Jul 14, 2013

നന്തനാരുടെ കഥാവഴികള്‍ ; കാല്‍പനികതയില്‍ കടഞ്ഞെടുത്ത ആത്മാന്വേഷണങ്ങള്‍


പല്ലിവിഷം ഉള്ളില്‍ചെന്നാല്‍ ആള് മരിക്കുമോ?
പിന്നെ മരിക്കില്ലേ?
ലോകത്തെ ഏറ്റവും കൊടിയ വിഷങ്ങളിലൊന്നല്ലേ പല്ലിവിഷം. ശരീരം നീലിച്ച്, കൈകാലുകള്‍ കുഴഞ്ഞ്, ഹൃദയം തകര്‍ന്ന് മരിക്കുക തന്നെ ചെയ്യും.
വിശപ്പ് ആത്മാഭിമാനത്തിന്റെ നിയന്ത്രണ രേഖ ലംഘിച്ചപ്പോള്‍, ഒളിച്ചുകുടിച്ച കഞ്ഞിവെള്ളത്തില്‍ പല്ലി ചത്തു കിടന്നിരുന്നുവെന്നറിഞ്ഞത് മുതല്‍ മരണഭയത്താല്‍ പരക്കം പായുന്ന ഒരു പ്രൈമറിക്കാരന്റെ ദാരിദ്ര്യത്തിന്റെയും ദൈന്യതയുടെയും ജീവിത മോഹത്തിന്റെയും കഥയാണ് നന്തനാരുടെ ‘വിലക്കപ്പെട്ട കഞ്ഞി’. കഴിഞ്ഞ അരനൂറ്റാണ്ട് മുമ്പത്തെ നായര്‍ കുടുംബങ്ങളുടെ നേര്‍ചിത്രങ്ങളാണ് മിക്കവാറുമുള്ള നന്തനാരുടെ കഥകളുടെ നാഡിമിടിപ്പുകളിലൂടെ തെളിഞ്ഞു കാണുന്നത്.
എന്നോ അവന്റെയുള്ളില്‍ ഊറപ്പെട്ട ഒരറിവായിരുന്നു ‘പല്ലിവിഷത്തിന്റെ ഭീകരത’. തല്‍ക്ഷണം മരിച്ചുവീഴാന്‍ മാത്രം തീവ്രതയുള്ള കൊഴുത്ത വിഷം നാവിനടിയിലെവിടെയോ ഒളിപ്പിച്ച് ചൊറിപിടിച്ച ദേഹവുമായി ഇഴഞ്ഞുവരുന്ന പല്ലികളെ അവന് ഭയമായിരുന്നു. അലക്കുകാരനായ പങ്കുണ്ണി വെളുത്തേടനാണ്. പങ്കുണ്ണിയും കുടുംബവും സുഭിക്ഷതയിലാണ് കഴിയുന്നത്.
വെളുത്തേടന്റെ ഭക്ഷണം നായരുടെ ദുരഭിമാനത്തിന്റെ ആണിക്കല്ലിനെ അടുപ്പുകല്ലാക്കിയുണ്ടാക്കിയതാണ്. പട്ടിണി കിടന്ന് മരിക്കേണ്ടി വന്നാലും തന്നെപ്പോലെ ഒരു ‘തറവാടി’ താഴ്ന്ന ജാതിക്കാരന്റെ ഭക്ഷണം കഴിക്കാന്‍ പാടില്ലായെന്ന ‘ദുരഭിമാനത്തിന്റെ വേദപാഠങ്ങള്‍’ അവന്‍ ഉരുവിട്ടു പഠിച്ചിരുന്നു. കഴിഞ്ഞ മൂന്നുദിവസവും അര്‍ശസുണ്ടാക്കുന്ന കൊടപ്പഴം മാത്രമേ കഴിച്ചിട്ടുണ്ടായിരുന്നുള്ളുവെങ്കിലും പങ്കുണ്ണിയുടെ ഭക്ഷണത്തിന്റെ രുചിയും മണവും അവന്റെ അഭിമാനബോധത്തെ ഒട്ടും തീണ്ടിയില്ല. പക്ഷേ വെളുത്തേടന്റെയും തിയ്യന്റെയും കുലത്തോട് ഒരു മതിപ്പ് പുതുതായി അവന് തോന്നിത്തുടങ്ങിയിരുന്നു. ഒരു വെളുത്തേടനായോ തിയ്യനായോ ജനിച്ചാല്‍ മതിയായിരുന്നുവെന്ന് അവനു തന്നെ തോന്നിയത് അവന്റെ കുറ്റമാണോ? അവര്‍ക്ക് ഏതു വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാം. ഭാഗ്യവാന്മാര്‍.
നിറകണ്ണുകളുമായി തിരിഞ്ഞു നടക്കുന്നതിനിടയിലാണ് കിണറു വക്കത്തിരിക്കുന്ന പാത്രത്തിലെ തുണി മുക്കാനുള്ള കഞ്ഞിവെള്ളം അവന്‍ കാണുന്നത്. വെളുത്തേടന്റെ മുമ്പില്‍ പാറപോലെ ഉറച്ചുനിന്ന നായര്‍ബോധം കൊഴുത്ത കഞ്ഞിവെള്ളത്തിനു മുന്നില്‍ പരാജയപ്പെട്ടു. ആരും കാണാതെ കോരിക്കുടിച്ച കഞ്ഞിവെള്ളത്തില്‍ പല്ലി ചത്തു കിടന്നിരുന്നത് അവന്‍ പിന്നീടാണ് കാണുന്നത്.
പെട്ടെന്ന് അവന്റെ വര്‍ഗബോധം വീണ്ടും സടകുടഞ്ഞു. വെളുത്തേടനായ പങ്കുണ്ണിയുടെ വീട്ടില്‍ കിടന്ന് ചക്രശ്വാസം വെട്ടി പിടഞ്ഞുമരിച്ചാലുണ്ടാകുന്ന മാനഹാനിയോര്‍ത്തു അവന്‍ വീട്ടിലേക്കു പാഞ്ഞു. പോകുന്ന വഴിയിലെവിടെയും വീണ് മരിക്കാതിരിക്കാന്‍ പ്രാര്‍ഥിച്ചുകൊണ്ടാണ് അവന്‍ ഓടുന്നത്. അമ്പതും അറുപതും പറ നെല്ലിന്റെ കഞ്ഞിവെച്ച് പകര്‍ച്ച കഴിച്ച ആഢ്യരായ അമ്മാവന്മാരുടെ തലമുറയിലെ ഇങ്ങേത്തലക്കലെ ഒരു മരുമകന്‍ ദാരിദ്ര്യംകൊണ്ട് വെളുത്തേടന്റെ വീട്ടിലെ കഞ്ഞി കുടിച്ച് മരിക്കേണ്ടി വന്നുവെന്ന വാര്‍ത്ത ആരും അറിയാതിരിക്കാനും തറവാടിന്റെ അഭിമാനം മച്ചോളം ഉയര്‍ത്തിപ്പിടിക്കാനുമായി അവന്‍ ആരോടും ആ ‘കഞ്ഞിക്കഥ’ പറഞ്ഞില്ല. അമ്മയെ കെട്ടിപ്പിടിച്ച് മരിക്കാനായി, രാത്രിയില്‍ അമ്മയോടൊപ്പം കിടന്ന അവന്‍ പിറ്റേന്നും മരിച്ചില്ല. ഒരാഴ്ച കഴിഞ്ഞും ഒരാണ്ട് കഴിഞ്ഞിട്ടും മരിച്ചില്ല.  വിലക്കപ്പെട്ട കഞ്ഞിയെന്ന കഥയിലൂടെ നന്തനാര്‍ പറയാന്‍ ശ്രമിക്കുന്നത് ചില ആത്മവിചാരങ്ങളും ആത്മാനുഭവങ്ങളുമാണ്.
ലാളിത്യത്തിന്റെയും യാഥാര്‍ഥ്യബോധത്തിന്റെയും തള്ളിച്ചകളാണ് നന്തനാരുടെ കഥകളുടെ ഒഴുക്കും ഭംഗിയും രൂപപ്പെടുത്തുന്നത്. അതിരുവിട്ട ചമത്കാരങ്ങളുടെ താങ്ങാന്‍ കഴിയാത്ത ഭാരങ്ങളാണ് സര്‍ഗസൃഷ്ടികളെ മിക്കപ്പോഴും തളര്‍ത്തിക്കളയുന്നത്. അവയിലേറിയ പങ്കും ബോധപൂര്‍വം കുത്തിത്തിരുകുന്നതാണ്. ഒരു കഥയോ നോവലോ എഴുതുന്നതിന് ഇത്തരം സീമാരഹിത ചമത്കാരങ്ങളും അതിസാഹിത്യവും അത്യന്താപേക്ഷിതമാണെന്ന ‘ചില’ തോന്നലുകളിന്മേല്‍ ഉഗ്രപ്രഹരം നടത്തിക്കൊണ്ടാണ് നന്തനാര്‍ എന്ന ലാളിത്യത്തിന്റെ കഥാകാരന്‍ കഥാഖ്യാനത്തിന്റെ തനതുശൈലി വെട്ടിത്തുറക്കുന്നത്.
മലയാളത്തിലെ കഥകളുടെ കുലപതികളായി ചിലര്‍ അരങ്ങുവാണിടങ്ങളിലും വാഴുന്നിടങ്ങളിലും യോജ്യമായ ഒരു കസേര നന്തനാര്‍ക്ക് ലഭിച്ചിരുന്നോയെന്ന് ന്യായമായും സംശയിച്ചുപോകുന്നു. 1926 ല്‍ മലപ്പുറത്ത് ജനിച്ച നന്തനാരുടെ ശരിയായ പേര് ഗോപാലന്‍ എന്നാണ്. പട്ടാളത്തിലും എന്‍ സി സി യിലും സേവനമനുഷ്ഠിച്ച നന്തനാര്‍ കഥാകാരന്റെ കുപ്പായമണിഞ്ഞ് ചൊറി പിടിച്ചിരിക്കുന്ന ചില ആധുനിക കഥാകൃത്തുക്കളില്‍ നിന്ന് വേറിട്ട് നടന്ന കഥാകാരനാണ്. തന്റെ ഒരു കഥയില്‍ സാഹിത്യവിമര്‍ശനങ്ങളുടെ മൂല്യബോധമില്ലായ്മയെ ഇങ്ങനെയാണ് നന്തനാര്‍ പരിഹസിക്കുന്നത്.
‘ഒരുപക്ഷെ നിങ്ങള്‍ ചോദിച്ചേക്കാം ഇതെന്തു കഥ?’
അവരോട് നന്തനാര്‍ പറയുന്നത് ഇപ്രകാരമാണ്. ഞാന്‍ ഒരു മികച്ച കഥ പറഞ്ഞതാണെന്ന് നിങ്ങള്‍ കൂട്ടേണ്ടതില്ല. ‘ഞാന്‍ വെറും കാര്യങ്ങള്‍ പറയുകയായിരുന്നു.’
കഥയും കാര്യവും രണ്ടായിക്കാണുന്ന അതിശ്രേഷ്ഠര്‍ക്ക് അരുചി തോന്നുമെങ്കിലും കഥയെ ജീവിതത്തോട്    ചേര്‍ത്താസ്വദിക്കുന്നവര്‍ക്ക് നന്തനാര്‍ തീര്‍ത്ത കഥക്കൂട്ടിലെ ചോറും കൂട്ടാനും അവിയലും തോരനും കാളനും ആസ്വാദ്യതയുടെ മൃഷ്ടാന്നങ്ങളായിരുന്നുവെന്നത് നേര്. കാര്യമില്ലാത്ത കഥകളായിരുന്നില്ല നന്തനാര്‍  തൂലികയിലൂടെ പിറവി കൊണ്ടവയൊന്നും.
ശാലിനവും സൗന്ദര്യം  തുളുമ്പുന്നതുമായ നന്തനാര്‍ കഥകളുടെ അമ്പത്തൊന്ന് കറിക്കൂട്ടുകളാണ് ‘നന്തനാര്‍ കഥകള്‍’ എന്ന പേരില്‍ ഡി സി ബുക്‌സ്  പ്രസിദ്ധീകരിച്ച പുസ്തകം. കഥയുടെ പുറത്തുനിന്ന് ഒരു കാഴ്ചക്കാരനായും കഥയുടെ ഓരംചേര്‍ന്ന് ഒരു കേള്‍വിക്കാരനായും കഥയുടെ ഉളളില്‍ക്കടന്ന് ഒരു കഥാപാത്രമായുമൊക്കെ തന്റെ കഥകളുമായി ഇഴചേരുന്ന നന്തനാരുടെ അതീവഹൃദ്യങ്ങളായ അമ്പത്തൊന്ന് കഥാ മാമ്പഴങ്ങളാണ് ഈ കൃതി.
വായനയുടെ കാലഭേദങ്ങള്‍ക്കിടയിലെ ഒരു വസന്തമായിരിക്കും ഈ പുസ്തകമെന്നതില്‍ സംശയമില്ല. നന്തനാരുടെ കഥകളില്‍ താളലയങ്ങളുടെ ഒരു മര്‍മരശബ്ദം നമുക്ക് വേറിട്ട് ആസ്വദിക്കാന്‍ സാധിക്കും. ഹൃദയസംഗീതത്തിന്റെ സരിഗമ പാടുന്ന കഥകളിലൂടെ ജീവിതവും മരണവും ദു:ഖവും ദാരിദ്ര്യവും കെടുതികളും പ്രതീക്ഷയും തിന്മയുടെ ക്രൂരഭാവങ്ങളും  ദുരാചാരങ്ങളും കാല്‍പനികതയുമൊക്കെ തൊട്ടും തലോടിയും അവതരിപ്പിക്കുന്നുണ്ട്.
തീരാത്ത വേദന അശ്രുകണങ്ങളായി കണ്ണുകളില്‍ ഊറിക്കൂടുമ്പോഴും അവയെ പ്രതീക്ഷയുടെ ചാലുകളിലൂടെ ഒഴുക്കിവിട്ടുകൊണ്ട് മനുഷ്യരുടെ നൈതികതയ്ക്കും നന്മയ്ക്കും വേണ്ടി ശബ്ദമുണ്ടാക്കുന്ന നന്തനാര്‍ കഥകളുടെ ഈ സമാഹാരം മലയാളത്തിന്റെ സാഹിത്യ ശിഖരങ്ങളില്‍ ചാരിതാര്‍ഥ്യത്തിന്റെ പുതുപുഷ്പങ്ങള്‍ വിടര്‍ത്തുകയാണ്.
പുസ്തകം: നന്തനാര്‍ കഥകള്‍
കഥകള്‍
നന്തനാര്‍
പേജ് 454  വില 275
ഡി സി ബുക്‌സ്. കോട്ടയം
-ബിന്‍സൈന്‍

