Feb 27, 2016

കൊച്ചിയുടെ സ്വന്തം മാണിക്യം

കേരളത്തിലെ കളക്ടർപ്പണിയിൽ വെച്ച് ഏറ്റവും ഡിമാന്റുള്ളത് കോഴിക്കോട് ജില്ലയ്ക്കാണെന്ന് ഒരു പറച്ചിലുണ്ട്. മമ്മൂട്ടിയുടെ ‘ദി കിംഗ്‘ സിനിമ റിലീസായതിനു ശേഷം ഉണ്ടായി വന്നിട്ടുള്ള ഒരു അഭിപ്രായമാണിതെന്ന് തോന്നുന്നു. ആ പറച്ചിലിന്റെ മേമ്പൊടി കൂട്ടാനായി ഒരു ‘കൊച്ച് ബ്രോ ‘കോഴിക്കോട്ടങ്ങാടിയിൽ ഒരു മാതിരി വിലസലാണ് വിലസിക്കൊണ്ടിരിക്കുന്നത്. ദി കിംഗ് റിലീസായതിന് ശേഷം നടന്നിട്ടുള്ള സംഭവവികാസങ്ങൾ പരിഗണിച്ചും വല്ലാർ പാടംസ്മാർട്ട് സിറ്റിനെടുമ്പാശേരികുസാറ്റ്പിന്നെ നമ്മുടെ സ്വന്തം മെട്രോ റെയിൽ എന്നിവയുടെ കിടപ്പ് വശം പരിഗണിച്ചും അന്നത്തെ കോഴിക്കോടിനെക്കാൾ എന്തുകൊണ്ടും ഇമ്മിണി വല്യ പ്രാധാനം ഇന്നത്തെ എറണാകുളത്തിനുണ്ട് എന്നതിൽ കാര്യമായ അഭിപ്രായ ഭേദം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എറണാകുളം ജില്ല രൂപീകരിക്കപ്പെട്ടതിൽ‌പ്പിന്നെ ജില്ലയുടെ കണവന്മാരായി വാണ സിവിൽ സർ‌വീസുകാരുടെ എണ്ണം ഇരുപത്തിയൊൻപതാണ്. മുള്ള് മുരട് മൂർക്കൻപാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ എന്നു പറഞ്ഞതുപോലെയുള്ള ഒട്ടു മിക്ക ഐറ്റംസും എറണാകുളം കളക്ട്രാപ്പീസിലെ സിംഹാസനത്തിൽ ത്യപ്പ്യഷ്ഠം പതിപ്പിച്ച് കടന്ന് പോയിട്ടുണ്ട്. അവയുടെ കൂട്ടത്തിൽ എന്തുകൊണ്ടും വേറിട്ട് നിൽക്കുന്ന ഐ എ എസുകാരനാണ് എം ജി രാജമാണിക്കമെന്ന കൊച്ചിയുടെ സ്വന്തം മാണിക്യം. എറണാകുളത്തിന്റെ ഇരുപത്തിയൊൻപതാമത്തെ കളക്ടർ ശിങ്കം. മുൻ‌ഗാമികളിൽ നിന്നും വേറിട്ട് നിൽക്കണം എന്നാഗ്രഹിക്കുന്ന വിനീത വിധേയനായ ഒരു പിൻ‌ഗാമി. കൊച്ചി നഗരത്തിൽ മാണിക്കം സാറും ഐ പി എസുകാരിയായ ഭാര്യ നിശാന്തിനി മേഡവും സിനിമാ സ്റ്റൈൽ ഭരണമാണ് നടത്തിയത്. ഒരു മാപ്പിളൈ പൊണ്ടാട്ടി ഭരണമെന്നൊക്കെ ചില കുശുമ്പുള്ളവർ കുറ്റം പറഞ്ഞെങ്കിലും നാടിനും നാട്ടാർക്കും നല്ലതേ ചെയ്തിട്ടുള്ളെന്നാണ് ഭൂരിപക്ഷാഭിപ്രായം. കാക്കിക്കുള്ളിൽ മേഡവും കളക്ട്രേറ്റിൽ മാണിക്കം സാറും വാണരുളിയ കാലം കൊച്ചീക്കാരുടെ മനോമുകരത്തിൽ നിന്ന് പെട്ടെന്നൊന്നും മായാൻ സാധ്യതയില്ല.                                                             
ഇങ്ങനെയൊക്കെയാണ് സംഗതികളുടെ കിടപ്പെങ്കിലും മലയാളീസിന് ഒരു വലിയ കുഴപ്പമുണ്ട്. അഴിമതിയോ അഴിമതിയാരോപണമോ ആർക്കെങ്കിലും നേരെ ഉയർന്നാൽ പിന്നെ കണ്ണും പൂട്ടി താഴേക്ക് ഒറ്റയിടലാണ്. എത്ര കൊമ്പനായാലും ശരിപിന്നെ അങ്ങോരുടെ കാര്യം സ്വാഹ. ഇതിപ്പോ പറയാൻ പ്രത്യേകിച്ച് കാര്യമെന്താന്നല്ലേ? മൂവാറ്റുപുഴ വിജിലൻസ് കോടതി കളക്ടർ സാറിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയം അല്പം കടുത്തതാണ്. മെട്രോ റെയിലിനായി എറണാകുളം എം ജി റോഡിലെ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ചില ചിന്ന ചിന്നത്തരികിടകൾ നടന്നിട്ടുണ്ടോ എന്നാണ് കോടതിയുടെ സംശയം. മെട്രോ റെയിൽ കോർപറേഷനുമായി കട്ടക്ക് കട്ടക്ക് നിന്ന് പെനാൽട്ടിയടിച്ച് കളിച്ച ശീമാട്ടിയുടെ ബീനാ കണ്ണന്റെ കയ്യിൽ നിന്നും നയത്തിൽ ഭൂമി വാങ്ങി കോർപറേഷന് കൊടുത്തതിലുള്ള മാണിക്കം സാറിന്റെ പങ്കിനെ ആർക്കും നിഷേധിക്കാൻ കഴിയില്ല. പക്ഷേ കലക്ക വെള്ളത്തിൽ ബീന മാഡവുമായി ചേർന്ന് ചേർന്ന് കളക്ടർ സാർ കുറച്ച് മീൻ പിടിച്ചോന്നൊരു ചിന്ന സംശയം ഇപ്പോ ജനത്തിനുണ്ട്. കഴിഞ്ഞ മാർച്ചിൽ മാണിക്കം സാർ മുൻ‌കൈയ്യെടുത്ത് ശീമാട്ടിയുടെ 32 സെന്റ് ഭൂമി 17 കോടി രൂപയ്ക്കാണ് കോർപറേഷനു വേണ്ടി വാങ്ങിയത്. അന്നേ ഈ കച്ചോടത്തെക്കുറിച്ച് ചില പിന്നാമ്പുറ സംസാരങ്ങൾ ഉണ്ടായിരുന്നു. അത് ഇപ്പോ വിജിലൻ കോടതി വഴി ഉമ്മറത്തെത്തി എന്നേ ഉള്ളൂ.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്ന രാജമാണിക്കത്തിന്റെ സ്വപനമായിരുന്നു സിവിൽ സർവ്വീസ്. കടമ്പകളേഴും ചാടിക്കടന്നിട്ടാണെങ്കിലും ലക്ഷ്യം കണ്ടേ ആൾ വിശ്രമിച്ചുള്ളൂ. കേരളം കണ്ട മികച്ച യുവ കളക്ടർമാരിൽ ഒരാളായ ഇദ്ദേഹം 2008ലെ ഐ എ എസ് ബാച്ച് അംഗമാണ്. ഐ എ എസ് സെലക്ഷനിൽ 80ആം റാങ്കിന്റെ തിളക്കത്തോടെയാണ് ഇന്ത്യൻ ഭരണ സർവീസിലേക്ക് കാലെടുത്ത് കുത്തുന്നത്. തമിഴ്നാട്ടിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നാലുവർഷം പ്രവർത്തിച്ച മാണിക്കം നല്ലൊരു സാമൂഹികപ്രവർത്തകൻ കൂടിയാണ്. എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയായ മാണിക്കം സാമൂഹ്യപ്രവർത്തനത്തോടുള്ള അഭിവാഞ്ച കൊണ്ട് കൂടിയാണ് സിവിൽ സർവീസ് രംഗത്തേക്ക് തിരിഞ്ഞത്.

