Showing posts with label ഈ ആഴ്ചയിലെ പുസ്തകം. Show all posts
Showing posts with label ഈ ആഴ്ചയിലെ പുസ്തകം. Show all posts

Aug 30, 2013

പാര്‍ക്ക് സ്ട്രീറ്റെന്ന വേറിട്ട വഴി


വായിച്ചു ശീലിച്ച നോവല്‍ സങ്കല്‍പങ്ങള്‍ക്കൊരു തിരുത്ത്. ഭാഷയെയും ശൈലിയെയും സൃഷ്ടിച്ചെടുക്കുന്ന പരമ്പരാഗത രീതീശാസ്ത്രങ്ങളില്‍ നിന്നൊരു വേറിട്ട സഞ്ചാരശ്രമം. കഥാകൃത്തും മാധ്യമപ്രവര്‍ത്തകനും തിരക്കഥാ കൃത്തുമൊക്കെയായ ശ്രീ സോഹന്‍ലാലിന്റെ ‘പാര്‍ക്ക് സ്ട്രീറ്റെ’ന്ന നോവലില്‍ നിഴലിച്ചു കാണുന്ന പുതുമയുടെ ഭാവങ്ങളാണിവ. ആധുനിക നോവലുകളുടെ പ്രതിപാദ്യങ്ങള്‍ക്കുപയോഗിക്കുന്ന ഘടനയില്‍ നിന്നും ശൈലികളില്‍നിന്നും ഒരുപടി മുന്നിലാണ് സോഹന്‍ലാലിന്റെ പാര്‍ക്ക് സ്ട്രീറ്റ് വൈകാരികതകളുടെ നാനാര്‍ഥങ്ങളെ ഗര്‍ഭം ധരിച്ച് നില്‍ക്കുന്നത്-വെള്ളിത്തിരയില്‍ ന്യൂജനറേഷന്‍ സിനിമകള്‍ അരങ്ങുവാഴുന്ന ഇക്കാലത്ത്, നോവല്‍ പ്രസ്ഥാനത്തിലെ തിരുത്തല്‍വാദിയായി, ന്യൂജനറേഷന്റെ ഭാവഹാവാദികളോടെയാണ് പാര്‍ക്ക് സ്ട്രീറ്റ് വായനക്കാരുമായി സംവദിക്കാന്‍ ശ്രമിക്കുന്നത് എന്ന് പറയുന്നതാകും കൂടുതല്‍ യോജിക്കുന്നത്.
കഥാസന്ദര്‍ഭങ്ങളെ പരിചയപ്പെടുത്തുന്നിടങ്ങളിലും കഥാപാത്രങ്ങളെ  സന്ദര്‍ഭങ്ങളുമായി കൂട്ടിയിണക്കുന്നിടങ്ങളിലും നോവലിസ്റ്റ്, വ്യതിരിക്തതകള്‍ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ പുതുമകള്‍ തേടുകയാണ്. എല്ലായിടങ്ങളിലും ഒരു മാറിനടക്കലിനായി ശ്രീ സോഹന്‍ലാല്‍ ശ്രമിച്ചിട്ടുണ്ട്. നോവലിസ്റ്റിനും അനുവാചകര്‍ക്കുമിടയില്‍ അവതാരകനെന്ന മധ്യസ്ഥ പുണ്യാളനെ പ്രതിഷ്ഠിക്കുന്ന പാരമ്പര്യത്തിന്റെ പൂജാവിധികളെ തെല്ലുറക്കെ ചോദ്യം ചെയ്യുന്ന നോവലിസ്റ്റിന്റെ ധൈര്യത്തെ ശ്ലാഘിക്കേണ്ടിയിരിക്കുന്നു. മൂന്നാമന്റെ അവതാരികയെന്ന കാകദൃഷ്ടിയുടെ മേളക്കൊഴുപ്പില്ലാതെ കൃതികള്‍ പ്രകാശിപ്പിക്കുകയെന്നത് അപരാധമായി നോക്കിക്കാണുന്ന ഇക്കാലത്ത്, അതും സാഹിത്യശേഷിയുള്ളവര്‍ പോലും സ്വകൃതികളെ പച്ചക്ക് വായനക്കാരന് നല്‍കാന്‍ മടിച്ചുനില്‍ക്കയും അവതാരികകള്‍ക്കായി വിയര്‍പ്പൊഴുക്കുകയും ചെയ്യേണ്ടിവരുമ്പോള്‍ അവതാരകന്റെ ഓശാരമില്ലാതെ സ്വന്തം നോവലിനെ വായനക്കാര്‍ക്ക് നേരിട്ട് സമര്‍പ്പിക്കുന്നതിനുള്ള നോവലിസ്റ്റിന്റെ ശ്രമം കൗതുകം നിറഞ്ഞതാണ്.