Jun 17, 2013

പെറി മേസണ്‍ അഥവാ നിയമക്കുരുക്കിന്റെ ജാലവിദ്യക്കാരന്‍



ഒരു ചലച്ചിത്രം വായിച്ചാസ്വദിക്കുക! അതിലെ വൈകാരികവും വിക്ഷുബ്ധവുമായ രംഗങ്ങള്‍ അക്ഷരങ്ങളുടെ അത്ഭുതകരമായ വിന്യാസത്താല്‍ ചിത്രീകരിക്കുക!ഒട്ടും എളുപ്പമല്ലാത്ത ഈയൊരു ശ്രമമാണ് ‘പെറിമേസണ്‍’ പരമ്പരകളിലൂടെ ഏള്‍  സ്റ്റാന്‍ലി ഗാര്‍ഡനറെന്ന അമേരിക്കന്‍ എഴുത്തുകാരന്‍ സാധ്യമാക്കിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ വായനക്കാര്‍ ആരാധകരായുള്ള  ചുരുക്കം ചില പ്രതിഭാധനരായ എഴുത്തുകാരില്‍ ഒരാളാണ് ഗാര്‍ഡനര്‍. 120 ല്‍പരം നോവലുകള്‍ രചിച്ച് ചരിത്രം സൃഷ്ടിച്ച ഗാര്‍ഡനര്‍ ലോകത്ത് ഏറ്റവുമധികം കൃതികള്‍ രചിച്ച സാഹിത്യകാരന്മാരുടെ ശ്രേണിയിലാണ് എണ്ണപ്പെടുന്നത്.
പെറിമേസണ്‍ എന്ന അഭിഭാഷകന് കൈകാര്യം ചെയ്യേണ്ടിവന്ന വിവിധ കേസുകളാണ് ഓരോ നോവലുകളുടെയും ഇതിവൃത്തമായി ഗാര്‍ഡനര്‍ അവതരിപ്പിക്കുന്നത്. പെറിമേസണ്‍ പരമ്പരയിലെ ആദ്യത്തേതും കൂടുതല്‍ വായിക്കപ്പെടുന്നതുമായ കൃതിയാണ് ”the case study of the velvet claws’ പട്ടില്‍ പൊതിഞ്ഞ നഖങ്ങളെന്ന പേരില്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ച നോവല്‍  വിവര്‍ത്തനം ചെയ്തിരിക്കുന്നത് പ്രശസ്ത വിവര്‍ത്തകനായ എം എസ് നായരാണ്.
നിസ്സഹായത മുറ്റി നില്ക്കുന്ന മിഴികളോടെ, തന്നെ മാത്രം ആശ്രയിച്ചെത്തുന്ന കക്ഷികളെ, അവര്‍ ചെന്നു ചാടിയ വലിയ കുഴപ്പങ്ങളില്‍ നിന്ന് അത്ഭുതകരമെന്ന് തോന്നിയിരുന്ന രീതികളില്‍ നിയമത്തിന്റെ വലയെറിഞ്ഞ്, തന്മയത്വത്തോടെ രക്ഷിച്ചെടുക്കുന്ന പെറിമേസണ്‍ സ്വയം വീണുപോയ ഒരു വലക്കുരുക്കിന്റെ കഥ കൂടിയാണിത്.
സരസമായും ഉദ്വേഗജനകമായുമാണ് ഗാര്‍ഡനര്‍ കഥയെഴുത്തിന്റെ ഈണങ്ങള്‍ തീര്‍ത്തിരിക്കുന്നത്. ഒരേസമയം നിരവധി ധര്‍മങ്ങളാണ് ഗാര്‍ഡനറുടെ നോവലുകളധികവും നിര്‍വഹിക്കുന്നത്. മാനേജ്‌മെന്റും തത്വശാസ്ത്രവും  ഭാവനയുടെ നിമ്‌നോന്നതികളും സ്വാഭാവികതയുടെയും പ്രായോഗികതയുടെയും അങ്ങേ അറ്റങ്ങള്‍ കാല്‍പനികതയുടെ ചക്രവാളവുമായി കൂട്ടിമുട്ടുന്ന വിസ്മയക്കാഴ്ചകളും നയതന്ത്രത്തിന്റെ പുതിയ പാഠഭേദങ്ങളുമൊക്കെയായി വായനക്കാരെ ആസ്വാദ്യതയുടെ പുതിയ ഓളങ്ങളിലൂടെ തുഴഞ്ഞുകൊണ്ട് പോവുകയാണ് ഈ നോവല്‍. നോവലിന്റെ അന്തസിനും ഘടനയ്ക്കും ആവിഷ്‌കാര സവിശേഷതകള്‍ക്കും പരിക്കു പറ്റാത്ത വിധം വിവര്‍ത്തന കലയുടെ ഔന്നത്യവും തന്മയത്വവും നിലനിര്‍ത്തിയ കൃതിയാണിത് എന്നതും  പ്രത്യേകം പരാമര്‍ശിക്കപ്പെടേണ്ടതുണ്ട്.
ഒരേ സമയം ഒരു ഡിറ്റക്ടീവ് നോവലുപോലെയോ ഉപമകളും അലങ്കാരങ്ങളും കൊണ്ട് അമൂല്യമായ ഒരു സാഹിത്യകൃതിയായോ ഒരു പ്രശ്‌നപരിഹാര പഠനമായോ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാന്‍ കൊതിക്കുന്ന ഒരു ആസ്വാദ്യനോവലായോ ഒക്കെയാണ് പട്ടില്‍ പൊതിഞ്ഞ നഖങ്ങളും ഇതര പെറിമേസണ്‍ പരമ്പരകളും അനുവാചകരില്‍ അത്ഭുതം സൃഷ്ടിക്കുക. സരളവും ഒതുക്കമുള്ളതും എന്നാല്‍ അതിശക്തമായ, ഒഴുക്കുള്ളതുമായ, മൂലഭാഷയെ വിവര്‍ത്തനത്തില്‍ എവ്വിധം വിന്യസിക്കുമെന്നത് ഒരു വെല്ലുവിളി തന്നെയാണ്.
ഭാഷാശാസ്ത്രത്തിലെ നൈപുണ്യത്തെക്കാള്‍ ഒരു നോവലിന് അവശ്യം വേണ്ടത് ലാളിത്യവും ഒഴുക്കുമാണെന്ന നോവലിസ്റ്റിന്റെ വാദം വായനക്കാരന്സ്വീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല.
തന്റെ പ്രകടനങ്ങളുടെ അത്ഭുതരഹസ്യങ്ങള്‍ കുടഞ്ഞിട്ട് കാണികളില്‍ ആശ്ചര്യത്തിന്റെ ഉള്‍പുളകങ്ങള്‍ തീര്‍ക്കുന്ന മായാജാലക്കാരന്റെ കൗശലസൂത്രങ്ങള്‍ പോലെയാണ് പെറിമേസണെന്ന അഭിഭാഷകന്‍, തന്റെ കുഴഞ്ഞുമറിഞ്ഞ കേസുകളുടെ പര്യവസാനത്തെ രാകിമിനുക്കുന്നത് – ഒരു നോവല്‍ നിര്‍വഹിക്കുന്ന ദൗത്യത്തെക്കാള്‍, ഒരു സോഷ്യല്‍കേസ് സ്റ്റഡിയുടെ നിരീക്ഷണ ഭാവങ്ങള്‍ കൊണ്ട് കൂടി പെറിമേസണ്‍ പരമ്പരകള്‍ വേറിട്ട് നില്ക്കുകയാണ്.
ചിന്തകളും ആശയങ്ങളും ഭ്രാന്തമായി പരക്കം പായുന്നതോ, കുത്തിയൊഴുകുന്ന വെള്ളച്ചാട്ടം പോലെ ആഞ്ഞുപതിക്കുന്ന വൈകാരിക മര്‍ദങ്ങള്‍ അകമ്പടി സേവിക്കുന്നതോ അല്ലാത്ത വരികള്‍ക്ക് ചാര്‍ത്തപ്പെടുന്ന സൗന്ദര്യവും താളവും ലയവുമൊക്കെയാണ് ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറെന്ന എഴുത്തുകാരനെ ഭാഷയുടെയും സംസ്‌കാരങ്ങളുടെയും സീമകള്‍ക്കപ്പുറത്തേക്ക് പ്രസരിപ്പിക്കുന്നത്.
പ്രശ്‌നങ്ങളുടെ അഴിയാക്കുരുക്കുകള്‍ കൊണ്ട് ജീവിതം ദുസ്സഹമായിത്തീരുന്നവരുടെ രക്ഷകനാണ് പെറിമേസണ്‍. കുരുക്കിന്റെ ഒരറ്റം സ്വതന്ത്രവും സത്യസന്ധവുമായിത്തന്നെ ഏല്പിക്കണമെന്നതും തന്റെ ഫീസ്, സൗജന്യങ്ങളില്ലാതെ തന്നു തീര്‍ക്കണമെന്നതുമാണ് പെറിമേസന്റെ ആവശ്യങ്ങള്‍. കുരുക്കിന്റെ ഒരറ്റം മാത്രം കയ്യില്‍ സൂക്ഷിച്ച്, കോടതിമുറികളില്‍ വെച്ച് കൂട്ടലും കിഴിക്കലും നടത്തി, ഒറ്റവലികൊണ്ട് ആ കുരുക്കുകളുടെ നിരവധി കണ്ണികളെ അനായാസം, ഒരു ചെറുപുഞ്ചിരിയോടെ അഴിച്ചെടുക്കുന്ന മേസണ്‍ സ്വയം ചെന്ന് വീണ ഒരു അഴിയാക്കുരുക്കിന്റെ കഥയാണ് ‘പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍’ പറയുന്നത്.
അമേരിക്കയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയാകാന്‍ മത്സരിക്കുന്ന വി ഐ പിയോടൊപ്പം രഹസ്യ സല്‍ക്കാരത്തിന് പോയ വിവാഹിതയായ ‘ഇവ’യെന്ന സ്ത്രീയാണ് ഇത്തവണ മേസന്റെ കക്ഷി. വിരുന്നിനിടെ സംഭവിച്ച ‘ചില പ്രത്യേക സംഭവങ്ങള്‍’ പുറത്തറിയാതിരിക്കാനായാണ് ‘ഇവ’ മേസണെ സമീപിക്കുന്നത്. എന്നാല്‍ ഒരു വന്‍ മാധ്യമ മാഫിയയെയാണ് മേസണ് എതിരിടേണ്ടി വന്നത്. ലോകത്തെമ്പാടുമുള്ള അനേകം അഭിഭാഷകര്‍ തങ്ങളുടെ പ്രകടനങ്ങളുടെ തിളക്കം വര്‍ധിപ്പിക്കാനും വാദമുനകളെ രാകിക്കൂര്‍പ്പിച്ച് എങ്ങനെയൊക്കെ അവതരിപ്പിക്കണമെന്ന് പഠിക്കാനുമൊക്കെയായി ഇന്നും ഈ നോവല്‍ പരമ്പരയെ ഒരു റഫറന്‍സ് ഗ്രന്ഥം പോലെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നുവെന്ന വാര്‍ത്ത നല്കുന്ന ആശ്ചര്യം തന്നെയാണ് പെറിമേസണും ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡനറിനും ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരവും.
പുസ്തകം
പട്ടില്‍ പൊതിഞ്ഞ നഖങ്ങള്‍
സാഹിത്യം/ഫിക്ഷന്‍
മൂലകൃതി
“the case study of the velvet claws’
ഏള്‍ സ്റ്റാന്‍ലി ഗാര്‍ഡ്‌നര്‍
വിവര്‍ത്തനം
എം എസ് നായര്‍
പേജ്: 246  വില: 150രൂപ
പ്രസാധനം
ലിറ്റ്മസ്, ഡി സി ബുക്‌സ്. കോട്ടയം



Jun 15, 2013

ബില്ലീനിലെ ബാല്യക്കാരന്‍



റുവയസ്സുകാരന്റെ, കൗതുകച്ചിറകുകള്‍ വിടര്‍ത്തിപ്പിടിച്ച ഓര്‍മകളുടെ നേര്‍ത്ത ഛായച്ചിത്രങ്ങളിന്മേല്‍ ഗൃഹാതുരത്വത്തിന്റെ നിറക്കൂട്ട് ചാലിച്ചെടുക്കാനുള്ള അതിതീവ്രമായ യത്‌നമാണ് 'ഓര്‍മകളുടെ പഗോഡ' എന്ന യു എ ഖാദറിന്റെ പുസ്തകം. അറുപത്തിയെട്ടു കൊല്ലംകൊണ്ട് അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും തീര്‍ത്ത ഗൗരവമുള്ള ജീവിതത്തിന്റെ ഇലപ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി തന്റെ തന്നെ ബാല്യത്തിലേക്ക് ഒരു പരകായ പ്രവശംപോലെ ഊര്‍ന്നിറങ്ങുന്ന ഈ കൃതി നഷ്ടബാല്യ മനോഹരമായ ഒരു വാങ്മയ ചിത്രമാണ് വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത്. പ്രവാസത്തിന്റെ തീക്ഷ്ണമായ കനല്‍പഥങ്ങള്‍ ചവിട്ടിക്കടന്ന് ജീവിതത്തിന്റെ നട്ടെല്ലു നിവര്‍ത്തിപ്പിടിക്കാനായി, കഠിനാധ്വാനം നടത്തിയവരുടെ കൂട്ടത്തിലായിരുന്നു ഖാദറെന്ന ബാല്യക്കാരന്റെ മലബാറുകാരനായ ബാപ്പയും. റങ്കൂണിന്റെ ചുവന്ന മണ്ണില്‍ തന്റെ വിയര്‍പ്പു തുളളികള്‍ ഇറ്റിച്ച ആ പിതാവിന് മാമൈദിയെന്ന ബര്‍മക്കാരിപ്പെണ്ണില്‍ പിറന്നവനായിരുന്നു താനെന്നതു മാത്രമാണ് 'മാതൃരാജ്യ' ത്തെക്കുറിച്ചുള്ള യു എ ഖാദറിന്റെ അറിവിന്റെ അങ്ങേ അറ്റം. 

കൊടുമ്പിരിക്കൊണ്ട യുദ്ധത്തിന്റെ കെടുതികള്‍ക്കിടയിലൂടെ നിഴലുകളുടെ മറപിടിച്ച് പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് കിതച്ചുകൊണ്ടോടുമ്പോള്‍ തന്റെ പൗരത്വത്തിന്റെ പറിച്ചുനടലായിരിക്കുമതെന്ന് ചിന്തിക്കാനുള്ള പ്രായമോ പക്വതയോ ആ അഞ്ചുവയസ്സുകാരനുണ്ടായിരുന്നില്
ല. മുഖച്ഛായപോലും മനസ്സില്‍ പതിഞ്ഞിട്ടില്ലാത്ത മാതൃത്വത്തിന്റെ രൂപവും ഭാവവും അന്വേഷിച്ച് നീണ്ട അറുപത് വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് ഓടിയ അനാഥത്വത്തിന്റെ പാതകളിലൂടെ തന്റെ ഭാര്യയെയും മകനെയും മകളെയും കൂടെ കൂട്ടി സനാഥനായുള്ള ഒരു മടങ്ങി വരവിന്റെ മഴവില്‍ മനോഹാരിതയുള്ള കഥയാണ് 'ഓര്‍മകളുടെ പഗോഡ' യെന്ന കൃതി. ആത്മകഥയുടെയും യാത്രാവിവരണത്തിന്റെയും പട്ടുനൂലുകള്‍ കൊണ്ട് നെയ്‌തെടുത്ത അഴകുള്ള ഒരു കൃതിയെന്നാവും ഓര്‍മകളുടെ പഗോഡ വിശേഷിപ്പിക്കപ്പെടുന്നത്. അറുപത്തിയെട്ടുകാരനില്‍നിന്ന് ആറുവയസ്സുകാരനിലേക്കുള്ള ദൂരത്തെ എത്ര ഭംഗിയിലും കൗതുകത്തിലുമാണ് യു എ ഖാദര്‍ അളന്നെടുത്തിരിക്കുന്നതെന്ന് നാം അത്ഭുതം കൂറിപ്പോകും. ആ യാത്രക്ക് അത്രക്ക് വേഗതയുണ്ടായിരുന്നു. ആറു വയസ്സുകാരന്റെ കൗതുകത്തേക്കാള്‍ അറുപത് കൊല്ലം ഹൃദയത്തില്‍ സൂക്ഷിച്ച മാതൃസ്‌നേഹത്തിന്റെ നിറഭേദങ്ങളാണ് ഓരോ ചലനങ്ങളിലും ഖാദറില്‍ വായനക്കാര്‍ക്ക് കാണാനാകുക. അര നൂറ്റാണ്ടിലേറെക്കാലം കൊണ്ട് അതിദ്രുതം മാറിപ്പോയ ബര്‍മയിലെ ഒരു ഗ്രാമത്തെ കണ്ടെത്തുകയെന്നത് തികച്ചും ക്ലേശകരം തന്നെയായിരുന്നു. ബില്ലീന്‍ എന്നതാണ് തന്റെ ജന്മനാടെന്നതും അതിന്റെ അരികിലൂടെ ഒരു പുഴയൊഴുകുന്നുണ്ടായിരുന്നുവെന്നതുമായിരുന്നു ഖാദറിന് ജന്മനാടിനെക്കുറിച്ചുള്ള ആകെയുള്ള അറിവുകള്‍. ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു സന്ദര്‍ശക വിസയില്‍ ജന്മദേശത്തെത്തപ്പെട്ടവന്റെ വേദനയുടെ വിങ്ങലുകള്‍ വരികളില്‍ തെളിഞ്ഞ് കാണാം. പിതാവും പിതൃവ്യനും വ്യാപാരം നടത്തിയിരുന്ന റങ്കൂണില്‍ (ഇന്നത്തെ യാംഗോന്‍) നിന്ന് തന്റെ ചിതല്‍ തിന്ന ഓര്‍മകളുടെ ശേഖരത്തില്‍ നിന്ന് നിറംമങ്ങി അവ്യക്തമായ ചിത്രങ്ങളിലൂടെ ഖാദര്‍, അവരുടെ കച്ചവട സ്ഥാപനത്തെ കാണുന്നു. കരേന്‍ വംശീയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് മദിരാശിയില്‍ വെറുംകയ്യോടെ കപ്പലിറങ്ങിയ പിതാവിന്റെ മൂന്നുവയസുകാരനായ, ബര്‍മന്‍ മുഖച്ഛായയുള്ള മകനെ മലബാറുകാരനായ ഭര്‍ത്താവിനെ ഏല്പിച്ചു മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് അകന്നുപോയ മാമൈദിയെന്ന മാതാവിനെ, മലബാറിന്റെ സംസ്‌കാരികത്തനിമയില്‍ തന്നെ ഖാദറിനെ വളര്‍ത്തണമെന്ന് ശാഠ്യം പിടിച്ച പിതൃസഹോദനെ, അങ്ങനെ പലരെയും കാണുന്നു. ബര്‍മന്‍ ഗ്രാമങ്ങളില്‍ വിളയുന്ന ഡന്‍ത്വീ പഴത്തെ സ്‌നേഹിക്കാതെ ഓര്‍മകളുടെ പഗോഡ വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. അത്രമാത്രം സ്വജീവിതത്തിന്റെ ബാല്യസ്മരണകളോട് ചേര്‍ത്തുപിടിക്കപ്പെടുകയാണ് ഈ പഴങ്ങളും അവയുടെ ചുളകളും.

ഓര്‍മകളുടെ പഗോഡ ഒരു യാത്രാവിവരണമോ, ഒരു ആത്മകഥയോ അല്ല. ഒരു സന്ദര്‍ശകന്റെ കാഴ്ചക്കണ്ണുകളില്‍ പതിയുന്ന കേവലകൗതുകങ്ങളാണ് സഞ്ചാരകൃതികളെ വശ്യമാക്കുന്നത്. എന്നാല്‍ തന്റെ മാതൃത്വമെന്ന വൈകാരികബന്ധത്തിന്റെ കാഴ്ചകളും കണ്ണികളും തേടിയാണ് ഖാദര്‍ യാത്രയാകുന്നത്. അതുകൊണ്ട് തന്നെയാകണം ഓര്‍മകളുടെ പഗോഡകളിലെ വരികള്‍ക്കും വാക്കുകള്‍ക്കും ഹൃദയത്തിന്റെ ഗന്ധമുണ്ടായത്.

മാതാവിന്റെ ബന്ധുതയുടെ കണ്ണികളിലൊന്നെങ്കിലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഖാദര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകണം. മാതൃഭാഷ പോലും അറിയാത്ത ഖാദറിനു മുന്നില്‍ അതൊക്കെ ദുഷ്‌കരമായിരുന്നു. തന്നെ ബില്ലീനില്‍നിന്ന് അടര്‍ത്തിമാറ്റിയ യുദ്ധസ്മരണകളില്‍ വാചാലനാകുന്ന ഒരു വൃദ്ധനെ മാത്രമാണ് തന്റെ ഓര്‍മച്ചെപ്പിന്റെ ഓരത്ത് വെയ്ക്കാനെങ്കിലും ഖാദറിന് കാണാന്‍ കഴിഞ്ഞത്. പിതാവിന്റെയൊപ്പം നിന്നെടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ മാത്രമായിരുന്നു ഇന്നലെ വരെ ഖാദറിന് മാതൃസ്മരണയും മാതൃരാജ്യവും. ആ ബ്ലാക്ക് ആന്റ് വൈറ്റിന്റെ നിറമടര്‍ന്ന പ്രതലത്തില്‍നിന്ന്, ബുദ്ധന്റെ പഗോഡകളാലും നീണ്ട നദിക്കരകളാലും അവ്യക്തതയുടെ നീരാവിയടരുകള്‍ മാറ്റിത്തെളിയുന്ന പച്ചപ്പിന്റെ നീര്‍ത്തടങ്ങളാലും സമ്പുഷ്ടമായ ബില്ലീനിന്റെ കമനീയ ചാരുതകൡലേക്കുള്ള ഒരു ജീവസ്സുറ്റ യാത്രയാണ് ഈ പുസ്തകം. മനസില്‍ മാത്രം സൂക്ഷിച്ച് വെച്ചിരുന്ന, സ്വന്തം സ്വത്വം തേടിയുള്ള ഒരു അന്വേഷണത്തെ ഈ യാത്രയിലൂടെ യാഥാര്‍ഥ്യമാക്കിയത് പെറ്റമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമാണ്. മനസ്സിനെ നീറ്റിയിരുന്ന ഒരു സ്മരണയുടെ കണ്ണികളെ തേടിയുള്ള യാത്രയില്‍ ആ കണ്ണികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, അനുഭവിക്കാനായത് പറഞ്ഞറിയിക്കാനാകാത്ത ആത്മനിര്‍വൃതിയും തീവ്രമായ ആഗ്രഹലബ്ധിയുമാണ്. മലബാറിലെ ഏതൊക്കെയോ  ഇടങ്ങളില്‍നിന്ന് തുടങ്ങിയ ജീവിതത്തിന്റെ തുഴച്ചിലുകളുടെ കിതപ്പിനൊടുവില്‍ ബര്‍മയെന്ന പ്രവാസത്തില്‍ അമര്‍ന്ന് അവിടെത്തന്നെ പെണ്ണും പിടക്കോഴിയുമായി ജീവിച്ചുതീര്‍ത്ത 'കാക്കാ'മാരുടെ ബര്‍മന്‍ അനന്തരവര്‍ക്ക് അന്യമായിപ്പോകുകയാണല്ലോ ഓര്‍മകളുടെ ഈ പഗോഡയെന്നതു മാത്രമായിരിക്കും കൃതിയുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടാനുണ്ടാവുക.

