ സംഘങ്ങളിലൂടെ ഉണ്ടായി വരുന്നത്.
രണ്ടായിരത്തി അഞ്ഞൂറു രൂപമാത്രം മുടക്കിയാൽ പരമാവധി കൈ കാൽ ഒടിപ്പു വരെ മാത്രം എറ്റെടുക്കുന്ന മാന്യന്മാരായ കാമ്പസ് ക്വട്ടേഷൻ സംഘത്തിലെ കണ്ണിയെ ഈ കുറിപ്പ് എഴുതുന്ന ആളിനു നേരിട്ടറിയാം.സമൂഹത്തിൽ മാന്യതയുടേയും, വിനയത്തിന്റേയും, മേൽവസ്ത്രങ്ങളിൽ ജീവിക്കുന്ന ഇവരെ ആരും തിരിച്ചറിയാതെ പോകുന്നു. നിസാരമായ ആയിരങ്ങൾ മുടക്കിയാൽ ശത്രുവിനെ ഒന്നാന്തരമായി ഒരു പറ്റ് പറ്റിക്കാനും അതിലൂടെ പ്രതികാരത്തിന്റെ ഒരു സന്തോഷാനുഭൂതി നേടാനും കഴിയുമെൻകിൽ, പണം മുടക്കാൻ ആരാണു തയ്യാറാകാത്തത്? കലാലയങ്ങൾ കേന്ദ്രീകരിച്ചാണു ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ മുളപൊട്ടുന്നത് എന്നും, പിന്നീട് ആ സംഘങ്ങൾ വളർന്ന് മൂപ്പെത്തുകയുമാണെന്ന തിരിച്ചറിവിൽ നിന്നുമാകണം കോടതിക്ക് ഈ വൈകിയ വേളയിലെൻകിലും ഒരു ബോധോദയമുണ്ടാകുന്നത്.
                                 
കുട്ടി രാഷ്ട്രീയക്കാർ കളമൊഴിഞ്ഞ കാമ്പസുകൾ ഇന്ന് എറെ പേടിപ്പെടുത്തുകയാണു. ആർപ്പും ആരവവുമായി കലാലയങ്ങളിൽ നിന്നു രാഷ്ട്രീയത്തെ പുറത്താക്കി പടിയടയ്ക്കാൻ വെമ്പൽ പൂണ്ടിറങ്ങിയ സാംസ്കാരിക നായകന്മാർക്ക് ഇതൊക്കെ കണ്ടും കേട്ടും കണ്ണ് മഞ്ഞളിക്കുന്നുണ്ടാവുമോ ആവോ? തിന്മയ്ക്കോ അനീതിക്കോ എതിരേ ശബ്ദമുയർത്താനുള്ള അവകാശങ്ങൾ ധ്വംസിക്കപ്പെടുന്നു എന്നതാണു ക്വട്ടേഷൻ സംഘങ്ങൾ ഉയർത്തുന്ന വെല്ലുവിളികളിൽ പ്രധാനം.നിങ്ങളുടെ കണ്മുന്നിൽ വെച്ച് ഒരാൾ ഒരു പെൺകുട്ടിയെ കയറിപ്പിടിക്കുന്നത് കണ്ടാൽ നിങ്ങൾക്ക് ആത്മരോഷമുണരാനോ നിങ്ങൾ പ്രതികരിക്കാനോ പാടില്ല! അവൾ നിങ്ങളുടെ മകളോ, പെങ്ങളോ ആണെൻകിൽ പോലും..നിങ്ങളെങ്ങാനും പ്രതികരിച്ചു പോയാൽ....അന്നു രാത്രി തന്നെ ഒരു സംഘം കൂലിപ്പട്ടാളം നിങ്ങളുടെ വീട്ടിൽ വന്നേയ്ക്കാം. നിങ്ങളുടെ കൈകാലുകൾ വെട്ടിയും കുത്തിയും നുറുക്കിയേക്കാം..ആരും പ്രതികരിക്കാൻ പാടില്ല..ഇങ്ങനെ പ്രതികരണശേഷി തല്ലിക്കെടുത്തപ്പെട്ട്, ഷണ്ഡീകരിച്ച ഒരു സമൂഹത്തെ ആവശ്യമുള്ളവർ ബോധപൂരവം സ്പോൺസർ ചെയ്യുന്നതാണു ഇത്തരം ക്വട്ടേഷൻ സംസ്കാരങ്ങൾ എന്നത് നാം സമചിത്തതയോടെ തിരിച്ചറിയാൻ വൈകുന്ന യാഥർത്ഥ്യങ്ങളാണു.കണ്മുമ്പിൽ അനീതി കണ്ടാലും ചോദ്യം ചെയ്യാൻ സാധിക്കാത്തത്ര സാമൂഹിക അസുരക്ഷിതത്വം നമ്മിൽ അടിച്ചേല്പ്പിച്ചതിന്റെ പൻൿ ആരൊക്കെയോ പറ്റിക്കൊണ്ടിരിക്കുന്നുണ്ട്.
