Apr 21, 2014

അണ്ണാ സുരാജേ… ന ബ്രൂയാൽ സത്യമപ്രിയം


ആരും തെറ്റിദ്ധരിക്കണ്ട. മുകളിൽ പറഞ്ഞത് ഒരു പഴഞ്ചൊല്ല് മാത്രമാണ്. സത്യമാണെങ്കിലും അപ്രിയമായത്  പറയരുത് എന്നാണ് ഇതിന്റെ പൊരുളെന്നാണ് വിവരമുള്ള ശിരോമണികൾ പറയുന്നത്. പറയുന്നത് ശിരോമണികളായത് കൊണ്ട് തത്കാലം വിശ്വസിക്കുകയേ തരമുള്ളൂ. മലയാള സിനിമയിൽ നിന്നാണ് ചൊല്ല് ഭൂജാതമായതെന്നാണ് ചില സിനിമാക്കാർ വിശ്വസിക്കുന്നത്. എട്ടുകാതം പൊട്ടുന്ന സിനിമാ ഡയലോഗുകളിൽ നിന്നല്ല, സിനിമാ ലോകത്തിന്റെ സാക്ഷാൽ അണ്ടർ വേൾഡിൽ നിന്നാണത്രേ ചൊല്ല് പുറത്ത് വന്നത്. സിനിമയിലെ അണ്ടർ വേൾഡെന്നാൽ  സിനിമകളിൽ കാണിക്കുന്ന അണ്ടർ വേൾഡല്ല. ഒറിജിനൽ അണ്ടർ വേൾഡിനെ വെല്ലുന്ന ഡബിൾ സ്ട്രോങ്ങ് അണ്ടർ വേൾഡാണത്രേ സിനിമാലോകത്തുള്ളത്. ത്യശൂർ ഭാഷയിൽ പറഞ്ഞാൽ നല്ല ചിമിട്ട് അണ്ടർ വേൾഡ്. പേടിപ്പിച്ച് വിടൽ, കൈ വെട്ട് കാൽ വെട്ട്, ചവിട്ടിയൊടിക്കൽ അറ്റകൈക്ക് കൊലപാതകം തുടങ്ങിയ ക്വട്ടേഷൻ വർക്കുകളും അവിടെ സജീവമാണ്. കൊല്ലുന്നതും തല്ലുന്നതും ആളിനെയല്ല, സിനിമയിലെ കരിയറിനെയാണെന്ന് മാത്രം. തല്ല് കൊണ്ടവർക്ക് മാത്രമേ അതിന്റെ മുടിഞ്ഞ പവർ മനസിലാകുള്ളൂ. ആരൊക്കെ വാഴണം ആരൊക്കെ വീഴണം എന്ന് തീരുമാനിക്കുന്നതും ഈ വേൾഡാണത്രേ. ഈ സത്യങ്ങളൊക്കെ വിളിച്ച് പറയാൻ ധൈര്യം/ അവിവേകം കാണിച്ചവരൊക്കെ ഇന്ന് ഗതിപിടിക്കാതെ തെക്ക് വടക്ക് നടക്കുന്നുണ്ട്. ചിലരൊക്കെ മൂക്ക് കൊണ്ട്  ‘ക്ക, ക്ഷ, ത്ര, ജ്ഞവരച്ച് ഏത്തമിട്ട് ഒരു മടങ്ങി വരവിന് തയാറായി നിൽക്കുകയുമാണ്.  
അണ്ടർ വേൾഡിലും രാജാവും മന്ത്രിയുമൊക്കെയുണ്ട്. ദൈവാധീനത്താൽ ഇതു വരെ റാണിമാരൊന്നും ഉണ്ടായിട്ടില്ല. അല്ലെങ്കിൽ തേനീച്ചക്കൂട്ടിലെ റാണിക്ക് ചുറ്റും മുച്ചിക്കൂടുന്ന ഏഫ്യൻമാരായ ആൺ തുമ്പികളെപ്പോലെ സിനിമാ ഗുണ്ടകളെല്ലാം റാണിക്ക് ചുറ്റും കൂടിയേനെ. പണ്ട് റാണിയാകാൻ ചിലരൊക്കെ ശ്രമിച്ചിരുന്നെങ്കിലും ആൺകോയ്മയ്ക്ക് മുന്നിൽ പിടിച്ച് നിൽക്കാൻ സാധിച്ചിട്ടില്ലത്രേ. മെയിൽ ഷാവിനിസ്റ്റ് പിഗ് (പുരുഷാധിപത്യ പന്നികൾ) എന്ന് വിളിച്ചു കൊണ്ട് പടിയിറങ്ങിയ ചില റാണിമാരെ പിന്നെ സിനിമാ ലോകം കണ്ടിട്ടേയില്ലെന്ന് ചില ഗോസിപ്പുകാർ പറയുന്നു.   
