Apr 28, 2014

പിണറായിയും സുധീരൻ സാറും പിന്നെ ദേവി സാന്നിധ്യവും


തിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ പണ്ടൊരിക്കൽ ദേവീ സാന്നിധ്യമില്ലാതെയായിയെന്നൊരു ചരിത്രമുണ്ട്.  ഇതത്ര വലിയ കാര്യമാണോയെന്ന് ചിന്തിക്കാൻ വരട്ടെ. അങ്ങനെയിങ്ങനെയുള്ള നിസാര ക്ഷേത്രമൊന്നുമല്ലിത്. ചരിത്രാതീതകാലം മുതൽ തന്നെ പേരും പെരുമയുമുള്ള ക്ഷേത്രമാണെന്നാണ്, ഏറ്റവും കുറഞ്ഞത് ക്ഷേത്രക്കമ്മിറ്റിക്കാരെങ്കിലും വിശ്വസിക്കുന്നത്. ആണും പെണ്ണുമടങ്ങുന്ന പതിനായിരക്കണക്കിന് ഭക്തർ വീടും കുടിയുമടച്ചും, കോഴി നാൽകാലിയാദികളെ പട്ടിണിക്കിട്ടും കുഞ്ഞു കുട്ടി പരാധീനങ്ങങ്ങളെ കൂടെക്കൂട്ടിയും അയൽക്കാരെന്ന അണുബോംബ് ഭീഷണിയെ അല്പം ആധിയോടെയെങ്കിലും ത്യണവൽഗണിച്ചും ദിവസങ്ങളോളം ഭജനമിരിക്കാൻ കൊല്ലാ കൊല്ലങ്ങളിൽ നേർച്ച നേർന്ന് പൊയ്ക്കൊണ്ടിരുന്ന സ്ഥലമാണിത്. ഇവിടെയാണ് ദേവീ സാന്നിധ്യമില്ലാതെയായിരിക്കുന്നത്. ദേവി കാണിച്ചത് ഒരു മാതിരി പന്നപ്പണിയായിപ്പോയെന്നാണ് ഭക്ത വിരുദ്ധർ പ്രചരിപ്പിച്ചത്. ഇത്രയും നാൾ വിശ്വസിച്ച് കൂടെക്കൂടിയവരോട് ഒരുവാക്ക്പോലും ഉരിയാടാതെ പൊയ്ക്കളഞ്ഞത് അത്ര ശരിയായില്ലെന്നും തങ്ങളുടെ ദേവൻ ഒരിക്കലും അത്തരക്കാരനല്ലെന്നും അതു കൊണ്ട് കുറച്ച് ഭക്തർക്ക് മാത്രം വേണമെങ്കിൽ തങ്ങളുടെ ക്ഷേത്രത്തിൽ അവസരം നൽകാമെന്നും സമീപത്തെ ദേവ ക്ഷേത്രത്തിൽ നിന്നും ചില ഓഫറുകളുമുണ്ടായത്രേ. ദേവീ ദേവ വടം വലിയിൽ ഭക്തകുചേലന്മാരൊക്കെ കൺഫ്യൂഷനിലായെന്നാണ് ജന സംസാരം.

ദേവീ സാന്നിധ്യം ഇല്ലാതെയായെന്ന് കാര്യപ്പെട്ടവർക്ക് എങ്ങനെ ബോധ്യമായെന്നാണ് ചിലരുടെ സംശയം. അതിനാണൊ ഇത്ര പ്രയാസം? ചിറ്റൂർ നമ്പൂതിരിപ്പാട് പണ്ട് പറഞ്ഞത് ഭർത്താവിന്റെ ബാങ്ക് ബാലൻസ് മനസിലാക്കാൻ ഭാര്യയുടെ ഭൂമധ്യ രേഖയുടെ ചുറ്റളവ് അളന്ന് നോക്കിയാൽ മതിയന്നത്രേ. അങ്ങനെയെങ്കിൽ ക്ഷേത്രങ്ങളിലേയും ദർഗ്ഗാ ശരീഫുകളുടേയും സിദ്ധനൗലിയാ ആദിയായവരുടെയും ഭണ്ഡാരം മാസാമാസം തുറന്ന് എണ്ണിയാൽ അവിടങ്ങളിലെ സിദ്ധ, ദേവീ സാന്നിധ്യത്തിന്റേയും ചൈതന്യത്തിന്റേയുംഏകദേശ കണക്ക് ലഭിക്കും.
