Mar 26, 2016

ലളിതേച്ചീ... സി പി എം വിളിക്കുന്നു



വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് പറഞ്ഞാലോ? മാനം മര്യാദക്ക് കിടന്ന് ഉറങ്ങുന്നവരെ ഇങ്ങനെ വിളിച്ചെഴുന്നേൽ‌പ്പിച്ച് പായും വിരിച്ച് പാത്രവും നിരത്തിയിട്ട് ഇന്നിനി ശാപ്പാടില്ല എന്ന് പറയുന്നത് സിമ്പിളായി പറഞ്ഞാൽ തെമ്മാടിത്തരമാണ്. ചെകിടത്ത് അടി കൊടുക്കേണ്ട ശുദ്ധ തെമ്മാടിത്തരം. ഇത് അറിയാത്തവരല്ല സി പി എമ്മുകാർ. അതുകൊണ്ട് തന്നെ ആരൊക്കെ ഈ ഇച്ചീച്ചിപ്പണി ചെയ്താലും സി പി എം അങ്ങനെ ചെയ്യില്ല. അതാണ് സി പി എം. എന്നാൽ കഷ്ടപ്പെട്ട് പായയും വിരിച്ച് പാത്രവും നിരത്തിവെച്ചിട്ട് തങ്ങൾ  വിളീച്ചെഴുന്നേല്പിച്ച ആൾ തന്നെ എനിക്കിനി ശാപ്പാട് വേണ്ടെന്ന് പറഞ്ഞാൽ എന്തു ചെയ്യും. വിളമ്പി വെച്ച ആഹാരത്തോടുള്ള ബഹുമാനക്കുറവല്ലേ ഇത്? ഇതും തല്ലുകൊള്ളിത്തരത്തിൽ പെടുമോ? ഇത്തരമൊരു താത്വിക പ്രതിസന്ധിയുടെ നടുവിൽ എത്തും പിടിയും കിട്ടാതെ നട്ടം തിരിയുകയാണ് സി പി എമ്മിന്റെ നേതാക്കൾ. കഷ്ടപ്പെട്ട് പൊക്കിയെടുത്ത് വടക്കാഞ്ചേരിയിൽ പായും വിരിച്ച് സ്ഥാനാർത്ഥിയാക്കിയിരുത്തി പോസ്റ്ററടിക്കാൻ ഓർഡറും കൊടുത്ത് നിൽക്കുന്ന ഈ സന്ദർഭത്തിൽ തന്നെ കെ പി എ സി ലളിതച്ചേച്ചി ഇങ്ങനെ പുലിവാൽ പിടിപ്പിക്കുമെന്ന് എ കെ ജി സെന്ററിലെ വെല്യ നേതാക്കന്മാർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
കെ പി എ സി ലളിതച്ചേച്ചിയുടെ കമ്മ്യൂണിസ്റ്റ് ബന്ധത്തെക്കുറിച്ച് തർക്കമുള്ളവർ കേരള രാഷ്ട്രീയത്തിൽ കാണുമെന്ന് തോന്നുന്നില്ല. മാത്രവുമല്ല കണ്ണിൽ കണ്ട ചെമ്മാനും ചെരുപ്പ്കുത്തിയും വരെ സ്ഥാനാർത്തിക്കുപ്പായവുമിട്ട് എക്സ്ട്രാഫിറ്റ് ചെയ്ത ഒരു മാതിരി ബോറൻ ചിരിയുമായി മണ്ഡല പര്യടനം അഡ്വാൻസായി നടത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ലളിതച്ചേച്ചി വെറുമൊരു ഏനം കെട്ട സ്ഥാനാർത്ഥിയാണെന്നും ആർക്കും അഭിപ്രായം കാണില്ല. എന്നിട്ടും പണി എവിടെയാണ് പാളിയതെന്ന് സി പി എമ്മിനു ഇനിയും മനസിലായിട്ടില്ലെന്ന് വേണം കരുതാൻ. അതാണ് അവരുടെ പ്രതികരണങ്ങൾ കാണിക്കുന്നത്.