പോക്കറ്റ് മണിയ്ക്കായി ട്യൂഷനും, പാർട്ടൈം ജോലികൾക്കും, ഔട്ട് ഡോർ കാറ്ററിംഗിനും ഒക്കെ പോയിരുന്ന കോളേജ് വിദ്യാർത്ഥികളുടെ കഥകൾ ഇന്നു പഴൻകഥകളോ ഔട്ട് ഒഫ് ഫാഷനോ അണു. പുതു പുത്തൻ കാറുകളിൽ ആഡംബര മൊബൈലുകളുമായി ജീവിതം അടിച്ചുപൊളിക്കാൻ ഇറങ്ങിയ യുവാക്കൾക്കു ഇന്ന് അര മണിക്കൂർ “അധ്വാനിച്ചാൽ” ആയിരങ്ങൾ കീശയിലൊതുങ്ങും.സ്വന്തം ഗ്യാംഗ് വിട്ടാൽ പൻച പാവങ്ങളാകുന്ന ഇവർ സൈബർ യുഗത്തിലെ ഹൈടെക്ക് റൌഡികളാണു. സംഘങ്ങളെ ക്ലയന്റുകളുമായി ബന്ധിപ്പിക്കുന്നതിനായി കാമ്പസുകളിൽ തന്നെ എജന്റുമാരുമുണ്ടത്രേ! ക്വട്ടേഷനുകൾ മാർക്കറ്റു ചെയ്യുന്നതിലൂടെ ഇവർ താരതമയേന സുരക്ഷിതമായി സമ്പാദിക്കുന്ന ഇടത്തട്ടുകാരാണു.
                                           
ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും കേരളത്തിലെ യുവജന പ്രസ്ഥാനക്കാരും, സാംസ്കാരിക പ്രവർത്തകരും എതൊക്കെയോ മാളങ്ങളിൽ സുരക്ഷിതരായി ഒളിച്ചിരിക്കുകയാണു.ക്വട്ടേഷനെ പേടിച്ചിട്ടാണോ ആവോ? വാഹനം ഒവർടേക്കു ചെയ്തതിലെ അപാകതയെ ചോദ്യം ചെയ്തവനെ മണിക്കൂറുകൾക്കകം ക്വട്ടേഷൻ സംഘത്തെ വിട്ട് പാഠം പഠിപ്പിച്ച വാർത്ത നിസ്സംഗതയോടെ വായിച്ചു ചായ മൊത്തിക്കുടിക്കുന്ന മലയാളി, ഇതൊക്കെ തനിക്കും തന്റെ കുടുംബത്തിനും വന്നു ഭവിക്കുമ്പോഴാണു ആകുലതയുടെ സട കുടയുന്നത്...സ്വന്തം സ്വകാര്യതകളിലേക്കു ഒതുങ്ങിക്കൂടുന്ന ഒരു സമൂഹത്തിൽ സ്വാഭാവികമായി സംഭവിക്കുന്ന ഒരു പരിണതിയാണോ ഇത്? ഇവരെ നിയന്ത്രിച്ചു നിർത്തേണ്ട ക്രമ സമാധാനത്തിന്റെ ധ്വജവാഹകരാണു ഇവരെ വെച്ചു പൊറുപ്പിക്കുന്നതെന്ന് പലരും ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞപ്പോഴും, ദോഷൈക ദ്യക്കുകളുടെ അതി ഭാവനയായോ, അമിതവർണ്ണനയായോ അവയെ വ്യാഖ്യാനിച്ചു. ഡി.വൈ.എസ്.പി മാരും സർക്കിൾ ഇൻസ്പെക്ടർമാരുമടക്കമുള്ള പല ഉദ്യോഗസ്ഥരും ഇത്തരം ക്വട്ടേഷൻ മാഫിയകളുടേ കൂടി പരിപാലകരാണു എന്ന തിരിച്ചറിവ് നമ്മെ പേടിപ്പെടുത്തേണ്ടതുണ്ട്.പ്രതികരിക്കേണ്ട യുവത്വം സൈബർ കഫേകളിലെ അരണ്ട വെളിച്ചത്തിലും, ലാപ്ടോപുകളുടെ സ്ക്രീനിനു മുമ്പിലിമായി ചാറ്റിംഗിന്റെ ആലസ്യ സ്വപ്നങ്ങളിലാണു.ഫേസ് ബുക്കും മറ്റു സോഷ്യൽ നെറ്റ്വർക്കുകളും സമൂഹത്തിലെ നല്ലൊരു ഭാഗം ചെറുപ്പക്കാരെ യുവത്വത്തിന്റെ ചടുലതകളിൽ നിന്നും, സ്വാഭാവിക നീതി ബോധത്തിന്റെയും പ്രതികരണത്തിന്റെയും വിപ്ളവ പാഥേയങ്ങളിൽ നിന്നും വഴിതിരിച്ച് വിടുന്നുണ്ട്.