ആയിടയ്ക്ക് തന്നെ മറ്റൊരു അത്ഭുതം കൂടി സംഭവിച്ചു. കൊടുങ്ങല്ലൂരിൽ ആദ്യത്തെ മുസ്ലിം ആരാധനാലയമുണ്ടായതിൽപ്പിന്നെ രണ്ടാമതായുണ്ടായതെന്ന് കമ്മറ്റിക്കാർ വിശ്വസിക്കുന്ന (വിശ്വാസം കമ്മിറ്റിക്കാരുടേത് മാത്രം) ഒരു പള്ളി പ്രസ്തുത ക്ഷേത്രത്തിനടുത്ത് തന്നെ തലയുയർത്തി നിൽക്കുന്നുണ്ട്. പള്ളി കൊണ്ട് മാത്രം പള്ള വീർക്കാത്തവർക്കായാണ് അവിടുത്തെ ദർഗ്ഗയെന്നും; അല്ല ദർഗ്ഗയുള്ളത് കൊണ്ടാണ് പള്ളി തന്നെയുള്ളതെന്നുമാണ് ഭിന്നങ്ങളായ ഭക്താഭിപ്രായങ്ങളിൽ ചിലത്. അഭിപ്രായങ്ങളൊക്കെ എന്തു തന്നെയായാലും നാട്ടുകാരായ മുസ്ലിംകളെയൊക്കെ കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും സംരക്ഷിച്ച് പോകുന്നത് ദർഗ്ഗയിലെ ഉപ്പൂപ്പയാണെന്നും ഹിന്ദുക്കളെ സംരക്ഷിക്കാനായി തത്കാലം ദേവിയുള്ളത് കൊണ്ട് മാത്രമാണ് അദ്ദേഹം ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാത്തതെന്നും അല്ലെങ്കിൽ ആള് ശുദ്ധ മതേതരവാദിയാണെന്നുമാണ് ഉപ്പൂപ്പാ മാഹാത്മ്യത്തിലുള്ളതായി കേൾക്കുന്നത്. അരിയക്കുടി, ശെമ്മാങ്കുടി, കാരൈക്കുടി തുടങ്ങിയ ശാസ്ത്രീയ സംഗീതത്തിലെ അതികായന്മാരാണോ അതോ മൈക്കിൾ ജാക്സൺ, ജോൺസ്, അപ്പാച്ചി തുടങ്ങിയ വെസ്റ്റേൺ പുലികളുടെ ചവിട്ട് സംഗീതമാണോ മികച്ചത് എന്ന തർക്കം  പോലെയാണ് ഉപ്പുപ്പാ, ദേവീ മഹാത്മ്യങ്ങൾ. എല്ലാം ഒന്നിനൊന്ന് മികച്ചത്.  കഴിഞ്ഞ പരശതം കൊല്ലങ്ങളായി നല്ലസാന്നിധ്യത്തോടും ചൈതന്യത്തോടുംകഴിഞ്ഞു വന്ന ദർഗ്ഗയിലും ഏതാനും മാസങ്ങളായി ചൈതന്യം കുറവാണെന്നാണ് കമ്മിറ്റിക്കാരുടെ കണ്ടെത്തൽ. മാത്രമല്ല തീക്കട്ടയിൽ ഉറുമ്പരിച്ചത് പോലെ മറ്റൊരു വലിയ വിപത്തും പിണഞ്ഞു. ദർഗ്ഗസ്പെഷ്യൽ കാണിക്ക വഞ്ചിയുടെ പൂട്ടിന്റെ ഹ്യദയ ഭാഗത്ത് ബൈപാസ് സർജറി നടത്തി ഏതോ കശ്മലതസ്കരന്മാർ അതിനുള്ളിലെ സാന്നിധ്യവും ചൈതന്യവുംവടിച്ച് വാരിക്കൊണ്ട്പൊയ്ക്കളഞ്ഞു. ഉപ്പുപ്പയുടെ സാന്നിധ്യമവിടെയില്ലെന്ന് ഭക്തർ ഉറപ്പിച്ചു. ഉപ്പൂപ്പയും ദേവിയും ഒരേ സമയത്ത് അപ്രത്യക്ഷമായത് മതമൈത്രിയുടെ ലക്ഷണമായും ഉറപ്പിച്ചു. ഇനിയാണ് കാര്യത്തിന്റെ മർമ്മം. ലക്ഷണം നോക്കൽ ഒന്നിച്ചാകാമെന്ന് രണ്ട് കമ്മിറ്റിക്കാരും തീരുമാനമെടുത്തു. ഒടുവിൽ കണ്ടെത്തിയത്, രണ്ട് പേരും അലഞ്ഞ് തിരിഞ്ഞ് കന്യാകുമാരി ബീച്ചിലുണ്ടെന്നും വേഗം പോയാൽ കൂട്ടിക്കൊണ്ട് വരാമെന്നുമാണത്രേ.

