Mar 23, 2012

ഈ ഫെയ്‌സ്‌ബുക്കൊന്ന്‌ ലോക്ക്‌ ചെയ്യാമോ?



കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വില്‍ക്കുന്ന കടയില്‍ നില്‍ക്കുമ്പോള്‍ ഈ ചോദ്യം കേട്ടാണ്‌ തലയുയര്‍ത്തി നോക്കിയത്‌. ഏകദേശം നാല്‌പത്തിയഞ്ച്‌ വയസ്‌ പ്രായം തോന്നിക്കുന്ന, കാഴ്‌ചയില്‍ മാന്യനായ ഒരാള്‍, രണ്ടാഴ്‌ച മുമ്പ്‌ താന്‍ അവിടെ നിന്നും വാങ്ങിയ ലാപ്‌ ടോപ്പും കൈയ്യില്‍ പിടിച്ച്‌ നില്‌ക്കുകയാണ്‌. അതിശയത്തോടെ സെയില്‍സ്‌മാന്‍ കാര്യമന്വേഷിച്ചു. 
കഴിഞ്ഞ രണ്ടാഴ്‌ചയായി അയാള്‍ക്ക്‌ സ്വാസ്ഥ്യമില്ലായിരുന്നത്രേ. മക്കള്‍ക്ക്‌ ലാപ്‌ ടോപ്പ്‌ വാങ്ങിക്കൊടുത്തതിന്റെയടുത്ത ദിവസം ആരോ പറഞ്ഞാണ്‌ അയാള്‍ ഫേസ്‌ ബുക്കിനെക്കുറിച്ചറിഞ്ഞത്‌. മക്കളെ വഴി തെറ്റിക്കുന്ന അരുതുകള്‍ക്കും അരുതായ്‌മകള്‍ക്കും അതിരുകളോ വിലക്കുകളോ ഇല്ലാത്ത ഇന്റര്‍നെറ്റിന്റെ തുറന്ന പുസ്‌തകമാണത്രേ ഫേസ്‌ബുക്ക്‌. പിന്നെ അതിനെക്കുറിച്ചായി അന്വേഷണം. അനേഷണം മുറുകിയപ്പോള്‍ സംഗതി ഭയങ്കരം തന്നെ. കുട്ടികള്‍ വഴിവിട്ടു പോകാന്‍ പറ്റിയ ലോകത്തെ ഏറ്റവും ഉഗ്രന്‍ സാധനമാണ്‌ ഈ ഫേസ്‌ബുക്ക്‌ എന്നുവരെ അദ്ദേഹം കണ്ടെത്തി. കൂടെ ജോലി ചെയ്യുന്നവരുടേയും സമപ്രായക്കാരായ ചങ്ങാതിമാരുടേയും സൗഹൃദവലയങ്ങളില്‍ നിന്നാണ്‌ ടിയാന്‌ ആധി വളര്‍ത്തുന്ന ഇത്ര വലിയ `വിവരം' കിട്ടിയത്‌. കണക്കിന്‌ ഉപദേശവും കിട്ടി അവരില്‍നിന്നും. അവരില്‍ കൂടുതല്‍ പേരും ഫേസ്‌ ബുക്കെന്ന ഈ `തലതിരിപ്പന്‍ പുസ്‌തകം' കണ്ടിട്ടു കൂടിയില്ലാത്തവരായിരുന്നു എന്നതാണ്‌ രസാവഹം.
കഴിഞ്ഞ പതിനഞ്ച്‌ കൊല്ലം കൊണ്ട്‌ മനുഷ്യ രാശി നേടിയെടുത്ത സാങ്കേതികവും വൈജ്ഞാനികവുമായ പുരോഗതിയുടെ ശരാശരി അളവ്‌ കഴിഞ്ഞ മുന്നൂറ്‌ കൊല്ലം കൊണ്ട്‌ നേടിയതിന്റേയും വളരെ മുകളിലാണ്‌ എന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ചിന്തകളേയും ഭാവനകളെയും പോലും വകഞ്ഞു മാറ്റിക്കൊണ്ടും വിസ്‌മയിപ്പിച്ചു കൊണ്ടുമാണ്‌ സാങ്കേതിക വിദ്യയില്‍ ലോകം കുതിച്ചുകൊണ്ടിരിക്കുന്നത്‌. ദിവസങ്ങള്‍പോലും അപ്‌ഡേറ്റ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും, ജീവിതത്തിന്റെ ഉല്ലാസങ്ങളും സ്വകാര്യതകളുംപോലും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെ പുറം ലോകത്തേക്ക്‌ പടര്‍ന്നുകയറുകയും ചെയ്‌തു കൊണ്ടിരിക്കുന്നു. എല്ലാറ്റിന്റേയും നിര്‍വചനങ്ങളും സമവാക്യങ്ങളും സാങ്കേതിക വിദ്യയുടെ പരിവൃത്തങ്ങളില്‍ മാറ്റിയെഴുതിക്കൊണ്ടിരിക്കുകയാണ്‌.