പുസ്തകം
ഓര്‍മ്മകളുടെ പഗോഡ
(ഓര്‍മ്മകള്‍))
യു എ ഖാദര്‍
പേജ് 88 വില 65

Jan 25, 2013

മുകുളങ്ങള്‍: രാഷ്ട്ര സുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന സംഘ പരിവാരങ്ങൾ

മുകുളങ്ങള്‍: രാഷ്ട്ര സുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന സംഘ പരിവാരങ്ങൾ: ഇന്നത്തെ വര്‍ത്തമാനത്തില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം വിരുദ്ധനയ സിദ്ധാന്തം എന്നൊരു തത്വം ലോകത്തുണ്ട്‌.ഏതു നയവും ലക്ഷ്യവുമാണോ ...

രാഷ്ട്ര സുരക്ഷയ്ക്ക്‌ ഭീഷണിയാകുന്ന സംഘ പരിവാരങ്ങൾ


ഇന്നത്തെ വര്‍ത്തമാനത്തില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണ രൂപം

വിരുദ്ധനയ സിദ്ധാന്തം എന്നൊരു തത്വം ലോകത്തുണ്ട്‌.ഏതു നയവും ലക്ഷ്യവുമാണോ ഒരു വ്യക്തിയോ പ്രസ്ഥാനമോ ഒരു സമൂഹത്തിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നത്‌, അതിന്റെ നേർ വിരുദ്ധമായ ശൈലിയും നിലപാടും സ്വീകരിക്കുന്നവരായി അറിയപ്പെടുക. അത്തരം നിലപാടുകളെ ഒരു സുരക്ഷിത കവചമായി സ്വീകരിച്ചുകൊണ്ട്‌ ദീർഘമായ ഒരു കാലയളവ്‌ കൊണ്ട്‌ തങ്ങളുടെ ലക്ഷ്യ പൂരണത്തിന്റെ വൈതരണികളോരോന്നായി തന്ത്രപരമായി നേരിട്ട്‌ വിജയം കാണുക.! ഇത്തരത്തിലൊരു നയം സ്വീകരിച്ച്‌ ബുദ്ധിയും തന്ത്രവും ചേർത്ത്‌ പ്രവർത്തിക്കുന്നവരാണ്‌ ഇന്ത്യയിലെ സംഘപരിവാര പ്രസ്ഥാനം. വിപുലമായ ബാഹ്യ ഘടകങ്ങളോടെയുള്ളാ ഒറ്റ പ്രസ്ഥാനമെന്നതല്ല അവരുടെ ലക്ഷ്യം. ഛിന്നങ്ങളായ വിവിധ പ്രസ്ഥാനങ്ങളെ ഒരേധാരയിലും നിലപാടിലും നിലനിർത്തുകയെന്നതാണ്‌ അവരുടെ സംഘാടനത്റ്റ്നിന്റെ സാമൂഹ്യശാസ്ത്ര നിലപാട്‌. വിശാല ഹിന്ദുത്വമെന്ന വൈകാരികതയിൽ സമംചേർന്ന് നിൽക്കുന്ന പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുന്നത്‌ സംഘപരിവാരമാണ്‌. ഇത്തരം ചെറു സംഘങ്ങളുൾപ്പടെയുള്ള രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ നയനിലപാടുകളും കർമ്മ പദ്ധതികളും ആവിഷ്കരിക്കുന്നതിൽ സ്വാധീനം ചെലുത്തുന്നത്‌ സംഘിന്റെ ബൗദ്ധിക കേന്ദ്രങ്ങളാണ്‌. സംഘപരിവാറിന്റെ വിവിധ വിഭാഗങ്ങളിൽ കുഞ്ചിക സ്ഥനങ്ങൾ വഹിച്ച്‌ അവയ്ക്ക്‌  നേത്യത്വം നൽകുന്നതും ഇവർ തന്നെയാണ്‌.
സംഘ്‌ പരിവാറിന്റെ ചരിത്രം.
തീവ്ര സ്വാഭാവത്തിൽ പ്രവർത്തിക്കുന്നതും നേർക്കുനേർ വർഗ്ഗീയതയും വിദ്വേഷവും പ്രചരിപ്പിക്കുനതുമായ ആർ എസ്‌ എസ്‌ എന്ന തീവ്ര ഹൈന്ദവ സംഘടനയുടെ പ്രവർത്തകർ ചേർന്ന് 1960കളുടെ തുടക്കത്തിലാണ്‌ സംഘ്പരിവാർ എന്ന പ്രസ്ഥനത്തിന്‌ ജന്മം നൽകുന്നത്‌. അതിന്റെ തന്നെ ഉപഘടകമായി ആർ എസ്‌ എസിനെ നിലനിർത്തുകയും ചെയ്തു. ആർ എസ്സ്‌ എസ്സ്‌ മുന്നോട്ട്‌ വെയ്ക്കുന്ന നയ ലക്ഷ്യങ്ങൾ കൂടുതൽ വിശാലമായ ഒരു പശ്ചാത്തലത്തിൽ നിന്നും സാധ്യമാക്കുകയെന്നതായിരുന്നു സംഘ്‌ പരിവാറിന്റെ രൂപീക്യത്യലക്ഷ്യം. വ്യത്യസ്തങ്ങളായ സാമൂഹിക, സാംസ്കാരിക, വിദ്യഭ്യാസ സംഘടനകളടക്കം നാൽപതോളം സംഘടനകളുടെ ശ്രേണിയെയാണ്‌ ഇന്ന് സംഘ്‌ പരിവാർ എന്ന് അറിയപ്പെടുന്നത്‌. അതിലെ ഒരംഗമാണ്‌ മുസ്‌ലിം രാഷ്ട്രീയ മഞ്ച്‌. ഇന്ത്യയിലെ മുസ്‌ലിംകളാണ്‌ സംഘ്പരിവാറിന്റെ ഒന്നമത്തേയും എക്കാലത്തേയും ശത്രു.ആ ശതുക്കൾക്കിടയിൽ അവർക്കായി ഒരു സംഘടന രൂപീകരിക്കുകയെന്ന വിപ്ലവാത്മകമായ ഉദ്യമത്തിന്‌ ധൈര്യം പ്രകടിപ്പിച്ചവർ കൂടിയാണ്‌ സംഘ്‌ പരിവാർ
ശരിക്കു പറഞ്ഞാൽ ഇവർ ഹൈന്ദവ ധർമ്മത്തോട്‌ ചെയ്യുന്നത്‌ തികഞ്ഞ അധർമ്മമാണ്‌. വിശുദ്ധമായ ഹിന്ദു സംസ്കാരത്തിന്റെ മൂല്യങ്ങളുടേയും പാവനമായ വേദ സംസ്ക്യതിയുടേയും നിർമ്മലമായ അടയാളങ്ങളിലൊന്നായ കാഷായ വേഷത്തെ വിഷലിപ്തമാക്കിയതാണ്‌ ഇവർ ഹൈന്ദവതയോട്‌ ചെയ്യുന്ന ഒന്നമത്തെ ക്രൂരത. സംഘ്‌ പരിവാർ എന്ത്‌ കൊണ്ട്‌ ഇന്ത്യക്ക്‌ അപ്കടകാരിയാണ്‌ എന്നതിന്റെ നിരവധി കാരണങ്ങൾ തെളിവുകൾ സഹിതം സമർത്ഥിച്ച്കൊണ്ട്‌ സ്വതന്ത്ര പത്രപ്രവർത്തകനും എഞ്ഞിനീയറുമായ സുഭാഷ്‌ ഗതാഡെ രചിച്ച പുസ്തകാണ്‌ ' ഗോദ്സേസ്‌ ചിൽഡ്രൻ: ഹിന്ദുത്വ ടെറർ ഇൻ ഇന്ത്യ' ( ഗോദ്സെയുടെ സന്തതികൾ: ഇന്തയിലെ ഹിന്ദുത്വ ഭീകരവാദം). ലോകത്തെ ഏറ്റവും വലിയ ഇസ്‌ലാമിക വിരുദ്ധരും ആഗോള ഗൂഡ ശക്തിയുമായ മൊസാദ്‌ എന്ന ഇസ്രായേലി ചാര സംഘടനയുമായി ശക്തമായ ബന്ധം പങ്ക്‌ വെയ്ക്കുന്നവരാണ്‌ സംഘ്‌ പരിവാർ എന്നാണ്‌ സുഭാഷ്‌ ഗതാഡെ

വെളിപ്പെടുത്തുന്നത്‌.മൊസാദിന്റെ ഇന്ത്യൻ ഛായയാണത്രേ സംഘ്‌ പരിവാർ! ഇന്തയിലെ ആത്മീയ ഗുരുക്കന്മാരായും ആൾദൈവങ്ങളുമായൊക്കെ അറിയപ്പെടുന്ന പലർക്കും ശക്തമായ മൊസാദ്‌ ബന്ധങ്ങളുണ്ടെന്നും ആ ബന്ധം പരിപോഷിപ്പിക്കുകയും പരിലാളിക്കുകയും ചെയ്യുകയെന്നദൗത്യം കൂടി സംഘ്‌ പരിവാർ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നുണ്ട്‌. എന്തായാലും സംഘപരിവാർ സംരക്ഷിക്കുന്ന ആത്മീയ ഗുരുക്കന്മാരും ആൾദൈവങ്ങളും നിഗൂഡവും അജ്ഞാതവുമായ വഴികളിലൂടെയാണ്‌ പേരും പെരുമയും നേടുന്നതും, ഒരു സർക്കാറിനെപ്പോലും വിലയ്ക്കുവാങ്ങാൻ പാകത്തിന്‌ ധനാധിപന്മാരാകുന്നതും. ഇതെല്ലാം ചേർത്തു വെച്ച്‌ നോക്കുമ്പോൾ സുഭാഷ്‌ ഗതാഡെയുടെ നിരീക്ഷണങ്ങളിൽ സംഘ്പരിവാർ അസ്വസ്ഥരാകുന്നതിന്റെ കാരണങ്ങൾ തിരിച്ചറിയാൻ ഏറെ ആയാസപ്പെടേണ്ടതില്ല.
പരിവാരവും രാഷ്ടീയ സ്വാധീനവും
ഇന്ത്യയുടെ അധികാര കേന്ദ്രങ്ങളിൽ സംഘപരിവാരം ചെലുത്തിയിരുന്ന രാഷ്ടീയ സമ്മർദ്ദം വളരെ വലുതായിരുന്നു. ഭരണകൂടങ്ങളേതായിരുന്നാലും തങ്ങളുടെ താൽപര്യങ്ങൾക്ക്‌ വഴങ്ങാത്തവരെ നിലയ്ക്ക്‌ നിർത്താനുള്ള പ്രഹര ശേഷി സംഘ്‌ ശക്തികൾ എക്കാലത്തും പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇന്ത്യയിലെ പല രാഷ്ട്രീയ പാർട്ടികളിലും സംഘ്പരിവാറിന്റെ പരിവർത്തന സിദ്ധാന്തം സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. എന്നാൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി സംഘ്‌ പരിവാറിന്റെ സ്വാധീന ശക്തിയുടെ മനോബലവും തപോബലവും ക്ഷയിച്ച്‌ വരികയാണ്‌. രാഷ്ട്രീയത്തിൽ അവർ പുലർത്തിയിരുന്ന ആധിപത്യത്തിന്റെ ദു:സ്വാധീനം ഊർന്നിറങ്ങിക്കൊണ്ടിരിക്കുന്നു. സംഘപരിവാരത്തിന്റെ എതിർ ചേരിയിൽ ശക്തമായി നിലയുറപ്പിക്കലാണ്‌ രാഷ്ട്രീയ സാധ്യതയുടെ പാകപ്പെടലുകൾക്ക്‌ കൂടുതൽ നല്ലതെന്ന് അവരുടെ രാഷ്ട്രീയ വിഭാഗമായ ബി ജെ പിയുടെ മുഖ്യ എതിരാളികളായ കോൺഗ്രസ്സ്‌ തിരിച്ചറിഞ്ഞിട്ടുണ്ട്‌. കോൺഗസ്സ്‌ പുലർത്തുന്ന നവ നയങ്ങളിലും നിലപാടുകളിലും ഈയൊരു ചുവട്മാറ്റം വായിച്ചെടുക്കാൻ കഴിയും. മ്യദു ഹിന്ദുത്വത്തെ രഹസ്യമായി പിതുണക്കുന്നവർ കോൺഗ്രസ്സിൽ നിന്നും സമ്പൂർണ്ണമായി ഇല്ലാതായിരിക്കുന്നെവേന്നല്ല ഇതിലൂടെ ഉദ്ദേശിക്കുന്നത്‌. മ്യദു ഹിന്ദുത്വമെന്ന 'വെളിപ്പെടുത്താത്ത അജണ്ട' യിൽ നിന്ന് ദൂരം പാലിക്കാൻ കോൺഗ്രസ്സിന്‌ സാധിക്കുന്നുണ്ടെന്ന് തന്നെയാണ്‌ പുതിയാ സംഭവവികാസങ്ങളും അവർ കൈക്കൊള്ളുന്ന നിലപാടുകളും വ്യക്തമാക്കുന്നത്‌.
ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഭീകരവാദമാണെന്നും അതിനെ ഹൈന്ദവതയുമായി കൂട്ടിക്കലർത്തി ബോധപൂർവ്വ്വം വളർത്തുന്നതും പ്രചരിപ്പിക്കുന്നതും സംഘപരിവാരവും ആർ എസ്സ്‌ എസ്സുമാണെന്ന് മറയില്ലാതെ പ്രഖ്യാപിക്കാൻ കോൺഗ്രസ്സിന്‌ സാധിച്ചുവെന്നത്‌ മതേതരത്വത്തിന്റെബ്‌ പക്ഷത്ത്‌ നിന്നുള്ള നിരീക്ഷണങ്ങളിൽ ഏറ്റവും സുപ്രധാനമായതാണ്‌. ആർ എസ്സ്‌ എസ്സും ബി ജെ പിയും അവരുടെ പരിശീലന കേന്ദ്രങ്ങൾ ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രങ്ങളാക്കുകയാണെന്നും ഇവിടങ്ങളിൽ നിന്ന് പുറത്ത്‌ വരുന്ന ഭീകരവാദികളാണ്‌ ഇന്ന് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവും കേന്ദ്ര ആഭ്യന്ദര മന്ത്രിയുമായ സുശീൽ കുമാർ ഷിൻഡെ മറയില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ഫോടനങ്ങൾ നടത്തുകയും അത്‌ ഇന്ത്യയിലെ ന്യൂനപക്ഷങ്ങലുടെ മേൽ ആസൂത്രിതമായി കെട്ടി വെയ്ക്കുകയുമാണ്‌ ബി ജെ പിയും ആർ എസ്സ്‌ എസ്സും ചെയ്തു കൊണ്ടിരിക്കുന്നത്‌ എന്നും ഷിൻഡെ അമർഷത്തോടെ പറഞ്ഞു. ഇതെന്തായാലും ഒരു രാഷ്ട്രീയ ഗിമ്മിക്കാകാൻ തരമില്ല. ഇത്ര വലുതും പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഉറപ്പുള്ളതുമായ ഗുരുതരമായ ഈയൊരു വിഷയം ഒരു രാഷ്ട്രീയ പകിട കളിയുടെ ഭാഗമല്ല എന്നു തന്നെ വിശ്വസിക്കാനാണ്‌ ഇന്നത്തെ സാഹചര്യം നമ്മെ ആവശ്യപ്പെടുത്തുന്നത്‌.