ഇത്രയൊക്കെ ആമുഖം പറയാൻ വേണ്ടി ഇവിടെ എന്തു സംഭവിച്ചുവെന്നല്ലേ? വലിയൊരു ദുരന്തമാണ് പോയവാരം സംഭവിച്ചത്. മാനം മര്യാദയ്ക്ക് അഭിനയിച്ച്  ( മാനം മര്യാദയെന്ന പദം വെഞ്ഞാറമൂടുകാർക്ക് ഇഷ്ടപ്പെട്ടിട്ടില്ലെങ്കിൽ  പറഞ്ഞേക്കണം . ഇപ്പോൾ തന്നെ പിൻവലിക്കുന്നതായിരിക്കുംനാല് കാശ് ഉണ്ടാക്കി കുടുംബം പോറ്റിക്കൊണ്ടിരുന്ന സുരാജ് വെഞ്ഞാറമൂടിന് ലോട്ടറിയടിച്ചു! വെറും ലോട്ടറിയല്ല ദേശിയ അവാർഡെന്ന ബംബർ ലോട്ടറിയും സംസ്ഥാന അവാർഡെന്ന കാരുണ്യാ ലോട്ടറിയും. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ആദ്യത്തേത് ഒറിജിനൽ ബംബറും രണ്ടാമത്തേത്  കാരുണ്യത്താലുള്ള ഔദാര്യുവുമാണെന്നാണ് ചില ജൂറി വിരുദ്ധരുടെ രഹസ്യ ഭാഷണം. ദേശീയ അവാർഡ് വാർത്തകൾ പുറത്ത് വരുന്നത് വരെ സുരാജിന്റെ പേര് ജൂറിയുടെ ലിസ്റ്റിലേ ഉണ്ടായിരുന്നില്ലത്രേവാണിയം കുളം ചന്തയിലെ പഴയ പശുക്കച്ചവടക്കാരാണ് ജൂറിയിലുള്ളതെന്നത് വിരുദ്ധന്റെ ആക്ഷേപമല്ല; ചില കാര്യപ്പെട്ട് സിനിമാക്കാരുടെആക്ഷേപമാണ്. എന്തായാലും ലോട്ടറി വാർത്തയറിഞ്ഞപ്പോൾ ആദ്യം സുരാജിന് ഓർമ വന്നത് കിലുക്കം സിനിമയിലെ ഇന്നസെന്റിന്റെ ഗതിയാണ്. അടിച്ചുവെന്ന് പറയപ്പെടുന്ന ലോട്ടറിയുടെ നിജസ്ഥിതി ബോധ്യപ്പെട്ടിട്ടേ ടിയാൻ മാ എന്ന് ഉരിയാടിയുള്ളൂ. കലാഭവൻ മണിയുടെ ശക്തമായ ഉപദേശമാണ് അതിനു പിന്നിൽ എന്നും ചില കേൾവികളുണ്ട്. ആരെങ്കിലും പറയുന്ന വാർത്തകളും വിശ്വസിച്ച് വലിയ കലത്തിൽ വെള്ളമിട്ടിരുന്നാൽ അവസാനം കണ്ണീരോടെ കലം കമിഴ്ത്തി വെക്കേണ്ടി വരുമെന്ന് മണിച്ചേട്ടന് ഉത്തമ ബോധ്യമുണ്ട്. അവാർഡുകൾ ഇത്ര പൊല്ലാപ്പ് പിടിപ്പിക്കുന്നതാണോയെന്നാണ് ചിലരുടെ സംശയം. എങ്കിൽ അത്തരക്കാരുടെ സംശയദൂരീകരണത്തിനായി വിരുദ്ധൻ ഒരു സ്വകാര്യം പറയാം. അവാർഡുകൾ ആർക്കാണ് ലഭിക്കുന്നത് എന്ന് നോക്കിയാണ്  പൊല്ലാപ്പാണോ പുലിവാലാണോ എന്നൊക്കെ നിശ്ചയിക്കുന്നത്.

ഉദാഹരണമായി നമ്മുടെ സലിം കുമാറിന്റെ കാര്യമെടുക്കാം. അത്യാവശ്യം തക്കിട തരികിട വേഷങ്ങളുമായി കഞ്ഞി കുടിച്ച് പോകാനുള്ള വകുപ്പുകളുണ്ടാക്കി വരികയായിരുന്നു ടിയാൻ. ചില മിമിക്രിപ്പിള്ളാർക്കല്ലാതെ ആശാനോട് ആർക്കും വലിയ അസൂയയുമില്ല. അങ്ങനെയിരിക്കെയാണ് മുജ്ജന്മ ശത്രുവായ ഒരു സംവിധായകൻ ഒരു പടമെടുക്കുന്നതും ആശാനെപ്പിടിച്ച് നായകനാക്കുന്നതും. കഷ്ടകാലവശാൽ അതിന് ഒരവാർഡങ്ങ് തരപ്പെട്ടു. ഠിം. ദേ കിടക്കുന്നു ആശാന്റെ ഭാവി താഴെ. ആരോ ബോധപൂർവ്വം തന്നെ നശിപ്പിക്കാൻ കൂടോത്രം ചെയ്തു തന്ന അവാർഡാണ് അതെന്നാണ് ഇപ്പോൾ ആശാൻ വിശ്വസിക്കുന്നത്. അവാർഡ് കിട്ടിയ മൂച്ചിന് വലിയ തത്വജ്ഞാനിയെപ്പോലെ ചില ഡയലോഗ്സ് കാച്ചിയതാണ് ആശാന് വിനയായതെന്നാണ് പറഞ്ഞ് കേൾക്കുന്നത്. ഡയലോഗുകളിൽ ചിലത് നമ്മുടെ അണ്ടർവേൾഡിന്റെ നെഞ്ചത്ത് തന്നെ കൊണ്ടു. അതോടെ അവാർഡിന് ഒരു പേരും വീണു. ‘ കുരങ്ങന്റെ കയ്യിലെ പൂമാല’. പിന്നെ ആശാന് മാനമായി നല്ല വേഷങ്ങൾ കിട്ടിയിട്ടില്ല. അടിപ്പാരകൾ കൊണ്ട് അങ്ങേരെ ഉഴുതു മറിച്ച് കളഞ്ഞു.
അണ്ടർ വേൾഡിന്റെ പവർ അറിയണമെങ്കിൽ നമ്മുടെ കല്പനച്ചേച്ചിയോട് ചോദിച്ചാൽ മതി. സ്വന്തം കണവനോട് പോലും തോറ്റുകൊടുത്തിട്ടില്ലാത്ത ചേച്ചി ഈയടുത്ത് വല്ലതെ പേടിച്ച് പോയ ചില സംഭവങ്ങളുണ്ടായി. ഉണ്ടോണ്ടിരിക്കുമ്പോൾ ഉരുണ്ടോണ്ട് കയറുക എന്നൊരു പ്രയോഗമുണ്ട്. അതാണ് ചേച്ചിക്കും പറ്റിയത്. അങ്ങനെ മാന്യമായിട്ട് ഉണ്ടോണ്ടിരുന്നപ്പോൾ ചേച്ചിക്ക് ആം ആദ്മിയെന്ന ഉരുണ്ട് കയറ്റമുണ്ടായി. സാമൂഹ്യ സേവനത്തിലെ സഹജീവിയായ ജോസ് മാവേലിക്കുമുണ്ട് ഉരുണ്ട് കയറ്റം. ഉരുണ്ട് കയറ്റത്തിന്റെ അസ്കിത കലശലായപ്പോൽ ചേച്ചി ഒരു പൊതുയോഗത്തിൽ ആം ആത്മി തൊപ്പിയൊക്കെ വെച്ച് ഗമയിൽ ഒരു പ്രസംഗം അങ്ങ് കാച്ചി. പക്ഷേ ആം ആദ്മിയൊക്കെ ശരി, മണ്ഡലത്തിൽ മത്സരിക്കുന്നത് അണ്ടർ വേൾഡിന്റെ പ്രിയപ്പെട്ട ഇന്നച്ചനാണ്. വേൾഡിന്റെ വിധം മാറി. മുഖം ചുവന്നു. മീശ വിറച്ചു. കണ്ണുകൾകൾ ഉരുണ്ടു. രംഗം പന്തിയല്ലെന്ന് മനസിലായ ചേച്ചി നിന്ന നില്പിൽ ഉരുണ്ടു. ചേച്ചിയുടെ ഉരുളൽ കണ്ടപ്പോഴാണ് സി പി എമ്മുകാർക്ക് ഒരു കാര്യം ബോധ്യമായത്. ശരിക്കും ഇന്നച്ചനെയായിരുന്നില്ല രാഷ്ട്രീയത്തിലെടുക്കേണ്ടിയിരുന്നത് ചേച്ചിയെയായിരുന്നു. എന്തു കൊണ്ടും രാഷ്ട്രീയക്കാരിയാകാനുള്ള സ്വഭാവ ഗുണമുള്ളത് ചേച്ചിക്കാണ്. ഉരുളലിന്റെ ഇമ്പാക്ട് ഇനിയും തീർന്നിട്ടില്ല.