ഇതൊന്നും ശീലമോ പരിചയമോ ഇല്ലാത്ത മാതാപിതാക്കള്‍ക്ക്‌ തങ്ങളുടേ മക്കള്‍ വിഹരിച്ചു കൊണ്ടിരിക്കുന്ന സൈബര്‍ ലോകത്തെ തെളിച്ചമില്ലാത്ത കാഴ്‌ചകളെക്കുറിച്ച്‌ അസ്വസ്ഥതകളും ആവലാതികളുമുണ്ടാകുമെന്നത്‌ ഒരു സത്യമാണ്‌. ഭക്ഷണം, പാര്‍പ്പിടം, വസ്‌ത്രം എന്നീ മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാന ത്രയങ്ങളില്‍ നിന്ന്‌ ജീവിതത്തിന്റെ പ്രാഥമികാവശ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം സൈബര്‍ ആക്‌സസ്‌ (ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നിടം) എന്നതിലേക്ക്‌ പുതു തലമുറ വളരെ വേഗം മാറിക്കൊണ്ടിരിക്കുന്ന അത്ഭുതങ്ങളുടെ ലോകത്താണ്‌ നാം ജീവിക്കുന്നത്‌.
അക്ഷര സാക്ഷരതയെന്നത്‌ അപ്രസക്തവും സൈബര്‍ സാക്ഷരത അതിപ്രധാനവുമാകുന്ന ഇന്റര്‍നെറ്റ്‌ യുഗത്തില്‍, അതിന്റെ സാങ്കേതികതകളെക്കുറിച്ചും അത്‌ വിരിച്ചിട്ടിരിക്കുന്ന അതിബൃഹത്തായ വലക്കണ്ണികളെക്കുറിച്ചും ഏറെ ജാഗ്രതയും ബോധവല്‌ക്കരണവും വേണ്ട ഒരു വിഭാഗമാണ്‌ വര്‍ത്തമാന കാലത്തെ ശരാശരി രക്ഷിതാക്കള്‍. ഇന്റര്‍നെറ്റും അതിന്റെ അനുബന്ധ ഘടകങ്ങളും പറിച്ചു മാറ്റാനാകാത്ത വിധം ഇഴചേര്‍ന്ന ഈ സൈബര്‍ യുഗത്തില്‍ അതിന്റെ സാധ്യതകളേയോ സ്വാധീനത്തേയോ നിഷേധിച്ചിട്ടോ നിരാകരിച്ചിട്ടോ കാര്യമില്ലെന്ന്‌ എല്ലാവര്‍ക്കുമറിയാം. പോസിറ്റീവായും ക്രിയാത്മകമായും അതിനോടൊത്ത്‌ ചലിക്കാനുള്ള സാങ്കേതിക ജ്ഞാനത്തിന്റെ മെയ്‌വഴക്കം നാമും നേടുകയെന്നത്‌ മാത്രമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുളിലൂടെ കുതിച്ച്‌ കൊണ്ടിരിക്കുന്ന കൗമാരങ്ങളില്‍ നിന്ന്‌ ഏറെയകന്ന്‌ പോകാതിരിക്കാനായി ഒന്നാമത്‌ വേണ്ടത്‌.
കമ്പ്യൂട്ടര്‍ കടയില്‍ വിഷണ്ണനായി നിന്ന പിതാവിനെപ്പോലെ ഒരാവേശത്തിന്‌നു കണക്‌ഷനും കമ്പ്യൂട്ടറും വാങ്ങിനല്‌കുകയും, യാഥാര്‍ത്ഥ്യങ്ങളോ വസ്‌തുതകളോ വേണ്ടത്ര മനസിലാക്കാതെയും ഇന്റര്‍നെറ്റിന്റേയും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളുടേയും അപായ ഭീതിയില്‍ ചകിതരായും കണക്ഷന്‍ കട്ട്‌ ചെയ്‌തോ കമ്പ്യൂട്ടര്‍ ലോക്ക്‌ ചെയ്‌തോ കൊണ്ട്‌ മക്കളുമായി പ്രത്യക്ഷത്തില്‍ തന്നെ വൈരാഗ്യ ബുദ്ധിയോടെ അങ്കം കുറിക്കുന്നവരുമാണ്‌ രക്ഷിതാക്കളില്‍ ഏറെയുമുള്ളത്‌. ഇവരുടെ പ്രതിലോമപരമായ ഇടപെടലുകള്‍ കാര്യങ്ങള്‍ ഏറെ അപകടത്തിലാക്കുകയും ചെയ്യുന്നു. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ പൂട്ടിക്കാനായി താക്കോല്‍ പണിയാനിറങ്ങുന്നവര്‍, ഏതു പൂട്ടും തുറക്കാന്‍ കഴിയുന്ന മാന്ത്രികത്താക്കോലുകളുമായാണ്‌ തങ്ങളുടെ കുട്ടികള്‍ വീട്ടില്‍ കാത്തിരിക്കുന്നത്‌ എന്നറിയാന്‍ വൈകുന്നു.
സൈബര്‍ ലോകത്തെ മാറ്റങ്ങളില്‍നിന്ന്‌ ആറുമാസം അകന്നിരുന്നാല്‍ ആറുവര്‍ഷം കൊണ്ട്‌ പോലും പരിഹരിക്കാനാകാത്തവിധം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ ലോകത്ത്‌ ജനറേഷന്‍ ഗ്യാപ്പിന്റെ ന്യായീകരണത്തില്‍ രക്ഷിതാക്കള്‍ക്ക്‌ രക്ഷപ്പെടാനാകില്ല. സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അടിസ്ഥാനപരമായി നന്മകളും അറിവിന്റെ അന്വേഷണ സാധ്യതകളുമുണ്ട്‌. എന്നാല്‍ ഏതൊരുരുമാധ്യമത്തിലേതും പോലെ ഇതിലും തിന്മകള്‍ പതിയിരിക്കുന്നുണ്ട്‌.
ഒരുരുപ്രത്യേക വിഷയത്തില്‍ താല്‌പര്യമുള്ളവര്‍ക്ക്‌ ഒത്തൂകൂടാനും, സംസാരിക്കാനും, സംവദിക്കാനും അവസരമൊരുക്കിക്കൊണ്ട്‌ ഒരിക്കലും പൂട്ടാതെ തുറന്നുവെച്ചിരിക്കുന്ന ഓണ്‍ലൈന്‍ ക്ലബുകളാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ എന്ന്‌ പറയാം. പഴയ സൗഹൃദങ്ങള്‍ തേടിപ്പിടിക്കാനും, വിട്ടുപോയവ കൂട്ടിയിണക്കാനും പുതിയവ നെയ്‌തു കൂട്ടുന്നതിനുമാണ്‌ മിക്കവാറും ആളുകള്‍ ഫേസ്‌ബുക്കുകള്‍ പോലെയുള്ള സൈറ്റുകള്‍ ഉപയോഗപ്പെടുത്തുന്നത്‌. അതീവ ഗൗരവമായ വിഷയങ്ങളിലുള്ള ചര്‍ച്ചകള്‍ക്കും, വിജ്ഞാനപ്രദമായ കൂട്ടായ്‌മകള്‍ക്കും, നര്‍മ്മസല്ലാപങ്ങള്‍ക്കുമൊക്കെ ഇത്തരം സൈറ്റുകള്‍ ഉപയോഗിക്കുന്നുണ്ട്‌.
ഇത്തരം സൈറ്റുകള്‍ തോറും അലക്ഷ്യമായി ചുറ്റിനടക്കുന്നവരും ഒട്ടും വിരളമല്ല. ഇത്തരക്കാരാണ്‌ പലപ്പോഴും പിടി വിട്ട്‌പോകുന്നത്‌. സാധ്യമാകുന്ന രൂപത്തില്‍ തിന്മകളെ പ്രതിരോധിച്ച്‌ കൊണ്ട്‌ നന്മകളെ സ്വീകരിക്കുകയെന്ന നയതന്ത്ര മാര്‍ഗം സ്വീകരിക്കലാണ്‌ ഏറ്റവും കരണീയമായിട്ടുള്ളത്‌. അതിന്നായുള്ള പ്രായോഗികവും ബോധപൂര്‍വവുമായ ഇടപെടലുകളാണ്‌ പരിഹാരമാര്‍ഗങ്ങളായി തുടങ്ങി വെക്കേണ്ടത്‌.


