Oct 29, 2013

ലോകത്ത് വേണ്ടതിലുമധികം മനുഷ്യരുണ്ടോ?



പാരിസ്ഥിതിക ഭീഷണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മിക്കപ്പോഴും ഉയര്‍ത്തിക്കാട്ടുന്ന വാദഗതികളിലൊന്ന് ജനസംഖ്യാ വര്‍ദ്ധനവാണ്. ഉദാര ചിന്താഗതിക്കാരായ പല എഴുത്തുകാരും പ്രാസംഗികരും ജനസംഖ്യയുടെ ഭീതികരമായ വര്‍ദ്ധനവിനെ ഒരു അനിവാര്യമായ ചിന്താവിഷയമായി എടുത്തുകാട്ടുന്നുണ്ട്. അമിത ജനസംഖ്യയെന്ന ആശയത്തെ എതിര്‍ക്കുന്നവരെയും അതിന്റെ സാംഗത്യാടിത്തറയെ ചോദ്യം ചെയ്യുന്നവരെയും മാത്രമല്ല അതിനെ വിമര്‍ശന വിധേയമായി പഠിക്കാന്‍ ശ്രമിക്കുന്നവരെപ്പോലും അതിരു കടന്ന് ആക്രമിക്കുന്ന ഒരു ശൈലിയാണ് ഇവര്‍ സ്വീകരിച്ച് കാണുന്നത്. ജനസംഖ്യാ വര്‍ദ്ധനവാണ് പട്ടിണിയുടെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടേയും കാരണമെന്നത് ഒരു പുതിയ കണ്ടെത്തലോ വാദഗതിയോ അല്ല. മാര്‍ക്‌സിനും ഏംഗല്‍സിനും മുമ്പ് തന്നെ ഈ വാദഗതികള്‍ ലോകത്ത് സജീവമായി നിലനിന്നിരുന്നു. ലോകത്തെ ദരിദ്രരാണ് ഇടത്തട്ട്ക്കാര്‍ക്കും സമ്പന്നന്മാര്‍ക്കും ജീവിതത്തെ ആസ്വദിക്കുന്നതിന് തടസമെന്ന ചിന്തയാണ് ഈ വാദഗതിയുടെ മര്‍മ്മം. അതായത് ജനസംഖ്യയില്‍ ഉണ്ടാകുന്ന വര്‍ദ്ധനവാണ് ദാരിദ്ര്യമുണ്ടാക്കുന്നതെന്നും, ഇങ്ങനെ ദരിദ്രരുണ്ടാകുന്നത് കൊണ്ടാണ് സാമ്പത്തിക വളച്ചയുണ്ടാകാത്തതെന്നും സിദ്ധാക്കിന്ന ഈ തത്വം ദരിദ്രര്‍ ഒഴിവായാല്‍ ലോകത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലയെന്നും അനുമാനിക്കുന്നു. തോമസ് മാള്‍ത്തൂസെന്ന കോളമിസ്റ്റ് തന്റെ ജനപ്രിയ ്യുലേഖനങ്ങളിലൂടെ സമര്‍ത്ഥിക്കാന്‍ ശ്രമിച്ച ഈ ആശയത്തെ മാള്‍ത്തൂസിയന്‍ തിയറിയെന്നാണ് അറിയപ്പെടുന്നത്. മാള്‍ത്തൂസിയന്‍ തിയറി ലോകത്ത് ക്ലച്ച് പിടിക്കാതെ പോയതിന്റെ ഒരു പ്രധാന കാരണം കമ്മ്യൂണിസമായിരുന്നുവെന്ന് വേണമെങ്കില്‍ അനുമാനിക്കാം. മാള്‍ത്തൂസിന് വേണ്ടാത്ത ഒരു വര്‍ഗ്ഗമായിരുന്നെങ്കിലും ദരിദ്രരെ കമ്മ്യൂണിസത്തിന് ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ദരിദ്രരെ നേരിട്ട് ആക്രമിക്കുന്ന തത്വങ്ങള്‍ ഒഴിവാക്കിയാണ് കമ്മ്യൂണിസം ജനസംഖ്യ വര്‍ദ്ധനവെന്ന പ്രശ്‌നത്തെ സമീപിച്ചത്. മാനുഷിക മൂല്യങ്ങളെ നിരാകരിക്കുന്ന ഒരു സിദ്ധാന്തമായിരുന്നു മാള്‍ത്തൂസ് അവതരിപ്പിച്ചതെങ്കില്‍ മാനുഷികതയുടെ മുഖാവരണം നല്‍കി അതേ സിദ്ധാന്തത്തെ പരിവര്‍ത്തിപ്പിക്കലാണ് മാര്‍ക്‌സ് ചെയ്തത്. 