ഇതൊക്കെ വെച്ച് നോക്കുമ്പോൾ സുരാജ് വെഞ്ഞാറമൂട് ഇനി നന്നായി ശ്രദ്ധിക്കണം. ഞാണിന്മേൽ നടക്കുന്നത് പോലെയായിരിക്കണം ഇനി സംസാരിക്കേണ്ടത്. അണ്ടർ വേൾഡിന് മാനക്കേടുണ്ടാക്കുന്നതോ പ്രയാസമുണ്ടാക്കുന്നതോ ആയ വാക്കുകളൊന്നും ഉരിയാടരുത്. അവാർഡിന് വലിയ വില കല്പിക്കരുത്. കഷ്ടപ്പെട്ട് അഭിനയിച്ചുണ്ടാക്കിയ അവാർഡാണെങ്കിലും അങ്ങനെയൊന്നും എവിടെയും പറഞ്ഞേക്കരുത്. അഥവാ എന്തെങ്കിലും അറിയാതെ വായിൽ നിന്ന് വീണ് പോയാൽ കല്പനച്ചേച്ചിയെ വിളിക്കാൻ മറക്കണ്ട. ചില ഉരുളു വിദ്യകൾ ഇനിയും ചേച്ചിയുടെ പക്കൽ ബാക്കിയുണ്ടെന്ന് കേൾക്കുന്നു.

എതിർ വാക്ക്: ഇനി മലയാള സിനിമയിൽ അവാർഡിനായുള്ള തിക്കും തിരക്കും കുറയാൻ സാധ്യത ഉണ്ട്. സലിം കുമാറിനും സുരാജിനുമൊക്കെ കിട്ടുന്ന അവാർഡ് വാങ്ങാൻ പലർക്കും താത്പര്യമില്ലത്രേ. അതു കൊണ്ട് നടീ നടന്മാരുടെ താത്പര്യവും കൂടി നോക്കിയേ ജൂറി ഇനി മുതൽ അവാർഡ് പ്രഖ്യാപിക്കാൻ പാടുള്ളൂ.



Apr 17, 2014

പി സി എന്നത് കേവലം രണ്ടക്ഷരങ്ങൾ മാത്രമല്ല


കേരള രാഷ്ട്രീയം ഇതു വരെ കണ്ടിട്ടുള്ള വ്യക്തിത്വങ്ങളുടെ കൂട്ടത്തിൽ മുൻസാമ്യതകളില്ലാത്തതും മുൻ മാത്യകകളില്ലാത്തതുമായ നേതാവാര് എന്നു ചോദിച്ചാൽ നിലവിൽ അതിന് ഒറ്റ ഉത്തരമേയുള്ളൂ. സാക്ഷാൽ പി സി ജോർജ്! കേരള രാഷ്ട്രീയത്തിലെ ഒരു ഗജവീരനാ‍ണ് പി സി അച്ചായൻ. തടിമിടുക്കിലല്ല, ഏതു തടിയും പിടിക്കാനുള്ള മനക്കരുത്തിലാണ് അച്ചായൻ ഗജരാജനാകുന്നത്. പിടിക്കുന്ന തടി തേവരുടേതാണോ തമ്പുരാന്റേതാണോ എന്നൊന്നും പുള്ളിക്കാരൻ നോക്കാറില്ല. പിടിക്കാൻ ഒക്കുന്ന തടികളാണെങ്കിൽ ഒന്നു പിടിക്കാതെ വിടില്ല. പിടിക്കാൻ പറ്റിയില്ലെങ്കിൽ കാലു മടക്കി ഒന്നു തൊഴിക്കുകയെങ്കിലും വേണം. അല്ലാതെ അച്ചായന് മനസമാധാനം കിട്ടാറില്ല. ആനയ്ക്ക് തന്റെ വലിപ്പമറിയില്ല എന്നൊരു പഴ മൊഴിയുണ്ട്. സ്വന്തം വലിപ്പം അറിയാൻ കഴിയാത്തത് കൊണ്ടാണ് ആന പാപ്പാന്റെ കല്പനാ നിർദേശങ്ങൾക്ക് വഴങ്ങി മാന്യ ശിരോമണിയായി ജീവിച്ച് പോകുന്നത് എന്നാണ് ഈ ചൊല്ലിന്റെ ആശയം. ഏതാണ്ടിങ്ങനെയൊക്കെത്തന്നെയാണ് അച്ചായന്റെ കാര്യവും ഇരിക്കുന്ന സ്ഥാനത്തിന്റെ മുഴുപ്പും മഹത്വവും അച്ചായന് വേണ്ട പോലെ മനസിലായിട്ടില്ല. അതു കൊണ്ടാണ് ഏതു അഴുക്കും ചുമക്കാനും ഏതു ചെളിയിൽ തലകുത്തി മറിയാനും യാതൊരു മനക്ലേശവും അച്ചായൻ വെച്ചു പുലർത്താത്തത്. ക്രിസ്തീയ സഭകളിൽ കല്യാണം കഴിക്കാൻ പോകുന്ന പെണ്ണിനും ചെറുക്കനും പ്രീ മാരിറ്റൽ കോച്ചിംഗ് എന്നൊരു ഏർപ്പാടുണ്ട്. എടുത്ത് തലയിൽ വെക്കാൻ പോകുന്ന കുരിശിന്റെ വലിപ്പവും അത് ചുമന്നാൽ ഉണ്ടാകുന്ന ക്ഷീണവും പറഞ്ഞ് മനസിലാക്കിക്കുന്നതോടൊപ്പം അത് ആയാസമില്ലാതെ ചുമക്കാനുള്ളാ ചില തന്ത്രങ്ങളും പൊടിക്കൈകളും കൂടി അവിടെ നിന്ന് പഠിപ്പിച്ചതിന് ശേഷമേ നവ ദമ്പതികളായുള്ള അരങ്ങേറ്റത്തിന് അവരെ പറഞ്ഞയക്കുകയുള്ളൂ. പക്ഷേ യു ഡി എഫിന് പറ്റിയ വലിയ പറ്റ് എന്താണെന്ന് വെച്ചാൽ ഒരു മിന്നു കെട്ടിന് മുമ്പ് ജോർജച്ചായന് ഒരു പ്രീ മാരിറ്റൽ കോച്ചിംഗ് കൊടുക്കാൻ കഴിഞ്ഞില്ലയെന്നതാണ്. അച്ചായന്റെ, തലയാട്ടി കൊമ്പ് കുലുക്കിയുള്ള വരവിന്റെ ഗരിമ കാണുമ്പോൾ തന്നെ ഒരു മാതിരി മൂത്തു നരച്ച കോൺഗ്രസ് നേതാക്കളൊക്കെ വഴി മാറിയും വല്ല മാവിന്റെയോ മരത്തിന്റേയൊ നിഴലിൽ പതുങ്ങിയും ഒഴിഞ്ഞങ്ങ് പോകും. ചെളി വെള്ളം വീണ് അലക്കി ത്തേച്ച ഖദർ ചീത്തയാക്കാൻ അവർക്ക് അശേഷവും താത്പര്യം ഇല്ല. പിന്നയല്ലേ കോച്ചിംഗ്!
ജോർജച്ചായനുമായി സംബന്ധം കൂടാൻ യു ഡി എഫ് ആലോചിച്ചപ്പോൾ തന്നെ ചില വിവരമുള്ള കാരണവന്മാർ ഉപദേശിച്ചതാണ്. ഈ ആലോചന നമുക്ക് വേണ്ട വേണ്ട എന്ന്. കാൽ കാശിന് വകയില്ലാതെ ദരിദ്ര്യവാസം പിടിച്ച് കിടന്ന യുഡി എഫ് സൌന്ദര്യവും സ്വഭാവ മഹിമയും കുല മഹിമയും നോക്കാതെ പണം (ഇവിടെ ചാക്കിട്ട് പിടുത്തം) മാത്രം നോക്കിക്കെട്ടിയതാണ് ജോർജച്ചായനെ.  മറ്റ് ചിലരൊക്കെ പറയുന്നത് ഇപ്രകാരമാണ് “ ഭാര്യയുടെ ഒന്നാം കെട്ടിലുണ്ടായ മുടിയനായ പുത്രനെ പോറ്റേണ്ട ഗതി കെട്ട ഭർത്താവാണത്രേ യു ഡി എഫ് ” ഈ പ്രയോഗമനുസരിച്ച് ഭാര്യയുടെ സ്ഥാനം അലങ്കരിക്കുന്നത് മാണി സാർ തന്നെയാണ്. സാറിന്റെ കൂടെ എടുക്കാച്ചരക്കായി കൂടെ വന്ന ആദ്യ ജാതനാണ് അച്ചായൻ. ഭർത്യവീട്ടിലെ സ്വന്തം ജീവിതത്തെക്കുറിച്ചോർക്കുമ്പോൾ ഈ മോൻ ജനിക്കേണ്ടിയില്ലായിരുന്നുവെന്ന് തോന്നിപ്പോകാറുണ്ടെങ്കിലും നാടിനെയും നാട്ടുകാരെയും  ഓർത്ത് മാത്രമാണ് മോനെ തള്ളിപ്പറയാത്തത്.

ഇത്തവണ അച്ചായൻ മേയാനിറങ്ങിയത് തെരഞ്ഞെടുപ്പ് സമയത്തായിരുന്നു. അച്ചായന് ചിലരെക്കുറിച്ചൊക്കെ ചില മുൻ‌ധാരണകളുണ്ട്. അത് കോൺഗ്രസുകാരായാലും കമ്മ്യൂണിസ്റ്റ്കാരായാലും ശരി അച്ചായൻ പറയാനുള്ളത് നേരെ ചൊവ്വേയങ്ങ് പറഞ്ഞിരിക്കും. ഇതൊരു രോഗമാണോയെന്ന് അച്ചായൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ഇതിന് പറ്റിയതായ ഒരു ചൊല്ല് മലയാളത്തിലുള്ളത് ഇപ്രകാരമാണ്. ‘കാക്കയ്ക്ക് എല്ലാ ഇറച്ചിയും തിന്നാം. കാക്കയിറച്ചി നായ്ക്ക് പോലും വേണ്ട’
ഇത്തവണ ഗജമർദ്ധനം ഏൽക്കേണ്ടി വന്ന പ്രമുഖരിൽ ചിലർ ഇവരാണ്. ഒന്ന് തിരുവനന്തപുരത്തിന്റെ ആഗോള പൌരൻ സർവ ശ്രീ ശശി തരൂർ. പ്രിയ പത്നി സുനന്ദ പുഷ്കർ അന്തരിച്ചപ്പോൾ തരൂർ സാറിന് തോന്നിയ മനോ വിഷമത്തേക്കാൾ വലിയ പ്രയാസമാണ് ജോർജച്ചായന്റെ ഗജപ്രഹരമേറ്റപ്പോൾ  തോന്നിയത്. പക്ഷേ സാറിന് അല്പം മാന്യത കൂടുതൽ ഉണ്ടായിരുന്നത് കൊണ്ട് തിരിച്ചൊന്നും പറഞ്ഞില്ല. അല്ലേൽ കാ‍ണാമായിരുന്നു പൂരം. സാറിന്റെ പേരിന്റെ കൂടെയുള്ള തരൂർ എടുത്തുമാറ്റിയാൽ ബാക്കിയെന്തു കിട്ടുമോ അതായേനെ സാറ്.