എവിടെയെങ്കിലും ഒരു പൊട്ടാസ്‌ പൊട്ടിയാൽ പോലും നൊടിയിടയിൽ, ജീവിച്ചിരിക്കുന്നതോ മരിച്ചതോ ഇനിയും ജനിച്ചിട്ട്‌ പോലുമില്ലാത്തതോ ആയ, അറബി നാമങ്ങൾ ഉള്ള സംഘടനകൾക്ക്‌ മുകളിലേയ്ക്ക്‌ അതിന്റെ ഉത്തരവാദിത്വം ചാർത്തി  നൽകുന്ന പഴയ പതിവുകളിൽ നിന്ന് വസ്തുതകളും യാഥാർത്ഥ്യങ്ങളും ഉൾക്കൊള്ളുന്ന ഒരു ബോധതലത്തിലേയ്ക്ക്‌ ഇന്ത്യയുടെ ഭരണവർഗ്ഗവും ഏറ്റവും പ്രമുഖമായ ഒരു രാഷ്ട്രീയപ്പാർട്ടിയും മാറുന്നുവെന്നത്‌ ഒട്ടും ചെറുതല്ലാത്ത ഒരു സംഗതിയാണ്‌. മുമ്പ്‌ നടന്ന ഓരോ സ്ഫോടനങ്ങളുടേയും പങ്ക്‌ ഒരോ ഇസ്‌ലാമിക ഗ്രൂപ്പുകൾക്കായി കന്നും പൂട്ടി ചാർത്തി നൽകുകയായിരുന്നു പതിവ്‌. സർക്കാരും പോലീസും പ്രഖ്യാപിക്കുന്ന പേരുകളുടെ മാർക്കറ്റിംഗ്‌ സാധ്യതകൾ കണ്ട്‌ പിന്നീട്‌ ആപേരുകളിൽ സംഘടനകൾ രൂപം കൊള്ളുകയായിരുന്നു എന്ന വാർത്തകളും അക്കാലത്ത്‌ സജീവമായിരുന്നു. എന്തായാലും അധികാരം കൈയ്യാളുന്നവർക്ക്‌ ഇത്തരമൊരു തിരിച്ചറിവ്‌ നൽകുന്നതിലും ഈയ്യൊരു നിലപാടിലേയ്ക്ക്‌ എത്തിക്കുന്നതിലും ഇന്ത്യയിലെ മതേതര പ്രസ്ഥാനങ്ങൾക്കും മുസ്‌ലിം നേത്യത്വത്തിനും സാധിച്ചിരിക്കുന്നുവേന്നത്‌ അംഗീകരിക്കേണ്ടതും പ്രശംസിക്കേണ്ടതും തന്നെയാണ്‌. സംഝോതാ സ്ഫോടനവും മക്കാ മസ്ജിദ്‌ സ്ഫോടനവും മലേഗാവ്‌ സ്ഫോടനവുമടക്കം രാജ്യത്തെ നടുക്കിയ മുഴുവൻ സ്ഫോടനങ്ങളും സ്പോൺസർ ചെയ്തിരുന്നത്‌ സംഘപരിവാറിന്റെ സംഘടനകളായിരുന്നുവെന്നത്‌ പകൽ വെളിച്ചം പോലെ തെളിഞ്ഞിരിക്കുന്നു. ഇന്ത്യയുടെ സവിശേഷവും വ്യതിരിക്തവുമായ മതസൗഹാർദ്ദവും പാർസ്പര്യവും ബോധപൂർവ്വ്വം ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുകയായിരുന്നു സംഘ്പരിവാർ എന്നാണു തെളിയുന്നത്‌. എന്തായാലും ഷിൻഡെയുടെ തുറന്നടിച്ചുള്ള പ്രഖ്യാപനം പരിവാര ശക്തിയുടെ തലക്കേറ്റ ഉഗ്ര പ്രഹരവും കാപട്യത്തിന്റെ മുഖം മൂടിയിൽ വീണ വലിയൊരു ദ്വാരവുമാണ്‌.
കപടമായ ആദർശം
ഒരു ആപിൻബലം തങ്ങളുടെ പ്രവർത്തനങ്ങൾക്ക്‌ നൽകാൻ സംഘ്പരിവാർ എക്കാലത്തും ശ്രമിച്ച്‌ പോന്നിട്ടുണ്ട്‌. വിശാല ഹിന്ദുത്വമെന്നതും ഹൈന്ദവതയുടെ പുന:പ്രസാധനമെന്നതുമാണ്‌ അവർ മുന്നോട്ട്‌ വെയ്ക്കുന്ന ആദർശ ലക്ഷ്യങ്ങൾ. എന്നാൽ ആർ എസ്സ്‌ എസ്സിന്റേയും ഇതര സംഘ്‌ ഘടകങ്ങളുടേയും പ്രവർത്തങ്ങളുടെ മറയഴിയുമ്പോൾ ആദർശവാദമെന്നത്‌ കപടമാണെന്ന് സുതരാം ബോധ്യമാകും.ഭാരതാംബയുടെ യശ്ശസുയർത്തലാണ്‌ തങ്ങളുടെ ലക്ഷ്യമെന്നാണ്‌ ഇവർ തന്നെ പ്രഖ്യാപിക്കുന്നത്‌. ഭാരതമെന്ന പ്രതീകത്തെ സ്വർഗ്ഗത്തേക്കാൾ മഹത്തരമെന്ന് ഉദ്ഘോഷിക്കുന്നവർ എന്താണ്‌ ഭാരതമെന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ എന്ന് ഇനിയും വ്യക്തമാക്കിയിട്ടില്ല. വേദ സംസ്ക്യതി‍ൂകളുടെ കാലത്ത്‌ നിലവിലുണ്ടായിരുന്ന ഭാരതീയ സംസ്കാരത്തിന്റെ ഭൗമശാസ്ത്ര അതിർവ്വരമ്പുകളൊക്കെ ഭാരതത്തിൽ ഉൾപ്പെടുമെങ്കിൽ ഇന്നത്തെ പാകിസ്താനും ബംഗ്ലാദേശും അഫ്ഗാനിസ്ഥാനുമൊക്കെ ഇതേ ഭാരതാംബയുടെ കണ്ണികളാണേന്ന് കണക്കാക്കേണ്ടി വരും. അതല്ല വേദാഹ്വാനങ്ങളും ഹൈന്ദവ ധർമ്മവുമാണ്‌ ആദർശമെങ്കിൽ ഇവർക്ക്‌ ഒന്നാമതായി അതേ ആദർശത്തിൽ നിന്ന് പുറത്ത്‌ പോകേണ്ടിവരും. അത്ര മാത്രം അജഗജാന്തരമാണ്‌ ഹിന്ദു സംസ്കാരവും അർ എസ്സ്‌ എസ്സും തമ്മിൽ. ഒരു തരം ഇരട്ടത്താപ്പായിരുന്നു സംഘ്പരിവാർ ഇതുവരെ പയറ്റിയിരുന്ന ആദർശമെന്നത്‌ ഇന്ന് എല്ലാവരും തിരിച്ചറിയുന്നുണ്ട്‌. അത്‌ കൊണ്ട്‌ തന്നെയാണ്‌ യഥാർത്ഥമായ ഹൈന്ദവ സംസ്ക്യതിയെ സ്നേഹിക്കുന്നവർ സംഘപരിവാറിനെ എതിർപക്ഷത്ത്‌  കാണുന്നത്‌.
തങ്ങളുടെ ഇംഗ്‌ വഴങ്ങാത്തവർ ആരായിരുന്നാലും അവരെ ഇല്ലായ്മ ചെയ്യുകയെന്നതാണ്‌ ഇവരുടെ ശരിയായ ആദർശബാലപാഠം. ഗാന്ധിജി മുതൽ ഹേമന്ദ്‌ കർക്കരെ വരെ നീളുന്ന ശ്രേണിയിൽ നിന്ന് ബോധ്യമാകുന്നത്‌ ഇതാണ്‌.