മാള്‍ത്തൂസിന്റെ ഇതേ സിദ്ധാന്തത്തെയാണ് ഇന്നും ആധുനിക ലോകം പൂവിട്ട് പൂജിക്കുന്നത്. ദാരിദ്രത്തെ നിര്‍മാര്‍ജനം ചെയ്യേണ്ട ഫലവത്തായ മാര്‍ഗങ്ങളാരായുന്നതിനു പകരം ദരിദ്രരാണ് ലോകത്തെ പ്രശ്‌നങ്ങളെന്ന് വീക്ഷിക്കുന്ന ഈ തലതിരിഞ്ഞ സിദ്ധാന്തത്തെ എന്തുകൊണ്ടാണ് പാശ്ചാത്യ ലോകം പിന്താങ്ങുന്നത് എന്ന് അന്വേഷിക്കുമ്പോഴാണ് പൂച്ച് പുറത്ത് വരുന്നത്. നിര്‍ബന്ധിത ജനന നിയന്ത്രണ രീതികള്‍ അവലംബിച്ചുകൊണ്ടുള്ള മാള്‍ത്തൂസിയന്‍ തിയറി കൊണ്ട് ഇന്ന് ലാക്കാക്കുന്നത് പൊതുവേ രണ്ട് വിഭാഗക്കാരെയാണ്. ഒന്ന് മാനവ വിഭവ ശേഷി കൊണ്ട് ലോക ശക്തിയാകുമെന്ന് ഭയപ്പെടുന്ന രാജ്യങ്ങളിലെ ജനസംഖ്യ നിയന്ത്രിക്കുക. രണ്ട്, ഏറ്റവും കൂടുതല്‍ ജനസംഖ്യാ വര്‍ദ്ധനവുള്ള സമൂഹത്തിന്റെ വളര്‍ച്ചയെ തടയിടുക. അതിനായി ബോധപൂര്‍വ്വം ഉണ്ടാക്കിയെടുക്കുന്ന ചില തോന്നലുകളാണ് ഈ വാദഗതിക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. കൂട്ടത്തോടെയുള്ള പട്ടിണിയ്ക്കും പാരിസ്ഥിതിക നാശങ്ങള്‍ക്കുമുള്ള യഥാര്‍ത്ഥ കാരണങ്ങള്‍ ജനസംഖ്യാ വര്‍ദ്ധനവാണെന്ന മിഥ്യാ ധാരണ അക്കാദമിക് തലങ്ങളില്‍ തന്നെ കുട്ടികളില്‍ കുത്തി നിറയ്ക്കാനായി ഫണ്ടിംഗ് നടത്തുന്ന ഏജന്‍സികള്‍ പോലും ലോകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ജനസംഖ്യാ വര്‍ദ്ധനവിനെ ന്യായീകരിക്കുന്നവരോട് ഒരു തരം ശത്രുതാ ബോധം കുത്തിവെയ്ക്കുന്ന പാഠ്യരീതികള്‍ ലോകത്ത് പകുത്ത് നല്‍കിക്കൊണ്ട് പാശ്ചാത്യര്‍ തങ്ങളുടെ മേധാവിധ്വം ലോകത്ത് പങ്ക് വെയ്ക്കപ്പെടാതിരിക്കാനായി പരിശ്രമിക്കുകയാണ്. 