അടുത്തതായ് ജോർജാന കുത്തിയത് നമ്മുടെ സ്വന്തം എം ഐ ഷാനവാസിനെയാണ്. ഷാനവാസ് ആള് മിടുക്കനാണെങ്കിലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് വരെ വിജയമെന്തെന്ന് കണ്ടിട്ടില്ലായിരുന്നു. ഒന്ന് വിജയിച്ച് കിട്ടാനായി ഒഴുക്കിയ കാശിന് കണക്കില്ല. പക്ഷേ ദോഷം പറയരുതല്ലോ നാട്ടുകാരുടെ കയ്യിൽ നിന്ന് എച്ചിപ്പിരിവ് നടത്തിയോ പുതുപ്പണക്കാരെ വിരട്ടി മേടിച്ചോ കയ്യിട്ട് വാരിയോ ഒന്നുമല്ല സാറ്‌ പണമുണ്ടാക്കിയത്. കാരണവന്മാർ തലമുറകളായി എല്ലുമുറിയെ പണിയെടുത്ത് സമ്പാദിച്ചതിൽ നിന്നാണ് അങ്ങോർ ചിലവാക്കിയതെല്ലാം. പക്ഷേ ഗജരൂപിയായ അച്ചായൻ അതൊന്നും മാനിച്ചില്ല. നിത്യരോഗിയെന്നാണ് അങ്ങോരെ ആക്ഷേപിച്ച് കളഞ്ഞത്. ഷാനവാസിന്റെ രോഗം കഴുത്തിന് കീഴെയാണ് പക്ഷേ അച്ചായന് അസുഖം കഴുത്തിന് മുകളിലാണെന്നാണ് യൂത്ത് കോൺഗ്രസ്കാർ തറപ്പിച്ച് പറയുന്നത്. രണ്ട് ദിവസം മുമ്പ് ഇടുക്കിയിൽ വെച്ച് അച്ചായനെ തടഞ്ഞ് നിർത്തി പരിശോധിച്ചതിന് ശേഷമാണത്രേ യൂത്തുകാർ ഇക്കാര്യം സ്ഥിരീകരിച്ചത്.
ആന്റോ ആന്റണി, വി എം സുധീരൻ, എൻ കെ പ്രേമ ചന്ദ്രൻ തുടങ്ങി ജോർജാനയുടെ കൊമ്പിന്റെ മൂർച്ച പതിഞ്ഞിട്ടുള്ള മഹാന്മാർ അങ്ങനെ നീളുന്നു. ഇതൊക്കെ കാണുമ്പോൾ ഒരു കാര്യം മാത്രമേ വിരുദ്ധൻ അച്ചായനോട് ചോദിക്കുന്നുള്ളൂ. അല്ല ശരിക്കും അച്ചായൻ യു ഡി എഫിലാണൊ എൽ ഡി എഫിലാണോ ഇപ്പോഴുള്ളത്. പ്രേമ ചന്ദ്രൻ സാറും ആർ എസ് പിയും വിട്ടുവന്ന ഒഴിവ് ഇപ്പോഴുൽ എൽ ഡി എഫിൽ നികന്നിട്ടില്ല. ആ കണക്കിന് നോക്കിയാൽ, പ്രേമ ചന്ദ്രൻ അച്ചായന് കട്ടയ്ക്ക് നിൽക്കാൻ പറ്റിയ ഉരുപ്പടിയല്ലെങ്കിലും ഒന്ന് വിട്ട് വീഴ്ച ചെയ്യാമെങ്കിൽ അടുത്ത തവണ എൽ ഡി എഫ് വഴി ഒരു മന്ത്രി സ്ഥാനം ഉറപ്പാണ്. അച്ചായോ ചൊല്ല് അറിയാമല്ലോ? “ കാറ്റുള്ളപ്പോൾ തന്നെ തൂറ്റണം”. എന്താ? മാണി സാറിനെ എന്തു ചെയ്യുമെന്നോ? പോയി പണി നോക്കാൻ പറ

വേണ്ടാ വചനം; ചീഫ് വിപ്പ് എന്ന പദവി  ജീവിതത്തിൽ ഇനിയാരും ഏറ്റെടുക്കുമെന്ന്  തോന്നുന്നില്ല. നാറ്റം കാരണം ആ ഭാഗത്തേക്ക് അടുക്കാൻ പറ്റിയിട്ട് വേണ്ടേ ഏറ്റെടുക്കാ

Mar 17, 2014

എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാറുകൾ


സുദിനമങ്ങനെ അടുത്ത്കൊണ്ടേയിരിക്കുന്നു. തങ്ങളെ ഭരിച്ച് നന്നാക്കാനായി ആരൊക്കെയോ ചേർന്ന് തെരഞ്ഞെടുത്ത് വിടുന്നവരെ ജയിപ്പിച്ച് വിടാനുള്ള ഇന്ത്യാക്കാന്റെ അവകാശ ദിനം  അഥവാ പഞ്ചവത്സര മാമാങ്കങ്ങളുടെ ആട്ടക്കലാശ സുദിനം. സ്വയമറിഞ്ഞ് കൊണ്ട് തന്നെ മണ്ടന്മാരാകാനുള്ള” ധീരമായ തീരുമാനമെടുക്കുന്നവരുടെ പേരാണ് വോട്ടർ എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ടത്രേ! ഇങ്ങനെയൊക്കെ പറയുന്നതിന്റെ പേരിൽ വിരുദ്ധനെ ആരും ജനാധിപത്യ വിരോധിയായി എഴുതിത്തള്ളരുത്. മണ്ടനാകാനുള്ള തീരുമാനമെടുത്തവരിൽത്തന്നെയാണ് വിരുദ്ധനുമുള്ളത്. ചിലതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ അറിയാതെ ചൊറിഞ്ഞ് പോകുന്നവരുടെ കൂട്ടത്തിൽ പെട്ടു പോയിയെന്നേയുള്ളൂ. പറ്റിയ മരുന്ന് കിട്ടുന്നത് വരെ ചൊറിയുകയേ ഇനി രക്ഷയുള്ളൂ.