ഐ എ എസിനും ഐ പി എസിനുമുള്ള ഫൌണ്ടേഷൻ കോഴ്സ് ഒന്നിച്ചാണ് നടത്താറുള്ളത്. ആ ഫൌണ്ടേഷനിൽ വെച്ചാണ് മാണിക്കം സാറിന്റേയും നിശാന്തിനി മേഡത്തിന്റേയും ജീവിത ഫൌണ്ടേഷന്റെ ബെൽറ്റ് വാർപ്പ് നടക്കുന്നത്. പ്രണയ ജോഡികൾ ഐ പി എസും ഐ എ എസുമായി വഴി പിരിഞ്ഞെങ്കിലും ജീവിതയാത്രയിൽ അവർ വഴിപിരിയാൻ തയാറായില്ല. അതു കൊണ്ട് മാത്രമാണ് കൊച്ചീക്കാർക്ക് നെഞ്ചു വിരിച്ച് പറയാൻ ഒരു മാപ്പിളെയേയും പൊണ്ടാട്ടിയേയും ഭരണ തലപ്പത്ത് കിട്ടിയത്. സ്വന്തം വീട് ഭരിക്കുന്ന ജാഗ്രതയിരും ശുഷ്കാന്തിയിലുമാണ് അവർ എറണാകുളത്തെ നോക്കി നടത്തിയത്. കൊക്കെയ്ൻ കാരുംപീഡന മാഫിയയുമൊക്കെ കൊടുത്ത എട്ടിന്റെ പണിയിലാണ് നിശാന്തിനി മേഡം വീണതെങ്കിൽ ശീമ്മാട്ടി വഴി കിട്ടിയ എട്ടുമെട്ടും പതിനാറിന്റെ പണിയിലാണ് ഇപ്പോ കളക്ടർ സാറുള്ളത്. ഇതിൽ തീയേത് പുകയേത് എന്നറിയാൻ കാലം കുറച്ചെടുക്കുമെങ്കിലും തീയടങ്ങി പുകയൊടുങ്ങി കാര്യങ്ങൾ തെളിയാൻ നമുക്ക് കാത്തിരിക്കാം. അതു വരെ കളക്ടർ സാറേ അങ്ങ് മുമ്പോട്ട് തന്നെ നീങ്ങുക.കോഴി കട്ടവന്മാർ കള്ളന്മാരും കോടി കട്ടവന്മാർ പുണ്യാളന്മാരുമായി വിലസുന്ന നമ്മുടെ നാട്ടിൽ ഇതൊന്നും വല്യ പ്രശ്നമല്ലെന്നേ.. കേസും വഴക്കുമൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെന്നേ... കാര്യങ്ങൾ രണ്ടിലൊന്നാകുന്നത് വരെ, ലക്ഷം ലക്ഷം പിന്നാലെ.....