Dec 31, 2017

മന്ത്രിക്കുണ്ടൊരു കണ്ണട



കണ്ണട കൊണ്ട് പലതുണ്ട് കാര്യം. കാ‍ഴ്ച കൂട്ടാൻ മാത്രമല്ല, ചിലർ വെറുമൊരു ഫാഷനായും കണ്ണട വെയ്ക്കാറുണ്ട്. എന്നാൽ പൊല്ലാപ്പ് പിടിക്കാനായി കണ്ണട വെക്കുന്നവർ വളരെ വിരളമായിരിക്കും. ഒരു കണ്ണട വാങ്ങി വെച്ചതിന്റെ പൊല്ലാപ്പ് ആവോളം നുകരുകയാണ് ആരോഗ്യ, സാമൂഹ്യ ക്ഷേമ വകുപ്പുകൾ ഒന്നിച്ച് കൈകാര്യം ചെയ്യുന്ന മന്ത്രിയായ ശ്രീമതി കെ കെ ശൈലജ ടീച്ചർ. ടീച്ചർക്ക് കണ്ണ് കടിയുണ്ടെന്ന് കണ്ടാൽ പറയില്ലെങ്കിലും ഈയിടെയായി കണ്ണ് കടിയുടെ അസുഖം തനിക്ക് തുടങ്ങിയിട്ടുള്ളതായി ടീച്ചർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. തന്നെക്കാണുമ്പോൾ പാർട്ടിക്ക് വെളിയിൽ ഉള്ളവരെക്കാൾ പാർട്ടിക്ക് അകത്തുള്ളവർക്കാണ് കണ്ണ് കടി ഏറെയുള്ളത് എന്ന് ടീച്ചർക്കറിയുമായിരുന്നെങ്കിലും തന്റെ സ്വന്തം കണ്ണ് കടിയുടെ കാര്യം ഈയടുത്താണ് ടീച്ചർ മനസിലാക്കിയത്. സംശയം തോന്നിയ പാടെ നേരെ പോയി കണ്ണ് ഡോക്ടറെ കണ്ടു. സംഗതി സത്യമാണ്. ഹ്രസ്വ ദ്യഷ്ടിയുടെ അസ്കിതയാണത്രേ. ടീച്ചർക്ക് ഈയിടെയായി ഹ്രസ്വ ദ്യഷ്ടിയാണെന്ന് കൂത്തുപറമ്പിലെ ഡിഫിക്കാർക്കും മറ്റ് ചില സഖാക്കൾക്കും നേരത്തെ തന്നെ മനസിലായിരുന്നു. അടുത്തുള്ളതിനെ കാണാൻ പറ്റാത്ത അസുഖമാണല്ലോ ഈ ഹ്രസ്വ ദ്യഷ്ടി. ടീച്ചറുടെ സ്വന്തം  മണ്ഢലമായ കൂത്തുപറമ്പിലെ ചില നേതാക്കൾ ഈയിടെയായി ടീച്ചറുടെ ദ്യഷ്ടിയിൽ തീരെ പതിയുന്നില്ലെന്നാണ് സഖാക്കൾ കണ്ടെത്തിയത്. 
ഏതായാലും ഒരു കണ്ണട വെക്കാൻ ടീച്ചർ തീരുമാനിച്ചു. ഇതിനു മുന്നേ ടീച്ചർക്ക് കണ്ണടയുണ്ടായിരുന്നില്ലേ എന്ന് നിങ്ങൾ സംശയിച്ചേക്കാം. ഉവ്വ്, ഒരു ഉഗ്രൻ കണ്ണട നേരത്തെ തന്നെയുണ്ടായിരുന്നു. അപ്പോ പിന്നെ പുതിയ കണ്ണടക്കെന്താ ഇത്ര പ്രത്യേകതയെന്നല്ലേ? അത് ടീച്ചറെ ഏതോ ഉപദേശി ഉപദേശിച്ച് വെട്ടിൽ വീഴ്ത്തിയതാണ്. ഹ്രസ്വ ദ്യഷ്ടിക്ക് വേറെ കണ്ണട തന്നെ വേണമെന്ന് ടീച്ചർക്കും അറിയാം. എന്നാൽ മന്ത്രിയായത് കൊണ്ടും കൂടുതൽ പണികൾ കണ്ണട വെച്ച് ചെയ്യാനുണ്ടാകുമെന്നത് കൊണ്ടും കൂടുതൽ കാശുള്ള ഒരു കണ്ണട തന്നെ വേണമെന്നാണ് ആ പരമദ്രോഹിയായ ഉപദേശകൻ ടീച്ചറെ ഉപദേശിച്ചത്. പാവം ടീച്ചർ. ടീച്ചർക്കിത് പുതിയ അറിവായിരുന്നു. ഇതുവരെ ആയിരം രൂപക്ക് മുകളിൽ കണ്ണട വാങ്ങിയിട്ടില്ലാത്ത ടീച്ചർ ഉപദേശകനെ വിശ്വസിച്ച് ഇരുപത്തിയൊൻപതിനായിരം രൂപയുടെ ഒരു കണ്ണട വാങ്ങി കണ്ണിൽ വെച്ചു. അതും സർക്കാർ ചിലവിൽ! അതോടെ കാഴ്ചയും തെളിഞ്ഞു. ഭാഗ്യം! കാര്യങ്ങളെല്ലാം അങ്ങനെ ശുഭകരമായെന്ന് കരുതിയിരിക്കുമ്പോഴാണ് ഇരുപത്തിയൊൻപതിനായിരത്തിന്റെ കണ്ണട പുതിയ വിവാദമാകുന്നത്. സത്യം പറയാമല്ലോ ടീച്ചർക്ക് ഈ വിവാദങ്ങളുടെ കാരണങ്ങൾ ഇതുവരെ പിടി കിട്ടിയിട്ടില്ല. ഹ്രസ്വ ദ്യഷ്ടിയാണോ തന്റെ കണ്ണടയാണോ ഇരുപത്തിയൊൻപതിനായിരമാണോ  അതോ താൻ കണ്ട ഡോക്ടറാണോ അതുമല്ല തന്റെ ഉപദേശകനാണോ ഈ വിവാദത്തിനൊക്കെ കാരണമെന്ന് ടീച്ചർക്കിനിയും മനസിലായിട്ടില്ല. എന്തൊരു നിഷ്കളങ്കത! സെക്രട്ടറിയേറ്റിലെ എല്ലാവർക്കും ടീച്ചറുടെ നിഷ്കളങ്കതയെപ്പറ്റി മൂന്ന് നേരമെങ്കിലും മുടങ്ങാതെ പറഞ്ഞില്ലെങ്കിൽ ഉച്ചക്ക് ഊൺ കഴിക്കാൻ പറ്റാത്ത ഒരവസ്ഥയിൽ എത്തി നിൽക്കുകയാണ്.
അൻപത്തിയൊൻപത് വയസുള്ള ശൈലജ ടീച്ചർ പിണറായി മന്ത്രി സഭയിലെ രണ്ടേ രണ്ട് വനിതാ മന്ത്രിമാരിൽ ഒരാളും സി പി എമ്മിനെ സംബന്ധിച്ചേടത്തോളം പാർട്ടിക്കൂറുള്ള ഒരു വനിതാ നേതാവുമാണ്. പാർട്ടിയിലെ പല വമ്പത്തികളേയും കറിക്കത്തി കൊണ്ട് വാഴയില വെട്ടുന്ന ലാഘവത്തിൽ വെട്ടി വെടിപ്പാക്കിയാണ് ടീച്ചർക്കായി മന്ത്രിക്കസേര ഒരുക്കിക്കൊടുത്തത്. 1956 നവംബർ 20ന് കെ.കുണ്ടന്റെയും കെ.കെ.ശാന്തയുടെയും മകളായി കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്തുള്ള മടത്തിലാണ് കെ.കെ.ശൈലജ ജനിച്ചത്. മട്ടന്നൂർ കോളേജിൽ നിന്ന് ബിരുദവും വിശേശ്വരയ്യ കോളേജിൽ നിന്ന് അധ്യാപക യോഗ്യതയുംനേടി.  തുടർന്ന് ശിവപുരം ഹൈസ്‌കൂളിൽ അധ്യാപികയായി ജോലിയാരംഭിച്ചു. ഭർത്താവ് കെ. ഭാസ്കരനും അദ്ധ്യാപകനായിരുന്നു. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയായും സി.പി.ഐ. (എം) സംസ്ഥാനകമ്മറ്റി അംഗമായും ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗവുമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷന്റെ സ്ത്രീ ശബ്ദം മാസികയുടെ പത്രാധിപസ്ഥാനവും വഹിച്ചിട്ടുണ്ട്. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയായും പ്രവർത്തിച്ചു. ഏഴ് വർഷത്തെ സർവീസ് ബാക്കി നിൽക്കുമ്പോഴാണ് സി പി എം രാഷ്ട്രീയത്തിലെ സ്ത്രീ സാധ്യത ബോധ്യമായത്. അതോടെ മുഴുവൻസമയ രാഷ്ട്രീയ പ്രവർത്തനത്തിനായി 2004 ൽ സ്വയം വിരമിച്ചു.
മട്ടന്നൂർ പഴശ്ശിരാജ കോളേജിൽ വിദ്യാർത്ഥിയായിരിക്കുമ്പോഴാണ് ടീച്ചറുടെ തലയിൽ രാഷ്ട്രീയം വാസമുറപ്പിക്കുന്നത്.  എസ്.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ ശൈലജ ടീച്ചർക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 1996 ൽ പഴയ കൂത്തുപറമ്പ് മണ്ഡലത്തിൽനിന്നും 2006 ൽ പേരാവൂർ മണ്ഡലത്തിൽനിന്നും നിയമസഭാംഗമായിട്ടുള്ള ടീച്ചർ സി പി എമ്മിന്റെ ഇപ്പോഴത്തെ ഉരുക്കുവനിതകളിൽ ഒരാളാണ് എന്നാണ് പാർട്ടി പ്രവർത്തകർ വിശ്വസിക്കുന്നത്.

ഏതായാലും ഇരുപത്തിയൊൻപതിനായിരത്തിന്റെ പുതിയ കണ്ണട ടീച്ചറുടെ മുഖത്ത് അധികം വാഴുമെന്ന് തോന്നുന്നില്ല. മുണ്ട് മുറുക്കിയുടുത്ത് ത്യാഗം ചെയ്യാൻ പിണറായി സഖാവും കോടിയേരി സഖാവും മാറി മാറി പാർട്ടി സഖാക്കളോട് ആഹ്വാനം നടത്തുന്നതിനിടെയാണ് ടീച്ചർ ഇങ്ങനെയൊരു കുരുത്തക്കേട് ഒപ്പിച്ചിരിക്കുന്നത്. ഡിസംബർ മാസത്തിൽ സംസ്ഥാന ഖജനാവിൽ വലിയ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമെന്ന് തോമസ് ഐസക്ക് സഖാവ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ ഇരുപത്തിയൊൻപതിന്റെ കാര്യം മണത്തറിഞ്ഞാണോ സഖാവ് അങ്ങനെ നിരീക്ഷിച്ചതെന്നറിയില്ല. അല്ലെങ്കിൽ ആ ഞെരുക്കത്തിൽ ഈ ഇരുപത്തിയൊൻപത് കൂടി വരവ് വെക്കണമെന്ന് ഐസക്ക് സഖാവിനോട് അഭ്യർത്ഥിക്കുന്നു. അല്ലെങ്കിൽ കണക്കിൽ ഒരു ഇരുപത്തിയൊൻപതിനായിരത്തിന്റെ പിഴവ് വന്നേക്കുമോ എന്ന് ആശങ്കിച്ച് മാത്രമാണ് ഈ അഭ്യർത്ഥന. 