വിരുദ്ധൻ ഇത്രയും പുരാണ കഥനം നടത്തിയതിന്റെ കാരണമെന്തന്നല്ലേ? ഒരു സിദ്ധനും ദേവിയും ഇവിടെ അലഞ്ഞ് തിരിയാൻ തുടങ്ങിയിട്ട് ഏതാണ്ട് രണ്ട് മൂന്നാഴ്ചയായി; ശരിക്ക് പറഞ്ഞാൽ രണ്ടാം ഘട്ട പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതൽ. രണ്ട് പേരുടേയും ഭണ്ഡാരങ്ങളിലെ ചൈതന്യത്തെക്കുറിച്ചാണ് ഇരുവർക്കും ആധിയും ആശങ്കയും. കഴിഞ്ഞ് കാലങ്ങളിൽ കൂടെയുണ്ടായിരുന്ന ഭക്തജനങ്ങൾ കൂടെയുണ്ടോയെന്നതാണ് ഇരുവരുടേയും ആശങ്ക. പിണറായി ദേശത്തെ ശക്തി സ്വരൂപമായ ഒരു ഔലിയക്കും കെ പി സി സി ഓഫീസിനെ പ്രതിഷ്ഠാസ്ഥാനമായി സ്വീകരിച്ച മാതാ സുധീര ദേവിക്കുമാണ് വയട്ടിൽ ഉരുണ്ടു കയറ്റം തുടങ്ങിയിട്ടുള്ളത്. കേരളത്തിൽ പതിനഞ്ച് സീറ്റിലും തന്റെ ഭക്ത ശിങ്കിടികൾ തന്നെ തൂത്തുവാരുമെന്ന്  ഉറപ്പിച്ച് പറയുന്നുണ്ടെങ്കിലും തന്റെ ഭണ്ഡാരത്തിൽ തന്നെ ഒരു തൂത്തുവാരൽ നടന്നിട്ടുണ്ടോയെന്നാണ്  സുധീരദേവിയുടെ ആശങ്ക. ചില കമ്മിറ്റിക്കാരുടെ മുഖലക്ഷണം ദേവിക്ക് തീരെ പിടിക്കുന്നില്ല. കമ്മിറ്റിക്കാരിലെ ചില ലലനാ മണികൾ അല്പം പിശക് സ്വഭാവത്തിലുമാണ്. കമ്മിറ്റിക്കാരില്ലെങ്കിൽ പിന്നെന്തു പ്രതിഷ്ഠ. ഇതാലോചിക്കുന്നത് കൊണ്ട് മാത്രമാണ് കടും ക്രിയകൾക്കൊന്നും തത്കാലം മുതിരാത്തത്. റിസൾട്ടൊന്നറിയാനായി കാത്തിരിക്കുകയാണ് ഭക്ത ജനവും എന്നിട്ട് വേണം ദേവിയുടെ ശക്തിയൊന്നറിയാൻ.