തന്റെ ശ്രമങ്ങളിലും സമീപനങ്ങളിലും ഒരു പുതുമയും നവീനതയും പ്രകടിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴെങ്കിലും ആ ശൈലികളുടെ വിന ബാധിച്ചിരിക്കുന്നത് നോവലിന്റെ ആത്മാവിനെ ത്തന്നെയാണ്. ശൈലികളുടെ നവോത്ഥാനത്തിനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ഒരു നോവലിന്റെ ആസ്വാദ്യതയ്ക്ക് മാറ്റുകൂട്ടുന്ന താളബോധവും ലയഭംഗിയും സൃഷ്ടിച്ചെടുക്കാന്‍ നോവലിസ്റ്റ് ബോധപൂര്‍വം ശ്രമിക്കാഞ്ഞതാണോയെന്ന് ഒരു വായനക്കാരന് സംശയമുണ്ടാകാം. കഥാഗതി ഉദ്വേഗജനകമായ് അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുമ്പോഴും ചില സ്വാഭാവികക്കേടുകളുടെ മുഴപ്പുകളും തടിപ്പുകളും നോവലില്‍ അവിടവിടെയായി ചിതറപ്പെട്ടിരിക്കുന്നത് മറച്ചുവെക്കാനാകില്ല.
ജേര്‍ണലിസ്റ്റ് ട്രെയിനിയായ ഹേമയെന്ന പെണ്‍കുട്ടി ഒരു റിയാലിറ്റി ഷോയുടെ ഭാഗമായി ഏല്‍പിക്കപ്പെടുന്ന കോണ്ടസ്റ്റന്റ് അസൈന്‍മെന്റിന്റെ ഭാഗമായാണ് കൊല്‍ക്കത്തയെന്ന മഹാനഗരത്തിലെത്തുന്നത്.  വന്‍ സമ്പത്തും സമ്മാനങ്ങളും മാധ്യമമേഖലയില്‍ ആകര്‍ഷകമായ ഒരു തൊഴിലുമാണ് വിജയിയെ കാത്തിരിക്കുന്നത്.  പ്രൊഫഷനും മത്സരത്തിനും വേണ്ടി തുടങ്ങിയ ഒരു ജീവിതാന്വേഷണം പിരിച്ചുമാറ്റാന്‍ കഴിയാത്തൊരു ആത്മഭാഗമായി ഹേമയ്ക്ക് മാറുകയാണ്. മനുഷ്യര്‍ പുഴുക്കളായി ഇഴഞ്ഞുനീങ്ങുന്ന കല്‍ക്കത്തയെന്ന മഹാനഗരത്തില്‍ നിന്ന് തന്റെ അസൈന്‍മെന്റിന്റെ വിഷയമായി ഹേമ തെരഞ്ഞെടുക്കുന്നത് ഗംഗയെന്ന യുവതിയുടെ ജീവിതകഥയാണ്.
ജീവിക്കാനായി സ്വജീവിതത്തെതന്നെ പണയം നല്‍കേണ്ടിവന്ന ഒരു ലൈംഗിക തൊഴിലാളിയാണ് ഗംഗ. അവളുടെ മരണത്തില്‍പോലും ഒരു അള്‍ട്രാ മോഡേണ്‍ സാഹിത്യമനോധാരയുടെ സാന്നിധ്യമുണ്ടാക്കുവാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. കൊല്‍ക്കത്താ നഗരത്തിന്റെ തിരക്കുകളിലൂടെ, ഗംഗയെ കൊല്ലാനായി തക്കംപാര്‍ത്ത് നടക്കുന്ന അവളുടെ പഴയ ഭര്‍ത്താവ് കൊണ്ടുനടക്കുന്നത് കത്തിയും തോക്കുമൊന്നുമല്ല, ഉഗ്രവിഷമുള്ള ഒരു കരിനാഗത്തെയാണ്. കരിനാഗത്തെക്കൊണ്ട് ആഞ്ഞുകൊത്തിച്ച് അര്‍ധപ്രാണയായ ഗംഗയെ കൊല്‍ക്കത്തയുടെ തെരുവീഥികളിലൂടെ, അവളുടെ ഭര്‍ത്താവ് വലിച്ചിഴച്ചുകൊണ്ടുപോകുന്ന ‘ഭീകര ദൃശ്യത്തെ’ മുംബൈയിലെയും ഡല്‍ഹിയിലെയും തെരുവുകളില്‍ ഇടയ്ക്കിടെ നടക്കുന്ന ബോംബ് സ്‌ഫോടനങ്ങള്‍ കാണുന്ന വൈകാരിക വിക്ഷുബ്ധതകളോടെ ആളുകള്‍ കണ്ടുമാത്രം നിന്നുവെന്ന നോവലിസ്റ്റിന്റെ കാഴ്ചപ്പാട് വായനക്കാരുടെ സാമാന്യ യുക്തിക്കുമേലുള്ള ഒരു അമര്‍ത്തിത്തലോടലാണ്.