Mar 26, 2016

ലളിതേച്ചീ... സി പി എം വിളിക്കുന്നു



വിളിച്ചുണർത്തിയിട്ട് അത്താഴമില്ലെന്ന് പറഞ്ഞാലോ? മാനം മര്യാദക്ക് കിടന്ന് ഉറങ്ങുന്നവരെ ഇങ്ങനെ വിളിച്ചെഴുന്നേൽ‌പ്പിച്ച് പായും വിരിച്ച് പാത്രവും നിരത്തിയിട്ട് ഇന്നിനി ശാപ്പാടില്ല എന്ന് പറയുന്നത് സിമ്പിളായി പറഞ്ഞാൽ തെമ്മാടിത്തരമാണ്. ചെകിടത്ത് അടി കൊടുക്കേണ്ട ശുദ്ധ തെമ്മാടിത്തരം. ഇത് അറിയാത്തവരല്ല സി പി എമ്മുകാർ. അതുകൊണ്ട് തന്നെ ആരൊക്കെ ഈ ഇച്ചീച്ചിപ്പണി ചെയ്താലും സി പി എം അങ്ങനെ ചെയ്യില്ല. അതാണ് സി പി എം. എന്നാൽ കഷ്ടപ്പെട്ട് പായയും വിരിച്ച് പാത്രവും നിരത്തിവെച്ചിട്ട് തങ്ങൾ  വിളീച്ചെഴുന്നേല്പിച്ച ആൾ തന്നെ എനിക്കിനി ശാപ്പാട് വേണ്ടെന്ന് പറഞ്ഞാൽ എന്തു ചെയ്യും. വിളമ്പി വെച്ച ആഹാരത്തോടുള്ള ബഹുമാനക്കുറവല്ലേ ഇത്? ഇതും തല്ലുകൊള്ളിത്തരത്തിൽ പെടുമോ? ഇത്തരമൊരു താത്വിക പ്രതിസന്ധിയുടെ നടുവിൽ എത്തും പിടിയും കിട്ടാതെ നട്ടം തിരിയുകയാണ് സി പി എമ്മിന്റെ നേതാക്കൾ. കഷ്ടപ്പെട്ട് പൊക്കിയെടുത്ത് വടക്കാഞ്ചേരിയിൽ പായും വിരിച്ച് സ്ഥാനാർത്ഥിയാക്കിയിരുത്തി പോസ്റ്ററടിക്കാൻ ഓർഡറും കൊടുത്ത് നിൽക്കുന്ന ഈ സന്ദർഭത്തിൽ തന്നെ കെ പി എ സി ലളിതച്ചേച്ചി ഇങ്ങനെ പുലിവാൽ പിടിപ്പിക്കുമെന്ന് എ കെ ജി സെന്ററിലെ വെല്യ നേതാക്കന്മാർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.
കെ പി എ സി ലളിതച്ചേച്ചിയുടെ കമ്മ്യൂണിസ്റ്റ് ബന്ധത്തെക്കുറിച്ച് തർക്കമുള്ളവർ കേരള രാഷ്ട്രീയത്തിൽ കാണുമെന്ന് തോന്നുന്നില്ല. മാത്രവുമല്ല കണ്ണിൽ കണ്ട ചെമ്മാനും ചെരുപ്പ്കുത്തിയും വരെ സ്ഥാനാർത്തിക്കുപ്പായവുമിട്ട് എക്സ്ട്രാഫിറ്റ് ചെയ്ത ഒരു മാതിരി ബോറൻ ചിരിയുമായി മണ്ഡല പര്യടനം അഡ്വാൻസായി നടത്തിക്കൊണ്ടിരിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ലളിതച്ചേച്ചി വെറുമൊരു ഏനം കെട്ട സ്ഥാനാർത്ഥിയാണെന്നും ആർക്കും അഭിപ്രായം കാണില്ല. എന്നിട്ടും പണി എവിടെയാണ് പാളിയതെന്ന് സി പി എമ്മിനു ഇനിയും മനസിലായിട്ടില്ലെന്ന് വേണം കരുതാൻ. അതാണ് അവരുടെ പ്രതികരണങ്ങൾ കാണിക്കുന്നത്.
രാഷ്ട്രീയമെന്നത് അഭിനയത്തിന്റെ ഒരു വേർഷൻ മാറ്റം മാത്രമായ ഇക്കാലത്ത് അഭിനേതാക്കൾ രാഷ്ട്രീയക്കാരാകുന്നത് വലിയ പുതുമയൊന്നുമല്ല.. അതുകൊണ്ടു തന്നെയാണ് ഇത്തവണ ചില അഭിനേതാക്കളെ ലാറ്ററൽ എൻ‌ട്രി വഴി രാഷ്ട്രീയത്തിൽ ഇറക്കാൻ സി പി എം തീരുമാനിച്ചത്. മാത്രവുമല്ല എങ്ങനെയൊക്കെ പൊക്കിയിട്ടാലും നാലു കാലിൽ മാത്രം നിലത്ത് വീഴുകയും വീണത് പോലെ എഴുന്നേറ്റ് പോകുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയുടെ കാലാൾപ്പടയെ എതിരിടാൻ പാർട്ടിക്കാരെക്കാൾ മികച്ച പൊതുസമ്മതരെ അത്യാവശ്യവുമാണെന്നും സി പി എം മനസിലാക്കുന്നു. കഴിഞ്ഞ കുറേ നാളുകളായി സി പി എം ലോക്കൽ കമ്മിറ്റികളിലൂടെ പ്രധാനമായും നടത്തി വന്നിരുന്ന ഒരു രാഷ്ട്രീയ പ്രവർത്തനം നന്നായി ചിരിക്കാൻ എങ്ങനെ പഠിക്കാം എന്നായിരുന്നുവെന്നും ചില കേട്ട് കേൾവികളുണ്ട്. ജില്ലാ കമ്മിറ്റികൾ വഴി നടത്തിയ ചിരി മത്സരത്തിൽ സംസ്ഥാന നേതാക്കളെ പരാജയപ്പെടുത്തിക്കൊണ്ട് ചില ജില്ലാ നേതാക്കൾ മുന്നേറിയതും പാർട്ടിയെ ആശങ്കയിലാഴ്ത്തിയതായി അറിയുന്നു.

ഇങ്ങനെയൊക്കെയുള്ള പശ്ചാത്തലത്തിലാണ് ചില തൊലി വെളുപ്പുള്ളവരും വെളുക്കെ ചിരിക്കാനറിയുന്നവരുമായ സി പി എം പൊതു സമ്മതരുടെ കൂട്ടത്തിൽ ലളിതച്ചേച്ചിയും എത്തിപ്പെട്ടത്. സിനിമയിലും പുറത്തുമൊക്കെ അറിയപ്പെടുന്നത് കെ പി എ സി ലളിതയെന്നാണെങ്കിലും മഹേശ്വരിയമ്മയെന്നാണ് ആളിന്റെ ഒറിജിനൽ പേര്. ആ പേരിന്റെ എടുപ്പ് പോരാഞ്ഞ് പത്തമ്പത് കൊല്ലം മുമ്പ് മാറ്റിയിട്ട ഡ്യ്യുപ്ലിക്കേറ്റ് പേരാണ് ലളിത എന്നത് അധികമാർക്കുമറിയാത്ത ഒരു രഹസ്യമാണ്. വടക്കാഞ്ചേരിയിൽ ഒരു പയറ്റ് പയറ്റുന്നതിൽ സഖാവ് മഹേശ്വരിയമ്മയ്ക്ക് കാര്യമായ വൈക്ലബ്യമൊന്നും ഉണ്ടായിരുന്നില്ല. കമ്മ്യുണിസ്റ്റ് പാർട്ടിയെന്നാൽ ചേച്ചിക്ക് ഇപ്പോഴും അഭിവക്ത കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെയാണ്. പാർട്ടി സഖാക്കളെന്നാൽ രക്തബന്ധുക്കളും. ആ ഒരു വിശ്വാസത്തിലാണ് വടക്കാംചേരിയിൽ ഒരു കൈ പയറ്റാൻ തുനിഞ്ഞത്. പക്ഷേ ഇന്നത്തെപാർട്ടി സഖാക്കൾക്ക് പണ്ടത്തേത് പോലെയുള്ള സത് സ്വഭാവങ്ങളൊന്നും ഇല്ലയെന്ന് അറിഞ്ഞത് വളരെ വൈകിയായിരുന്നു. കടന്നൽക്കൂട്ടിൽ കല്ലെറിഞ്ഞത് പോലെയാണ് കുട്ടി സഖാക്കൾ ഒറ്റക്കും കൂട്ടമായും ലളിതച്ചേച്ചിയെ വളഞ്ഞിട്ടാക്രമിച്ചത്. മണ്ഡലത്തിലാകെ ചേച്ചിക്കെതിരേ പോസ്റ്ററൊട്ടിച്ചും ലഘുലേഖകളിറക്കിയും ദുഷ്ടന്മാർ ആ വലിയ ശരീരത്തിലെ ചെറിയ മനസിനെ തളർത്തിക്കളഞ്ഞു. എന്തായാലും പണ്ടത്തേയും ഇന്നത്തേയും പാർട്ടി സഖാക്കന്മാരുടെ നിറവും ഗുണവും ഇതോടെ ചേച്ചിക്ക് ബോധ്യപ്പെട്ടിട്ടുണ്ടാകണം.
കൂട്ടുകുടുംബം എന്ന സിനിമയിലൂടെ മലയാള സിനിമയിലെത്തിയ മഹേശ്വരി ഒരു പുരോഗമന കലാ കുടുംബത്തിലാണ് ജനിച്ചത്. കെ പി എ സി യുടെ നാടകങ്ങളിലൂടെ കലാരംഗത്ത് എത്തി. അരങ്ങിലെ പേരായി ലളിത എന്ന നാമം സ്വീകരിക്കുകയായിരുന്നു. 1978ൽ സം‌വിധായകൻ ഭരതനെ വിവാഹം ചെയ്ത് താത്കാലികമായി സിനിമയോട് വിട പറഞ്ഞ ലളിത കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെ മടങ്ങിവന്നു. ഭരതന്റെ മരണത്തോടെ അല്പ കാലം സിനിമയിൽ നിന്ന്  മാറി നിന്നിരുന്നു. വീണ്ടും സിനിമകളിൽ സജീവമായ കെ പി എ സി ലളിത ദേശീയ അവാർഡുകളും സംസ്ഥാൻ അവാർഡുകളുമടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹയായിട്ടുണ്ട്. കഥ തുടരും എന്ന പേരിൽ ഒരു ആത്മ കഥയുമെഴുതിയിട്ടുണ്ട്.
 സിനിമാക്കാർ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക് ഒഴുകുന്ന പ്രതിഭാസം രൂപപ്പെട്ട 2016ൽത്തന്നെ ഒരു മത്സരത്തിന് ഇറങ്ങിത്തിരിച്ചുവെന്ന ഒരു കുറ്റം മാത്രമാണ് ലളിതച്ചേച്ചി ചെയ്തത്. അതിനു ഇത്രമാത്രം സമ്മർദ്ധം സഹിക്കേണ്ടി വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിക്കാണില്ല. സിനിമാക്കാർക്ക് നൽകിയ കോൾ ഷീറ്റ് മടക്കി വാങ്ങുന്ന ലാഘവത്വത്തിൽ ചേച്ചി തന്റെ നിയമസഭാ സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിച്ചു സി പി എമ്മിനു മുന്നിൽ സുല്ലിട്ടു. പക്ഷേ കുടുങ്ങിയത് പാർട്ടിയാണല്ലോ? ലളിതച്ചേച്ചി പി‌ൻമാറിയ ശാപം തങ്ങളെ വിടാതെ പിന്തുടരുമെന്ന് അവർ ഭയപ്പെടുന്നുണ്ടെന്ന് തോന്നുന്നു. ചേച്ചിയെ മത്സരിപ്പിച്ചേ അടങ്ങൂവെന്ന് വാശിയിലാണ് പാർട്ടിയുടെ സംസ്ഥാന നേത്യത്വം. അതു കൊണ്ട് ലളിതച്ചേച്ചി പോലുമറിയാതെ ചിലപ്പോൽ സി പി എം ചേച്ചിയെ മത്സരിപ്പിച്ചേക്കും. ബൂത്തിൽ വോട്ട് ചെയ്യാൻ എത്തുമ്പോൾ മാത്രമേ കാര്യമറിയുകയുള്ളൂ. കാരണം ഇത് സി പി എമ്മാണ്. ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്കൊക്കെ എന്തറിയാം. കഷ്ടം! കഷ്ടം! പരമ കഷ്ടം!