12 വയസിനും 17 വയസിനുമിടയിലൂള്ള അറുപത്തിയഞ്ച്‌ ശതമാനം കുട്ടികളും സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ സ്വന്തമായി പ്രൊഫൈല്‍ ഉള്ളവരാണ്‌ എന്നാണ്‌ സര്‍വേകള്‍ വെളിപ്പെടുത്തുന്നത്‌. ഇതൊന്നും മാതാപിതാക്കളുമായി പങ്കുവെക്കേണ്ടതില്ലാത്തതോ പങ്കുവെക്കാന്‍ പാടില്ലാത്തതോ ആയ സ്വകാര്യ ഏര്‍പ്പാടാണെന്നാണ്‌ അവരില്‍ ഭൂരിഭാഗവും കരുതുന്നതത്രേ. ആദ്യമായി ആ ധാരണകളാണ്‌ തിരുത്തപ്പെടേണ്ടത്‌.ഫേസ്‌ ബുക്കും ട്വിറ്ററും പോലെയുള്ള സോഷ്യല്‍ സൈറ്റുകളിലെ ഇടപെടലുകള്‍ അപരാധമല്ലയെന്ന ധാരണക്കൊപ്പം ഇതൊക്കെ കുടുംബം കൂടി അറിയേണ്ടതാണെന്നും അങ്ങനെയറിയുന്നതില്‍ സാംഗത്യക്കുറവുകളൊന്നുമില്ലെന്നുമുള്ള വീക്ഷണം പകര്‍ന്നു നല്‌കാന്‍ രക്ഷിതാക്കള്‍ക്ക്‌ സാധിക്കണം. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ്‌ കണക്‌ഷനുമുള്ള എല്ലാ രക്ഷിതാക്കളും സ്വന്തമായി ഓരോ പ്രൊഫൈല്‍ ഉണ്ടാക്കുകയും സൗഹൃദത്തിന്റെ ഈ ആഗോള വലയില്‍ സ്വന്തം മക്കളെയും കണ്ണി ചേര്‍ക്കുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം ബോധ്യപ്പെടുത്താനും ഒരു നിയന്ത്രണം സ്വാഭാവികമായി സംജാതമാക്കാനും സാധിക്കും.
പ്രൊഫൈല്‍ ഉണ്ടാക്കുന്നതിനായി മക്കളെത്തന്നെ സമീപിക്കുന്നതിനും ജാള്യത കല്‌പിക്കേണ്ടതില്ല. പക്ഷേ ഇതൊരു ഭീഷണിയായി അവരെ തോന്നിപ്പിക്കേണ്ടതുമില്ല. ഒരു പിതാവിന്റെ കേവലസാമീപ്യം തന്നെ കുട്ടികളില്‍ ഒരുജാഗ്രത സൃഷ്‌ടിക്കുമെന്ന രക്ഷാകര്‍തൃത്വത്തിന്റെ ബാലപാഠങ്ങള്‍ തന്നെയാണ്‌ ഇവിടെയും അനുയോജ്യമാകുന്നത്‌. ഒരു പ്ലേ ഗ്രൗണ്ടില്‍ കുട്ടികള്‍ കളിക്കുമ്പോള്‍ തെറിച്ചു പോകുന്ന പന്തുകള്‍ തട്ടിക്കൊടൂത്തും ഇടയ്‌ക്ക്‌ ഒരോ ഷോട്ടുകളടിച്ചു കൊടുത്തും അവരുടെ കളിയില്‍ വല്ലപ്പോഴും പങ്കുചേരുന്ന ഒരു സഹൃദയനായ പിതാവിന്റെ റോള്‍ തന്നെയായിരിക്കും ഇവിടെയും ഏറ്റവും നല്ലത്‌.