വോട്ടർമാർ എന്നാൽ പല്ല് പരിശോധിക്കേണ്ടവർ എന്നും ഒരർത്ഥമുണ്ടെന്നാണ് ചിലരൊക്കെ പറഞ്ഞ് കേൾക്കുന്നത്. ദന്ത ഡോക്ടറുടെ അടുത്തും പിന്നെ അഞ്ചുകൊല്ലത്തിലൊരിക്കൽ വോട്ടർമാരുടെ അടുത്തും മാത്രം വായ മലർക്കെത്തുറന്ന് പല്ലുകൾ പ്രദർശിപ്പിക്കുന്നവരെയാണ് ജനാധിപത്യ ഭാഷയിൽ സ്ഥാനാർത്ഥികൾ എന്ന് വിളിക്കുന്നത്. കഴിഞ്ഞ തവണ തങ്ങൾ എണ്ണി വിട്ട പല്ലുകളൊക്കെ യഥാസ്ഥാനത്ത് തന്നെ ഇപ്പോഴുമുണ്ടോയെന്ന് പരിശോധിക്കാനാണ് സ്ഥാനാർത്ഥികൾ അണ്ണാക്ക് വരെ കാണിച്ച് ചിരിക്കുന്നത് എന്ന് വിശ്വസിച്ചാൽ ജനാധിപത്യ വിരോധമാകുമോ എന്നാണ് ചില വോട്ടർമാരൊക്കെ ചോദിക്കുന്നത്. ഈ 'വോട്ടർമാർഎന്നാൽ ഇലക്ഷന് മുന്നോടിയായി മാത്രം ജന്മമെടുക്കുകയും ഇലക്ഷനോടെ ചത്തൊടുങ്ങിപ്പോകുകയും ചെയ്യുന്ന വല്ല സവിശേഷ ജീവിവർഗ്ഗവുമാണോയെന്നാണ്  വിരുദ്ധന്റെ സംശയം. അഞ്ചുകൊല്ലത്തിലൊരിക്കൽ തങ്ങളുടെ മുന്നിൽ നടു ’ വളച്ച് ഓച്ഛാനിച്ച് നിൽക്കുന്ന സ്ഥാനാർത്ഥികളെങ്കിലും അങ്ങനെയാണ് കരുതുന്നത് എന്ന് ആരെങ്കിലും വിചാരിച്ച് പോയാൽ അവരെ കുറ്റം പറയുന്നതെങ്ങനെ?. തങ്ങളുടെ സകല കൊള്ളരുതായ്മകളും കണ്ടും കേട്ടും അനുഭവിച്ചും പല്ല് ഞെരിച്ചും ദീർഘനിശ്വാസം വിട്ടും തങ്ങൾക്കിടയിൽത്തന്നെ ജീവിക്കുന്ന പൊതുജനം തന്നെയാണ് വോട്ടർമാരെന്ന ബോധം സ്ഥാനാർത്ഥികൾക്ക് ഉണ്ടായിരുന്നെങ്കിൽ നട്ടെല്ല് വളച്ച് വോട്ടിരക്കുന്ന  ചില 'മാന്യന്മാർ'ക്കെങ്കിലും ജീവ ഭയം തോന്നേണ്ടതുണ്ടായിരുന്നു.
വോട്ടർമാരുടെ ദൈന്യതകൾക്ക് തത്കാലം വിടനൽകാം. വോട്ടർമാരെക്കാ കഷ്ടമാണ് ചെറുതും വലുതുമൊക്കെയായ രാഷ്ട്രീയപ്പാർട്ടികളുടെ കാര്യം. തങ്ങളുടെ സ്ഥാനാർത്ഥികളെ നിശ്ചയിക്കാൻ പോലും അധികാരമില്ലാത്ത ഗതികേടിലായിരുന്നു മിക്കവാറും രാഷ്ട്രീയപ്പാർട്ടികളുടെ നേത്യത്വങ്ങളും. ആരൊക്കെയാണ് തങ്ങളുടെ സ്ഥാനാർത്ഥികളെന്നോ ആരൊക്കെയാണ് അവരെ തീരുമാനിക്കുന്നത് എന്നോ തിട്ടമില്ലാതെ ഉഴലുകയായിരുന്നു അവർ. എവിടെ നിന്നൊക്കെയോ ആരൊക്കെയോ ഇറക്കിവിടുന്ന ഇറക്കുമതികളെ തങ്ങളുടെ സ്ഥാനാർത്ഥികളായി അംഗീകരിക്കേണ്ടി വരുന്ന നേത്യത്വങ്ങളുടെ ഗതികേടിനെക്കുറിച്ചാലോചിക്കുമ്പോൾ സാദാ വോട്ടർമാരുടെ കാര്യം എത്ര നിസാരം.