Feb 27, 2016

കൊച്ചിയുടെ സ്വന്തം മാണിക്യം

കേരളത്തിലെ കളക്ടർപ്പണിയിൽ വെച്ച് ഏറ്റവും ഡിമാന്റുള്ളത് കോഴിക്കോട് ജില്ലയ്ക്കാണെന്ന് ഒരു പറച്ചിലുണ്ട്. മമ്മൂട്ടിയുടെ ‘ദി കിംഗ്‘ സിനിമ റിലീസായതിനു ശേഷം ഉണ്ടായി വന്നിട്ടുള്ള ഒരു അഭിപ്രായമാണിതെന്ന് തോന്നുന്നു. ആ പറച്ചിലിന്റെ മേമ്പൊടി കൂട്ടാനായി ഒരു ‘കൊച്ച് ബ്രോ ‘കോഴിക്കോട്ടങ്ങാടിയിൽ ഒരു മാതിരി വിലസലാണ് വിലസിക്കൊണ്ടിരിക്കുന്നത്. ദി കിംഗ് റിലീസായതിന് ശേഷം നടന്നിട്ടുള്ള സംഭവവികാസങ്ങൾ പരിഗണിച്ചും വല്ലാർ പാടംസ്മാർട്ട് സിറ്റിനെടുമ്പാശേരികുസാറ്റ്പിന്നെ നമ്മുടെ സ്വന്തം മെട്രോ റെയിൽ എന്നിവയുടെ കിടപ്പ് വശം പരിഗണിച്ചും അന്നത്തെ കോഴിക്കോടിനെക്കാൾ എന്തുകൊണ്ടും ഇമ്മിണി വല്യ പ്രാധാനം ഇന്നത്തെ എറണാകുളത്തിനുണ്ട് എന്നതിൽ കാര്യമായ അഭിപ്രായ ഭേദം ഉണ്ടാകുമെന്ന് തോന്നുന്നില്ല. എറണാകുളം ജില്ല രൂപീകരിക്കപ്പെട്ടതിൽ‌പ്പിന്നെ ജില്ലയുടെ കണവന്മാരായി വാണ സിവിൽ സർ‌വീസുകാരുടെ എണ്ണം ഇരുപത്തിയൊൻപതാണ്. മുള്ള് മുരട് മൂർക്കൻപാമ്പ് മുതൽ കല്ല് കരട് കാഞ്ഞിരക്കുറ്റി വരെ എന്നു പറഞ്ഞതുപോലെയുള്ള ഒട്ടു മിക്ക ഐറ്റംസും എറണാകുളം കളക്ട്രാപ്പീസിലെ സിംഹാസനത്തിൽ ത്യപ്പ്യഷ്ഠം പതിപ്പിച്ച് കടന്ന് പോയിട്ടുണ്ട്. അവയുടെ കൂട്ടത്തിൽ എന്തുകൊണ്ടും വേറിട്ട് നിൽക്കുന്ന ഐ എ എസുകാരനാണ് എം ജി രാജമാണിക്കമെന്ന കൊച്ചിയുടെ സ്വന്തം മാണിക്യം. എറണാകുളത്തിന്റെ ഇരുപത്തിയൊൻപതാമത്തെ കളക്ടർ ശിങ്കം. മുൻ‌ഗാമികളിൽ നിന്നും വേറിട്ട് നിൽക്കണം എന്നാഗ്രഹിക്കുന്ന വിനീത വിധേയനായ ഒരു പിൻ‌ഗാമി. കൊച്ചി നഗരത്തിൽ മാണിക്കം സാറും ഐ പി എസുകാരിയായ ഭാര്യ നിശാന്തിനി മേഡവും സിനിമാ സ്റ്റൈൽ ഭരണമാണ് നടത്തിയത്. ഒരു മാപ്പിളൈ പൊണ്ടാട്ടി ഭരണമെന്നൊക്കെ ചില കുശുമ്പുള്ളവർ കുറ്റം പറഞ്ഞെങ്കിലും നാടിനും നാട്ടാർക്കും നല്ലതേ ചെയ്തിട്ടുള്ളെന്നാണ് ഭൂരിപക്ഷാഭിപ്രായം. കാക്കിക്കുള്ളിൽ മേഡവും കളക്ട്രേറ്റിൽ മാണിക്കം സാറും വാണരുളിയ കാലം കൊച്ചീക്കാരുടെ മനോമുകരത്തിൽ നിന്ന് പെട്ടെന്നൊന്നും മായാൻ സാധ്യതയില്ല.                                                             
ഇങ്ങനെയൊക്കെയാണ് സംഗതികളുടെ കിടപ്പെങ്കിലും മലയാളീസിന് ഒരു വലിയ കുഴപ്പമുണ്ട്. അഴിമതിയോ അഴിമതിയാരോപണമോ ആർക്കെങ്കിലും നേരെ ഉയർന്നാൽ പിന്നെ കണ്ണും പൂട്ടി താഴേക്ക് ഒറ്റയിടലാണ്. എത്ര കൊമ്പനായാലും ശരിപിന്നെ അങ്ങോരുടെ കാര്യം സ്വാഹ. ഇതിപ്പോ പറയാൻ പ്രത്യേകിച്ച് കാര്യമെന്താന്നല്ലേ? മൂവാറ്റുപുഴ വിജിലൻസ് കോടതി കളക്ടർ സാറിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. വിഷയം അല്പം കടുത്തതാണ്. മെട്രോ റെയിലിനായി എറണാകുളം എം ജി റോഡിലെ ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ചില ചിന്ന ചിന്നത്തരികിടകൾ നടന്നിട്ടുണ്ടോ എന്നാണ് കോടതിയുടെ സംശയം. മെട്രോ റെയിൽ കോർപറേഷനുമായി കട്ടക്ക് കട്ടക്ക് നിന്ന് പെനാൽട്ടിയടിച്ച് കളിച്ച ശീമാട്ടിയുടെ ബീനാ കണ്ണന്റെ കയ്യിൽ നിന്നും നയത്തിൽ ഭൂമി വാങ്ങി കോർപറേഷന് കൊടുത്തതിലുള്ള മാണിക്കം സാറിന്റെ പങ്കിനെ ആർക്കും നിഷേധിക്കാൻ കഴിയില്ല. പക്ഷേ കലക്ക വെള്ളത്തിൽ ബീന മാഡവുമായി ചേർന്ന് ചേർന്ന് കളക്ടർ സാർ കുറച്ച് മീൻ പിടിച്ചോന്നൊരു ചിന്ന സംശയം ഇപ്പോ ജനത്തിനുണ്ട്. കഴിഞ്ഞ മാർച്ചിൽ മാണിക്കം സാർ മുൻ‌കൈയ്യെടുത്ത് ശീമാട്ടിയുടെ 32 സെന്റ് ഭൂമി 17 കോടി രൂപയ്ക്കാണ് കോർപറേഷനു വേണ്ടി വാങ്ങിയത്. അന്നേ ഈ കച്ചോടത്തെക്കുറിച്ച് ചില പിന്നാമ്പുറ സംസാരങ്ങൾ ഉണ്ടായിരുന്നു. അത് ഇപ്പോ വിജിലൻ കോടതി വഴി ഉമ്മറത്തെത്തി എന്നേ ഉള്ളൂ.

പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മിടുക്കനായിരുന്ന രാജമാണിക്കത്തിന്റെ സ്വപനമായിരുന്നു സിവിൽ സർവ്വീസ്. കടമ്പകളേഴും ചാടിക്കടന്നിട്ടാണെങ്കിലും ലക്ഷ്യം കണ്ടേ ആൾ വിശ്രമിച്ചുള്ളൂ. കേരളം കണ്ട മികച്ച യുവ കളക്ടർമാരിൽ ഒരാളായ ഇദ്ദേഹം 2008ലെ ഐ എ എസ് ബാച്ച് അംഗമാണ്. ഐ എ എസ് സെലക്ഷനിൽ 80ആം റാങ്കിന്റെ തിളക്കത്തോടെയാണ് ഇന്ത്യൻ ഭരണ സർവീസിലേക്ക് കാലെടുത്ത് കുത്തുന്നത്. തമിഴ്നാട്ടിലെ സാക്ഷരതാ പ്രസ്ഥാനത്തിന്റെ അമരക്കാരനായി നാലുവർഷം പ്രവർത്തിച്ച മാണിക്കം നല്ലൊരു സാമൂഹികപ്രവർത്തകൻ കൂടിയാണ്. എഞ്ചിനീയറിംഗിൽ ബിരുദാനന്തര ബിരുദധാരിയായ മാണിക്കം സാമൂഹ്യപ്രവർത്തനത്തോടുള്ള അഭിവാഞ്ച കൊണ്ട് കൂടിയാണ് സിവിൽ സർവീസ് രംഗത്തേക്ക് തിരിഞ്ഞത്.

ഐ എ എസിനും ഐ പി എസിനുമുള്ള ഫൌണ്ടേഷൻ കോഴ്സ് ഒന്നിച്ചാണ് നടത്താറുള്ളത്. ആ ഫൌണ്ടേഷനിൽ വെച്ചാണ് മാണിക്കം സാറിന്റേയും നിശാന്തിനി മേഡത്തിന്റേയും ജീവിത ഫൌണ്ടേഷന്റെ ബെൽറ്റ് വാർപ്പ് നടക്കുന്നത്. പ്രണയ ജോഡികൾ ഐ പി എസും ഐ എ എസുമായി വഴി പിരിഞ്ഞെങ്കിലും ജീവിതയാത്രയിൽ അവർ വഴിപിരിയാൻ തയാറായില്ല. അതു കൊണ്ട് മാത്രമാണ് കൊച്ചീക്കാർക്ക് നെഞ്ചു വിരിച്ച് പറയാൻ ഒരു മാപ്പിളെയേയും പൊണ്ടാട്ടിയേയും ഭരണ തലപ്പത്ത് കിട്ടിയത്. സ്വന്തം വീട് ഭരിക്കുന്ന ജാഗ്രതയിരും ശുഷ്കാന്തിയിലുമാണ് അവർ എറണാകുളത്തെ നോക്കി നടത്തിയത്. കൊക്കെയ്ൻ കാരുംപീഡന മാഫിയയുമൊക്കെ കൊടുത്ത എട്ടിന്റെ പണിയിലാണ് നിശാന്തിനി മേഡം വീണതെങ്കിൽ ശീമ്മാട്ടി വഴി കിട്ടിയ എട്ടുമെട്ടും പതിനാറിന്റെ പണിയിലാണ് ഇപ്പോ കളക്ടർ സാറുള്ളത്. ഇതിൽ തീയേത് പുകയേത് എന്നറിയാൻ കാലം കുറച്ചെടുക്കുമെങ്കിലും തീയടങ്ങി പുകയൊടുങ്ങി കാര്യങ്ങൾ തെളിയാൻ നമുക്ക് കാത്തിരിക്കാം. അതു വരെ കളക്ടർ സാറേ അങ്ങ് മുമ്പോട്ട് തന്നെ നീങ്ങുക.കോഴി കട്ടവന്മാർ കള്ളന്മാരും കോടി കട്ടവന്മാർ പുണ്യാളന്മാരുമായി വിലസുന്ന നമ്മുടെ നാട്ടിൽ ഇതൊന്നും വല്യ പ്രശ്നമല്ലെന്നേ.. കേസും വഴക്കുമൊക്കെ അതിന്റെ വഴിക്ക് നടക്കട്ടെന്നേ... കാര്യങ്ങൾ രണ്ടിലൊന്നാകുന്നത് വരെ, ലക്ഷം ലക്ഷം പിന്നാലെ..... 

Jan 23, 2016

കുവൈറ്റിൽ നിന്നൊരു രോഗി

     

'ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസുണ്ടാകൂ’ ‘രോഗചികിത്സയേക്കാൾ നല്ലത് രോഗപ്രതിരോധമാണ്’ തുടങ്ങിയ ആരോഗ്യചൊല്ലുകൾ മലയാളത്തിൽ കുറേയുണ്ട്. എന്നാൽ കേരളത്തിൽ ആരോഗ്യത്തെക്കുറിച്ചും രോഗചികിത്സയെക്കുറിച്ചും ഏറ്റവും ബോധവാന്മാരായവർ ആരൊക്കെയാണ്? നാട്ടുകാർ അരപ്പട്ടിണികിടന്ന് നൽകുന്ന നികുതിപ്പണം കൊണ്ട് മാത്രം അച്ചിയേയും അമ്മയേയും അമ്മൂമ്മയേയും അമ്മായിയമ്മയേയും പിന്നെ അമ്മൂമ്മയ്യുടെ അമ്മായിയമ്മയുണ്ടെങ്കിൽ അവരേയും ചികിത്സിക്കേണ്ടി വരുന്ന ഹതഭാഗ്യന്മാരായ ദരിദ്രനാരായണന്മാരുടെ ആസ്ഥാനം എവിടെയാണ്? അടുത്ത വർഷം മുതൽ ഇത്തരം ചോദ്യങ്ങൾ പി എസ് സിയിലും ആരോഗ്യ സർവകലാശാലയുടെ വാർഷികപ്പരീക്ഷകളിലും പ്രത്യേകമായി ചേർക്കാൻ സാധ്യത കാണുന്നുണ്ട്. മാത്രമല്ല; സർക്കാർ പരിപാടികളുടെ ഭാഗമായി നടത്തുന്ന ക്വിസ് മത്സരങ്ങളിലും ഇനി മുതൽ ഈ ചോദ്യങ്ങളൊക്കെ ഉണ്ടാകും. ഇതൊന്നും കണ്ട് ആരും കണ്ണ് മിഴിക്കേണ്ടെന്ന് സാരം. ശരിയുത്തരങ്ങൾ ക്രൊണോളജിക്കൽ ഓർഡറിൽ എഴുതുന്നവരെ മാത്രമേ സമ്മാനാർഹരായി പരിഗണിക്കൂ. ഉത്തരം ആലോചിച്ച് തലപുകക്കേണ്ട. കേരളത്തിന്റെ ഭരണമെന്ന തലയിൽപൊറുക്കാത്ത മഹാഭാരം ഏറ്റിയേറ്റി തലച്ചോറും നട്ടെല്ലും തേഞ്ഞ്പോയ നമ്മുടെ സ്വന്തം എം എൽ എ മാർ തന്നെയാണ് ഈ സ്ഥാനത്തിന് അർഹരായിട്ടുള്ളവർ. അവരുടെ ആസ്ഥാനമായ നിയമസഭയാണ് രണ്ടാമത്തെ ചോദ്യത്തിന്റെ ഉത്തരം. കഴിഞ്ഞ നാല് നാലരക്കൊല്ലം കൊണ്ട് രണ്ട് കോടിയോളം രൂപയുടെ വരെ ചികിത്സ നടത്തേണ്ടി വന്ന ഹതഭാഗ്യവാന്മാർ വരെ എം എൽ എമാർക്കിടയിൽ ഉണ്ടത്രേ! ഭയങ്കരം തന്നെ! വരട്ട് ചൊറി, പറങ്കിപ്പുണ്ണ്, അർശസ്‌ മുതൽ കുനിയാമാനിയ അഥവാ സ്പീക്കേഴ്സ് ഡിസീസ് വരെയുള്ള ലക്ഷോപലക്ഷം രോഗങ്ങൾ കൊണ്ട് പെടാപ്പാട് പെടുന്ന എം എൽ എ മാരുടെ ആരോഗ്യത്തിനായി ഒരു നിമിഷം മൌനപ്രാർത്ഥനയും അകമ്പടിയായി രണ്ട് തുള്ളി കണ്ണീരും ഇറ്റിച്ച് കൊണ്ട് ആരംഭിക്കുന്നു.

 സർക്കാർ പദ്ധതികൾ പാഴായിപ്പോകുന്നത് കുട്ടനാടിന്റെ സ്വന്തം എം എൽ എയായ തോമസ് ചാണ്ടിക്ക് സഹിക്കാനാകില്ല. അതിൽ കുട്ടനാട് പാക്കേജെന്നോ ഗൾഫിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിന്റെ ഫണ്ടെന്നോ എം എൽ മാരുടെ ആരോഗ്യച്ചെലവെന്നോ ഉള്ള വേറുക്യത്യമെന്നും മൂപ്പർക്കില്ല. വേദനിക്കുന്ന കോടീശ്വരനായ രാഷ്ട്രീയക്കാരൻ! പണവും പ്രതാപവും വേണ്ടത്പോലെയുണ്ടെങ്കിലും രാഷ്ട്രസേവനം എന്ന മഹനീയ കർമ്മം അനുഷ്ടിക്കുമ്പോൾ ലഭിക്കുന്ന മനസുഖവും ത്യപ്തിയും മറ്റൊരു ബിസിനസിൽ നിന്നും അനുഭവിക്കാനാവില്ലെന്ന ഒറ്റക്കാരണം കൊണ്ട് ബിസിനസ് മെയിനും രാഷ്ട്രീയം സബ്ബുമാക്കി കാലം കഴിക്കുന്ന ത്യാഗി.  നിയമസഭയും ജനാധിപത്യവുമൊക്കെ നിലനിന്ന് പോകുന്നത്കൊണ്ടാണ് ഹോസ്പിറ്റൽ ബിസിനസിലേക്ക് ഇറങ്ങാത്തത്. 1.9 കോടിയൊക്കെ നാലു വർഷം കൊണ്ട് ആരോഗ്യത്തിനായി ചിലവഴിക്കുന്ന ബിസിനസുകാരൻ എന്തായാലും ഒരു മൾട്ടി സ്പെഷ്യാലിറ്റിയെങ്കിലും സ്വന്തമായി ഉണ്ടാക്കേണ്ടതാണല്ലോ?