ഹേമയും പിതാവും തമ്മിലുള്ള ന്യൂജനറേഷന്‍ സൗഹൃദബന്ധത്തിന്റെയും റിലേഷണല്‍ സോഷ്യലിസത്തിന്റെയും വിപ്ലവ ശീതളിമയെ അനുവാചകര്‍ക്ക് ബോധ്യമാക്കിക്കൊടുക്കാനായി നോവലിസ്റ്റ് അസ്ഥാനത്ത് നടത്തുന്ന ചില പരാമര്‍ശങ്ങള്‍ നോവലിന്റെ വീക്ഷണലക്ഷ്യങ്ങള്‍ക്ക് പരിക്കുകള്‍ പറ്റിക്കുന്നുണ്ട്. നാലു വിരലുകള്‍ ഉയര്‍ത്തിക്കാണിച്ച് തന്റെ ഇടപാടുകാരുമായി സംസാരിക്കുന്ന അഭിസാരികയുടെ രംഗചിത്രത്തിന് ശബ്ദഭാവം നല്‍കുന്ന ഹേമയുടെ പിതാവ്, അവള്‍ രതിക്രീഡകള്‍ക്കായി നിശ്ചയിക്കുന്ന വില നാനൂറ് രൂപയാണെന്ന് മകള്‍ക്ക് ബോധ്യപ്പെടുത്തുന്നു. പിതൃപുത്രീ ബന്ധത്തിന്റെ സ്വാതന്ത്ര്യവും  ഉയര്‍ന്ന ചിന്തയും പ്രകടിപ്പിക്കാനാണോ നോവലിസ്റ്റ് ഒരു പിതാവിനെക്കൊണ്ട് ഇത്തരത്തില്‍ ശ്ലീലമില്ലാതെ സംസാരിപ്പിക്കുന്നത്? ഇത് ഇവിടെ അവസാനിക്കുന്നില്ല. പിതാവിന്റെ നിഗമനത്തില്‍ സംശയിച്ച് ‘സാമൂഹ്യബോധമുള്ള’ ജേര്‍ണലിസ്റ്റായ മകള്‍ അത്ഭുതത്തോടെ ‘അത്രേയുള്ളൂ?’
പിതാവ്: സോറി, മോളേ കൊല്‍ക്കത്തയിലെ സെക്‌സ് വര്‍ക്കേഴ്‌സിന്റെ താരിഫ് എന്റെ കയ്യിലില്ല(പേജ് 13) എന്ന ജാള്യതയുടെ ലാഞ്ചനയേതുമില്ലാതെ മകളോട് തിരുത്തിപ്പറയുന്ന രംഗങ്ങളില്‍ നോവലിന്റെ മൂല്യങ്ങള്‍ ഇടിഞ്ഞ് വീഴുകയാണ്. മൂല്യങ്ങളെന്നും സദാചാരങ്ങളെന്നും പരാതി പറയുന്നവരെ മൂലക്കിരുത്തുന്ന, ഉത്തരവാദിത്തങ്ങളെയും കടമകളെയും കാപട്യങ്ങളാക്കുന്ന നിഷേധപക്ഷത്തെയാണോ നോവലിസ്റ്റ് പ്രതിനിധീകരിക്കാന്‍ ശ്രമിക്കുന്നതെന്ന് വായനക്കാര്‍ സംശയിക്കാന്‍ ഇടയുണ്ട്. ഒരച്ഛനും മകളും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തെ അനാവൃതമാക്കാനായിരിക്കണം ഒരുപക്ഷേ നോവലിസ്റ്റ് ശ്രമിച്ചത്.
ഇടപാടുകാരനുമായി പ്രണയബദ്ധയാകുന്ന റോസ് എന്ന അഭിസാരിക കാമുകന്റെ നിര്‍ദേശപ്രകാരം ‘വീണ്ടുമൊരു കന്യകയാകാനുള്ള ശ്രമങ്ങള്‍’ നിഷ്‌കളങ്കതയോടെ ആരംഭിക്കുന്നുണ്ട്. നഷ്ടമായ കന്യകാത്വം വീണ്ടും നേടിയെടുക്കാനാകുമെന്നത് അവള്‍ക്ക് പുതിയൊരറിവായിരുന്നു. നിഷ്‌കളങ്കമായ തിരിഞ്ഞുനടക്കലുകള്‍ക്ക് വിശുദ്ധിയുടെ മേഘങ്ങള്‍ തണല്‍ വിരിച്ചുകൊടുക്കുമെന്ന് അവളെ ബോധ്യപ്പെടുത്തിയ കാമുകന്‍ മറ്റൊരു വിവാഹം കഴിച്ചതറിഞ്ഞ് ആത്മാഹുതി ചെയ്യുന്ന റോസ് വീണ്ടുമൊരു കന്യകയായിട്ടുണ്ടാവണം. ചെറിയ വാചകങ്ങളില്‍ വലിയ പാഠങ്ങള്‍ പകര്‍ന്നു നല്‍കാന്‍ ശ്രമിക്കുന്ന നോവലിസ്റ്റ് എവിടെയൊക്കെയോ ചില കൂട്ടിയിണക്കലുകള്‍ നോവലില്‍ അനാവശ്യമായി സൃഷ്ടിച്ചത് ഒഴിവാക്കിയാല്‍ സാമൂഹികമായ നേര്‍ക്കാഴ്ചകളുടെ ചിത്രവൈജാത്യങ്ങളെ പുത്തന്‍ ട്രെന്‍ഡുകളുടെ മൂശയില്‍ വാര്‍ത്തെടുക്കാന്‍ നടത്തിയ യത്‌നമാണ് പാര്‍ക്ക് സ്ട്രീറ്റ് എന്ന നോവലിലുള്ളത് എന്ന് കാണാന്‍ സാധിക്കും. വായനാസുഖത്തിന്റെ ഉദ്വേഗജനകങ്ങളായ സന്ദര്‍ഭങ്ങളെ മനോഹരമാക്കാന്‍ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്.