ഔലിയയുടെ കാര്യവും വ്യത്യസ്തമല്ല. ഇരുപതിൽ പതിനെട്ട് സീറ്റ് തന്റെ ഭക്തന്മാർ അടിച്ചെടുത്തിരിക്കുമെന്നാണ് ഇദ്ദേഹത്തിന്റെ പ്രവചനം. അപ്പൊ ചെറിയോരു സംശയം. പതിനഞ്ചും പതിനെട്ടും ചേർന്നാൽ എത്രയാ? വിരുദ്ധന്റെ കണക്കിൽ മുപ്പത്തി മൂന്നാണ്. അങ്ങനെയെങ്കിൽ ബാക്കി വരുന്ന പതിമൂന്ന് പേരെ എവിടെക്കൊണ്ട് ഇരുത്തും. കേരളത്തിൽ നിന്ന് വരുന്ന ഭക്തശിരോമണീകൾക്കായി ആകെ ഇരുപത് കസാലയേ അങ്ങ് ഡൽഹിയിൽ തയ്യാറാക്കിയിട്ടുള്ളൂ. ബാക്കി വരുന്നവരെ ത്യശങ്കുവിൽ ഇരുത്തുമായിരിക്കും. അല്ലെങ്കിൽ ഇവരെ കണക്ക് പഠിപ്പിച്ചത് പാട്ട് സാറായിരിക്കും. പക്ഷേ ഭാഷ പഠിപ്പിച്ചത് പിസി വാധ്യാരാകാതിരുന്നാൽ മതിയായിരുന്നു. എന്തായാലും വോട്ടെണ്ണിക്കഴിയുമ്പോഴും ഇവരൊക്കെ ഇവിടങ്ങളിൽ തന്നെ കാണുമല്ലോ. അപ്പോൾ ചോദിക്കാം, കണക്കിന്റെ ഗുട്ടൻസെന്തായിരുന്നുവെന്ന്. കാര്യങ്ങളൊക്കെ ഇങ്ങനെയെങ്കിൽ റിസൾട്ട് വരുമ്പോൾ ഔലിയയെയും ദേവിയേയും തിരക്കി കന്യാകുമാരിയിൽ പോകേണ്ടിവരുമോ ആവോ?


Apr 21, 2014

അണ്ണാ സുരാജേ… ന ബ്രൂയാൽ സത്യമപ്രിയം


ആരും തെറ്റിദ്ധരിക്കണ്ട. മുകളിൽ പറഞ്ഞത് ഒരു പഴഞ്ചൊല്ല് മാത്രമാണ്. സത്യമാണെങ്കിലും അപ്രിയമായത്  പറയരുത് എന്നാണ് ഇതിന്റെ പൊരുളെന്നാണ് വിവരമുള്ള ശിരോമണികൾ പറയുന്നത്. പറയുന്നത് ശിരോമണികളായത് കൊണ്ട് തത്കാലം വിശ്വസിക്കുകയേ തരമുള്ളൂ. മലയാള സിനിമയിൽ നിന്നാണ് ചൊല്ല് ഭൂജാതമായതെന്നാണ് ചില സിനിമാക്കാർ വിശ്വസിക്കുന്നത്. എട്ടുകാതം പൊട്ടുന്ന സിനിമാ ഡയലോഗുകളിൽ നിന്നല്ല, സിനിമാ ലോകത്തിന്റെ സാക്ഷാൽ അണ്ടർ വേൾഡിൽ നിന്നാണത്രേ ചൊല്ല് പുറത്ത് വന്നത്. സിനിമയിലെ അണ്ടർ വേൾഡെന്നാൽ  സിനിമകളിൽ കാണിക്കുന്ന അണ്ടർ വേൾഡല്ല. ഒറിജിനൽ അണ്ടർ വേൾഡിനെ വെല്ലുന്ന ഡബിൾ സ്ട്രോങ്ങ് അണ്ടർ വേൾഡാണത്രേ സിനിമാലോകത്തുള്ളത്. ത്യശൂർ ഭാഷയിൽ പറഞ്ഞാൽ നല്ല ചിമിട്ട് അണ്ടർ വേൾഡ്. പേടിപ്പിച്ച് വിടൽ, കൈ വെട്ട് കാൽ വെട്ട്, ചവിട്ടിയൊടിക്കൽ അറ്റകൈക്ക് കൊലപാതകം തുടങ്ങിയ ക്വട്ടേഷൻ വർക്കുകളും അവിടെ സജീവമാണ്. കൊല്ലുന്നതും തല്ലുന്നതും ആളിനെയല്ല, സിനിമയിലെ കരിയറിനെയാണെന്ന് മാത്രം. തല്ല് കൊണ്ടവർക്ക് മാത്രമേ അതിന്റെ മുടിഞ്ഞ പവർ മനസിലാകുള്ളൂ. ആരൊക്കെ വാഴണം ആരൊക്കെ വീഴണം എന്ന് തീരുമാനിക്കുന്നതും ഈ വേൾഡാണത്രേ. ഈ സത്യങ്ങളൊക്കെ വിളിച്ച് പറയാൻ ധൈര്യം/ അവിവേകം കാണിച്ചവരൊക്കെ ഇന്ന് ഗതിപിടിക്കാതെ തെക്ക് വടക്ക് നടക്കുന്നുണ്ട്. ചിലരൊക്കെ മൂക്ക് കൊണ്ട്  ‘ക്ക, ക്ഷ, ത്ര, ജ്ഞവരച്ച് ഏത്തമിട്ട് ഒരു മടങ്ങി വരവിന് തയാറായി നിൽക്കുകയുമാണ്.  