തോമസ് ചാണ്ടിയെന്നൊക്കെ പറഞ്ഞാൽ ലോകമറിയണമെന്നില്ല. ആഗോള പൌരത്വത്തിന്റെ പേര് കുവൈത്ത് ചാണ്ടിയെന്നാണ്. കെ കരുണാകരൻ ഡി ഐ സി യുണ്ടാക്കിയത് തോമസ് ചാണ്ടിക്കായാണ് എന്നൊരു ചൊല്ല് തന്നെയുണ്ട്. കാരണം ഡി ഐ സി എന്ന രാഷ്ട്രീയ പ്രസ്ഥാനം വഴി പെരുവഴിയിലായവരാണ് മിക്കവാറും എല്ലാ കോൺഗ്രസ്കാരും. ഡി ഐ സി വഴി കണ്ണ് തെളിഞ്ഞത് ചാണ്ടിയുടെ മാത്രമായിരുന്നു. ഡി ഐ സിക്ക് വേണ്ടി അന്ന് ഒഴുക്കിയ പണത്തിന്റെ അളവ് കുട്ടാനാടോളം വിസ്ത്യതമായതാണ്. ഡീ ഐ സിയുടെ ഒരേ ഒരു എം എൽ എ ആയി കരുണാകരന്റെ മാനം കാത്ത ചാണ്ടിക്ക് യു ഡീ എഫിന്റേയും എൽഡീഫിന്റേയും പന്തിയിലിരുന്ന് ഉണ്ണാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഡി ഐ സിയുടെ ശവദാഹവും നടത്തിയിട്ടേ ചാണ്ടി പാർട്ടി വിട്ടുള്ളൂ. അതുവരെ കൂറുള്ള പാർട്ടിക്കാരനായിരുന്നു. ഡി ഐസിക്ക് പരിണാമം വന്ന് രൂപപ്പെട്ട എൻ സി പി ന്യൂ വേർഷനിലും ചാണ്ടി പ്രതാപം നില നിർത്തി.

 നാട്ടുകാരുടെ പണത്തിൽ എം എൽ എമാർ കഴിഞ്ഞ നാലരക്കൊല്ലം കൊണ്ട് ചികിത്സ നടത്തിയത് നാലരക്കോടി രൂപയ്ക്കാണ്. ഇതിൽ മുമ്പൻ കുവൈത്ത് ചാണ്ടിയാണെന്നേയുള്ളൂ. പിന്നിൽ നെട്ടിപ്പട്ടമണിഞ്ഞ കൊമ്പനാനകളെപ്പോലെയുള്ള വമ്പന്മാരൊക്കെയുണ്ട്. കൊമ്പന്മാരുടെ നിരയിൽ വിപ്ലവം ബോധം തുടിക്കുന്ന സഖാക്കന്മാരും കുറവല്ല.  ഇതിനുമാത്രം നിങ്ങൾക്ക് രോഗമെന്താ എന്ന് ചോദിക്കാൻ മനസില്ലാഞ്ഞിട്ടല്ല. ഈ ചോദ്യം ഒരു മൂരാച്ചി ചോദ്യമാകുമോയെന്ന ഒറ്റ സംശയം കൊണ്ട് മാത്രമാണ് ചോദിക്കാത്തത്. ചോദ്യവും പറച്ചിലുമൊന്നും അവർക്ക് ഇഷ്ടമായില്ലെങ്കിലോ?  ദീപ സ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം.

കുട്ടനാടിന്റെ മണവും ഗുണവും മുറ്റി നിൽക്കുന്ന നേതാവാണ് ചാണ്ടിയെന്നാണ് അണികളുടെ ഭാഷ്യം. അണികളോ എന്ന് നെറ്റി ചുളിക്കണ്ട. സ്വന്തം പാർട്ടിയിലെ മറ്റ് ഏത് നേതാക്കളെക്കാളും അണികൾ അങ്ങേർക്കുമുണ്ട്. സ്വന്തം സ്ഥാപനങ്ങളിലെ തൊഴിലാളികളൊഴികെയുള്ളവരുടെ കണക്കാണ് മേൽ പറഞ്ഞത്. അവരൊക്കെ എപ്പോഴും പുള്ളിക്കാരന്റെ എതിർപാർട്ടിയിലായിരിക്കും. അതു കൊണ്ട് ചാണ്ടിയെ എതിർ പാർട്ടിയിൽ തന്നെ നിർത്താനാണ് മുന്നണികൾക്കൊക്കെ താത്പര്യം. അങ്ങനെയെങ്കിലും പത്ത് വോട്ട് അധികം കിട്ടുന്നെങ്കിൽ ആയിക്കോട്ടെയെന്നാകും.

ആള് ഇടത് പക്ഷത്താണേങ്കിലും ഒന്നാന്തരം കോൺഗ്രസ് മനസാണ്. കുട്ടനാട്ടിലെ കെ എസ് യുവിന്റെ അമരക്കാരനായിരുന്ന തോമസ് ചാണ്ടി, ഉമ്മൻ ചാണ്ടിയുടെ വലിയ ഭക്തനാണ്. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തെ ആക്ഷേപിച്ച് സമരം നടത്തിയ ഇടതുപക്ഷത്തെ വിമർശിച്ച് കൊണ്ട് തന്റെ കൂറ് പ്രകടിപ്പിച്ചിട്ടുമുണ്ട്. രാഷ്ടിയത്തിന്റെ അസ്കിതക്ക് ചെറു ശമനം തോന്നിയപ്പോഴാണ് വണ്ടി ഗൾഫിലേക്ക് പിടിച്ചത്. രാഷ്ട്രീയം പഠിച്ചവർക്ക് നല്ല വിളവ് കിട്ടുന്ന ഭൂമി ഗൾഫാണെന്ന് മനസിലാക്കിയ ചാണ്ടി കുവൈത്ത് ചാണ്ടിയായി വളർന്നു. ഹോട്ടലും വ്യവസായവും സ്കൂൾ ബിസിസ്നസുമൊക്കെ പൊടിപൊടിക്കുമ്പോഴും ഉള്ളിലെ രാഷ്ട്രീയക്കാരൻ ത്യപ്തനായിരുന്നില്ല. ദിർഹവും ദീനാറും വെച്ച് അമ്മാനമാടുന്ന ചാണ്ടിയെ കണ്ടില്ലെന്ന് നടിക്കാൻ മാത്രം വിവരക്കേടുള്ള രാഷ്ട്രീയക്കാർ നമ്മുടെ നാട്ടിൽ ഇല്ലാത്തത് കാരണം തോമസ് ചാണ്ടി എന്ന കുവൈറ്റ് ചാണ്ടി കേരളത്തിന്റെ സ്വന്തം എം എൽ എയുമായി. പണം എറിഞ്ഞ് പണം പിടിക്കുകയെന്നത് ബിസിനസുകാരുടെ പോളിസിയാണ്. തങ്ങൾ മുടക്കിയ പണം തിരികെ പിടിക്കാനുള്ള മാർഗങ്ങൾ തേടിക്കൊണ്ടേയിരിക്കും. ചാണ്ടിയും അത്രയേ ചെയ്തിട്ടുള്ളൂ.. കാട്ടിലെ തടി, തേവരുടെ ആന. വലിയെടാ വലി... വലിയെടാ വലി

Dec 26, 2015

മഹാനായ കാർന്നോർ



വയസേറും തോറും അറിവും വെളിവും കൂടണമെന്നത് ഒരു ലോക നിയമമാണ്. എന്നാൽ ഈ നിയമം ഒട്ടും ബാധകമല്ലാത്ത ചില വസ്തുക്കളുണ്ട്.ഒരു പരിധി  കഴിഞ്ഞാൽ ഇവ അഴുകാനും പിന്നെ നാറാനും തുടങ്ങും. അഴുകാച്ചരക്കുകൾ എന്നാണ് ഇവയെ നാട്ടുഭാഷയിൽ വിളിക്കുന്നത്. അകത്തളവും അന്തപുരവും വിട്ട് നാറ്റം പൊതുവഴിയിലേക്ക് വ്യാപിക്കാൻ തുടങ്ങുന്നതോടെ നാട്ടുകാർക്ക് ഇടപെടേണ്ടിയും വരും. തൊട്ടാൽ നാറുമെങ്കിലും നാടിനും നാട്ടാർക്കും വേണ്ടി ആ സേവനം ചെയ്യാൻ ചിലരെങ്കിലുമൊക്കെ എല്ലാ നാട്ടിലും ഉണ്ടാകും. ഉണ്ടാകണമല്ലോ! അത്തരത്തിൽ ഒരു സേവനമാണ് സി പി എം പോളിറ്റ് ബ്യൂറോ അംഗമായ പിണറായി സഖാവ് ഏതാനും ദിവസം മുമ്പ് നിർ‌വഹിച്ചത്. സംസ്ഥാന ബിജെപിയുടെ നാഥനായി കേന്ദ്രബിജെപി അവരോധിച്ചിറക്കിയ കുമ്മനം കാർന്നോരുടെ വിവരക്കേടിനുള്ള വായടപ്പൻ മറുപടിയുമായാണ് പിണറായി സഖാവ് തന്റെ നട്ടെല്ല് നിവർത്തിയത്. താടിയും പൂടയും നരച്ച് തുടങ്ങിയാലും അതിനു പറ്റിയ വെളിവും വെള്ളിയാഴ്ചയുമൊന്നും ചിലർക്ക് ഉണ്ടാകാത്തത് അവരുടെ സ്വന്തം കുറ്റം കൊണ്ട് മാത്രമല്ലെന്നാണ് വാത്സ്യായന മഹർഷി പറഞ്ഞിട്ടുള്ളത്. കൂടെ നടക്കുന്നവർക്ക് വേണ്ടത് പോലെ വെളിവുണ്ടായാൽ ഏത് വെളിവ് കെട്ടവനും അൽപസ്വല്പ വെളിവൊക്കെ താനേ വെച്ചോളുമെന്നും ഒരു പഴമൊഴിയുണ്ട്. എന്നാൽ വെളിവില്ലാത്ത അപ്പന്  തെളിവില്ലാത്ത മക്കൾ എന്ന് പറഞ്ഞത് പോലെയാണ് സംസ്ഥാന ബിജെപിയുടെ അവസ്ഥ. ഹിന്ദു ക്ഷേത്രങ്ങൾക്ക് സമീപം കച്ചവടം നടത്തുന്ന ക്യസ്ത്യൻ, മുസ്‌ലിം വ്യാപാരികളെ ഒഴിപ്പിക്കണമെന്ന തികഞ്ഞ വെളിവ്കേടും പറഞ്ഞ് കൊണ്ടാണ് മൂപ്പിൽ‌സ് കഴിഞ്ഞ ആഴ്ച വാർത്ത സ്യഷ്ടിച്ചത്. കുമ്മനം കാർന്നോരുടെ വെളിവ്കേട് മാന്യമായി തിരുത്തിക്കൊടുക്കാൻ പോന്ന വെളിവും നട്ടെല്ലുമുള്ള അങ്കച്ചേകവന്മാർ ആരും മാരാർജി ഭവന്റെ പരിസരത്ത്പോലും ഇല്ലേ ആവോ? പാർട്ടി ബി ജെ പി ആവുമ്പോൾ ഇതിൽ കൂടുതൽ പ്രതീക്ഷിക്കുന്നവരെ വേണം കവുളിമടലിന് തല്ലാൻ! നട്ടെല്ല് ദൈവം തമ്പുരാൻ തന്നത് വളച്ച് വെക്കാനല്ല; നിവർത്തേണ്ടപ്പോൾ അന്തസായി നിവർത്തിപ്പിടിക്കാനാണ് എന്ന തിരിച്ചറിവുള്ള രാഷ്ട്രീയക്കാർ കുറഞ്ഞുവരുന്ന ഇക്കാലത്ത് പിണറായി സഖാവിനും സഖാവിന്റെ നട്ടെല്ലിനും തീരെ കുറവല്ലാത്ത രാഷ്ട്രീയപ്രാധ്യാന്യമുണ്ട്.കുമ്മനം കാർന്നോർ പറഞ്ഞത് ഒന്നാന്തരം വെളിവ്കേടാണെന്ന് വിശ്വസിക്കുന്നവർ കാർന്നോരുടെ പാർട്ടിയിൽ തന്നെ കുറേയൊക്കെ ഉണ്ടെങ്കിലും കാർന്നോരുടെ ഇപ്പോഴത്തെ കണക്ഷൻ അമിത്ഷാ എന്ന ആയിരം മെഗാവാട്ടിന്റെ പവർഹൌസുമായാണ് എന്ന ബോധമാകണം അവരെയൊക്കെ നിശബ്ദമാക്കുന്നത്. കുമ്മനത്തെ ഇരുട്ടടി അടിക്കാൻ ക്വട്ടേഷൻ കൊടുക്കാൻ വരെ ചില ബിജെപി നേതാക്കൾക്ക് തോന്നലുണ്ടായിരുന്നുവെന്നാണ് മാരാർജി ഭവനിൽ നിന്നുള്ള സ്പെഷൽ ന്യൂസ്. അമ്മാതിരി ചെയ്ത്തല്ലേ കാർന്നോര് ഒപ്പിച്ച് കളഞ്ഞത്. കാലമേറെയെടുത്ത് കുപ്പായവും തുന്നി അതിൽ അലുക്കും തൊങ്കലും പിടിപ്പിച്ച് കസേരയും കാത്തിരുന്ന ചീങ്കണ്ണികളെയൊക്കെ ഒറ്റയടിക്ക് മലർത്തിവെട്ടിയല്ലേ മൂപ്പിൽ‌സ് സംസ്ഥാന ബിജെപിയുടെ പ്രസിഡന്റ് സ്ഥാനം അടിച്ചെടുത്തത്. തെക്ക് വടക്ക് രാഷ്ട്രീയ യാത്ര നടത്തിയവരും ചാനൽ ചർച്ചകളിൽ കേന്ദ്ര നേതാക്കൾക്ക് പുറം തടവിക്കൊടുത്ത് കാത്തിരുന്നവരും സ്വാഹ! യോഗം വേണം ചേട്ടന്മാരേ യോഗം.  ഇരുട്ടടിക്ക് പകരം കുമ്മനത്തെ കുമ്മിയടി നടത്തേണ്ട പരിതാപാവസ്ഥയിലാണ് അവരൊക്കെ.

വരൻ മുങ്ങുന്ന കല്യാണവീടുകളിലെ പകരക്കാരനെപ്പോലെ ഓർക്കാപ്പുറത്ത് ലോട്ടറിയടിച്ച് ഭാഗ്യവാനായ ആളാണ് കുമ്മനം. വധുവിന്റെ ആസ്തിയും കൊഴുപ്പും കണ്ട് നല്ല ഒന്നാന്തരം ചൊങ്കൻ ചെക്കന്മാർ നിരനിരയായി വില്ലൊടിച്ച് സ്വയംവരം നടത്താൻ കാത്ത് നിന്നിരുന്നുവെങ്കിലും പെണ്ണിന്റെ തന്തപ്പടി തെരഞ്ഞെടുത്തത് കാർന്നോരെയായിരുന്നു. മുൻ‌പരിചയം അയോഗ്യതയായി കണക്കാക്കുന്നത് വിവാഹത്ത്ന്റെ കാര്യത്തിൽ മാത്രമാണല്ലോ. ബിജെപി കേന്ദ്രനേത്യത്വവും ഇത്തവണ അധികയോഗ്യതായി കണ്ടത് പാർട്ടിയിൽ പഞ്ചായത്ത് തലത്തിൽ പോലും പ്രവർത്തിച്ച് രാഷ്ട്രീയ പരിചയം എന്ന ഏടാകൂടം കാർന്നോർക്ക് ഇല്ലയെന്നത് തന്നെയായിരുന്നു. അല്ലേലും കേരള ബിജെപി കേന്ദ്ര ബിജെപിക്ക് എക്കാലത്തും ഒരു ഏടാകൂടം തന്നെയാണല്ലോ. കല്യാണം കഴിക്കാത്ത ബിജെപിക്കാർ എന്നത് ഒരു ഫാഷനായി വരുന്ന ഇക്കാലത്ത് കുമ്മനം അതിലും ഓകെ. കല്യാണം കഴിച്ചിട്ടില്ലെന്ന് മാത്രമല്ല ആള് കല്യാണാത്തിന് തന്നെ പോകുമോ എന്ന് സംശയമുണ്ട്. അന്യ മതസ്ഥരെ തൊട്ടുരുമ്മിയിരുന്ന് കല്യാണച്ചോറുണ്ണുന്നത് അങ്ങോർക്ക് ആലോചിക്കാനെങ്കിലും ആവുമോയെന്ന് അന്വേഷിച്ച് തന്നെ അറിയേണ്ടതുണ്ട്.ഓരോ നാടിനും ഓരോ യോഗങ്ങളുണ്ട്. കോട്ടയത്തിനടുത്തുള്ള കുമ്മനം എന്ന സ്ഥലത്തിന്റെ യോഗം ഇങ്ങനെയൊക്കെ പ്രശസ്തമാകാനായിരുന്നു. ഓരോ യോഗങ്ങളേ! ഹിന്ദുത്വത്തിന്റെ അന്താരാഷ്ട്രാ അപ്പോസ്തലനായ മൂപ്പരുടെ കയ്യിലുള്ള സസ്യശാസ്ത്രബിരുദം സി എം എസ് കോളെജിലെ നസ്രാണിപുരോഹിതന്മാർ കഷ്ടപ്പെട്ട് പഠിപ്പിച്ചത് കൊണ്ട് കിട്ടിയതാണ്. ഹിന്ദുക്കളുടെ അമ്പലത്തിനടുത്ത് ക്യസ്ത്യാനികളും മുസ്‌ലിംകളും കച്ചവടം നടത്താ‍ൻ പാടില്ലെന്ന് പ്രഖ്യാപിച്ച കാർന്നോർ ഇനി ആ ബിരുദമോ മറ്റോ സി എം എസിന്റെ മുറ്റത്തേക്ക് വലിച്ചെറിയുമോ ആവോ? സംശയിക്കുന്നത് വെറുതേയല്ല; കാലം ഇത്രയൊക്കെ കഴിഞ്ഞാലും ആ സർട്ടിഫിക്കറ്റിൽ ഒരു നസ്രാണി മണം അവശേഷിക്കുമെന്നത് കട്ടായം. നസ്രാണി മണം ഇനിയും ചുമക്കേണ്ടെന്നെങ്ങാനും അങ്ങേർ വിചാരിച്ചാൽ..പഠിച്ചത് സസ്യ ശാസ്തമാണെങ്കിലും ആളിന് കമ്പം കയറിയത് പത്രപ്രവർത്തനത്തിലാണ്. ജേണലിസത്തിൽ ഒരു ഡിപ്ലോമയും തരപ്പെടുത്തി. അവിടെയും ഒരു നസ്രാണി മണമുണ്ട്. ദീപികയുടെ ലേബലിലാണ് പത്രപ്രവർത്തന ജ്ഞാനപീഠം കയറിയത്. തുടർന്ന് കോട്ടയം മുതൽ കോട്ടയം വരെ നീളുന്ന സർക്കുലേഷനുകളുള്ള ഒട്ടുമിക്ക പത്രമാപ്പീസുകളും കയറിയിറങ്ങി ഒടുവിൽ വണ്ടി ലാൻഡ് ചെയ്തത് ജന്മഭൂമിയെന്ന സംഘിതാവളത്തിലാണ്. 1967ൽ ഫുഡ്കോർപറേഷനിൽ ജോലികിട്ടിയെങ്കിലും പത്ത് കൊല്ലം കൊണ്ട് ഫുഡ് കോർപറേഷനിലെ ഫുഡ് അടിച്ച് വയർ നിറഞ്ഞു. 1967ൽ ഫുഡ്കോർപറേഷനിൽ നിന്ന് വിട്ട വണ്ടി പിന്നീട് എത്തിയത് ആർ എസ് എസിന്റെ ആലയിലാണ്. കല്യാണം കഴിക്കാത്ത കുമ്മനത്തെ അന്നത്തെ ആർ എസ് എസുകാർക്കും ആർ എസ് എസുകാരെ കുമ്മനത്തിനും ക്ഷ ബോധിച്ചു. അവിടെ നിന്ന് തുടങ്ങിയ നിക്കർ ബന്ധമാണ് കുമ്മനത്തെ ഇന്നത്തെ നിലയിലെത്തിച്ചത്. ഹിന്ദു ഐക്യവേദിജനറൽ സെക്രട്ടറിയായും അയ്യപ്പസേവ സംഘം സെക്രട്ടറിയായുമൊക്കെ പ്രവർത്തിച്ച് കരുത്ത് തെളിയിച്ച കാർന്നോർ വർഗീഷം ചീറ്റുന്നതിൽ താൻ ഒട്ടും മോശക്കാരനല്ലെന്ന് കൂടി ബോധ്യപ്പെടുത്തിയിട്ടുണ്ട്. ആർ എസ് എസ് പിന്തുണയെന്ന ഒറ്റ പ്ലസ് പോയിന്റിൽ അടിച്ചു കിട്ടിയ ഈ ലോട്ടറി എത്രനാൾ ഇതേ പ്രഭാവത്തിൽ തുടരും എന്ന് ഒറ്റ സംശയം മാത്രം ബാക്കി വെച്ച് കൊണ്ട് ബാക്കി ഭാഗങ്ങൾ സ്ക്രീനിൽ കാണാമെന്ന് പ്രതീക്ഷയിൽ തത്കാലം വിട.
(വരയ്ക്ക് കടപ്പാട്. സുധി )

Nov 21, 2015

പി കെ ദ ലേറ്റസ്റ്റ്




ബോളിവുഡിന്റെ ബോക്സോഫിസ് ചരിത്രം തിരുത്തിക്കുറിക്കാനായി ചൊവ്വാ ഗ്രഹത്തിൽ നിന്ന് രാം കുമാർ ഹിരണി ഏരിയൽ ഷിപ്പിൽ ഏറെ കഷ്ടപ്പെട്ട് കൊണ്ട് വന്ന അവതാരമാണ് പി കെ. വന്ന ഉദ്ദേശം ഭംഗിയായി നിർവഹിച്ച് പികെ മടങ്ങിപ്പോയി. പെട്ടിക്കണക്കിന് കാശ് സ്വന്തം കൊട്ടയ്ക്കുള്ളിലാക്കിയെന്ന് ചുരുക്കം. പക്ഷേ നമ്മുടെ ഈ പി കെ അതുക്കും മേലെയാണ്. കൊട്ടയ്ക്കുള്ളിൽ എന്തൊക്കെ വീഴുമെന്ന് അറിയാൻ കാത്തിരിക്കുക തന്നെ വേണം. കക്ഷി മറ്റാരുമല്ല; ചരിത്രത്തിൽ ആദ്യമായി കണ്ണൂർ കോർപറേഷൻ ഇടതുപക്ഷത്തിന്റെ ബാലൻസ് ഷീറ്റിൽ വരവ് വെപ്പിച്ച് കൊടുത്ത മൂത്ത കോൺഗ്രസുകാരനാണ് ആള്. കണ്ണൂരിന്റെ സ്വന്തം പി കെ രാഗേഷ്. വരവിന്റെ ഉദ്ദേശം അങ്ങോർക്ക് തന്നെ നല്ല നിശ്ചയം പോരെന്നാണ് അഭിനവ പി കെ ചരിതത്തിലെ പുതിയ അധ്യായങ്ങൾ വിളിച്ചോതുന്നത്. ശർക്കര വരട്ടിക്ക് വേണ്ടി ഉരലിൽ തലയിട്ട മണവാളന്റെ കഥയെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പി കെ ചരിതം. ഇലക്ഷൻ എന്നാൽ ജനാധിപത്യത്തിലെ ഉത്സവമാണ്. എന്നാൽ സംസ്ഥാന കോൺഗ്രസിന്റെ കാര്യമെടുത്താൽ ഓരോ ഇലക്ഷനും കോണ്രസിലെ ഓരോ കലഹോത്സവങ്ങളാണ്. രാഷ്ട്രീയ മര്യാദയുടെ കൌപീനം പോലും ധരിക്കാതെയുള്ള ചവിട്ടു നാടകങ്ങൾ. എൻ‌ട്രി ലെവൽ നേതാക്കന്മാർ മുതൽ എക്സ്പെയറി ഡേറ്റ് അടുത്ത മൂത്ത നേതാക്കന്മാർ വരെയുള്ള ഖദർ പട്ടാളത്തിന്റെ ആത്മരതിയുടെ ദിനരാത്രങ്ങളാ‍ണ് പിന്നീട് വരുന്നത്.  അത് കാലങ്ങളായി അരക്കിട്ടുറപ്പിച്ച ഒരു പ്രിൻസിപ്പിളാണ്. കെ പി സി സി അല്ല എ ഐ സി സി യോ ഇനി സ്വന്തം തന്തപ്പടി ഹ്യൂം സായ്‌വ് അവതാരപ്പെട്ട് വന്നാൽ പോലുമോ ഈ പ്രിൻസിപ്പിളിനെ പൊളിച്ചെഴുതാൻ സാധിക്കുമെന്ന് ഒരു പ്രതീക്ഷയുമില്ല.