ആംഗലേയ പദങ്ങളെ മൂലഭാഷയുടെ ലിപിയില്‍ത്തന്നെയാണ് നോവലില്‍ അച്ചടിച്ചിരിക്കുന്നത്. സാന്ദര്‍ഭികമായ വിവിധത്വം നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുള്ള നോവലിനെയും നോവലിസ്റ്റിനെയും വിമര്‍ശനത്തിന്റെ മാപിനിയിലൂടെ നോക്കിക്കാണുന്നവര്‍ക്ക് ഏറെ പറയാനുണ്ടായേക്കും. എന്നിരുന്നാലും പാര്‍ക്ക് സ്ട്രീറ്റിന്റെ ധമനികളിലൂടെ ഒഴുകുന്നത് നന്മയുടെ ശുദ്ധരക്തം തന്നെയാണ്.

Jun 17, 2013

പെറി മേസണ്‍ അഥവാ നിയമക്കുരുക്കിന്റെ ജാലവിദ്യക്കാരന്‍



ഒരു ചലച്ചിത്രം വായിച്ചാസ്വദിക്കുക! അതിലെ വൈകാരികവും വിക്ഷുബ്ധവുമായ രംഗങ്ങള്‍ അക്ഷരങ്ങളുടെ അത്ഭുതകരമായ വിന്യാസത്താല്‍ ചിത്രീകരിക്കുക!ഒട്ടും എളുപ്പമല്ലാത്ത ഈയൊരു ശ്രമമാണ് ‘പെറിമേസണ്‍’ പരമ്പരകളിലൂടെ ഏള്‍  സ്റ്റാന്‍ലി ഗാര്‍ഡനറെന്ന അമേരിക്കന്‍ എഴുത്തുകാരന്‍ സാധ്യമാക്കിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ വായനക്കാര്‍ ആരാധകരായുള്ള  ചുരുക്കം ചില പ്രതിഭാധനരായ എഴുത്തുകാരില്‍ ഒരാളാണ് ഗാര്‍ഡനര്‍. 120 ല്‍പരം നോവലുകള്‍ രചിച്ച് ചരിത്രം സൃഷ്ടിച്ച ഗാര്‍ഡനര്‍ ലോകത്ത് ഏറ്റവുമധികം കൃതികള്‍ രചിച്ച സാഹിത്യകാരന്മാരുടെ ശ്രേണിയിലാണ് എണ്ണപ്പെടുന്നത്.
പെറിമേസണ്‍ എന്ന അഭിഭാഷകന് കൈകാര്യം ചെയ്യേണ്ടിവന്ന വിവിധ കേസുകളാണ് ഓരോ നോവലുകളുടെയും ഇതിവൃത്തമായി ഗാര്‍ഡനര്‍ അവതരിപ്പിക്കുന്നത്. പെറിമേസണ്‍ പരമ്പരയിലെ ആദ്യത്തേതും കൂടുതല്‍ വായിക്കപ്പെടുന്നതുമായ കൃതിയാണ് ”the case study of the velvet claws’ പട്ടില്‍ പൊതിഞ്ഞ നഖങ്ങളെന്ന പേരില്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍  വിവര്‍ത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത വിവര്‍ത്തകനായ എം എസ് നായരാണ്.
നിസ്സഹായത മുറ്റി നില്ക്കുന്ന മിഴികളോടെ, തന്നെ മാത്രം ആശ്രയിച്ചെത്തുന്ന കക്ഷികളെ, അവര്‍ ചെന്നു ചാടിയ വലിയ കുഴപ്പങ്ങളില്‍ നിന്ന് അത്ഭുതകരമെന്ന് തോന്നിയിരുന്ന രീതികളില്‍ നിയമത്തിന്റെ വലയെറിഞ്ഞ്, തന്മയത്വത്തോടെ രക്ഷിച്ചെടുക്കുന്ന പെറിമേസണ്‍ സ്വയം വീണുപോയ ഒരു വലക്കുരുക്കിന്റെ കഥ കൂടിയാണിത്.