മാള്‍ത്തൂസിയന്‍ തിയറിയുടെ ഏറ്റവും വലിയ എതിരാളി ചരിത്രമാണ്. മെച്ചപ്പെട്ട ഒരു ലോകത്തിനു വേണ്ടി പൊരുതുന്നതിന് പ്രതിബദ്ധരായ ആളുകള്‍ എന്നുമുണ്ടായിരുന്നത് സമൂഹത്തിലെ സാമ്പത്തിക ഘടനയിലെ താഴെ തട്ടുകളില്‍ നിന്നായിരുന്നു. ഭക്ഷ്യമേഖലയില്‍ നിര്‍മാണാത്മകമായ അധ്വാനം നടത്തുന്നതും തങ്ങളുടെയും മേല്‍ത്തട്ടുകാരുടേയും ഭക്ഷ്യ വിഭവങ്ങള്‍ ഉല്പാദിപ്പിക്കുന്നതും അവയുടെ പ്രാഥമിക വിതരണം നിര്‍വ്വഹിക്കുന്നതും ഇക്കൂട്ടരാണ്. ജനസംഖ്യാ വളര്‍ച്ച ഭക്ഷ്യോല്‍പാദനത്തെ കടത്തി വെട്ടുന്നുവെന്ന ഒരു വാദഗതി ലോകത്ത് ഇന്നു വരെ ആരും മുന്നോട്ട് വെച്ചിട്ടില്ല മറിച്ച് ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യതക്കുറാവാണ് എപ്പോഴും ചൂണ്ടിക്കാണിക്കപ്പെടുന്നത്. ആ ലഭ്യതക്കുറവാകട്ടെ അടിസ്ഥാനപരമായ ഉല്പാദന മേഖലകളില്‍ ഇടത്തട്ടുകാരും മേല്‍ത്തട്ടുകരും ഇടപെടാത്തത്   കൊണ്ട് സംഭവിക്കുന്നതുമാണ്്. അതിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മേല്‍ത്തട്ടുകാരാണ് ലോകത്തെ ദാരിദ്ര്യത്തിന്റെ മൂലകാരണമെന്ന് അംഗീകരിക്കേണ്ടി വരും. 




ലോകത്താകമാനം ഇന്ന് ജനസംഖ്യ, അതിദ്രുതം വളരുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മുസ്ലിം ന്യൂനപക്ഷങ്ങളുള്ളവയാണ്. മുസ്ലിം ജനവിഭാഗത്തിന്റെ ജനസംഖ്യാ വര്‍ദ്ധനവില്‍ ആകാംക്ഷയുള്ളവരും ഭയപ്പാടുള്ളവരുമാണ് ഇന്ന് മാള്‍ത്തൂസിന്റെ അനന്തരവന്മാരായി രംഗ പ്രവേശം ചെയ്യുന്നത്. പടിഞ്ഞാറന്‍ നയങ്ങളോട് വിമുഖതയുള്ളവരുടെ മാത്രം വാദഗതികളല്ല ഇത്. കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ലേഖനങ്ങളെഴുതുന്ന പ്രമുഖ എഴുത്തുകാരനായ ജോണ്‍ ഹാരി (ഇന്‍ഡിപെന്‍ഡന്റ് ജേര്‍ണല്‍) അവകാശപ്പെടുന്നത്, മാള്‍ത്തൂസിയന്‍ വാദഗതികള്‍ തുടര്‍ച്ചയായ തെറ്റായിരുന്നുവെന്നും ജനസംഖ്യാ വാദത്തിന്റെ മിക്കവാറും സിദ്ധാന്തങ്ങളും ബോധപൂര്‍വ്വമായ ചില താത്പര്യങ്ങളുടെ വ്യാപനത്തിനായി നിര്‍മ്മിക്കപ്പെട്ടവകളായിരുന്നുവെന്നുമാണ്. ലോകത്തെ പട്ടിണി നിര്‍മ്മിക്കപ്പെടുന്നത് ജനസംഖ്യാ വര്‍ദ്ധനവിലൂടെയല്ല. പ്രക്യതി വിഭവങ്ങളുടെ അനിയന്ത്രിതമായ ചൂഷണങ്ങളില്‍ നിന്നാണ്. ആ ചൂഷണങ്ങളാകട്ടെ സാമ്രാജ്യത്വത്തിന്റെ ഉല്‍പ്പന്നവുമാണ്. ഇന്നത്തെ പട്ടിണി രാജ്യങ്ങളുടെ കണക്കെടുത്താല്‍, അവിടങ്ങളിലെ പ്രക്യതി വിഭവങ്ങളുടെ ലഭ്യതക്കുറവ് കൊണ്ടല്ല അവര്‍ക്ക് പട്ടിണിയെ പേറേണ്ടി വരുന്നതെന്ന് കാണാന്‍ അധികം സിദ്ധാന്തങ്ങള്‍ ആവശ്യമില്ല. അവര്‍ക്കവകാശപ്പെട്ട വിഭവങ്ങള്‍ മറ്റുള്ളവര്‍ അന്യായമായി കടത്തിക്കൊണ്ട് പോകുന്നത് കൊണ്ടാണ് അവര്‍ ദരിദ്രരായി മാറുന്നത്. സാമ്രാജ്യത്വം നടപ്പിലാക്കിയവരാണ് ലോകത്തെ ഏറ്റവും വലിയ പ്രകൃതി ചൂഷകര്‍ അങ്ങനെ വരുമ്പോള്‍ അവര്‍ തന്നെയാണ് ദാരിദ്ര്യത്തിന് കാരണവും.