ഫേസ്‌ ബുക്ക്‌ ഉപയോഗിക്കുന്ന കൗമാരക്കാരില്‍ അന്‍പത്തിരണ്ട്‌ ശതമാനം കുട്ടികളും തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ അപരിചിതരുമായി പങ്കുവെക്കുന്നുണ്ടെന്നും അതില്‍ ഇരുപത്‌ ശതമാനം കുട്ടികളും ചൂഷണം ചെയ്യപ്പെടുന്നുണ്ട്‌ എന്നുമാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും കൗമാരക്കാരുടെ പ്രശ്‌നങ്ങളുമെന്ന വിഷയത്തില്‍ നടത്തിയ സര്‍വേ വെളിപ്പെടുത്തുന്നത്‌.
മാറുന്ന ലോകത്തിന്റെ ഗതിവേഗങ്ങള്‍ അംഗീകരിക്കുകയും അതിനൊപ്പിച്ച്‌ നടക്കാന്‍ ശ്രമിക്കുകയും ചെയ്യുക എന്നതാണ്‌ രക്ഷിതാക്കള്‍ക്ക്‌ ഈ വിഷയത്തില്‍ പ്രാഥമികമായി നിര്‍വ്വഹിക്കാന്‍ സാധിക്കുന്നത്‌. പ്രായപൂര്‍ത്തിയാകുന്നത്‌ വരെ മക്കളുടെ ഇ മെയിലുകളും, മൊബൈല്‍ ഫോണുകളും, ഫേസ്‌ബുക്ക്‌ അക്കൗണ്ടുകളും പരിശോധിക്കാന്‍ രക്ഷിതാക്കള്‍ക്ക്‌ ബാധ്യതയുണ്ട്‌ എന്ന്‌ അവരെ ബോധ്യപ്പെടുത്താനാകണം. ഇതെല്ലാം അവരെ ശല്യപ്പെടുത്താനോ മൂക്കുകയറിടാനോ അല്ല എന്ന്‌ അവര്‍ക്ക്‌ തിരിച്ചറിയാനും കഴിയേണ്ടതുണ്ട്‌. ഇവയെയൊക്കെക്കുറിച്ച്‌ ആരോഗ്യകരമായി ചര്‍ച്ച ചെയ്യുകയും വിജ്ഞാനപ്രദമായ വിവരങ്ങളും ചിത്രങ്ങളും പ്രൊഫൈല്‍ വാളുകളില്‍ ഷെയര്‍ ചെയ്യുകയും ചെയ്യുന്ന അവസ്ഥയിലേക്ക്‌ രക്ഷിതാക്കളും മക്കളും മാറുമ്പോള്‍ ഫേസ്‌ ബുക്കിനെ പേടിക്കേണ്ടി വരില്ല.
മത സംഘടനകള്‍ അടക്കമുള്ള കേരളത്തിലെ മുഖ്യധാരാ സംഘടനകള്‍പോലും സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌ ഗ്രൂപുകളും ഓണ്‍ലൈന്‍ കാമ്പയ്‌നുകളും നടത്തിത്തുടങ്ങുന്ന ഇക്കാലത്ത്‌ ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ അവബോധം രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും പകര്‍ന്നു നല്‍കാനായി മാര്‍ഗ രേഖകള്‍ രൂപപ്പെടേണ്ടിയിരിക്കുന്നു. രക്ഷിതാക്കള്‍ക്ക്‌ സംവദിക്കാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്ന ഫേസ്‌ ബുക്ക്‌ ഗ്രൂപ്പുകള്‍ വരെ നിലവിലുണ്ട്‌. ഭയപ്പെട്ട്‌ മാറിനില്‍ക്കാതെ, സര്‍ഗാത്മകമായി ഇടപെടാന്‍ രക്ഷിതാക്കള്‍ തയ്യാറാകട്ടെ.
                                                                                              msshaiju@yahoo.co.in