സരസമായും ഉദ്വേഗജനകമായുമാണ് ഗാര്‍ഡനര്‍ കഥയെഴുത്തിന്റെ ഈണങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഒരേസമയം നിരവധി ധര്‍മങ്ങളാണ് ഗാര്‍ഡനറുടെ നോവലുകളധികവും നിര്‍വഹിക്കുന്നത്. മാനേജ്‌മെന്റും തത്വശാസ്ത്രവും  ഭാവനയുടെ നിമ്‌നോന്നതികളും സ്വാഭാവികതയുടെയും പ്രായോഗികതയുടെയും അങ്ങേ അറ്റങ്ങള്‍ കാല്‍പനികതയുടെ ചക്രവാളവുമായി കൂട്ടിമുട്ടുന്ന വിസ്മയക്കാഴ്ചകളും നയതന്ത്രത്തിന്റെ പുതിയ പാഠഭേദങ്ങളുമൊക്കെയായി വായനക്കാരെ ആസ്വാദ്യതയുടെ പുതിയ ഓളങ്ങളിലൂടെ തുഴഞ്ഞുകൊണ്ട് പോവുകയാണ് ഈ നോവല്‍. നോവലിന്റെ അന്തസിനും ഘടനയ്ക്കും ആവിഷ്‌കാര സവിശേഷതകള്‍ക്കും പരിക്കു പറ്റാത്ത വിധം വിവര്‍ത്തന കലയുടെ ഔന്നത്യവും തന്മയത്വവും നിലനിര്‍ത്തിയ കൃതിയാണിത് എന്നതും  പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.
ഒരേ സമയം ഒരു ഡിറ്റക്ടീവ് നോവലുപോലെയോ ഉപമകളും അലങ്കാരങ്ങളും കൊണ്ട് അമൂല്യമായ ഒരു സാഹിത്യകൃതിയായോ ഒരു പ്രശ്‌നപരിഹാര പഠനമായോ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ കൊതിക്കുന്ന ഒരു ആസ്വാദ്യനോവലായോ ഒക്കെയാണ് പട്ടില്‍ പൊതിഞ്ഞ നഖങ്ങളും ഇതര പെറിമേസണ്‍ പരമ്പരകളും അനുവാചകരില്‍ അത്ഭുതം സൃഷ്ടിക്കുക. സരളവും ഒതുക്കമുള്ളതും എന്നാല്‍ അതിശക്തമായ, ഒഴുക്കുള്ളതുമായ, മൂലഭാഷയെ വിവര്‍ത്തനത്തില്‍ എവ്വിധം വിന്യസിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ഭാഷാശാസ്ത്രത്തിലെ നൈപുണ്യത്തെക്കാള്‍ ഒരു നോവലിന് അവശ്യം വേണ്ടത് ലാളിത്യവും ഒഴുക്കുമാണെന്ന നോവലിസ്റ്റിന്റെ വാദം വായനക്കാരന്സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
തന്റെ പ്രകടനങ്ങളുടെ അത്ഭുതരഹസ്യങ്ങള്‍ കുടഞ്ഞിട്ട് കാണികളില്‍ ആശ്ചര്യത്തിന്റെ ഉള്‍പുളകങ്ങള്‍ തീര്‍ക്കുന്ന മായാജാലക്കാരന്റെ കൗശലസൂത്രങ്ങള്‍ പോലെയാണ് പെറിമേസണെന്ന അഭിഭാഷകന്‍, തന്റെ കുഴഞ്ഞുമറിഞ്ഞ കേസുകളുടെ പര്യവസാനത്തെ രാകിമിനുക്കുന്നത് – ഒരു നോവല്‍ നിര്‍വഹിക്കുന്ന ദൗത്യത്തെക്കാള്‍, ഒരു സോഷ്യല്‍കേസ് സ്റ്റഡിയുടെ നിരീക്ഷണ ഭാവങ്ങള്‍ കൊണ്ട് കൂടി പെറിമേസണ്‍ പരമ്പരകള്‍ വേറിട്ട് നില്ക്കുകയാണ്.
ചിന്തകളും ആശയങ്ങളും ഭ്രാന്തമായി പരക്കം പായുന്നതോ, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ആഞ്ഞുപതിക്കുന്ന വൈകാരിക മര്‍ദങ്ങള്‍ അകമ്പടി സേവിക്കുന്നതോ അല്ലാത്ത വരികള്‍ക്ക് ചാര്‍ത്തപ്പെടുന്ന സൗന്ദര്യവും താളവും ലയവുമൊക്കെയാണ് ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറെന്ന എഴുത്തുകാരനെ ഭാഷയുടെയും സംസ്‌കാരങ്ങളുടെയും സീമകള്‍ക്കപ്പുറത്തേക്ക് പ്രസരിപ്പിക്കുന്നത്.