  
 സമ്പന്നരുടേയും ഇടത്തട്ടുകാരുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ മാത്രമാണ് ജനസംഖ്യാ വാദക്കാര്‍. ആഗോളതലത്തില്‍ സാമ്രാജ്യത്വത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങള്‍ ദരിദ്രരെ സംരക്ഷിക്കുന്നതിനുള്ള യാതൊരു പദ്ധതിയും ആവിഷ്‌കരിക്കുന്നില്ല. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ ദരിദ്രരുടെ എണ്ണം ക്രമാതീതമായി ഉയരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വെളിവാക്കുന്നത്. എന്നിട്ട് പോലും ഈ രാജ്യങ്ങളുടെ വാര്‍ഷിക ബജറ്റുകളില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനായി കാര്യമായൊന്നും വകമാറ്റുകയോ അവര്‍ക്കായി എന്തെങ്കിലും പദ്ധതികള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. താരതമ്യേന സ്ഥിരതയുള്ള ഒരു തൊഴിലാളി വര്‍ഗത്തെ ഉറപ്പു വരുത്താനായി അവരില്‍ ജനസംഖ്യാ നിയന്ത്രണത്തിനുള്ള മാര്‍ഗങ്ങള്‍ ആവിഷ്‌കരിക്കുകയും അവരെ ഇടത്തട്ടുകാരുടേയും മേല്‍ത്തട്ടുകാരുടെയും സേവകരാക്കി നില നിര്‍ത്തുകയുമാണ് ഇവരൊക്കെ ചെയ്തു കൊണ്ടിരിക്കുന്നത്. ദരിദ്രരില്‍ ഒരു തരം അരക്ഷിതബോധം നില നിര്‍ത്തുകയും അവരെ എന്നും സേവകരായും ഉല്പാദകരായും തളച്ചിടുകയെന്നതാണ് ദരിദ്രരാജ്യങ്ങളില്‍ ജനസംഖ്യാ നിയന്ത്രണം നടപ്പിലാക്കാനുള്ള കാരണങ്ങിലൊന്ന്. 
ലോകത്താകമാനമുള്ള മനുഷ്യരുടെ ഭക്ഷ്യാവശ്യങ്ങള്‍ക്ക് ആവശ്യമായതിലധികം ക്യഷിയിടങ്ങള്‍ ലോകത്തുണ്ട് എന്നാണ് ആഗോള ക്യഷി സംഘടന നല്‍കുന്ന വിവരങ്ങള്‍. ഇവിടങ്ങളില്‍ നിന്ന് വിളയുന്ന ഭക്ഷ്യോല്‍പ്പന്നങ്ങളുടെ കണക്കെടുത്താല്‍ പ്രതിവര്‍ഷം നൂറാളുകള്‍ക്ക് കഴിക്കാനുള്ള ഭക്ഷണമുണ്ടാക്കുന്നുവെങ്കില്‍ അത് അറുപതോ അറുപത്തഞ്ചോ ആളുകള്‍ മാത്രമേ കഴിക്കുന്നുള്ളൂ. നാല്പത് ശതമാനത്തോളം ഭക്ഷണം മലിനമായിപ്പോകുകയോ അനാവശ്യമായി ഉപയോഗിക്കപ്പെടുകയോ പൂഴ്ത്തി വെപ്പിലൂടെ നശിച്ച് പോകുകയോ ചെയ്യുകയാണ്. എന്നാല്‍ ലോകത്ത് കടുത്ത ദാരിദ്ര്യമനുഭവിക്കുന്നവര്‍ ഇരുപത് ശതമാനത്തില്‍ താഴെയും. ഇനി നാം ആലോചിക്കുക. ദാരിദ്ര്യത്തിന് കാരണം ജനസംഖ്യയാണോ? ലോകത്ത് ആവശ്യത്തിലധികം മനുഷ്യരുണ്ടോ?