രജീന്ദർ സച്ചാർ: രക്ഷപ്പെട്ട ഇര
ജസ്റ്റിസ്‌ രജീന്ദർ സച്ചാറിനെ വധിക്കാനായി ആർ എസ്സ്‌ എസ്സ്‌ പദ്ധതിയിട്ടിരുന്നുവേന്നും തലനാരിഴ വ്യത്യാസത്തിലാണ്‌ പദ്ധതി പാളിപ്പോയതെന്നുമുള്ള വെളിപ്പെടുത്തലുകൾ രാജ്യത്തെയൊന്നാകെ സംഭ്രമിപ്പിച്ചിരിക്കുകയാണ്‌.ഡൽഹി ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായിരുന്ന രജീന്ദർ സച്ചറിനെ 2005ലാണ്‌ ഒരു പഠന സമിതിയുടെ അധ്യക്ഷനാക്കി സർക്കാർ നിശ്ചയിച്ചത്‌.രാജ്യത്തെ മുസ്‌ലിംകളുൾപ്പടെയുള്ള പിന്നാക്ക വിഭാഗങ്ങൾക്ക്‌ ജനാധിപത്യപരവും പൗരാവകാശപവവുമായ അവകാശങ്ങളും അവസരങ്ങളും എത്രത്തോളം ലഭിക്കുന്നുണ്ടെന്നത്‌ പരിശോധിക്കാനാണ്‌ ജ: സച്ചാർ ചുമതലപ്പെടുത്തപ്പെട്ടിരുന്നത്‌. എന്നാൽ ഇവർക്ക്‌ സർക്കാർ തലങ്ങളിലും മട്ടും അർഹമായ ആനുപാതിക പ്രാതിനിത്യവും അവസരങ്ങളും ലഭിക്കുന്നില്ലയെന്നും ഇവരുടെ സാമൂഹിക, സാമ്പത്തിക, വിദ്യാഭ്യാസ അവസ്ഥകൾ പരമ ദയനീയമാണെന്നും ഇവരെ ഉയർത്തിയെടുക്കുന്നതിനാവശ്യമായ പദ്ധതികൾ സർക്കാർ അടിയന്തരമായി നടപ്പിലാക്കണമെന്നുമാണ്‌ ജ. സച്ചാർ റിപ്പോർട്ട്‌ സമർപ്പിച്ചത്‌. ഇതാണ്‌ ജ. സച്ചാറെ തങ്ങളുടെ ഭീകരവാദത്തിന്റെ അടുത്തയിരയാക്കാൻ പദ്ധതിയൊരുക്കിച്ചതെന്ന് ആർ എസ്സ്‌ എസ്സ്‌ പ്രമുഖനും അന്വേഷണ ഭാഗമായി എൻ ഐ എയ്‌ യൂ കസ്റ്റഡിയിൽ കഴിയുന്നയാളുമായ രാജേന്ദ്ര ചൗധരി നടത്തിയ വെളിപ്പെടുത്തലുകൾ രാജ്യത്തെയൊന്നടങ്കം ഞെട്ടിപ്പിക്കുന്നതാണ്‌. സുനിൽ ജോഷി, രാംജി കൽസാംഗ്‌ര, സന്ദീപ്‌ ഡാൺകെ എന്നീ പ്രവർത്തകരെയായിരുന്നത്രേ മതിയായ പരിശിലീനവും നൽകി സംഘപരിവാർ ഏർപ്പാട്‌ ചെയ്തിരുന്നത്രേ. ജ. സച്ചാർ തന്റെ റിപ്പോർട്ട്‌ സർക്കാറിന്‌ സമർപ്പിക്കുന്നതിനു മുൻപ്‌ ക്യത്യം നടത്താനായിരുന്നത്രേ പ്ലാൻ.പക്ഷേ സർക്കാർ നടപ്പിലാക്കിയ അതീവ സുരക്ഷാ സാഹചര്യങ്ങളാണ്‌ പദ്ധതി പാളിപ്പിച്ചത്‌.ഡൽഹി സർവ്വ്വകലാശാലയിൽർ പ്രോഫസ്സറും ബി ജെപി സർക്കാർ ഭീകരവാദബന്ധമാരോപിച്ച്‌ അന്യായമായി തടലാക്കപ്പെട്ട്‌, കോടതിയുടെ ഇടപെടൽ കൊണ്ട്‌ മോചിതനുമായ പ്രോഫ്‌. ഗീലാനിയെ വധിക്കാൻ ശ്രമിച്ചതും സംഘപരിവാറാണെന്ന് പോലീസിന്‌ തെളിവ്‌ ലഭിച്ചു കഴിഞ്ഞു.ഇന്തയിൽ തീവ്രവാദവും വിധ്വംശക പ്രവർത്തനങ്ങളും നടത്തൽ ലക്ഷ്യമാക്കുന്ന ചില പാക്‌ ഗ്രൂപ്പുകളുമായി സംഘ്പരിവാരത്തിന്‌ ബന്ധമുണ്ടെന്ന ആരോപണങ്ങളും ഈയ്യിടെയായി കേൾക്കുന്നുണ്ട്‌. ഇന്ത്യയിലെ  മൊത്തം വിധ്വംശക പ്രവർത്തനങ്ങളുടെ മുഴുവൻ പ്രഭവ കേന്ദ്രവും സംഘ്പരിവാറാണെന്ന് ഓരോ ദിവസവും കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ആർഷ ഭാരതത്തിന്റെ പ്രൗഢവും പൗരാണികവുമായ വേദങ്ങളുടേയും സംസ്കാരങ്ങക്കുടേയും മറപിടിച്ചും,  ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ധുക്കളുടെ സംരക്ഷകരായും ചമഞ്ഞ്‌ സംഘ്പരിവാർ ഇന്ത്യയിൽ നടത്തിക്കൊണ്ടിരിക്കുന്നത്‌ പത്തര മാറ്റ്‌ ഭീകരവാദം തന്നെയാണ്‌. . തുടർ വാർത്തകളക്കായി കാതോർക്കാം നമുക്ക്‌.
                                                                                                                         msshaiju@yahoo.co.in


Nov 22, 2012

മിസ്റ്റർ പരേതൻ, ഒരു മെംബർഷിപ്‌ എടുക്കാമോ?



സൗഹ്യദങ്ങൾക്കും അയൽപ്പക്ക ബന്ധങ്ങൾക്കുമിടയിൽപ്പോലും ജാതി ബോധത്തിന്റേയും പാർട്ടി ചിന്തയുടേയുമൊക്കെ വകഞ്ഞു മാറ്റലുകളും, വേർതിരിച്ചെടുക്കലുകളുമൊക്കെ നടക്കുന്ന ഇക്കാലത്ത്‌ ഒരു വേറിട്ട്‌ കാഴ്ചയുടെ സരസവും ഒതുക്കവുമുള്ള ചിത്രമാണ്‌ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കണ്ട കാഴ്ചകളിൽ വ്യത്യസ്തമായതും അൽപം കൗതുകകരവുമായി തോന്നിയത്‌. തികച്ചും സാധാരണക്കാരനായ ഒരാളിന്റെ പെട്ടെന്നുള്ള മരണവാർത്തയറിഞ്ഞ്‌ ഒന്ന് കാണാനായി അവിടം വരെ പോയതായിരുന്നു ഞാൻ. അന്നാട്ടിലെ തികച്ചും സാധാരണക്കാരനാണ്‌ മരിച്ചിരിക്കുന്നത്‌. എടുത്തു പറയത്തക്ക സാമൂഹ്യ ബന്ധങ്ങളോ, ഓർത്തിരിക്കേണ്ട വിധമുള്ള പൊതു സേവയോ, പ്രത്യേകം പരാമർശിക്കേണ്ട വൈശിഷ്ട്യങ്ങൾക്കുടമയോ ഒന്നുമല്ല. ആ ചെറിയ അങ്ങാടിയിലെ ഒരു ചെറിയ സാദാ വ്യാപാരി. വലിയ ബന്ധങ്ങളൊന്നുമില്ലാത്ത, വിവാഹിതരായ രണ്ട്‌ പെണ്മക്കൾ മാത്രമുള്ള ഒരു പിതാവ്‌ അത്രമാത്രം.
റോഡിന്റെ സാമാന്യം വീതിയുള്ള ഓരത്ത്‌ കാർ പാർക്ക്‌ ചെയ്ത്‌ ഞാൻ പുറത്തിറങ്ങുമ്പോൾ പെട്ടെന്ന് ദ്യഷ്ടി പതിഞ്ഞത്‌ ഒരു പോസ്റ്ററിന്മേലാണ്‌. പരേതന്റെ സചിത്ര പോസ്റ്റർ. ഒരു വലിയ 'ആദരാഞ്ജലികളും'. ആരാണ്‌ പ്രസാധകർ എന്ന് രണ്ടാമതൊന്ന് നോക്കേണ്ടതില്ലാത്ത വിധം താഴെ സാമാന്യം മുഴുപ്പുള്ള വെണ്ടക്ക അക്ഷരത്തിൽ ഒരു വിപ്ലവ പാർട്ടിയുടെ പേരും അച്ചടിച്ചിട്ടുണ്ട്‌. സത്യം പറഞ്ഞാൽ ആദ്യമൊന്ന് അദ്ഭുതപ്പെട്ടു. അദ്ദേഹം ആ പാർട്ടിയുടെ പ്രവർത്തകനായിരുന്നോ? അതോ അനുഭാവിയോ? അറിവിന്റേയും ഓർമയുടേയും പഴയ താളുകളൊക്കെ ഒന്നു ക്ടഞ്ഞ്‌ നോക്കി. ങ്‌ഹൂം.. താളുകളിലെവിടെയും അങ്ങനെ കോറിയിട്ടിട്ടില്ല. പണ്ട്‌ കാളവണ്ടി ചിഹ്നത്തിൽ മത്സരിച്ച ഒരു സ്ഥാനാർത്ഥിയുടെ കഥ കേട്ടിട്ടുണ്ട്‌. കാളവണ്ടിയിൽ യാത്ര ചെയ്തിരുന്ന് ആൾക്കാരെയൊക്കെ കക്ഷി തന്റെ പാർട്ടിയിൽ പെടുത്തിക്കളഞ്ഞു. ഇനി ആകണ്ടെത്തൽ പോലെങ്കിലും എന്തെങ്കിലും ബന്ധം പാർട്ടിയോട്‌? ശ്ശെ! അങ്ങനെയൊന്ന് ബന്ധിപ്പിക്കാൻ പോലും ഇല്ല. ചില പാർട്ടികൾ ഈയ്യിടെയായി മറ്റൊരു ഏർപ്പാട്‌ തുടങ്ങിയിട്ടുണ്ട്‌. തങ്ങ്നഗ്ലൂടെ സാന്നിധ്യം വെളിപ്പെടുത്താനും ആരോഗ്യ സ്ഥിതിയ്ക്ക്‌ മറ്റ്‌ തകരാറൊന്നും പറ്റിയിട്ടില്ല എന്നൊക്കെ ആളുകളെ ബോധ്യപ്പെടുത്താനുമായി ചില പൊടിക്കൈകളായി ഇടയ്ക്കിടെ ചില പോസ്റ്ററുകൾ പതിയ്ക്കാറുണ്ട്‌. ഇനി അങ്ങനെയങ്ങാനും പതിച്ചതാകുമോ? (പാർട്ടി അണികളുടെ ഉറക്കച്ചടവ്‌  മാറ്റാനുള്ള സൂത്രപ്പണികളാണ്‌ ഇങ്ങനെ നിശ്ചിത ഇടവേളകളിൽ പശ പതിപ്പിയ്ക്കാനായി അച്ചടിക്കപ്പെടുന്ന പോസ്റ്ററുകൾക്ക്‌ പിന്നിലുള്ളത്‌ എന്നത്‌ വിവരമില്ലാത്ത്‌ അരാഷ്ട്രീയ വാദികൾ പറയുന്നതാകാനേ തരമുള്ളൂ. നമുക്കറിയുന്നതല്ലേ ഇവരെ. പാവങ്ങൾ, രാഷ്ട്ര പുനർ നിർമ്മാണത്തിൽ കയ്‌ മെയ്‌ മറന്ന് അധ്വാനിക്കുന്നവർ)
അല്ലെങ്കിലും നിരുപദ്രവകാരിയായ ഒരാൾക്ക്‌ മരണ ശേഷമെങ്കിലും മെംബർഷിപ്‌ കൊടുത്തുവേന്നതിൽ പ്രത്യേകിച്ച്‌ നഷ്ടമൊന്നുമില്ലല്ലോ? ഞാൻ ചുവടുകൾ മെല്ലെ മുന്നോട്ട്‌ വെച്ചു. തൊട്ടടുത്ത കടയുടെ തടി നിരവുകളിൽ മുഴുവൻ അതാ മറ്റൊരു പോസ്റ്റർ! സംഗതി അതും ആദരാഞ്ജലികൾ തന്നെ. പക്ഷേ ആലുവയും മത്തിക്കറിയുമെന്നതു പോലെ ഒരു കോമ്പിനേഷൻ കുറവ്‌. ഇതിലുമുള്ള ചിത്രം നേരത്തേ കണ്ട അതേ ആളുടേത്‌ തന്നെ. രണ്ട്‌ വ്യത്യാസങ്ങൾ മാത്രം. ഒന്ന്. അത്‌ ഒരു ബഹു വർണ്ണ പോസ്റ്ററാണ്‌. രണ്ട്‌, ഇതിന്റെ പ്രസാധകർ മറ്റൊരു പാർട്ടിയാണ്‌.പ്രദേശത്ത്‌ തമ്മിൽ തല്ലും അടികലശലുകളും പതിവായി നടത്തുന്ന ഈ രണ്ട്‌ പാർട്ടിക്കാർക്കും യോജിക്കാൻ പറ്റിയ മേഖല ഒരു മരണാ വാർത്തയാണ്‌ എന്നതിനേക്കാൾ പരാമർശിക്കേണ്ടത്‌, നല്ലവരായ പരേതർക്ക്‌ മെംബർഷിപ്‌ ഉത്സാഹത്തോടെ കൊടുക്കുന്ന ഏർപ്പാട്‌ നാട്ടുമ്പ്രദേശങ്ങളിലെങ്കിലും വ്യാപകമായി ആരംഭിച്ചിരിക്കുന്നു എന്നതാണ്‌.
അച്ചടി വിദ്യയുടെ ആവിർഭാവം മനുഷ്യകുലത്തിന്‌ ഒരു കുതിച്ച്‌ ചാട്ടം തന്നെയായിരുന്നു. അക്ഷരങ്ങളുടേയും അറിവിന്റേയും ലോകത്ത്‌ വലിയ ബഹിർസ്ഫുരണങ്ങളാണ്‌ അത്‌ ഉയർത്തി വിട്ടത്‌. ഇന്ന് അച്ചടി വിരൽത്തുമ്പിലാണ്‌. ആശയങ്ങൾ നൊടിയിട കൊണ്ട്‌ മഷി പുരണ്ട്‌ മുമ്പിൽ തയാർ. ശരിക്കു പറഞ്ഞാൽ കുതിച്ചു ചാട്ടമെന്നൊക്കെ പറയുന്നതിന്റെ ആശയ പ്രതലത്തിന്റെ നാനാർത്ഥങ്ങൾ ഇപ്പോഴാണ്‌ ആളുകൾ ശരിയാം വണ്ണം മനസ്സിലാക്കിത്തുടങ്ങുന്നത്‌. നാടോട്‌ നാടു മുഴുവൻ ഇന്ന് പോസ്റ്റർ പ്രളയത്തിലാണ്‌. അങ്ങാടികളായ അങ്ങാടികൾ മുഴുവൻ നിരന്ന് പതിയുന്ന പോസ്റ്ററുകളും അത്‌ പതിക്കുന്നവരുടെ പേരുകളും വായിച്ച്‌ ആളുകൾ അന്തം വിടുകയാണ്‌. ഇന്നത്തെ കാലത്ത്‌ പേപ്പർ സംഘടനയെന്നത്‌ ഒരു മാതിരി മാനമുള്ള ഒരു മിനിമം സംഗതിയാണ്‌. ഒരു കഷണാം പേപ്പറിലെങ്കിലും ഔദ്യോഗികമായി അവരുടെ പേരുണ്ടല്ലോ? പേപ്പറിൽ പോലും ഇല്ലാത്ത സംഘടനകളാണ്‌ ഈ പ്രാദേശിക പോസ്റ്റർ വിപ്ലവത്തിന്റെ മുഖ്യ പ്രായോജകർ. ആരൊടെങ്കിലും എന്തെങ്കിലും വിരോധമോ അമർഷമോ തോന്നിയാൽ മതി അന്നു രാത്രി തന്നെ ഒരു സംഘടന പിറക്കുകയായി. രാത്രിയ്ക്ക്‌ രാത്രി ആയിരക്കണക്കിന്‌ പോസ്റ്ററുകൾ. പിറ്റേന്നോടെ സംഘടന ചരമം പ്രാപിച്ചു. ഏതാണ്ട്‌ ഈ കോലത്തിലാണ്‌ ഇന്നത്തെ പോസ്റ്റർ വിപ്ലവം. ഏത്‌ അണ്ടനും അടകോടനും എന്തും അച്ചടിപ്പിക്കാം എവിടെയും പതിപ്പിക്കാം! ജനാധിപത്യത്തിലെ പ്രധിഷേധാവകാശങ്ങളെക്കുറിച്ച്‌ ഒരു ചുക്കും അറിയാത്തവനാണോ ഇവൻ എന്ന് ദയവായി വിചാരിക്കരുത്‌. മാന്യമായി പെയിന്റടിച്ച്‌ വ്യത്തിയാക്കി "ഇവിടെ പരസ്യം പതിയ്ക്കരുത്‌" എന്ന് വിനയത്തോടെ എഴുതി വെച്ചിരിക്കുന്നവന്റെ ഒത്ത നെഞ്ചത്ത്‌ തന്നെ പശ പതിപ്പിക്കുന്നതിനെക്കുറിച്ച്‌, അറിയാതെ പറഞ്ഞ്‌ പോയതാണ്‌.