പ്രശ്‌നങ്ങളുടെ അഴിയാക്കുരുക്കുകള്‍ കൊണ്ട് ജീവിതം ദുസ്സഹമായിത്തീരുന്നവരുടെ രക്ഷകനാണ് പെറിമേസണ്‍. കുരുക്കിന്റെ ഒരറ്റം സ്വതന്ത്രവും സത്യസന്ധവുമായിത്തന്നെ ഏല്പിക്കണമെന്നതും തന്റെ ഫീസ്, സൗജന്യങ്ങളില്ലാതെ തന്നു തീര്‍ക്കണമെന്നതുമാണ് പെറിമേസന്റെ ആവശ്യങ്ങള്‍. കുരുക്കിന്റെ ഒരറ്റം മാത്രം കയ്യില്‍ സൂക്ഷിച്ച്, കോടതിമുറികളില്‍ വെച്ച് കൂട്ടലും കിഴിക്കലും നടത്തി, ഒറ്റവലികൊണ്ട് ആ കുരുക്കുകളുടെ നിരവധി കണ്ണികളെ അനായാസം, ഒരു ചെറുപുഞ്ചിരിയോടെ അഴിച്ചെടുക്കുന്ന മേസണ്‍ സ്വയം ചെന്ന് വീണ ഒരു അഴിയാക്കുരുക്കിന്റെ കഥയാണ് ‘പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍’ പറയുന്നത്.
അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന വി ഐ പിയോടൊപ്പം രഹസ്യ സല്‍ക്കാരത്തിന് പോയ വിവാഹിതയായ ‘ഇവ’യെന്ന സ്ത്രീയാണ് ഇത്തവണ മേസന്റെ കക്ഷി. വിരുന്നിനിടെ സംഭവിച്ച ‘ചില പ്രത്യേക സംഭവങ്ങള്‍’ പുറത്തറിയാതിരിക്കാനായാണ് ‘ഇവ’ മേസണെ സമീപിക്കുന്നത്. എന്നാല്‍ ഒരു വന്‍ മാധ്യമ മാഫിയയെയാണ് മേസണ് എതിരിടേണ്ടി വന്നത്. ലോകത്തെമ്പാടുമുള്ള അനേകം അഭിഭാഷകര്‍ തങ്ങളുടെ പ്രകടനങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാനും വാദമുനകളെ രാകിക്കൂര്‍പ്പിച്ച് എങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് പഠിക്കാനുമൊക്കെയായി ഇന്നും ഈ നോവല്‍ പരമ്പരയെ ഒരു റഫറന്‍സ് ഗ്രന്ഥം പോലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത നല്കുന്ന ആശ്ചര്യം തന്നെയാണ് പെറിമേസണും ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറിനും ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും.
പുസ്തകം
പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍
സാഹിത്യം/ഫിക്ഷന്‍
മൂലകൃതി
“the case study of the velvet claws’
ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡ്‌നര്‍
വിവര്‍ത്തനം
എം എസ് നായര്‍
പേജ്: 246  വില: 150രൂപ
പ്രസാധനം
ലിറ്റ്മസ്, ഡി സി ബുക്‌സ്. കോട്ടയം



Jun 15, 2013

ബില്ലീനിലെ ബാല്യക്കാരന്‍



റുവയസ്സുകാരന്റെ, കൗതുകച്ചിറകുകള്‍ വിടര്‍ത്തിപ്പിടിച്ച ഓര്‍മകളുടെ നേര്‍ത്ത ഛായച്ചിത്രങ്ങളിന്മേല്‍ ഗൃഹാതുരത്വത്തിന്റെ നിറക്കൂട്ട് ചാലിച്ചെടുക്കാനുള്ള അതിതീവ്രമായ യത്‌നമാണ് 'ഓര്‍മകളുടെ പഗോഡ' എന്ന യു എ ഖാദറിന്റെ പുസ്തകം. അറുപത്തിയെട്ടു കൊല്ലംകൊണ്ട് അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും തീര്‍ത്ത ഗൗരവമുള്ള ജീവിതത്തിന്റെ ഇലപ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി തന്റെ തന്നെ ബാല്യത്തിലേക്ക് ഒരു പരകായ പ്രവശംപോലെ ഊര്‍ന്നിറങ്ങുന്ന ഈ കൃതി നഷ്ടബാല്യ മനോഹരമായ ഒരു വാങ്മയ ചിത്രമാണ് വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത്. പ്രവാസത്തിന്റെ തീക്ഷ്ണമായ കനല്‍പഥങ്ങള്‍ ചവിട്ടിക്കടന്ന് ജീവിതത്തിന്റെ നട്ടെല്ലു നിവര്‍ത്തിപ്പിടിക്കാനായി, കഠിനാധ്വാനം നടത്തിയവരുടെ കൂട്ടത്തിലായിരുന്നു ഖാദറെന്ന ബാല്യക്കാരന്റെ മലബാറുകാരനായ ബാപ്പയും. റങ്കൂണിന്റെ ചുവന്ന മണ്ണില്‍ തന്റെ വിയര്‍പ്പു തുളളികള്‍ ഇറ്റിച്ച ആ പിതാവിന് മാമൈദിയെന്ന ബര്‍മക്കാരിപ്പെണ്ണില്‍ പിറന്നവനായിരുന്നു താനെന്നതു മാത്രമാണ് 'മാതൃരാജ്യ' ത്തെക്കുറിച്ചുള്ള യു എ ഖാദറിന്റെ അറിവിന്റെ അങ്ങേ അറ്റം. 