കോൺഗ്രസിന്റെ കഴിഞ്ഞ കാല ചരിത്രം പരിശോധിച്ചാൽ പി കെ രാഗേഷൊക്കെ വെറും അശുവാണ്. വന്ന വഴിയും ലാൻഡ് ചെയ്ത റൺ‌വേയുമൊക്കെ ഓകെ ആയിരുന്നെങ്കിലും തളികയിറക്കിയ എയർപോർട്ട് മാറിപ്പോയിയെന്ന് മാത്രമേ ഇതിനെപ്പറ്റി പറയാനുള്ളൂ. അഭിനവ പി കെയുടെ തളിക ലാൻഡ് ചെയ്തത് കണ്ണൂർ ശിങ്കം സുധാകരന്റെ സ്വന്തം എയർപോർട്ടിലായിരുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ പൊതുസ്വഭാവത്തിൽ നിന്ന് അല്പം ഇടത്തോട്ട് മുഴച്ച് നിക്കുന്ന ക്യാപ്റ്റൻ സുധാകരൻ‌ജിയുടെ സ്വന്തം എയർപോർട്ടിൽ ഇറങ്ങിക്കളിക്കുമ്പോൾ പാലിക്കേണ്ട സുരക്ഷാ മുൻ‌കരുതലുകളിൽ അഭിനവ പികെയ്ക്ക് പറ്റിയ പാളിച്ചയാണ് സംഗതി കുളമാക്കിയത്. കോൺഗ്രസിന്റെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാൽ ജയിച്ചു വന്ന വിമതന്മാരെ പൂമാലയിട്ട് സ്വീകരിച്ച ചരിത്രമാണുള്ളത്. അങ്ങ് തിരുവനന്തപുരത്ത് പത്തിരുപതാണ്ട് മുമ്പ് അത് ബോധ്യപ്പെടുത്തിക്കൊടുത്ത ആളാണ് ശ്രീമാൻ എം എ വാഹിദ്. വാഹിദ് മാത്രമല്ല എണ്ണിയാലൊടുങ്ങാത്ത ഒരു പിടി ഒന്നാന്തരം കോൺഗ്രസുകാർ ഈ വഴിയേ സഞ്ചരിച്ചിട്ടുള്ളവരാണ്. ജയിച്ചു കയറിയാൽ പിന്നെ ഡബിൾ പവറാണെന്നതാണ് പലരേയും ഈ റിസ്ക്കെടുക്കാൻ പ്രേരിപ്പിക്കുന്ന ഘടകം. എന്നാൽ ഇതൊക്കെ കോൺഗ്രസിന്റെ പഴയ കഥയാണെന്നും ഈയടുത്തകാലത്തായി കോൺഗ്രസ് ആദർശത്തിന്റെ അരിയുണ്ട രാഷ്ട്രീയ ധാർമികതയുടെ ചെറുതേനിൽ മുക്കി നാലുനേരം സേവിക്കുന്നുണ്ടെന്നും പി കെ രാഗേഷ് മനസിലാക്കിയില്ല. കോൺഗ്രസിന് വേണ്ടി അടിയും വെട്ടും കൊണ്ട് തഴക്കം വന്ന ശരീരമാണ് രാഗേഷിന്റേതെങ്കിലും പാർട്ടിക്ക് വന്ന് ഭവിച്ച സംശുദ്ധമായ ആദർശ ബോധമെന്ന മഹാമാരിയെ ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ മനസ് ഇനിയും പാകപ്പെടാഞ്ഞതാണ് കാര്യങ്ങൾ ഇത്രമേൽ വഴളാക്കിയത്. കണ്ണുരിലെ കോൺഗ്രസ് പാർട്ടിയെ കെട്ടിപ്പടുത്തതിൽ മുൻ‌നിരയിൽത്തന്നെയുണ്ടായിരുന്ന പി ഗോവിന്ദന്റെ മകനാണ് പി കെ രാഗേഷ്. ഒരാഴ്ച മുമ്പ് കെ പി സി സിയും ഡി സി സിയും ഐയും എ യും ഒക്കെ തോളോട് തോൾ ചേർന്നാണ് പി ഗോവിന്ദന്റെ ചരമ വാർഷികം ആചരിച്ചതും പുഷ്പമാല ചാർത്തിയതും. ആചരണത്തിന്റെ ചൂട് ആറുന്നതിന് മുമ്പ് തന്നെ ആ സ്മ്യതി മണ്ഡപം ഏതോ കശ്മലന്മാർ തൂഫാനാക്കിക്കളഞ്ഞിരിക്കുന്നു. അച്ചന്റെ തഴമ്പ് മകനിൽ തപ്പാൻ പറ്റില്ലയെന്ന് വെളിവാക്കാനാണോ ആവോ ഈ പാതകം ചെയ്തത്? അടിക്കടി ഉദ്ദേശലക്ഷ്യങ്ങൾ മാറിക്കൊണ്ടിരിക്കുന്ന ഒരു വിചിത്രാവതാരമെന്നാണ് കോൺഗ്രസുകാരിയായ സുമ ബാലക്യഷ്ണൻ ഈ പികെയെക്കുറിച്ച് പ്രസ്താ‍വിച്ചിട്ടുള്ളത്. പ്രസവിച്ച് കിടക്കുന്ന രാഷ്ട്രീയക്കാരോടും.. ശ്ശൊ.. തെറ്റിപ്പോയി, പ്രസവിച്ച് കിടക്കുന്ന പെൺപട്ടിയോടും ഇച്ഛാഭംഗം നേരിട്ടു നിൽക്കുന്ന രാഷ്ട്രീയക്കാരോടും കളിക്കുമ്പോൾ ഒന്നു സൂക്ഷിക്കണമെന്നാണ് കാരണവന്മാർ പറഞ്ഞ് പഠിപ്പിച്ചിരിക്കുന്നത്. ഇതൊന്നും അറിയാത്ത കോൺഗ്രസുകാരനാണോ പി കെ രാഗേഷ്? എങ്കിൽ കഷ്ടം എന്നു മാത്രമേ പറയുന്നുള്ളൂ. എന്തായാലും കൊട്ടയുടെ കാര്യം മറക്കണ്ട. തിരിച്ചു പോകുമ്പോൾ വല്ല ഒണക്കത്തേങ്ങയോ‍ നെല്ലോ ഒക്കെ വാങ്ങി നിറയ്ക്കാൻ നോക്കൂ. അടുത്ത ഇലക്ഷൻ വരെ ഇനിയും കഴിച്ചു കൂട്ടേണ്ടേ? 

Nov 1, 2015

ബൈത്തുല്‍ മുഖദ്ദസിലേക്ക് നീങ്ങുന്ന ഇസ്‌റാഈല്‍ അധിനിവേശ നീക്കങ്ങള്‍


ഫലസ്തീന്‍ എന്ന പദത്തെ ചെറുത്ത് നില്പിന്റെ പര്യായമായി ലോകം അംഗീകരിക്കാന്‍ തുടങ്ങിയ ഒരു സന്ദര്‍ഭമാണിത്. അവകാശ ധ്വംസനത്തിനെതിരിലുള്ള പോരാട്ടത്തിന്റെ പ്രതീകമായി ഫലസ്തീന്‍ എന്ന ഭൂരഹിത രാജ്യത്തെ അംഗീകരിക്കാനും പരിഗണിക്കാനും ഐക്യരാഷ്ട്ര സഭയും വിവിധ ലോകരാജ്യങ്ങളും സന്നദ്ധമായെന്നതാണ് ഈ ദശകത്തിന്റെ ആഗോള രാഷ്ട്രീയത്തിലെ ഒരു ശ്രദ്ധേയമായ ചുവടുവെപ്പ്. ഫലസ്തീനു മേല്‍ ഇസ്‌റാഈല്‍ എന്ന രാഷ്ട്രം നടത്തുന്ന പതിറ്റാണ്ടുകള്‍ നീണ്ട ക്രൂരമായ അന്യായങ്ങള്‍ക്കും നീചമായ അക്രമങ്ങള്‍ക്കും മറുപടി നല്‍കാനുള്ള രാഷ്ട്രീയമായ തന്റേടവും പ്രത്യുല്‍പാദനശേഷിയും ഐക്യരാഷ്ട്ര സഭയ്ക്കും വിവിധ അന്താരാഷ്ട്ര ഏജന്‍സികള്‍ക്കും ഇനിയും കൈവന്നിട്ടില്ലെങ്കിലും, ഇരയുടെ ചെറുത്ത് നില്പ് ഏറ്റവും ചുരുങ്ങിയത് അവരുടെ അവകാശമാണ് എന്നെങ്കിലും അംഗീകരിക്കാന്‍ തയ്യാറായെങ്കില്‍ അത്രയും ആശ്വാസകരമെന്ന് പറയാം. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്‌റാഈല്‍ സ്വീകരിച്ചുവരുന്ന നിലപാട് എക്കാലവും വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ ധാര്‍മികതയുടെയും മര്യാദകളുടെയും സകല സീമകളെയും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കടുത്ത നടപടികളിലൂടെ സാഹചര്യങ്ങളെ വഷളാക്കാനും അതിലൂടെ സ്വന്തം താത്പര്യങ്ങളെ സംരക്ഷിക്കാനുമുള്ള ജുഗുപ്‌സാവഹമായ നീക്കങ്ങളാണ് അവര്‍ സാധാരണ നടത്താറുള്ളത്. പതിനായിരക്കണക്കിന് സിവിലിയന്മാരെ ഒരു സാധൂകരണവുമില്ലാതെ അറുകൊല നടത്തിക്കൊണ്ടുള്ള ഈ മാനവിക വിരുദ്ധതയുടെ പിരടിക്ക് പിടിക്കാന്‍ ആരുമില്ലെന്ന ദുഖസത്യം ഇന്നും തുടരുന്നു. ആഗോള തലത്തില്‍ ഫലസ്തീന്‍ വിഷയം പുതിയ ചില പരിപ്രേക്ഷ്യത്തിലേക്ക് നീങ്ങിത്തുടങ്ങിയ സമകാലിക സാഹചര്യത്തില്‍ കൊടിയ ധിക്കാരവും അക്രമവും പുറത്തെടുത്ത് ഇസ്‌റാഈല്‍ കലി തുള്ളുകയാണ്. തങ്ങളെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന ചില രാഷ്ട്രീയ നീക്കങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അതില്‍ നിന്നുള്ള ഒരു ശ്രദ്ധതിരിക്കല്‍ കൂടിയാണ് ഇപ്പോഴത്തെ അക്രമ സംഭവങ്ങളെന്നും ന്യായമായും കരുതാവുന്നതാണ്. അടിസ്ഥാന പ്രശ്‌നങ്ങള്‍ ഒട്ടും പരിഹരിക്കപ്പെടാതെ നില നില്‍ക്കുമ്പോഴും താരതമ്യേന ഒരു സമാധാനത്തിന്റെ ഘട്ടമായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങളായി ഫലസ്തീന്‍ ഇസ്‌റാഈല്‍ ബന്ധങ്ങളില്‍ പ്രകടമായിരുന്നത്. പതിറ്റാണ്ടുകളായി ഇസ്‌റാഈല്‍ നടത്തിവരുന്ന കൊലവിളികളും സിവിലിയന്‍ പീഡനങ്ങളും മുറപോലെ നടക്കുമ്പോഴും മേഖല ‘കാര്യമായ പ്രശ്‌നങ്ങളില്ലാതെ’ മുന്നോട്ട് പോകുകയായിരുന്നു. അതിനിടയിലാണ് പൊടുന്നനെ ഇസ്‌റാഈലിന്റെ ഭാവം മാറുന്നതും തങ്ങളുടെ നാലു സൈനികരെ ഫലസ്തീനികള്‍ വധിച്ചുവെന്നാരോപിച്ച് കടുത്ത നടപടികളിലേക്ക് അവര്‍ നീങ്ങുന്നതും. പൊടുന്നനെയുണ്ടായ ഇസ്‌റാഈലിന്റെ രൗദ്ര ഭാവത്തിന്റെ കാരണങ്ങള്‍ തീര്‍ച്ചയായും അന്വേഷിക്കേണ്ടതുണ്ട്. എപ്പോഴും തങ്ങളുടെ അക്രമണ നിലപാടുകളെ സാധൂകരിക്കാന്‍ കാരണങ്ങളുണ്ടാക്കുന്ന ഇസ്‌റാഈലിന്റെ പുതിയ നീക്കത്തില്‍ ആരും പുതുമ കാണാഞ്ഞതും അക്കാരണങ്ങള്‍ കൊണ്ടുതന്നെയായിരുന്നു. എന്നാല്‍ സിവിലിയന്‍ മേഖലയിലെ അഴിഞ്ഞാട്ടം കൂടാതെ ചില പുതിയ നീക്കങ്ങളിലേക്ക് ഇറങ്ങിത്തിരിച്ചത്, അത് അവരുടെ ഗൂഢമായ ഒളിയജണ്ടയുടെ ഭാഗം തന്നെയാണ്. ഇസ്‌റാഈല്‍ തുടക്കമിട്ട നീക്കങ്ങളെ മറ്റൊരു തരത്തില്‍ നിരീക്ഷിക്കാന്‍ നിര്‍ബന്ധിപ്പിക്കുവാന്‍ സാഹചര്യമൊരുക്കുന്നുണ്ട്. ആഗോള മുസ്‌ലിം സമൂഹത്തിന്റെ പുണ്യ ഗേഹങ്ങളിലൊന്നായ മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ നടത്തുന്നതില്‍ നിന്ന് പ്രദേശത്തെ മുസ്‌ലിംകളെ കര്‍ശനമായി തടയണമെന്നും പ്രതിരോധിക്കുന്നവരെ എന്തു വിലകൊടുത്തും അവസാനിപ്പിക്കുമെന്നുമുള്ള ഉറച്ച നിലപാടുകള്‍ ‘ഇസ്‌റാഈലും ഫലസ്തീനും’ എന്ന വിഷയത്തില്‍ നിന്നും ‘ഇസ്‌റാഈലും ലോക മുസ്‌ലിംകളും’ എന്ന മര്‍മത്തിലേക്ക് കാര്യങ്ങളെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയെ എന്നെന്നേക്കുമായി പിടിച്ചെടുക്കാനും ആഗോള മുസ്‌ലിം വികാരത്തെ എല്ലായ്‌പ്പോഴും ഫലസ്തീനികള്‍ക്കനുകൂലമാക്കുന്നതില്‍ കേന്ദ്രബിന്ദുവായി വര്‍ത്തിക്കുന്ന അഖ്‌സക്ക് മേലുള്ള തങ്ങളുടെ അവകാശവാദത്തെ ശാക്തീകരിച്ച് അതിനെ മുസ്‌ലിംകളില്‍ നിന്ന് അടര്‍ത്തിമാറ്റാനുമുള്ള ചില പദ്ധതികളാണ് ഇസ്‌റാഈല്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നത്. ഖുദ്‌സിന്റെ ചരിത്രം മസ്ജിദുല്‍ അഖ്‌സയുടെ ചരിത്രം ആരംഭിക്കുന്നത് പ്രവാചകന്‍ ഇബ്‌റാഹീമില്‍(അ) നിന്നാണെന്നാണ് പ്രബലരായ ചരിത്രകാരന്മാര്‍ അവകാശപ്പെടുന്നത്. 