ഒരു കാര്യം കൂടി പറയാതെ വയ്യ. തോന്നുന്നവന്‌ തോന്നുന്നത്‌ പോലെ തോന്നുന്നതിന്റെ മുകളിൽ പശതേയ്ക്കാവുന്ന ഈ പോസ്റ്റർ "കുതിച്ചു ചാട്ടത്തിന്‌" ഒരു നിയന്ത്രണം വേണ്ടതില്ലേ? പഞ്ചായത്ത്‌ ആഫീസിന്റെ മതിലിൽ തുടങ്ങി, പത്ത്‌ മിനുട്ട്‌ അനങ്ങാതെ നിൽക്കുന്നവന്റെ പിന്നാം പുറം വരെ പശതേയ്ക്കാനുള്ള വേദിയാക്കിമാറ്റുന്ന ഈ ഏർപ്പാടിന്‌ ഒരു നിയന്ത്രണം ഉണ്ടായേപറ്റൂ. ശബ്ദ മലിനീകരണത്തിന്‌ ഏർപ്പെടുത്തുയതു പോലെയെങ്കിലും ഒരു നിയന്ത്രണം ഈ വിഷയത്തിലും ഉണ്ടാകേണ്ടിയിരിക്കുന്നു. പോസ്റ്റർ പതിക്കുന്നവരോ അതിന്റെ പ്രസാധകരോ എന്തു പോസ്റ്റർ, എവിടെയൊക്കെ എത്ര പതിക്കുന്നു എന്ന വിവരണത്തോടൊപ്പം അതിനുള്ള അനുവാദം കൂടി ബന്ധപ്പെട്ടവരിൽ നിന്നും വാങ്ങുന്ന ഒരു നിയന്ത്രണം അനിവാര്യമായും ഉണ്ടാകേണ്ടതുണ്ട്‌.അല്ലെങ്കിൽ നമ്മുടെ വരും തലമുറ ഈ പോസ്റ്റർ നോട്ടീസ്‌ വിപ്ലവത്തിൽ ശരിക്കും 'കുതിച്ചു ചാടേണ്ടി' വരും.( ഹെർമൻ ഗുണ്ടർട്ട്‌ സാറേ മാപ്പ്‌ ...... വിനാശ കാലേ വിപരീത ബുദ്ധി)

Nov 13, 2012

അമേരിക്കയെ നടുക്കുന്ന കൂട്ടക്കൊലകളും കൂട്ടക്കൊലകൾക്ക്‌ പിന്നിലെ മന:ശാസ്ത്രവും



കൂട്ടക്കൊലകൾ അമേരിക്കയിൽ പതിവ്‌ വാർത്തകളാകുകയാണ്‌.ജനക്കൂട്ടങ്ങൾക്കിടയിലേയ്ക്ക്‌ നിറതോക്കുകളുമായി ചാടി വീണ്‌ പത്തും പതിനഞ്ചും ആളുകളെ, സ്ത്രീകളെന്നോ പിഞ്ചു കുഞ്ഞുങ്ങളെന്നോ വ്യദ്ധരെന്നോ ഭേദമില്ലാതെ കൂട്ടക്കശാപ്പ്‌ നടത്തി, ആത്മഹത്യ ചെയ്യുന്ന അക്രമികളുടെ മന:ശാസ്ത്രത്തെക്കുറിച്ച്‌ അമേരിക്കൻ സർവ്വ്വകലാശാലകളിൽ ഗവേഷണം നടന്നു കൊണ്ടിരിക്കുന്ന സാഹചര്യം കൂടിയാണിപ്പോൾ. അമേരിക്കയിലെ സാധാരണാക്കാരെയും ബിസിനസ്‌ കോർപ്പറേറ്റുകളേയുമൊന്നടങ്കം ആശങ്കയുടെയും അരക്ഷിതത്വത്തിന്റേയും മുൾമുനയിൽ നിർത്തുന്ന ഇത്തരം സംഭവങ്ങൾ അമേരിക്കയിലെ ഏതെങ്കിലും ചില മോശം പ്രവിശ്യകളിൽ മാത്രം കാണപ്പെടുന്ന ഒറ്റപ്പെട്ട വാർത്തകളല്ല.
അമേരിക്കയെന്ന വിശാല സ്വാതന്ത്ര്യത്തിന്റെ വിപ്ലവ ഭൂമികയിലെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ഇത്തരം സംഭവങ്ങൾ ശക്തി പ്രാപിച്ച്‌ കൊണ്ടിരിക്കുകയാണ്‌. ലോകത്തിന്റെ സങ്കീർണ്ണതകൾക്ക്‌ പരിഹാരം കണ്ടെത്താൻ വ്യഗ്രത കാണിക്കുന്ന അമേരിക്കയ്ക്ക്‌ അഭിമാനക്കേടിന്റെ പുതിയ അധ്യായങ്ങളാണ്‌ ഇത്തരം സംഭവങ്ങൾ സമ്മാനിക്കുന്നത്‌. ഇതര രാജ്യങ്ങളൊക്കെ അതിശയത്തോടെയും അൽപം ഭീതിയോടെയുമാണ്‌ ഈ അക്രമ സംഭവങ്ങളെ നോക്കിക്കാണുന്നത്‌. 
സമ്പന്നന്മരുടേയും സുഖിയന്മാരുടേയും നഗരമായ ഫ്ലോറിഡ പ്രവിശ്യയിലെ കാസൽബെറിയിൽ ഈയ്യിടെ നടന്ന വെടിവെയ്പിന്റേയും കൂട്ടക്കശാപ്പിന്റേയും പശ്ചാത്തലത്തിലാണ്‌ ഈ കുറിപ്പ്‌ എഴുതുന്നത്‌. 2011 ഒക്ടോബറിൽ തെക്കൻ കാലിഫോർണ്ണിയയിൽ നടന്ന കൂട്ടക്കൊലയുടെ അതേ മാത്യകയിലാണ്‌ ഇത്തവണ ഫ്ലോറിഡയിൽ മനുഷ്യക്കുരുതി നടന്നത്‌.  തിരക്കേറിയ ഫാഷൻ സെന്ററിനുള്ളിൽ പാഞ്ഞ്കയറിയ അക്രമി നൊടിയിടയിൽ യതൊരു പ്രകോപനവുമില്ലാതെ പിസ്റ്റണെടുത്ത്‌ നിരവധിപേരെ കൊന്നു വീഴ്ത്തി. ശേഷം ധ്യതിയോ തിരക്കുകളോ ഇല്ലാതെ സാവധാനം പുറത്തിറങ്ങി സ്വയം മരണത്തെ വരിച്ചു. ഏതെങ്കിലും പ്രത്യേകമായ വിഘടന വാദത്തിന്റേയോ പ്രത്യയ ശാസ്ത്രങ്ങളുടെയോ പിൻബലത്തിലോ ആവേശത്തിലോ അല്ല ഇവരാരും കൊല്ലാനും മരിക്കാനുമായി തുനിഞ്ഞിറങ്ങുന്നത്‌. സുദീർഘമായി മനസിനെ മഥിച്ചുകൊണ്ടിരിക്കുന്ന ഉഗ്രവും അതി കഠിനവുമായ ജീവിത നൈരാശ്യത്തിന്റേയും ജീവിതത്തെക്കുറിച്ചുള്ളാ തീവ്രമായ അർത്ഥരാഹിത്യ ബോധത്തിന്റേയും സൂപ്പർലേറ്റീവ്‌ മാനസികാവസ്ഥകളിലെത്തുന്നവരാണ്‌ ഇങ്ങനെ അക്രമികളായി പൊതുജന മധ്യേ ഇറങ്ങുന്നതെന്നാണ്‌ മന:ശാസ്ത്രജ്ഞരുടെ പ്രാഥമിക നിഗമനം.