 കോൺഗ്രസിന്റെ കാര്യം തന്നെയെടുക്കാം. സ്ഥാനാർത്ഥി നിർണ്ണയമെന്ന ബാലികേറാമല ഒരു വിധം ഇഴഞ്ഞും നിരങ്ങിയും കയറി ആത്മവിശ്വാസത്തോടെയിരിക്കുകയായിരുന്നു സുധീരൻ സാർ. സുധീരൻസാർ തന്നെ ഒരു ഹൈക്കമാന്റ് പ്രോഡക്ടായത് കൊണ്ട് കെ പി സി സിക്ക് ഇത്തവണ സ്വന്തം സ്ഥാനാർത്ഥികളെ നിർണ്ണയിക്കാനുള്ള മിനിമം സ്വയം നിർണ്ണയാവകാശമെങ്കിലും കിട്ടുമെന്ന് സുധീരൻ സാർ പ്രതീക്ഷിച്ച് പോയതിൽ ആർക്ക് കുറ്റം പറയാനാകുംഇലക്ഷനോടടുക്കുമ്പോൾ സാധാരണ കോൺഗ്രസിലുണ്ടാകാറുള്ള ചക്കളത്തിപ്പോര് എന്ന 'പാരമ്പര്യ കലാരൂപംഇത്തവണ ഉണ്ടാകില്ലയെന്ന് തന്നെ സാർ ഉള്ളാലെ ഉറപ്പിച്ചിരിക്കുകയായിരുന്നു. പക്ഷേ സുധീരൻ സാറിനെ അധീരനാക്കും വിധമുള്ള ചില ഏർപ്പാടുകളാണ് പിന്നീട് നടന്നത്. കെ പി സി സി ഓഫീസിന്റെ തട്ടും പൊളിച്ചാണ് ചിലർ സ്ഥാനാർത്ഥികളായി ലാൻഡ് ചെയ്തത്. വീ ആർ ഫ്രം ഡൽഹി എന്ന് അവരുടെ നെറ്റിയിൽ ഒട്ടിച്ച് വെച്ചിരുന്നത് കൊണ്ടാണ് ആഗതരുടെ ആഗമനോദ്ദേശം സുധീരൻ സാറിന് പിടികിട്ടിയത്. ചിലരൊക്കെ സാറിന്റെ നെഞ്ചിനെ ലക്ഷ്യമാക്കിയാണ് ലാൻഡ് ചെയ്തതെങ്കിലും തക്ക സമയത്ത് സാർ ഒഴിഞ്ഞ് മാറിയത് കൊണ്ടാണ് ഏറെ അപായങ്ങളില്ലാതെ രക്ഷപ്പെട്ടത് എന്നും ചില സംസാരങ്ങളുണ്ട്.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എറണാകുളത്ത് ഒരു യുവനേതാവിനെ പാർലമെന്റിലേക്ക് മത്സരിപ്പിക്കാൻ കോൺഗ്രസ് പാർട്ടി ഒന്നടങ്കം തീരുമാനിച്ച വാർത്ത ടെലിവിഷനിലൂടെ പുറത്ത് വന്നപ്പോൾ ഡൽഹിയിലെ സോണിയാജിയുടെ വീടിനടുത്തുള്ള ഒരു മസാജ് സെന്ററിൽ കൗപീനം ധരിച്ച് സുഖ ചികിത്സ നടത്തുകയായിരുന്ന  ഒരു സീനിയർ കേരള നേതാവ് മനസിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. പാവം പയ്യൻ”. ഒടുവിൽ സ്ഥാനാർത്ഥി ലിസ്റ്റ് വന്നപ്പോൾ നമ്പർ ടെൺ ജൻപഥിൽ നിന്ന് വിട്ട മിസൈലിൽ പയ്യനെ തുരത്തി വിട്ടു. കൗപീനമിട്ട് നിന്ന സീനിയർ നേതാവ് സ്ഥാനാർത്ഥി, പിന്നെ മന്ത്രി! എപ്പടി?
ഇതൊക്കെയാണെങ്കിലും ഹൈക്കമാൻഡിന്റെ വിഷമങ്ങൾ ഹൈക്കമാന്റിനേ അറിയൂ. അന്തം കമ്മികളായ ചില കോൺഗ്രസുകാർ കരുതുന്നത് പോലെ എല്ലാം നിശ്ചയിക്കാൻ ഹൈക്കമാന്റിനു പോലും സാധിക്കില്ല. പാർട്ടിയെ താങ്ങി നിർത്തുന്ന ദേശീയരുടേയും വിദേശീയരുടേയും താത്പര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കാതെ നിർവാഹമില്ല.
ഇത്തവണ സീറ്റ് പ്രതീക്ഷിച്ച് മാസങ്ങൾക്ക് മുമ്പേ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ മഹിളാമണിക്ക്  നിറഞ്ഞ പ്രതീക്ഷയായിരുന്നു. മഹിളാ കോൺഗ്രസ് നേതാവ് , ന്യൂനപക്ഷ സമുദായാംഗംഡൽഹി ബന്ധംതീപ്പൊരി പ്രാസംഗിക പോരെങ്കിൽ രാഹുൽജിയുടെ ഉറച്ച സപ്പോർട്ട്. ഇങ്ങനെയൊക്കെയുള്ള തനിക്കൊരു സീറ്റ് കിട്ടിയില്ലെങ്കിൽ പിന്നെയാർക്കാ കിട്ടുക ഇതൊക്കെയായിരുന്നു ലലനാമണിയുടെ ചിന്തകൾ ലിസ്റ്റ് വന്നപ്പോൽ ലലനാമണിയുടെ പ്രതീക്ഷകളൊക്കെ അമിട്ട് ചീറ്റുന്നത് പോലെ ചീറ്റിപ്പോയി. രാഹുൽജിയും കൈവിട്ടുകളഞ്ഞു. ഈ രക്തത്തിൽ തനിക്ക് പങ്കില്ല എന്നു മാത്രമാണ് രാഹുൽജി പറഞ്ഞതെന്നാണ്  വിശ്വസനീയ വിവരം. പാവം രാഹുൽജി. ചില സീറ്റുകൾ നിർണ്ണയിക്കുന്നതിൽ രാഹുൽജിക്ക് മാത്രമല്ല അമ്മച്ചിക്ക് പോലും പറയത്തക്ക റോളുകളൊന്നുമില്ലെന്നതാണ് അന്തപുര രഹസ്യം. 