കൊടുമ്പിരിക്കൊണ്ട യുദ്ധത്തിന്റെ കെടുതികള്‍ക്കിടയിലൂടെ നിഴലുകളുടെ മറപിടിച്ച് പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് കിതച്ചുകൊണ്ടോടുമ്പോള്‍ തന്റെ പൗരത്വത്തിന്റെ പറിച്ചുനടലായിരിക്കുമതെന്ന് ചിന്തിക്കാനുള്ള പ്രായമോ പക്വതയോ ആ അഞ്ചുവയസ്സുകാരനുണ്ടായിരുന്നില്
ല. മുഖച്ഛായപോലും മനസ്സില്‍ പതിഞ്ഞിട്ടില്ലാത്ത മാതൃത്വത്തിന്റെ രൂപവും ഭാവവും അന്വേഷിച്ച് നീണ്ട അറുപത് വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് ഓടിയ അനാഥത്വത്തിന്റെ പാതകളിലൂടെ തന്റെ ഭാര്യയെയും മകനെയും മകളെയും കൂടെ കൂട്ടി സനാഥനായുള്ള ഒരു മടങ്ങി വരവിന്റെ മഴവില്‍ മനോഹാരിതയുള്ള കഥയാണ് 'ഓര്‍മകളുടെ പഗോഡ' യെന്ന കൃതി. ആത്മകഥയുടെയും യാത്രാവിവരണത്തിന്റെയും പട്ടുനൂലുകള്‍ കൊണ്ട് നെയ്‌തെടുത്ത അഴകുള്ള ഒരു കൃതിയെന്നാവും ഓര്‍മകളുടെ പഗോഡ വിശേഷിപ്പിക്കപ്പെടുന്നത്. അറുപത്തിയെട്ടുകാരനില്‍നിന്ന് ആറുവയസ്സുകാരനിലേക്കുള്ള ദൂരത്തെ എത്ര ഭംഗിയിലും കൗതുകത്തിലുമാണ് യു എ ഖാദര്‍ അളന്നെടുത്തിരിക്കുന്നതെന്ന് നാം അത്ഭുതം കൂറിപ്പോകും. ആ യാത്രക്ക് അത്രക്ക് വേഗതയുണ്ടായിരുന്നു. ആറു വയസ്സുകാരന്റെ കൗതുകത്തേക്കാള്‍ അറുപത് കൊല്ലം ഹൃദയത്തില്‍ സൂക്ഷിച്ച മാതൃസ്‌നേഹത്തിന്റെ നിറഭേദങ്ങളാണ് ഓരോ ചലനങ്ങളിലും ഖാദറില്‍ വായനക്കാര്‍ക്ക് കാണാനാകുക. അര നൂറ്റാണ്ടിലേറെക്കാലം കൊണ്ട് അതിദ്രുതം മാറിപ്പോയ ബര്‍മയിലെ ഒരു ഗ്രാമത്തെ കണ്ടെത്തുകയെന്നത് തികച്ചും ക്ലേശകരം തന്നെയായിരുന്നു. ബില്ലീന്‍ എന്നതാണ് തന്റെ ജന്മനാടെന്നതും അതിന്റെ അരികിലൂടെ ഒരു പുഴയൊഴുകുന്നുണ്ടായിരുന്നുവെന്നതുമായിരുന്നു ഖാദറിന് ജന്മനാടിനെക്കുറിച്ചുള്ള ആകെയുള്ള അറിവുകള്‍. ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു സന്ദര്‍ശക വിസയില്‍ ജന്മദേശത്തെത്തപ്പെട്ടവന്റെ വേദനയുടെ വിങ്ങലുകള്‍ വരികളില്‍ തെളിഞ്ഞ് കാണാം. പിതാവും പിതൃവ്യനും വ്യാപാരം നടത്തിയിരുന്ന റങ്കൂണില്‍ (ഇന്നത്തെ യാംഗോന്‍) നിന്ന് തന്റെ ചിതല്‍ തിന്ന ഓര്‍മകളുടെ ശേഖരത്തില്‍ നിന്ന് നിറംമങ്ങി അവ്യക്തമായ ചിത്രങ്ങളിലൂടെ ഖാദര്‍, അവരുടെ കച്ചവട സ്ഥാപനത്തെ കാണുന്നു. കരേന്‍ വംശീയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് മദിരാശിയില്‍ വെറുംകയ്യോടെ കപ്പലിറങ്ങിയ പിതാവിന്റെ മൂന്നുവയസുകാരനായ, ബര്‍മന്‍ മുഖച്ഛായയുള്ള മകനെ മലബാറുകാരനായ ഭര്‍ത്താവിനെ ഏല്പിച്ചു മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് അകന്നുപോയ മാമൈദിയെന്ന മാതാവിനെ, മലബാറിന്റെ സംസ്‌കാരികത്തനിമയില്‍ തന്നെ ഖാദറിനെ വളര്‍ത്തണമെന്ന് ശാഠ്യം പിടിച്ച പിതൃസഹോദനെ, അങ്ങനെ പലരെയും കാണുന്നു. ബര്‍മന്‍ ഗ്രാമങ്ങളില്‍ വിളയുന്ന ഡന്‍ത്വീ പഴത്തെ സ്‌നേഹിക്കാതെ ഓര്‍മകളുടെ പഗോഡ വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. അത്രമാത്രം സ്വജീവിതത്തിന്റെ ബാല്യസ്മരണകളോട് ചേര്‍ത്തുപിടിക്കപ്പെടുകയാണ് ഈ പഴങ്ങളും അവയുടെ ചുളകളും.