2012 ജൂലായ്‌ 20 ന്‌ അറോറ നഗരത്തിലെ ഒരു ആഡംബര തീയറ്ററിൽ കടന്ന്, ജെയിംസ്‌ ഹോംസ്‌ എന്ന് പേരുള്ള അക്രമി ടിയർ ഗ്യാസ്‌ സിലിണ്ടറുകൾ പൊട്ടിച്ച്‌ ഭീകരാന്തരീക്ഷം സ്യഷ്ടിച്ച്‌ 12 റൗണ്ട്‌ വെടിയുതിർത്തു. 58 പേർക്ക്‌ ഗുരുതരമായി പരിക്കേൽക്കുകയും 12 പേർ തത്ക്ഷണം മരിച്ച്‌ വീഴുകയും ചെയ്ത ഈ സംഭവം എന്തിനു ചെയ്തു എന്ന ചോദ്യത്തിനു ഹോംസ്‌ പറഞ്ഞ മറുപടി" വെറുതേ തോന്നി" എന്നത്‌ മാത്രമായിരുന്നു. അയാൾ കഴിഞ്ഞ ഏതാനും മാസങ്ങളായി ഇതിന്നായുള്ള മുന്നൊരുക്കത്തിലും പരിശീലനത്തിലുമായിരുന്നുവേന്നാണ്‌ പോലീസ്‌ കോടതിയിൽ വാദിച്ചത്‌. ഇന്റർന്നെറ്റ്‌ ഉപയോഗിച്ചാണ്‌ അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും അയാൾ വാങ്ങിക്കൂട്ടിയതത്രേ! 24 ഇന കുറ്റങ്ങൾ ചാർത്തി ഹോംസിനെ അമേരിക്കയിലെ ഫെഡറൽ പോലീസ്‌ തടവിൽ പാർപ്പിച്ചിരിക്കുകയാണ്‌. ഒന്നുകിൽ ആജീവനാന്ത തടവി നായി അല്ലെങ്കിൽ വധശിക്ഷയ്ക്കായി.
2011 സെപ്റ്റംബർ 16ന്‌ അമേരിക്കയിലെ തിരക്കേറിയ കഴ്സൺ നഗരത്തിലെ ഒരു എ ക്ലാസ്‌ റസ്റ്റൊറന്റിനുള്ളിൽ ഏകദേശം മുപ്പത്തിരണ്ട്‌ വയസ്‌ തോന്നിക്കുന്ന ഒരു യുവാവ്‌ ബ്രേക്ഫാസ്റ്റ്‌ കഴിക്കാനെന്ന വ്യാജേന വന്നിരിക്കുന്നു. അലക്ഷ്യമായി പോക്കറ്റിനുള്ളിൽ നിന്ന് തോക്കെടുത്ത്‌ തൊട്ട്‌ മുന്നിലെ ടേബിളിൽ സൊറ പറഞ്ഞിരുന്ന അഞ്ച്‌ ആർമി ഉദ്യോഗസ്ഥരെ വെടിവെച്ച്‌ വീഴ്ത്തുന്നു. വെടിയൊച്ച കേട്ട്‌ പ്രാണഭയത്താൽ പരക്കം പായുന്നവർക്കിടയിലേയ്ക്ക്‌ തുരു തുരാ നിറയൊഴിച്ച്‌ അഞ്ച്‌ പേരെക്കൂടി മരണമുഖത്തേയ്ക്ക്‌ നിർവ്വ്വികാരതയോടെ തട്ടിയിട്ട്കൊടുത്ത്‌ മെല്ല പുറത്തിറങ്ങി സ്വന്തം മാറിന്‌ നേരെ തോക്ക്‌ ചൂണ്ടി നിറായൊഴിക്കാൻ ശ്രമിക്കുന്നതിനിടെ മുന്നിൽ വന്നു പെട്ട പേടിച്ചരണ്ട ഒരു സ്റ്റ്രീയെക്കൂടി ക്രൂരമായ പുഞ്ചിരിയോടെ വെടിവെച്ചു കൊന്ന ശേഷം ആത്മഹത്യ ചെയ്തു.
കഴിഞ്ഞ പത്ത്കൊല്ലത്തിനിടെ ഇത്തരം 32 സംഭവങ്ങളെങ്കിലും അമേരിക്കയിൽ ശരാശരി നടന്നിട്ടുണ്ടെന്നാണ്‌ കണക്കുകൾ വെളിവാക്കുന്നത്‌.മന:ശാസ്ത്രജ്ഞരുടെ തിയറികൾക്കൊന്നും വഴങ്ങാത്ത മാനസിക സങ്കീർണ്ണതകളിലേയ്ക്ക്‌ അമേരിക്കൻ പൗരന്മാർ വഴുതി വീഴുന്നുവേന്നാണ്‌ ഇത്തരം സംഭവങ്ങൾ വിളിച്ചോതുന്നത്‌.കാര്യമായ ക്രിമിനൽ പശ്ചാത്തലങ്ങളുള്ളവരോ, എന്തെങ്കിലും മാനസിക പ്രശ്നങ്ങൾ പ്രകടിപ്പിക്കുന്നവരോ അല്ല ഇത്തരം സംഭവങ്ങളിൽ അക്രമികളായി പിടിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുന്നവരെന്നത്‌ അനേഷണ ഉദ്യോഗസ്ഥരേയും സർക്കാറിനേയും കുഴപ്പിക്കുന്ന പ്രശ്നങ്ങളിൽ ചിലതാണ്‌.
എന്തു കൊണ്ടായിരിക്കും പൗരന്മാർ പൊടുന്നനെ അക്രമികളാകുന്നത്‌? മറ്റുള്ളവരെ ക്രൂരമായി കൂട്ടക്കശാപ്പ്‌ നടത്തുന്നതിലൂടെ എന്ത്‌ മാനസികാനന്ദമായിരിക്കും അവർക്ക്‌ ലഭിക്കുക? ഈ രണ്ട്‌ ചോദ്യങ്ങളാണ്‌ പ്രധാനമായും മന:ശാസ്തജ്ഞർ വിശകലനം ചെയ്യുന്നത്‌. ഇത്തരം ചോദ്യങ്ങൾക്ക്‌ മുമ്പിൽ സമയം ചെലവഴിക്കുന്നതിന്‌ മുമ്പ്‌ അമേരിക്കയുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ പൊതുവിൽ പരിശോധിക്കുന്നത്‌ നന്നായിരിക്കും.


1776ലെ സുപ്രസിദ്ധമയ സ്വാതന്ത്ര്യ പ്രഖ്യാപനത്തോടെ നിലവിൽ വന്ന ആധുനിക അമേരിക്കയെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ പരമോന്നത്‌ പീഠമായാണ്‌ ലോകം വിലയിരുത്തുന്നത്‌. മറ്റ്‌ മൂന്നാം ലോക രാജ്യങ്ങൾ വികസനത്തിന്റേയും ആവിഷ്കാരത്തിന്റേയും മാത്യകകളായി മുന്നിൽ കണ്ടതും അനുകരിക്കാൻ ശ്രമിച്ചതും അമേരിക്കയെയായിരുന്നു. സോവിയറ്റ്‌ യൂണിയന്റെ സമ്പൂർണ്ണമായ പതനത്തോടെ ലോക നിയന്ത്രണം കൈക്കലാക്കിയ അമേരിക്ക ലോക പോലീസായി സ്വയം മാറി. ഓരോ ചെറിയ അമേരിക്കളാകാനാണ്‌ ലോകത്തെ ചെറു രാഷ്ട്രങ്ങളൊക്കെ ആഗ്രഹിച്ചത്‌. 
മതാധിഷ്ഠിത രാജ്യമെന്ന് പേരിലുണ്ടെങ്കിലും ക്രൈസ്തവ മത മൂല്യങ്ങളോടോ ധാർമിക ബോധത്തോടോ അത്‌ തെല്ലും നീതി പുലർത്തിയിട്ടില്ല. ലോകത്തെ ഏറ്റവും കൂടുതൽ മനുഷ്യ ദൈവാരാധകരുള്ളാ രാജ്യങ്ങളിലൊന്നാണ്‌ ഇന്ന് അമേരിക്ക. വ്യക്തി സ്വാന്ത്രമെന്ന പേരിൽ അമേരിക്ക നടപ്പിലാക്കി വന്ന നയങ്ങളും നിലപാടുകളും പുനർ വിചിന്തനം നടത്തേണ്ട ഘട്ടത്തിലൂടെയാണ്‌ ഇന്നാ രാജ്യം കടന്നു പോകുന്നത്‌ എന്നാണ്‌ അന്തർദ്ദേശീയ രാഷ്ട്രീയ നിരീക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നത്‌. സ്വാതന്ത്ര്യത്തിന്റെ അതിരുകൾ കൂടുതൽ അടുപ്പിക്കേണ്ടതുണ്ടെന്നും ധാർമികതയും വൈകാരികതയും(Morality and Feeling) വ്യവച്ഛേദിക്കുന്ന പുതിയ കാഴ്ചപ്പാടുകൾ അമേരിക്കയിൽ വളർന്നു വരേണ്ടതുണ്ടെന്നും ആവശ്യപ്പെടുന്നവരുടെ എണ്ണം അമേരിക്കയ്ക്കുള്ളിൽ വർദ്ധിച്ച്‌ വരുന്നുണ്ട്‌. ന്യൂയോർക്ക്‌ ടൈംസിലെ ദേവിഡ്‌ ബ്രൂക്കും അമേരിക്കയിലെ പ്രസിദ്ധ സോഷ്യോളജിസ്റ്റായ ക്രിസ്ത്യൻ സ്മിത്തും ചേർന്ന് നടത്തിയ പഠനത്തിലെ വിഷയം തന്നെ ധാർമികത ചോർന്ന് പോകുന്ന അമേരിക്കൻ യുവത്വം എന്ന തലക്കെട്ടിലുള്ളതായിരുന്നു. എന്താണ്‌ ധാർമികതയെന്ന് തിരിച്ചറിയാൻ കഴിയാത്തവരാണ്‌ അമേരിക്കൻ യുവത്വത്തിലെ മൂന്നിൽ രണ്ട്‌ പേരും എന്നാണ്‌ അവർ പുറത്ത്‌ വിട്ട റിപ്പോർട്ട്‌. കഴിഞ്ഞ മൂന്ന് നൂറ്റാണ്ട്‌ കൊണ്ട്‌ കൊണ്ട്‌ അമേരിക്കക്കാരുടെ ധാർമിക ബോധത്തെ അവരുടെ വൈകാരികത കീഴടക്കിക്കളഞ്ഞുവെന്നാണ്‌ ക്രിസ്ത്യൻ സ്മിത്ത്‌ നിരീക്ഷിച്ചത്‌. പ്രഹര ശേഷിയിൽ അമേരിക്ക ലോകത്തെ നായകരാണ്‌. പക്ഷേ അത്‌ സ്വയം ഏറ്റുവാങ്ങുന്ന പ്രഹരങ്ങളുടെ കാരണമറിയുന്നതിൽ അമേരിക്ക സ്ഥിരമായി പരാജയപ്പെട്ടുകൊ\ൻ\ടിരിക്കുന്നു. അമേരിക്കയിലെ ഓരോ നൂറ്‌ ആളുകൾക്കും തൊണ്ണൂറ്‌ തോക്കുകൾ വീതമുണ്ടെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്ര്യത്തിന്റെ തിക്ത ഫലങ്ങളൊന്നൊന്നായി അനുഭവിക്കുകയാണ്‌ ഇന്നാ രാജ്യം. അന്താരാഷ്ട്രാ സമൂഹത്തിനു മുന്നിൽ ഒരു നിയന്ത്രകന്റേയോ, നേതാവിന്റേയോ റോൾ സ്വയം എടുത്തണിയുമ്പോഴും ആ രാജ്യത്തിന്റെ പൗരന്മാർക്ക്‌ സ്വാഭാവികമായി ലഭിക്കേണ്ട 'തകരാറില്ലാത്ത ഒരു മാനസിക നില' നൽകുന്നതിൽ ആ രാജ്യം പരാജയപ്പെട്ടിരിക്കുന്നു.തോക്കുകൾക്കും നിയമങ്ങൾക്കും മനുഷ്യ ജീവിതത്തിന്റെ സമാധാന പൂർണ്ണമായ നില നിൽപ്പിന്‌ പ്രത്യേകിച്ച്‌ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ഭൂരിപക്ഷം അമേരിക്കക്കാരും മനസിലാക്കുന്നു. കൂട്ടക്കൊലകൾക്ക്‌ ഇരയാകാതിരിക്കാനായി, അല്ലെങ്കിൽ നാളെ താനുമൊരു കൂട്ടക്കശാപ്പുകാരനാകാതിരിക്കാനായി എന്താണു താൻ ചെയ്യേണ്ടതെന്ന അന്വേഷണത്തിലും വേവലാതിയിലുമാണ്‌ അമേരിക്കക്കാരിൽ പലരും. ഗൺ വയലൻസ്‌ എന്നാണു ഈ പുതിയ പ്രതിഭാസത്തെ അമേരിക്ക പേരിട്ട്‌ വിളിക്കുന്നത്‌. അമേരിക്ക പുലർത്തുന്ന അന്തർദ്ദേശീയ രാഷ്ട്രീയത്തിന്റെ വികലവും അവസരവാദ പരവും ന്യായരഹിതവുമായ നിലപാടുകളോടുള്ള പ്രതിഷേധം കൊണ്ടും അമർഷം കൊണ്ടും അമേരിക്കൻ വിരുദ്ധ വിധ്വംശക ശക്തികൾ അമേരിക്കയ്ക്കുള്ളിലും പുറത്തും വെച്ചുമൊക്കെ നടത്തുന്ന അമേരിക്കൻ വിരുദ്ധതയുടെ പ്രത്യയശാസ്ത്ര ബോംബിംഗിന്റേയും വെടിവെയ്പിന്റേയുംകണക്കുകൾക്ക്‌ പുറമേയുള്ളവ മാത്രമാണ്‌ മുകളിൽ പ്രസ്താവിച്ചവയെല്ലാം.എന്തായാലും ലോകത്തിനാകെ സമാധാനം സമ്മാനിക്കാനിറങ്ങിയ വൻശക്തിയായ അമേരിക്കയിൽ നിന്ന് കേട്ട്‌ തുടങ്ങുന്ന വാർത്തകൾ മറ്റ്‌ പാശ്ചാത്യൻ രാജ്യങ്ങളേയും അന്ധവും അനുരാഗാത്മകവുമായ അമേരിക്കൻ ഭ്രമം തലക്കുപിടിച്ചിരിക്കുന്ന വികസ്വര രാജ്യങ്ങളേയും ഒന്നിരുത്തി ചിന്തിപ്പിക്കാൻ പര്യാപ്തമായതാണ്‌.
                                                                                                                            msshaiju@yahoo.co.in