അണ്ടർ വേൾഡിലും രാജാവും മന്ത്രിയുമൊക്കെയുണ്ട്. ദൈവാധീനത്താൽ ഇതു വരെ റാണിമാരൊന്നും ഉണ്ടായിട്ടില്ല. അല്ലെങ്കിൽ തേനീച്ചക്കൂട്ടിലെ റാണിക്ക് ചുറ്റും മുച്ചിക്കൂടുന്ന ഏഫ്യൻമാരായ ആൺ തുമ്പികളെപ്പോലെ സിനിമാ ഗുണ്ടകളെല്ലാം റാണിക്ക് ചുറ്റും കൂടിയേനെ. പണ്ട് റാണിയാകാൻ ചിലരൊക്കെ ശ്രമിച്ചിരുന്നെങ്കിലും ആൺകോയ്മയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചിട്ടില്ലത്രേ. മെയിൽ ഷാവിനിസ്റ്റ് പിഗ് (പുരുഷാധിപത്യ പന്നികൾ) എന്ന് വിളിച്ചു കൊണ്ട് പടിയിറങ്ങിയ ചില റാണിമാരെ പിന്നെ സിനിമാ ലോകം കണ്ടിട്ടേയില്ലെന്ന് ചില ഗോസിപ്പുകാർ പറയുന്നു.   
ഇത്രയൊക്കെ ആമുഖം പറയാൻ വേണ്ടി ഇവിടെ എന്തു സംഭവിച്ചുവെന്നല്ലേ? വലിയൊരു ദുരന്തമാണ് പോയവാരം സംഭവിച്ചത്. മാനം മര്യാദയ്ക്ക് അഭിനയിച്ച്  ( മാനം മര്യാദയെന്ന പദം വെഞ്ഞാറമൂടുകാർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ  പറഞ്ഞേക്കണം . ഇപ്പോൾ തന്നെ പിൻവലിക്കുന്നതായിരിക്കുംനാല് കാശ് ഉണ്ടാക്കി കുടുംബം പോറ്റിക്കൊണ്ടിരുന്ന സുരാജ് വെഞ്ഞാറമൂടിന് ലോട്ടറിയടിച്ചു! വെറും ലോട്ടറിയല്ല ദേശിയ അവാർഡെന്ന ബംബർ ലോട്ടറിയും സംസ്ഥാന അവാർഡെന്ന കാരുണ്യാ ലോട്ടറിയും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആദ്യത്തേത് ഒറിജിനൽ ബംബറും രണ്ടാമത്തേത്  കാരുണ്യത്താലുള്ള ഔദാര്യുവുമാണെന്നാണ് ചില ജൂറി വിരുദ്ധരുടെ രഹസ്യ ഭാഷണം. ദേശീയ അവാർഡ് വാർത്തകൾ പുറത്ത് വരുന്നത് വരെ സുരാജിന്റെ പേര് ജൂറിയുടെ ലിസ്റ്റിലേ ഉണ്ടായിരുന്നില്ലത്രേവാണിയം കുളം ചന്തയിലെ പഴയ പശുക്കച്ചവടക്കാരാണ് ജൂറിയിലുള്ളതെന്നത് വിരുദ്ധന്റെ ആക്ഷേപമല്ല; ചില കാര്യപ്പെട്ട് സിനിമാക്കാരുടെആക്ഷേപമാണ്. എന്തായാലും ലോട്ടറി വാർത്തയറിഞ്ഞപ്പോൾ ആദ്യം സുരാജിന് ഓർമ വന്നത് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ഗതിയാണ്. അടിച്ചുവെന്ന് പറയപ്പെടുന്ന ലോട്ടറിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടിട്ടേ ടിയാൻ മാ എന്ന് ഉരിയാടിയുള്ളൂ. കലാഭവൻ മണിയുടെ ശക്തമായ ഉപദേശമാണ് അതിനു പിന്നിൽ എന്നും ചില കേൾവികളുണ്ട്. ആരെങ്കിലും പറയുന്ന വാർത്തകളും വിശ്വസിച്ച് വലിയ കലത്തിൽ വെള്ളമിട്ടിരുന്നാൽ അവസാനം കണ്ണീരോടെ കലം കമിഴ്ത്തി വെക്കേണ്ടി വരുമെന്ന് മണിച്ചേട്ടന് ഉത്തമ ബോധ്യമുണ്ട്. അവാർഡുകൾ ഇത്ര പൊല്ലാപ്പ് പിടിപ്പിക്കുന്നതാണോയെന്നാണ് ചിലരുടെ സംശയം. എങ്കിൽ അത്തരക്കാരുടെ സംശയദൂരീകരണത്തിനായി വിരുദ്ധൻ ഒരു സ്വകാര്യം പറയാം. അവാർഡുകൾ ആർക്കാണ് ലഭിക്കുന്നത് എന്ന് നോക്കിയാണ്  പൊല്ലാപ്പാണോ പുലിവാലാണോ എന്നൊക്കെ നിശ്ചയിക്കുന്നത്.

ഉദാഹരണമായി നമ്മുടെ സലിം കുമാറിന്റെ കാര്യമെടുക്കാം. അത്യാവശ്യം തക്കിട തരികിട വേഷങ്ങളുമായി കഞ്ഞി കുടിച്ച് പോകാനുള്ള വകുപ്പുകളുണ്ടാക്കി വരികയായിരുന്നു ടിയാൻ. ചില മിമിക്രിപ്പിള്ളാർക്കല്ലാതെ ആശാനോട് ആർക്കും വലിയ അസൂയയുമില്ല. അങ്ങനെയിരിക്കെയാണ് മുജ്ജന്മ ശത്രുവായ ഒരു സംവിധായകൻ ഒരു പടമെടുക്കുന്നതും ആശാനെപ്പിടിച്ച് നായകനാക്കുന്നതും. കഷ്ടകാലവശാൽ അതിന് ഒരവാർഡങ്ങ് തരപ്പെട്ടു. ഠിം. ദേ കിടക്കുന്നു ആശാന്റെ ഭാവി താഴെ. ആരോ ബോധപൂർവ്വം തന്നെ നശിപ്പിക്കാൻ കൂടോത്രം ചെയ്തു തന്ന അവാർഡാണ് അതെന്നാണ് ഇപ്പോൾ ആശാൻ വിശ്വസിക്കുന്നത്. അവാർഡ് കിട്ടിയ മൂച്ചിന് വലിയ തത്വജ്ഞാനിയെപ്പോലെ ചില ഡയലോഗ്സ് കാച്ചിയതാണ് ആശാന് വിനയായതെന്നാണ് പറഞ്ഞ് കേൾക്കുന്നത്. ഡയലോഗുകളിൽ ചിലത് നമ്മുടെ അണ്ടർവേൾഡിന്റെ നെഞ്ചത്ത് തന്നെ കൊണ്ടു. അതോടെ അവാർഡിന് ഒരു പേരും വീണു. ‘ കുരങ്ങന്റെ കയ്യിലെ പൂമാല’. പിന്നെ ആശാന് മാനമായി നല്ല വേഷങ്ങൾ കിട്ടിയിട്ടില്ല. അടിപ്പാരകൾ കൊണ്ട് അങ്ങേരെ ഉഴുതു മറിച്ച് കളഞ്ഞു.