ഓര്‍മകളുടെ പഗോഡ ഒരു യാത്രാവിവരണമോ, ഒരു ആത്മകഥയോ അല്ല. ഒരു സന്ദര്‍ശകന്റെ കാഴ്ചക്കണ്ണുകളില്‍ പതിയുന്ന കേവലകൗതുകങ്ങളാണ് സഞ്ചാരകൃതികളെ വശ്യമാക്കുന്നത്. എന്നാല്‍ തന്റെ മാതൃത്വമെന്ന വൈകാരികബന്ധത്തിന്റെ കാഴ്ചകളും കണ്ണികളും തേടിയാണ് ഖാദര്‍ യാത്രയാകുന്നത്. അതുകൊണ്ട് തന്നെയാകണം ഓര്‍മകളുടെ പഗോഡകളിലെ വരികള്‍ക്കും വാക്കുകള്‍ക്കും ഹൃദയത്തിന്റെ ഗന്ധമുണ്ടായത്.

മാതാവിന്റെ ബന്ധുതയുടെ കണ്ണികളിലൊന്നെങ്കിലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഖാദര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകണം. മാതൃഭാഷ പോലും അറിയാത്ത ഖാദറിനു മുന്നില്‍ അതൊക്കെ ദുഷ്‌കരമായിരുന്നു. തന്നെ ബില്ലീനില്‍നിന്ന് അടര്‍ത്തിമാറ്റിയ യുദ്ധസ്മരണകളില്‍ വാചാലനാകുന്ന ഒരു വൃദ്ധനെ മാത്രമാണ് തന്റെ ഓര്‍മച്ചെപ്പിന്റെ ഓരത്ത് വെയ്ക്കാനെങ്കിലും ഖാദറിന് കാണാന്‍ കഴിഞ്ഞത്. പിതാവിന്റെയൊപ്പം നിന്നെടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ മാത്രമായിരുന്നു ഇന്നലെ വരെ ഖാദറിന് മാതൃസ്മരണയും മാതൃരാജ്യവും. ആ ബ്ലാക്ക് ആന്റ് വൈറ്റിന്റെ നിറമടര്‍ന്ന പ്രതലത്തില്‍നിന്ന്, ബുദ്ധന്റെ പഗോഡകളാലും നീണ്ട നദിക്കരകളാലും അവ്യക്തതയുടെ നീരാവിയടരുകള്‍ മാറ്റിത്തെളിയുന്ന പച്ചപ്പിന്റെ നീര്‍ത്തടങ്ങളാലും സമ്പുഷ്ടമായ ബില്ലീനിന്റെ കമനീയ ചാരുതകൡലേക്കുള്ള ഒരു ജീവസ്സുറ്റ യാത്രയാണ് ഈ പുസ്തകം. മനസില്‍ മാത്രം സൂക്ഷിച്ച് വെച്ചിരുന്ന, സ്വന്തം സ്വത്വം തേടിയുള്ള ഒരു അന്വേഷണത്തെ ഈ യാത്രയിലൂടെ യാഥാര്‍ഥ്യമാക്കിയത് പെറ്റമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമാണ്. മനസ്സിനെ നീറ്റിയിരുന്ന ഒരു സ്മരണയുടെ കണ്ണികളെ തേടിയുള്ള യാത്രയില്‍ ആ കണ്ണികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, അനുഭവിക്കാനായത് പറഞ്ഞറിയിക്കാനാകാത്ത ആത്മനിര്‍വൃതിയും തീവ്രമായ ആഗ്രഹലബ്ധിയുമാണ്. മലബാറിലെ ഏതൊക്കെയോ  ഇടങ്ങളില്‍നിന്ന് തുടങ്ങിയ ജീവിതത്തിന്റെ തുഴച്ചിലുകളുടെ കിതപ്പിനൊടുവില്‍ ബര്‍മയെന്ന പ്രവാസത്തില്‍ അമര്‍ന്ന് അവിടെത്തന്നെ പെണ്ണും പിടക്കോഴിയുമായി ജീവിച്ചുതീര്‍ത്ത 'കാക്കാ'മാരുടെ ബര്‍മന്‍ അനന്തരവര്‍ക്ക് അന്യമായിപ്പോകുകയാണല്ലോ ഓര്‍മകളുടെ ഈ പഗോഡയെന്നതു മാത്രമായിരിക്കും കൃതിയുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടാനുണ്ടാവുക.

പുസ്തകം
ഓര്‍മ്മകളുടെ പഗോഡ
(ഓര്‍മ്മകള്‍))
യു എ ഖാദര്‍
പേജ് 88 വില 65