രാഷ്ട്രീയമെന്നത് അഭിനയത്തിന്റെ ഒരു വേർഷൻ മാറ്റം മാത്രമായ ഇക്കാലത്ത് അഭിനേതാക്കൾ രാഷ്ട്രീയക്കാരാകുന്നത് വലിയ പുതുമയൊന്നുമല്ല.. അതുകൊണ്ടു തന്നെയാണ് ഇത്തവണ ചില അഭിനേതാക്കളെ ലാറ്ററൽ എൻ‌ട്രി വഴി രാഷ്ട്രീയത്തിൽ ഇറക്കാൻ സി പി എം തീരുമാനിച്ചത്. മാത്രവുമല്ല എങ്ങനെയൊക്കെ പൊക്കിയിട്ടാലും നാലു കാലിൽ മാത്രം നിലത്ത് വീഴുകയും വീണത് പോലെ എഴുന്നേറ്റ് പോകുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ കാലാൾപ്പടയെ എതിരിടാൻ പാർട്ടിക്കാരെക്കാൾ മികച്ച പൊതുസമ്മതരെ അത്യാവശ്യവുമാണെന്നും സി പി എം മനസിലാക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി സി പി എം ലോക്കൽ കമ്മിറ്റികളിലൂടെ പ്രധാനമായും നടത്തി വന്നിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തനം നന്നായി ചിരിക്കാൻ എങ്ങനെ പഠിക്കാം എന്നായിരുന്നുവെന്നും ചില കേട്ട് കേൾവികളുണ്ട്. ജില്ലാ കമ്മിറ്റികൾ വഴി നടത്തിയ ചിരി മത്സരത്തിൽ സംസ്ഥാന നേതാക്കളെ പരാജയപ്പെടുത്തിക്കൊണ്ട് ചില ജില്ലാ നേതാക്കൾ മുന്നേറിയതും പാർട്ടിയെ ആശങ്കയിലാഴ്ത്തിയതായി അറിയുന്നു.

ഇങ്ങനെയൊക്കെയുള്ള പശ്ചാത്തലത്തിലാണ് ചില തൊലി വെളുപ്പുള്ളവരും വെളുക്കെ ചിരിക്കാനറിയുന്നവരുമായ സി പി എം പൊതു സമ്മതരുടെ കൂട്ടത്തിൽ ലളിതച്ചേച്ചിയും എത്തിപ്പെട്ടത്. സിനിമയിലും പുറത്തുമൊക്കെ അറിയപ്പെടുന്നത് കെ പി എ സി ലളിതയെന്നാണെങ്കിലും മഹേശ്വരിയമ്മയെന്നാണ് ആളിന്റെ ഒറിജിനൽ പേര്. ആ പേരിന്റെ എടുപ്പ് പോരാഞ്ഞ് പത്തമ്പത് കൊല്ലം മുമ്പ് മാറ്റിയിട്ട ഡ്യ്യുപ്ലിക്കേറ്റ് പേരാണ് ലളിത എന്നത് അധികമാർക്കുമറിയാത്ത ഒരു രഹസ്യമാണ്. വടക്കാഞ്ചേരിയിൽ ഒരു പയറ്റ് പയറ്റുന്നതിൽ സഖാവ് മഹേശ്വരിയമ്മയ്ക്ക് കാര്യമായ വൈക്ലബ്യമൊന്നും ഉണ്ടായിരുന്നില്ല. കമ്മ്യുണിസ്റ്റ് പാർട്ടിയെന്നാൽ ചേച്ചിക്ക് ഇപ്പോഴും അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. പാർട്ടി സഖാക്കളെന്നാൽ രക്തബന്ധുക്കളും. ആ ഒരു വിശ്വാസത്തിലാണ് വടക്കാംചേരിയിൽ ഒരു കൈ പയറ്റാൻ തുനിഞ്ഞത്. പക്ഷേ ഇന്നത്തെപാർട്ടി സഖാക്കൾക്ക് പണ്ടത്തേത് പോലെയുള്ള സത് സ്വഭാവങ്ങളൊന്നും ഇല്ലയെന്ന് അറിഞ്ഞത് വളരെ വൈകിയായിരുന്നു. കടന്നൽക്കൂട്ടിൽ കല്ലെറിഞ്ഞത് പോലെയാണ് കുട്ടി സഖാക്കൾ ഒറ്റക്കും കൂട്ടമായും ലളിതച്ചേച്ചിയെ വളഞ്ഞിട്ടാക്രമിച്ചത്. മണ്ഡലത്തിലാകെ ചേച്ചിക്കെതിരേ പോസ്റ്ററൊട്ടിച്ചും ലഘുലേഖകളിറക്കിയും ദുഷ്ടന്മാർ ആ വലിയ ശരീരത്തിലെ ചെറിയ മനസിനെ തളർത്തിക്കളഞ്ഞു. എന്തായാലും പണ്ടത്തേയും ഇന്നത്തേയും പാർട്ടി സഖാക്കന്മാരുടെ നിറവും ഗുണവും ഇതോടെ ചേച്ചിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകണം.
കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ മഹേശ്വരി ഒരു പുരോഗമന കലാ കുടുംബത്തിലാണ് ജനിച്ചത്. കെ പി എ സി യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് എത്തി. അരങ്ങിലെ പേരായി ലളിത എന്ന നാമം സ്വീകരിക്കുകയായിരുന്നു. 1978ൽ സം‌വിധായകൻ ഭരതനെ വിവാഹം ചെയ്ത് താത്കാലികമായി സിനിമയോട് വിട പറഞ്ഞ ലളിത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മടങ്ങിവന്നു. ഭരതന്റെ മരണത്തോടെ അല്പ കാലം സിനിമയിൽ നിന്ന്  മാറി നിന്നിരുന്നു. വീണ്ടും സിനിമകളിൽ സജീവമായ കെ പി എ സി ലളിത ദേശീയ അവാർഡുകളും സംസ്ഥാൻ അവാർഡുകളുമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. കഥ തുടരും എന്ന പേരിൽ ഒരു ആത്മ കഥയുമെഴുതിയിട്ടുണ്ട്.
 സിനിമാക്കാർ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക് ഒഴുകുന്ന പ്രതിഭാസം രൂപപ്പെട്ട 2016ൽത്തന്നെ ഒരു മത്സരത്തിന് ഇറങ്ങിത്തിരിച്ചുവെന്ന ഒരു കുറ്റം മാത്രമാണ് ലളിതച്ചേച്ചി ചെയ്തത്. അതിനു ഇത്രമാത്രം സമ്മർദ്ധം സഹിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. സിനിമാക്കാർക്ക് നൽകിയ കോൾ ഷീറ്റ് മടക്കി വാങ്ങുന്ന ലാഘവത്വത്തിൽ ചേച്ചി തന്റെ നിയമസഭാ സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു സി പി എമ്മിനു മുന്നിൽ സുല്ലിട്ടു. പക്ഷേ കുടുങ്ങിയത് പാർട്ടിയാണല്ലോ? ലളിതച്ചേച്ചി പി‌ൻമാറിയ ശാപം തങ്ങളെ വിടാതെ പിന്തുടരുമെന്ന് അവർ ഭയപ്പെടുന്നുണ്ടെന്ന് തോന്നുന്നു. ചേച്ചിയെ മത്സരിപ്പിച്ചേ അടങ്ങൂവെന്ന് വാശിയിലാണ് പാർട്ടിയുടെ സംസ്ഥാന നേത്യത്വം. അതു കൊണ്ട് ലളിതച്ചേച്ചി പോലുമറിയാതെ ചിലപ്പോൽ സി പി എം ചേച്ചിയെ മത്സരിപ്പിച്ചേക്കും. ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുമ്പോൾ മാത്രമേ കാര്യമറിയുകയുള്ളൂ. കാരണം ഇത് സി പി എമ്മാണ്. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊക്കെ എന്തറിയാം. കഷ്ടം! കഷ്ടം! പരമ കഷ്ടം!