വിശുദ്ധഖുര്‍ആനില്‍ നിന്ന് വ്യക്തമാകുന്നത് ഇബ്‌റാഹീമും(അ) മകന്‍ ഇസ്മാഈലും(അ) ചേര്‍ന്നാണ് വിശുദ്ധ കഅ്ബ നിര്‍മിച്ചതെന്നാണ്. മക്കയില്‍ അവര്‍ നിര്‍മിച്ച കഅ്ബയെയാണ് അല്ലാഹുവിനെ ആരാധിക്കാനായി ആദ്യമായി നിര്‍മിക്കപ്പെട്ട ഭവനമെന്ന് ഖുര്‍ആന്‍ വിളിക്കുന്നത്. ഇസ്മാഈലിനെയും മാതാവിനെയും മക്കയില്‍ താമസിപ്പിച്ച് ഇബ്‌റാഹീം(അ) മടങ്ങിപ്പോകുന്നതും പിന്നീട് സ്ഥിരവാസമാക്കുന്നതും ഫലസ്തീനിലേക്കാണ്. മക്കയില്‍ ദേവാലയ നിര്‍മിതി നടത്തി മടങ്ങിവന്ന ഇബ്‌റാഹീം പ്രവാചകന്‍ കഅ്ബയില്‍ നിന്ന് ഏറെ വിദൂരമായ ഫലസ്തീനില്‍ നിര്‍മിച്ച ദേവാലയമാണ് മസ്ജിദുല്‍ അഖ്‌സയെന്നാണ് ഇസ്‌ലാമിക ചരിത്രകാരന്മാര്‍ നിരീക്ഷിക്കുന്നത്. അഖ്‌സയെന്ന പദം അര്‍ഥപ്പെടുത്തുന്ന ആശയം വിദൂരമായ ദേവാലയം എന്നാണെന്നത് ഈ നിരീക്ഷണങ്ങളെ ബലപ്പെടുത്തുന്നതാണ്. ഹിബ്രുവില്‍ അഖ്‌സയുടെ നാമധേയം ബെഥെയേല്‍ എന്നാണ്. അല്ലാഹുവിന്റെ ഭവനം എന്നാണ് ഈ ഹിബ്രു പദത്തിന്റെ അര്‍ഥം. ഇബ്‌റാഹീമി നിര്‍മിതിയാണ് മസ്ജിദുല്‍ അഖ്‌സയെന്ന വാദത്തെ സാധൂകരിക്കുന്നതാണ് ഈ പദനിഷ്പത്തി. ഇബ്‌റാഹീമിന്(അ) ശേഷം മകന്‍ ഇസ്ഹാഖ്(അ) ആയിരുന്നു ഈ ദേവാലയത്തിന്റെ സേവകന്‍. തന്റെ പിതാവും സഹോദരനും ചേര്‍ന്ന് നിര്‍മിച്ച മക്കയിലെ കഅ്ബയില്‍ സന്ദര്‍ശനം നടത്തുകയും ഹജ്ജ് കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്ത ഇസ്ഹാഖും ഒന്നാം ദേവാലയമായി പരിഗണിച്ചിരുന്നത് കഅ്ബയെയായിരുന്നുവെന്ന് വ്യക്തമാണ്. ഇസ്‌റാഈല്‍ ജനതയുടെ പിതാവായി പരിഗണിക്കപ്പെടുന്ന യഅ്ഖൂബ്(അ) ഇസ്ഹാഖിന്റെ(അ) പുത്രനാണ്. ഏകദൈവത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും അഖ്‌സാ ദേവാലയത്തെ തുറന്നു നല്‍കിയത് അദ്ദേഹമാണ്. എസ്രാ പ്രവാചകന്‍ എന്ന് വിളിക്കപ്പെടുന്ന ഇദ്ദേഹത്തിന്റെ സന്താന പരമ്പരയെയാണ് ഇസ്‌റാഈല്യര്‍ എന്ന് ചരിത്രത്തില്‍ പരാമര്‍ശിക്കുന്നത്. ഇവര്‍ തന്നെയാണ് ക്രിസ്ത്യന്‍, ജൂത വിഭാഗങ്ങളായി പിരിഞ്ഞതും. യഅ്ഖൂബിന്റെ(അ) പുത്രനായ യൂസുഫ്(അ) ഈജിപ്തിലെ ഭരണാധികാരിയായതോടെ തന്റെ പിതാവിനെയും ബന്ധുക്കളെയും തന്റെ രാജ്യമായ ഈജിപ്തില്‍ വസിപ്പിച്ചു. വിശുദ്ധ ഖുര്‍ആനില്‍ വിശദമായി പ്രതിപാദിക്കപ്പെട്ട ഈ ചരിത്ര സംഭവത്തോടെയാണ് ഇസ്‌റാഈല്യര്‍ ഈജിപ്തിലെ ഒരു ജനവിഭാഗമായി മാറുന്നത്. പ്രദേശവാസികളായ പലസ്‌റ്റേന്‍ ഗോത്രത്തിന് ദേവാലയത്തിന്റെ സംരക്ഷണ ചുമതല ഏല്പിച്ചുകൊണ്ടാണ് യഅ്ഖൂബും(അ) സന്താനങ്ങളും ഈജിപ്തിലേക്ക് യാത്രയായത്. ഇതോടെയാണ് മസ്ജിദുല്‍ അഖ്‌സ ഫലസ്തീന്‍ ജനതയുടെ കൈവശത്തിലാകുന്നത്. തലമുറകള്‍ക്ക് ശേഷം ഈജിപ്തിലെ ബനീ ഇസ്‌റാഈല്‍ ജനത രണ്ടാംതരം പൗരന്മാരാക്കപ്പെടുകയും ക്രമേണ കോപ്റ്റിക് വംശജരുടെ അടിമകളാക്കപ്പെടുകയും ചെയ്തു. ഫറോവയില്‍ നിന്ന് രക്ഷപ്പെട്ട്, പൂര്‍വപിതാക്കളുടെ നാടായ ഫലസ്തീനിലേക്ക് മൂസാ(അ)യുടെ നേതൃത്വത്തില്‍ യാത്ര തിരിച്ച ഇസ്‌റാഈല്‍ ജനതക്ക് സംഭവിച്ച ദുര്‍വിധിയും മറ്റ് സംഭവങ്ങളും വിശുദ്ധ ഖുര്‍ആനില്‍ ഒരു താക്കീതും മുന്നറിയിപ്പുമെന്ന വണ്ണം ഓര്‍മിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ ഏറ്റവും കൂടുതല്‍ തവണ ഉദ്ധരിച്ചതും ഈ ചരിത്രത്തിന്റെ വിവിധ ശകലങ്ങളെയാണ്. വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നതിനു മുമ്പ് തന്നെ അവര്‍ക്ക് സംഭവിച്ച അപഭ്രംശങ്ങളും തുടര്‍ന്ന് മൂസാ(അ)യുടെ മരണശേഷം ദാവൂദിന്റെ(അ) നേതൃത്വത്തില്‍ അവര്‍ നടത്തിയ പട്ടണപ്രവേശവും ഇസ്‌റാഈലീ ചരിത്രങ്ങളില്‍ വിശദമായി വിവരിക്കുന്നുണ്ട്. ദാവൂദ്(അ) പുനര്‍ നിര്‍മിച്ച ദേവാലയത്തില്‍ ഇസ്‌റാഈല്യര്‍ ആരാധന നടത്താനാരംഭിക്കുന്നത് മുതലുള്ള ചരിതം മാത്രമേ ആധുനിക ഇസ്‌റാഈല്‍ രാഷ്ട്രം ഖുദ്‌സിന്റെ ചരിത്രമായി പരിഗണിക്കുന്നുള്ളൂ. ചരിത്രത്തിന്റെ പൂര്‍വ ഭാഗങ്ങളെ തീര്‍ത്തും അവഗണിക്കുകയും ഒരു ദീര്‍ഘമായ സംസ്‌കാരത്തിന്റെ തുടര്‍ച്ചയെ അപനിര്‍മിക്കുകയുമാണ് ഇസ്‌റാഈല്‍ ഇന്നും നടത്തിക്കൊണ്ടിരിക്കുന്നത്. ദാവൂദ് പ്രവാചകന് ശേഷം നാശോന്മുഖമായ ദേവാലയത്തെ പുനര്‍നിര്‍മിക്കുന്നത് സുലൈമാന്‍(അ) (സോളമന്‍ രാജാവ്) ആണെന്നും ഇത് തദ്ദേശീയരായ ഫലസ്തീന്‍ ജനതയുടെ സമ്പൂര്‍ണ സഹകരണത്തോടെയായിരുന്നെന്നും ഇസ്‌റാഈല്‍ ചരിത്രഗ്രന്ഥങ്ങളില്‍ കാണാവുന്നതാണ്. സുലൈമാന്(അ) ശേഷം രാജ്യത്തെ നാലായി വീതിച്ച അദ്ദേഹത്തിന്റെ പുത്രന്മാര്‍ ദേവാലയത്തിനായി തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുകയും പിതാക്കന്മാരുടെ അധ്യാപനങ്ങളില്‍ നിന്ന് ബഹുദൂരം അകലുകയും ചെയ്തു. സുദീര്‍ഘമായ പ്രവാചക ശൃംഖലകള്‍ കൊണ്ട് സമ്പന്നമായ ഒരു ചരിത്രമാണ് ഇസ്‌റാഈല്യരുടേതായി ഖുര്‍ആനില്‍ പരാമര്‍ശിക്കുന്നത്. പ്രവാചകന്മാര്‍ക്ക് ശേഷം വളരെ വേഗത്തില്‍ പ്രവാചകാധ്യാപനങ്ങളില്‍ നിന്ന് വഴുതിമാറുന്ന സ്വഭാവക്കാരായിരുന്നു അവരെന്നാണ് ഈ ചരിത്രങ്ങള്‍ വ്യക്തമാക്കുന്നത്. 