അണ്ടർ വേൾഡിന്റെ പവർ അറിയണമെങ്കിൽ നമ്മുടെ കല്പനച്ചേച്ചിയോട് ചോദിച്ചാൽ മതി. സ്വന്തം കണവനോട് പോലും തോറ്റുകൊടുത്തിട്ടില്ലാത്ത ചേച്ചി ഈയടുത്ത് വല്ലതെ പേടിച്ച് പോയ ചില സംഭവങ്ങളുണ്ടായി. ഉണ്ടോണ്ടിരിക്കുമ്പോൾ ഉരുണ്ടോണ്ട് കയറുക എന്നൊരു പ്രയോഗമുണ്ട്. അതാണ് ചേച്ചിക്കും പറ്റിയത്. അങ്ങനെ മാന്യമായിട്ട് ഉണ്ടോണ്ടിരുന്നപ്പോൾ ചേച്ചിക്ക് ആം ആദ്മിയെന്ന ഉരുണ്ട് കയറ്റമുണ്ടായി. സാമൂഹ്യ സേവനത്തിലെ സഹജീവിയായ ജോസ് മാവേലിക്കുമുണ്ട് ഉരുണ്ട് കയറ്റം. ഉരുണ്ട് കയറ്റത്തിന്റെ അസ്കിത കലശലായപ്പോൽ ചേച്ചി ഒരു പൊതുയോഗത്തിൽ ആം ആത്മി തൊപ്പിയൊക്കെ വെച്ച് ഗമയിൽ ഒരു പ്രസംഗം അങ്ങ് കാച്ചി. പക്ഷേ ആം ആദ്മിയൊക്കെ ശരി, മണ്ഡലത്തിൽ മത്സരിക്കുന്നത് അണ്ടർ വേൾഡിന്റെ പ്രിയപ്പെട്ട ഇന്നച്ചനാണ്. വേൾഡിന്റെ വിധം മാറി. മുഖം ചുവന്നു. മീശ വിറച്ചു. കണ്ണുകൾകൾ ഉരുണ്ടു. രംഗം പന്തിയല്ലെന്ന് മനസിലായ ചേച്ചി നിന്ന നില്പിൽ ഉരുണ്ടു. ചേച്ചിയുടെ ഉരുളൽ കണ്ടപ്പോഴാണ് സി പി എമ്മുകാർക്ക് ഒരു കാര്യം ബോധ്യമായത്. ശരിക്കും ഇന്നച്ചനെയായിരുന്നില്ല രാഷ്ട്രീയത്തിലെടുക്കേണ്ടിയിരുന്നത് ചേച്ചിയെയായിരുന്നു. എന്തു കൊണ്ടും രാഷ്ട്രീയക്കാരിയാകാനുള്ള സ്വഭാവ ഗുണമുള്ളത് ചേച്ചിക്കാണ്. ഉരുളലിന്റെ ഇമ്പാക്ട് ഇനിയും തീർന്നിട്ടില്ല.
ഇതൊക്കെ വെച്ച് നോക്കുമ്പോൾ സുരാജ് വെഞ്ഞാറമൂട് ഇനി നന്നായി ശ്രദ്ധിക്കണം. ഞാണിന്മേൽ നടക്കുന്നത് പോലെയായിരിക്കണം ഇനി സംസാരിക്കേണ്ടത്. അണ്ടർ വേൾഡിന് മാനക്കേടുണ്ടാക്കുന്നതോ പ്രയാസമുണ്ടാക്കുന്നതോ ആയ വാക്കുകളൊന്നും ഉരിയാടരുത്. അവാർഡിന് വലിയ വില കല്പിക്കരുത്. കഷ്ടപ്പെട്ട് അഭിനയിച്ചുണ്ടാക്കിയ അവാർഡാണെങ്കിലും അങ്ങനെയൊന്നും എവിടെയും പറഞ്ഞേക്കരുത്. അഥവാ എന്തെങ്കിലും അറിയാതെ വായിൽ നിന്ന് വീണ് പോയാൽ കല്പനച്ചേച്ചിയെ വിളിക്കാൻ മറക്കണ്ട. ചില ഉരുളു വിദ്യകൾ ഇനിയും ചേച്ചിയുടെ പക്കൽ ബാക്കിയുണ്ടെന്ന് കേൾക്കുന്നു.

എതിർ വാക്ക്: ഇനി മലയാള സിനിമയിൽ അവാർഡിനായുള്ള തിക്കും തിരക്കും കുറയാൻ സാധ്യത ഉണ്ട്. സലിം കുമാറിനും സുരാജിനുമൊക്കെ കിട്ടുന്ന അവാർഡ് വാങ്ങാൻ പലർക്കും താത്പര്യമില്ലത്രേ. അതു കൊണ്ട് നടീ നടന്മാരുടെ താത്പര്യവും കൂടി നോക്കിയേ ജൂറി ഇനി മുതൽ അവാർഡ് പ്രഖ്യാപിക്കാൻ പാടുള്ളൂ.