സാമൂഹ്യ ബോധത്തിന്റെ ചിന്താവിപ്ളവത്തിൽ നിന്നും ഒരു യുവതയെ ബോധപൂരവമായി വഴിതിരിച്ചുവിടാനുള്ള ഗൂഡവും ആസൂത്രിതവുമായ നീക്കങ്ങളാണോ ഐ.ടി എന്ന ശീതള നാമധേയത്തിൽ വ്യാപിക്കുന്ന തൊഴിൽ സംസ്കാരത്തിന്റെ മറവിൽ വിപണനം നടത്തപ്പെടുന്നത് എന്നു കൂടി നാം ആലോചിക്കേണ്ടിയിരിക്കുന്നു.ഒരു ഭാഗത്ത് ഇങ്ങനെ യുവാക്കൾ അവർ സ്വയം തീർക്കുന്ന പുറന്തോടുകൾക്കുള്ളിൽ ചുരുണ്ട് കൂടുന്നു; സാമൂഹ്യ ബാധ്യതകളുടെ വെയിലേല്ക്കാതെ, പ്രതികരണത്തിന്റേയും പ്രവർത്തനക്ഷമതയുടേയും കാറും കോളും അറിയാതെ സൈബർ ലോകത്തെ മാനേജ്മെന്റ് സ്ട്രാറ്റജികളിൽ ഞെരുഞ്ഞമരുന്നു...
                             
കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ ക്വട്ടേഷൻ സംഘങ്ങളുടെ അക്രമങ്ങൾക്കും കൊലക്കത്തികൾക്കും ഇരയാകേണ്ടിവന്നവരുടെ കണക്കെടുത്താൽ വളരെ നിസാരമായ കാരണങ്ങളായിരുന്നു ഇവരിലധികവും കിരാതമായി അക്രമിക്കപ്പെടനുണ്ടായത് എന്ന് കാണാൻ സാധിക്കും.ഗൌരവത്തോടെ പൊതു സമൂഹം ആലോചിക്കുകയും, അവലോകനം ചെയ്യുകയും ചെയ്യേണ്ട ഒരു ട്രെൻഡാണു ഇതിന്റെ പിന്നിൽ വളർന്നു വരുന്നത്.പൌര ബോധത്തേയും സ്വാഭാവിക നീതിയേയും നോക്കുകുത്തിയാക്കുന്ന ഈ പണാധിപത്യ കൈയ്യേറ്റങ്ങൾക്കെതിരേ ഒരു സാമൂഹ്യ ശാക്തീകരണം അത്യന്തം അനിവാര്യമായിരിക്കുന്നു. മാധ്യമങ്ങളും, യുവജന, സാംസ്കാരിക, നവോത്ഥാന പ്രസ്ഥാനങ്ങളും, അധികാര കേന്ദ്രങ്ങളും, ക്രമസമാധാന പാലകരും യോജിച്ചുള്ള മുന്നേറ്റങ്ങൾക്കു മാത്രമേ ഇത്തരം അധോലോകസമാന സംഘങ്ങളുടെ അതിക്രമങ്ങൾക്ക് എതിരേ പ്രായോഗിക പ്രതിരോധത്തിന്റെ കരുത്തുറ്റ മതില്ക്കെട്ടുകൾ തീർക്കാൻ സാധിക്കൂ.പ്രതികരിക്കാനുള്ള അവകാശമാണു പൌരാവകാശത്തിന്റെ ഒന്നാം ചവിട്ടുപടി എന്നത് നാം തിരിച്ചറിയാതിരുന്നുകൂടാ. മനുഷ്യന്റെ സഹജവാസനയായ പ്രതികരണ ശേഷിയെ പ്രഹരിച്ച് തളർത്തിക്കിടത്താൻ ശ്രമിക്കുന്ന സംഘടിത ഗൂഡ ശക്തികൾക്കെതിരിൽ വിപ്ളവജ്വാലയാകുവാൻ യോജിച്ച മുന്നേറ്റങ്ങൾ മുന്നോട്ട് വരട്ടെ....   
                                                                                                                                    msshaiju@yahoo.co.in