സാദാ കോൺഗ്രസുകാർ വെറും സാധുക്കളാണ്. അവർ കരുതുന്നത് ഹൈക്കമാന്റ് എന്നാൽ അതൊരു നൂറ്റിപ്പത്ത് കെ വി ഹൈ വോൾട്ട് പോലെയെന്തോ ആണെന്നാണ്. യഥാർത്ഥ്ത്തിൽ കെ കരുണാകരൻജി പണ്ട് പറഞ്ഞത് പോലെ " ഹൈക്കമാന്റോഎന്തു ഹൈക്കമാന്റ്അതൊരു ലോക്കമാന്റല്ലേ" എന്നത് തന്നെയായാണ് ശരിയായ സത്യം. ബിജെപിയെ എതിർക്കുന്നുവെന്നൊക്കെ പറയുമ്പോൾ അതിനു വേണ്ട മിനിമം ആമ്പിയറെങ്കിലും കാണിക്കേണ്ടതില്ലെ? എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ! ഇത്ര മാത്രമേ കോൺഗ്രസിനെക്കുറിച്ച് തത്കാലം പറയുന്നുള്ളൂ


ഇത്തവണ അതീജീവനത്തിനായി പോരാടേണ്ടവരാണ് സി പി എം കാർ. ബംഗാളിലെ വാർത്തകൾ കേൾക്കുമ്പോൾ സഖാക്കൾ ടി വി തന്നെ ഓഫ് ചെയ്തു കളയുകയാണ്. അവിടെ നിന്ന് ലോക്സഭയിലേക്ക് ഉപ്പ് നോക്കാൻ പോലും വല്ലതും കിട്ടുമെന്ന് പ്രതീക്ഷയില്ല. ത്രിപുരയെ ഇപ്പോൾ സി പി എം കാർ വിളിക്കുന്നത് ത്രിശങ്കുവെന്നാണ്. എങ്ങനെ വേണമെങ്കിലും മറിയാമെന്നവണ്ണമാണ് ത്രിപുരയുടെ അവസ്ഥ. ആകെ അല്പം പ്രതീക്ഷയുള്ളത് കേരളത്തിലാണ്. സോളാറും, കൽക്കരിയുമൊപ്ക്കെ ആളിക്കത്തിച്ച് കളിക്ക് മുന്നേ തന്നെ  ഗോളടിച്ച് നിൽക്കുകയായിരുന്നു അവർ. സി പി എമ്മിന് ഇത്തവണ ദേശീയ രാഷ്ട്രീയ പാർട്ടിയെന്ന പദവി വേണമെങ്കിൽ കേരളം മാത്രമാണ് ആകെയൊരു പ്രതീക്ഷ. അത് കൊണ്ട് തന്നെ പരമാവധി പാർട്ടിക്കാരെ ഒഴിവാക്കി മത്സരിക്കുകയാകും ഡീസന്റെന്ന് പാർട്ടി തീരുമാനിച്ചു. വെറുതേ സീറ്റുകൾ പാഴാക്കിക്കളയണ്ടല്ലോ.  ആ തീരുമാനത്തിൽ കുറ്റം പറയാനൊന്നുമില്ല. കൂടെക്കിടന്നവനല്ലേ രാപ്പനി അറിയൂ. പാർട്ടിക്കാരെ വിട്ട് അൽപം കഴിവും ശേഷിയുമുള്ളവരെ കണ്ടെത്താൻ പാർട്ടി തീരുമാനിച്ചതിൽ പ്രത്യേകിച്ച് ആർക്കുംപരാതിയുമില്ല. മുമ്പേ ഗമിക്കുന്ന ഗോവു തന്റെ പിമ്പേ ഗമിക്കുന്നു ബഹു ഗോക്കളെല്ലാം എന്നാണല്ലോ പ്രമാണം. ഗോക്കളല്ല സഖാക്കളായാലും അങ്ങനെയൊക്കെത്തന്നെയാണ്. നയിക്കുന്നത് പിണറായി സഖാവാണെങ്കിൽ പിന്നെയൊന്നും നോക്കാനില്ല.  പക്ഷേ സ്ഥാനാർത്ഥിപ്പട്ടിക പുറത്ത് വന്നപ്പോൾ മുതൽ സഖാക്കളൊക്കെ കരയണോ ചിരിക്കണോയെന്നറിയാതെ വാ പൊളിച്ചിരിക്കുകയാണ്. സ്ഥാനാർത്ഥി നിർണയത്തെ ചരിത്രപരമായ വങ്കത്തമെന്നൊക്കെ ആളുകൾ വിശേഷിപ്പിക്കുണ്ടെങ്കിലും പാവം ഇന്നച്ചനിട്ട് സി പി എം പണിത പണി അല്പം കടുത്തതായിപ്പോയി. “എന്റപ്പൻ കമ്യൂണിസ്റ്റായിരുന്നു.. ഒന്നാന്തരം കമ്യൂണിസ്റ്റ്” ഇതാണ് ഇന്നസെന്റ് ചേട്ടനുള്ളതായി ചേട്ടൻ തന്നെ വിശ്വസിക്കുന്ന പാർട്ടി ബന്ധം. ഇന്നസെന്റ് ചേട്ടനെ സ്ഥാനാർത്ഥിയാക്കിയ പാർട്ടി മുകേഷിനേയും സായ് കുമാറിനേയും കൂടി പ്രചാരണത്തിൽ ലഭ്യമാക്കിക്കൊടുക്കണമായിരുന്നു. എങ്കിലേ ചേട്ടന് ഒരു എനർജി കിട്ടുകയുമുള്ളൂ. മുണ്ട് പറിച്ചോടാനുള്ള ചേട്ടന്റെ കഴിവിലാണ്  പിണറായി സഖാവ് വീണ് പോയതെന്നാണ് പലരും പറഞ്ഞ് കേൾക്കുന്നത്.
 ഇന്നസെന്റിന്റെ അപ്പനെങ്കിലും കമ്യൂണിസ്റ്റായിരുന്നു. എന്നാൽ അപ്പനും അപ്പന്റെയപ്പനും മുതൽ കൊച്ചുമക്കൾ വരെ കോൺഗ്രസായ ചിലരെയും പാർട്ടി സ്ഥാനാർത്ഥികളാക്കി. സി പി എമ്മിനെ സ്ഥിരമായി കുറ്റം പറഞ്ഞിരുന്നവർ വരെ പാർട്ടിയുടെ ഹ്യദയ വിശാലത കണ്ട് രണ്ട് തുള്ളി കണ്ണീർ പൊഴിച്ച് അവരോട് ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു. ‘ഒരൊറ്റ ഇലക്ഷൻ മതി പാർട്ടികളുടെ ഭാവി മാറ്റാൻ’ എന്ന് പാർട്ടി തിരിച്ചറിഞ്ഞു. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും എറണാകുളത്തെയും തിരുവനന്തപുരത്തേയും മലപ്പുറത്തേയും പത്തനം തിട്ടയിലേയും ഇടുക്കിയിലേയുമൊക്കെ സഖാക്കൾ ഇഞ്ചി കടിച്ച കുരങ്ങന്മാരെപ്പോലെയാണ് ഈയ്യിടെയായി ഇരിക്കുന്നത്. തുപ്പാനും തിന്നാനും പറ്റാത്ത അവസ്ഥ. പാർട്ടിക്കും സഖാക്കൾക്കും പറ്റിയ പറ്റോർക്കുമ്പോൾഒന്ന് മാത്രമേ പറയാനുള്ളൂ. സി പി എമ്മും ഒരു പാർട്ടിയാണ്; പിണറായി ഒരു നേതാവും.