നിരവധി പ്രവാചകന്മാരെ വധിക്കുകയും ഭര്‍ത്സിക്കുകയും ചെയ്ത് ഇസ്‌റാഈല്‍ ജനത പ്രദേശത്ത് കിരാതവാഴ്ച നടത്തിയിരുന്നുവെന്ന് ബൈബിളിലും പുരാതന ജൂത കൃതികളിലും വായിക്കാവുന്നതാണ്. ഓരോ തര്‍ക്കങ്ങളും കലാപങ്ങളും മസ്ജിദുല്‍ അഖ്‌സയുടെ തകര്‍ക്കലിലേക്കും പുനര്‍നിര്‍മാണത്തിലേക്കും വഴിവെച്ചിരുന്നു. പേര്‍ഷ്യന്‍ രാജാക്കന്മാരും റോമന്‍ ചക്രവര്‍ത്തിമാരും നിരവധി തവണ ഫലസ്തീന്‍ കീഴടക്കുകയും പുണ്യഗേഹത്തെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയും ചെയ്തിട്ടുണ്ട്. ബിസി 587-ല്‍ ബാബിലോണിയന്‍ രാജാവ് നഗരം കീഴടക്കുകയും ദേവാലയത്തെ തകര്‍ക്കുകയും പ്രദേശവാസികളെ ബന്ദികളും അടിമകളുമാക്കുകയും ചെയ്തു. മുഹമ്മദ് നബി(സ)യുടെ ആഗമനത്തോടെ അറേബ്യന്‍ ഉപഭൂഖണ്ഡത്തിലും തുടര്‍ന്ന് സമീപ പ്രദേശങ്ങളിലും ഇസ്‌ലാമിക സന്ദേശം വ്യാപിക്കുകയും ഹിജ്‌റ 638-ല്‍ ഖലീഫ ഉമറിന്റെ കാലത്ത് ഫലസ്തീനും അനുബന്ധ പ്രദേശങ്ങളും ഇസ്‌ലാമിക വിശ്വാസത്തിന്റെയും വ്യവസ്ഥയുടെയും കീഴിലാവുകയും ചെയ്തു. എഡി 1099-ല്‍ നഗരവും മസ്ജിദും കുരിശ്‌പോരാളികളുടെ അക്രമങ്ങള്‍ക്ക് വിധേയമാകുകയും പ്രതിരോധം സാധ്യമാകാത്ത വിധം ദുര്‍ബലരായ മുസ്‌ലിം ഭരണാധികാരികള്‍ ഒഴിഞ്ഞുപോകുകയും ചെയ്തു. തുടര്‍ന്ന് മസ്ജിദുല്‍ അഖ്‌സയും നഗരഭരണവും മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെട്ടു. 88 വര്‍ഷത്തിനു ശേഷം സ്വലാഹുദ്ദീന്‍ അയ്യൂബിയിലൂടെ മുസ്‌ലിംകള്‍ പ്രദേശം തിരിച്ചുപിടിക്കുന്നത് വരെ ക്രിസ്ത്യന്‍ തീവ്രവാദികളുടെ അധീനതയിലായിരുന്നു നഗരവും പള്ളിയും. പാശ്ചാത്യ ഗൂഢാലോചനയുടെ മതവും രാഷ്ട്രീയവും ആഗോള തലത്തിലുള്ള മുസ്‌ലിം ഭരണകൂടങ്ങളുടെ ദൗര്‍ബല്യമാണ് ഇന്ന് കാണുന്ന സാഹചര്യങ്ങളിലേക്ക് പ്രദേശത്തെയും ആരാധനാലയത്തെയും തള്ളിവിട്ടത്. അലസരും ആഡംബര പ്രിയരും മതബോധമില്ലാത്തവരുമായ മുസ്‌ലിം ഭരണാധികാരികളുടെ കയ്യില്‍ നിന്നും അധികാരസ്ഥാനങ്ങള്‍ ഒന്നൊന്നായി നഷ്ടപ്പെടുകയും ഫലസ്തീനും അനുബന്ധ പ്രദേശങ്ങളും ബ്രിട്ടന്റെ കയ്യിലാകുകയും ചെയ്തു. രണ്ടാം ലോക മഹായുദ്ധത്തോടെ രാഷ്ട്രീയമായി തങ്ങളുടെ ബാധ്യതയായി മാറിയ ജൂതന്മാരെ കുടിയിരുത്താനുള്ള പ്രദേശമായി ബ്രിട്ടന്‍ തങ്ങളുടെ കോളനിയായ ഫലസ്തീനെ തെരഞ്ഞെടുക്കുകയാണുണ്ടായത്. നിരന്തരമായ ഗൂഢാലോചനകളുടെയും തുല്യതയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളുടെയും ഉല്പന്നമായാണ് ഇസ്‌റാഈല്‍ എന്ന രാജ്യം ഫലസ്തീന്‍ രാജ്യത്ത്, പാശ്ചാത്യ രാജ്യങ്ങളുടെ ആശീര്‍വാദത്തോടെ പിറവികൊള്ളുന്നത്. പ്രദേശവാസികളായ ഫലസ്തീനികള്‍ക്ക് മേല്‍ നടത്തിയ, മനുഷ്യാവകാശ ലംഘനങ്ങളുടെ പരമ്പരകള്‍ കൊണ്ടാണ് ഇസ്‌റാഈല്‍ കെട്ടിപ്പടുത്തത്. യൂറോപ്യന്‍ പ്രദേശങ്ങളില്‍ നിന്ന് ജൂതരെ സമ്പൂര്‍ണമായി ഒഴിപ്പിക്കുക, മുസ്‌ലിം രാഷ്ട്രീയത്തിലെ എന്നെന്നേക്കുമുള്ള ഒരു കരടായി നിലവിലെ മുസ്‌ലിം രാജ്യങ്ങളുടെ മൂക്കിനു കീഴില്‍ ഒരു ശത്രുവിനെ സ്ഥാപിക്കുക; ഈ രണ്ട് ലക്ഷ്യങ്ങളാണ് ഇസ്‌റാഈല്‍ രാഷ്ട്ര രൂപീകരണത്തിലൂടെ പാശ്ചാത്യര്‍ ഉന്നമിട്ടത്. ഇത് രണ്ടും ഭംഗിയായി ഇന്നും നടന്നുപോരുന്നു. മുസ്‌ലിം ഭരണാധികാരികളുടെ പിടിപ്പുകേടും കഴിവില്ലായ്മയുമാണ് ഇതിന് കളമൊരുക്കിയത്. കുരിശ് യുദ്ധാനന്തരം പാശ്ചാത്യരും മുസ്‌ലിം ലോകവും തുടര്‍ന്നുപോന്ന അദൃശ്യമായതും എന്നാല്‍ ശക്തമായതുമായ ശീതയുദ്ധത്തില്‍ മുസ്‌ലിം പക്ഷത്തെ എന്നെന്നേക്കുമായി ദുര്‍ബലപ്പെടുത്തുകയെന്ന ഒരു ഗൂഢ അജണ്ട കൂടി ഇതിനു പിന്നിലുണ്ടായിരുന്നു. അമേരിക്കയുടെയും മറ്റ് പാശ്ചാത്യനാടുകളുടെയും അനുഗ്രഹാശിസ്സുകളോടെ ഇസ്‌റാഈല്‍ തേരോട്ടം ആരംഭിക്കുകയായിരുന്നു. അര നൂറ്റാണ്ടിന്റെ തെമ്മാടിത്ത നിലപാടുകളുടെ ചരിത്രം ആ രാജ്യത്തിനുണ്ടായിട്ടും മണി കെട്ടാത്ത പൂച്ചയായി ഇന്നും ഇസ്‌റാഈല്‍ വാഴുന്നതിന്റെ കാരണം മറ്റൊന്നല്ല. പകുത്ത് ലഭിച്ച ഭൂമിക്ക് പുറമെ ആയുധ, സൈനിക ബലങ്ങളുടെ തിണ്ണമിടുക്കില്‍ ഫലസ്തീനികളെ മുഴുവന്‍ തുരത്തി പ്രദേശമൊന്നടങ്കം തങ്ങളുടെ വരുതിയില്‍ ആക്കാനുള്ള ശ്രമമാണ് ഇസ്‌റാഈല്‍ നടത്തുന്നത്. അടിമത്ത വ്യവസ്ഥിതിയുടെ മറ്റൊരു പതിപ്പാണ് അവര്‍ ചെയ്തുകൂട്ടുന്നത്. അടുത്തിടെ, ആഗോളതലത്തില്‍ ഫലസ്തീന് അനുകൂലമായ ചില നീക്കങ്ങളുണ്ടാകുന്നതും ഫലസ്തീന്‍ എന്ന രാജ്യത്തിന്റെ പതാകയെ അംഗീകരിക്കുന്നതിലൂടെ ഐക്യരാഷ്ട്ര സഭ ഫലസ്തീന് ഒരു വിദൂര അംഗീകാരം നല്‍കിയതും ഇസ്‌റാഈലിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളുമായി തന്ത്രപ്രധാന ബന്ധങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ ശ്രമിക്കുമ്പോഴും അവരൊക്കെ ഫലസ്തീന്‍ വിഷയത്തില്‍ പുലര്‍ത്തുന്ന സമീപനത്തില്‍ ഇസ്‌റാഈല്‍ ഭരണകൂടം ഒട്ടും തൃപ്തരല്ല. സാധ്യമാകുംവിധം ഇത്തരം നിലപാടുകളെ പ്രതിരോധിക്കാന്‍ അവര്‍ കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. മനുഷ്യക്കൊലയെ അപലപിക്കുമ്പോഴും ഇസ്‌റാഈലിനെ പേരെടുത്ത് വിമര്‍ശിക്കാന്‍ അമേരിക്കയടക്കമുള്ള പല രാജ്യങ്ങളും തയ്യാറായിട്ടില്ല. ഈ കുറിപ്പ് എഴുതുമ്പോള്‍, പുതിയ സംഭവത്തില്‍ ഇതിനകം 42 ഫലസ്തീനികള്‍ വധിക്കപ്പെട്ട് കഴിഞ്ഞു. മസ്ജിദുല്‍ അഖ്‌സയില്‍ ആരാധനകള്‍ക്കായി വരുന്നവരെ കര്‍ശനമായി തടയുകയും എതിര്‍ക്കുന്നവരെ നിഷ്ഠൂരമായി കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. മസ്ജിദുല്‍ അഖ്‌സ ഇസ്‌റാഈലിന്റേതാണ് എന്ന അത്യന്തം അപകടകരമായ പ്രസ്താവനയാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റേതായി പുറത്ത് വന്നിരിക്കുന്നത്. 

ചരിത്രത്തെ ചവറ്റുകുട്ടയിലെറിയുകയും മനുഷ്യാവകാശങ്ങളെയും അന്താരാഷ്ട്ര നിയമങ്ങളെയും കാറ്റില്‍ പറത്തുകയും ചെയ്യുന്ന ഇസ്‌റാഈലിനെതിരില്‍ രാഷ്ട്രാന്തരീയതലത്തില്‍ ഉയരുന്ന ചെറുശബ്ദങ്ങളെ ഏകീകരിക്കാനും തങ്ങളുടെ കുറ്റകരമായ നിസംഗത വെടിഞ്ഞ് ശക്തമായി പ്രതികരിക്കാനും വിഷയത്തെ രാഷ്ട്രീയമായും മതപരമായും ഏറ്റെടുക്കാനും അറബ് രാജ്യങ്ങള്‍ മുന്നോട്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി നാല് ഇസ്‌റാഈലി സൈനികര്‍ മരിച്ചതിന്റെ പ്രതികാര നടപടിയായിട്ടാണ് ഇത്തവണത്തെ സിവിലിയന്‍ അക്രമത്തിന് ഇസ്‌റാഈല്‍ തുടക്കം കുറിച്ചത്. സംഭവത്തിന്റെ പേരില്‍ മസ്ജിദുല്‍ അഖ്‌സയില്‍ മുസ്‌ലിംകള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയത് സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടു. സംഘര്‍ഷത്തെ കനപ്പിക്കുന്നതിനുള്ള ഇസ്‌റാഈലിന്റെ ബോധപൂര്‍വമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. പ്രതിഷേധിക്കുന്നവര്‍ക്ക് നേരെ വെടിയുതിര്‍ത്തുകൊണ്ട് ഇസ്‌റാഈല്‍ സൈന്യവും ജൂതതീവ്രവാദികളും കിഴക്കന്‍ ജറൂസലമിലും വെസ്റ്റ് ബാങ്കിലും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആയിരക്കണക്കിന് ജൂത തിവ്രവാദികളാണ് ജറൂസലം നഗരത്തില്‍ തമ്പടിച്ചിട്ടുള്ളത്. അഭയാര്‍ഥി ക്യാമ്പുകളും ഫലസ്തീന്‍ ഭവനങ്ങളും നിരന്തരമായി അക്രമിക്കപ്പെടുകയും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരെ കൊലപ്പെടുത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. മേഖലയിലെ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള ഒരു അന്താരാഷ്ട്ര ഇടപെടലുകളും തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന ഇസ്‌റാഈല്‍ നിലപാട്, വിഷയത്തിലെ അവരുടെ ഗൂഢതാല്‍പര്യങ്ങളെ വെളിവാക്കാന്‍ പര്യാപ്തമായതാണ്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അത് ഒരു മൂന്നാം ഇന്‍ത്വിഫാദയിലേക്ക് നയിക്കുമെന്നും ഫലസ്തീന്‍ സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജറൂസലമില്‍ മസ്ജിദുല്‍ അഖ്‌സ പരിസരത്ത് ഇസ്‌റാഈല്‍ സൈന്യവും ജൂതതീവ്രവാദികളും ആഴ്ചകളായി തുടരുന്ന ആക്രമണമാണ് സ്ഥിതി വഷളാക്കുന്നത്. പ്രതിഷേധവുമായി ഫലസ്തീന്‍ ബാലന്മാര്‍ ഇസ്‌റാഈല്‍ ചെക്ക്‌പോയിന്റുകളില്‍ കല്ലെറിയുന്ന സംഭവങ്ങള്‍ ചിലയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തുല്‍കറം ചെക്ക്‌പോയിന്റില്‍ ഹുദൈഫ സുലൈമാന്‍ എന്ന ബാലനെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചുകൊന്ന സംഭവം കടുത്ത പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ഒരു സ്ത്രീ അടക്കം മൂന്ന് പേരെ കൂടി ഇസ്‌റാഈല്‍ സൈന്യം കൊലപ്പെടുത്തി. മുസ്‌ലിംകള്‍ക്ക് സ്ഥിരമായ ആരാധനാ വിലക്ക് ഏര്‍പ്പെടുത്തില്ലെന്നും നിലവിലെ സാഹചര്യങ്ങളെ നേരിടുന്നതിനാണ് ഇപ്പോഴത്തെ താല്‍ക്കാലിക വിലക്ക് എന്നൊക്കെ ഇസ്‌റാഈല്‍ പറയുന്നുണ്ടെങ്കിലും അവരുടെ അന്തിമ ലക്ഷ്യത്തിലേക്കുള്ള ഒരു ചവിട്ടുപടിയാണ് ഇപ്പോഴത്തെ സാഹചര്യങ്ങളും അതിന്മേലുള്ള അവരുടെ അഭിപ്രായ പ്രകടനങ്ങളുമെന്ന് നിരീക്ഷിക്കുന്നവര്‍ ഏറെയാണ്. സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന ആവശ്യവുമായി യു എന്‍ അടിയന്തരയോഗം ചേര്‍ന്നിരുന്നു. പക്ഷേ യു എന്‍ ഇടപെടലുകള്‍ ആവശ്യമില്ലെന്നാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ഇതിനോട് പ്രതികരിച്ചത്. അനീതിക്ക് കുടപിടിക്കുന്നവരെന്ന വിമര്‍ശത്തില്‍ നിന്ന് പുറത്തുവരാനും രാഷ്ട്രീയമായി ഐക്യപ്പെടാനും അറബ് രാഷ്ട്രങ്ങള്‍ എത്രസമയം എടുക്കുന്നുവോ അത്രയും വഷളാകുകയായിരിക്കും കാര്യങ്ങള്‍ എന്ന് തിരിച്ചറിയേണ്ടതുണ്ട്. ഇസ്‌റാഈലിന്റെ അഹന്തക്കു മുന്നില്‍ മുട്ട് വിറയ്ക്കാതെ നീതിയും നിയമവും നടപ്പിലാക്കുന്ന ഒരു ലോക നേതൃത്വത്തെക്കുറിച്ചുള്ള പ്രതീക്ഷ നമുക്ക് മുറുകെപിടിക്കാം. പക്ഷേ നാം ഓര്‍ക്കേണ്ടത് ഈ വിശുദ്ധ വചനമാണ്: ”നിശ്ചയം, സ്വയം മാറ്റത്തിനു സജ്ജമാകാത്ത ഒരു ജനതയിലും രക്ഷിതാവ് ഒരു മാറ്റവും വരുത്തുകയില്ല.