7 comments:

  1. വിത്യസ്തമായ എന്നാല്‍ വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയം,വളരെ ഒതുക്കിയും ഉദ്ദേശശുദ്ധിയോടെയും അവതരിപ്പിച്ചു.ലളിതമായ ആഖ്യാനം ഉചിതമായി.അഭിനന്ദനങ്ങള്‍

    ReplyDelete
  2. ശ്രദ്ധേയമായ ലേഖനം...വല്ല പത്രങ്ങള്‍ക്കും അയച്ചു കൊടുക്കാന്‍ പറ്റിയ സാധനം...!

    ReplyDelete
  3. നല്ല ലേഖനം.ആശംസകൾ.

    ReplyDelete
  4. കുട്ടികള്‍ മാതാപിതാക്കളെ വിശ്വസിക്കാന്‍ കൂടി തയാറാകണം എന്നതും പ്രസക്തം തന്നെയാണ് .തീര്‍ച്ചയായും ആദ്യപാദത്തില്‍ ഈ ലേഖനം വളര ഗൌരവ പൂര്‍ണ്ണമായ ഒരു ചര്‍ച്ച ആവശ്യപ്പെടുന്ന വാദങ്ങള്‍ ഉന്നയിക്കുന്നുണ്ട് .പക്ഷെ അതെ സമയം തന്നെ നമ്മുടെ തലമുറ വിടവ് പോലെയുള്ള പ്രശ്നങ്ങള്‍ ഇത് അത്ര എളുപ്പത്തില്‍ പരിഹരിക്കപ്പെടുന്ന്നതിനു തടസ്സമാകും .ഈ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങിലും ചതിക്കുഴികള്‍ ഏറെ പതിയിരുപ്പുണ്ട് .അത് എല്ലായ്പ്പോഴും കണ്ടെത്തുവാനും അവിടെ നിന്ന് തങ്ങളുടെ കുട്ടികളെ രക്ഷിക്കാനും എളുപ്പമല്ല എന്നാ തിരിച്ചറിവ് ആകാം മാതാപിതാക്കളെ ഇത്തരം കര്‍ശന നിലപാട്‌ എടുക്കാന്‍ പ്രേരിപ്പിക്കുന്നത് .നല്ല ലേഖനം ..എഴുത്ത് തുടരൂ

    ReplyDelete
  5. വീട്ടില്‍ കമ്പ്യൂട്ടറും നെറ്റ്‌ കണക്‌ഷനുമുള്ള എല്ലാ രക്ഷിതാക്കളും സ്വന്തമായി ഓരോ പ്രൊഫൈല്‍ ഉണ്ടാക്കുകയും സൗഹൃദത്തിന്റെ ഈ ആഗോള വലയില്‍ സ്വന്തം മക്കളെയും കണ്ണി ചേര്‍ക്കുകയും ചെയ്യുന്നതിലൂടെ തങ്ങളുടെ സാന്നിധ്യം ബോധ്യപ്പെടുത്താനും ഒരു നിയന്ത്രണം സ്വാഭാവികമായി സംജാതമാക്കാനും സാധിക്കും.>>

    വളരെ വളരെ നല്ല ലേഖനം - കാഴ്ചപ്പാടുകൾ- നിർദ്ദേശങ്ങൾ. നന്ദി

    ReplyDelete
  6. അഭിനന്ദനങ്ങള്‍

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....