Aug 29, 2011

ഗ്യഹാതുരത്വത്തിന്റെ പെരുന്നാൾ

ഗ്യഹാതുരത്വത്തിന്റെ പെരുന്നാൾ
ബിൻസൈൻ



പെരുന്നാളുകൾ വിശ്വാസിക്ക് പ്രതീക്ഷയുടെയും ആനന്ദത്തിന്റെയും പൂന്തേനരുവിയാണു. മധുരിക്കുന്ന ഒർമകളുടെ വളപ്പൊട്ടുകൾ ചേർത്ത് കൂട്ടിയിരിക്കുന്ന മൻചാടിച്ചെപ്പാണു ഒരോ പെരുന്നാളും വിശ്വാസിക്ക് സമ്മാനിക്കുന്നത്.പത്തിരിയുടേയും പൊരിച്ച ഇറച്ചിയുടേയും ഗ്യഹാതുരത്വമുണർത്തുന്ന മണം കൊണ്ട് കൂടി ചാലിച്ചതാണു ഒരോ പെരുന്നാൾ സ്മരണകളും. കുട്ടിക്കാലത്തെ പെരുന്നാൾ സ്മരണകളുടെ ആനന്ദ നിരവ്യതി കൺ കോണിലെവിടെയോ നൊമ്പരത്തിന്റെ കണ്ണീർ പൊടിയിക്കുന്നു...ഒർമയുടെ അറകളിൽ അടർന്നു വീഴാറായ ബന്ധങ്ങൾ....നടന്നു തീർത്താലും തീരാത്ത ഗ്യഹാതുരത്വത്തിന്റെ സുഖമുള്ള നടവഴികളിൽ ആഞ്ഞുനടക്കാൻ കൊതിയാവുന്നു......പള്ളിയിൽ നിന്നു കേൾക്കുന്ന പ്രത്യേക ഈണത്തിലുള്ള തക്ബീർ ധ്വനികൾ ആനന്ദത്തിൽ നെയ്തെടുത്തതായിരുന്നു. പെരുന്നാൾ സമ്മാനമായി ബീഡിക്കെട്ടുകളും, പുകയിലപ്പൊതികളുമായണു ഞങ്ങൾ ചെറുമക്കൾ വല്യത്തയേയും വല്യുമ്മയേയും സന്ദർശിച്ചിരുന്നത്. ബന്ധങ്ങളുടെ ഇഴകൾ അടുപ്പിക്കുന്നതും കണ്ണികൾ കൂട്ടി യോജിപ്പിക്കുന്നതും പെരുന്നാളുകൾ ആയിരുന്നു. അമ്മായിമാർ തയ്യാറാക്കുന്ന പെരുന്നാൾ വിഭവങ്ങൾക്ക് ഒരു പ്രത്യേക മണമായിരുന്നു.....ഇന്നും വേർതിരിച്ച് ഒർത്തെടുക്കാൻ കഴിയുന്ന സുഖമുള്ള ഒരു ഉന്മാദത്തിന്റെ മണം. പുതിയ പുസ്തകത്തിന്റെ മണം ക്ലാസ്സ് റൂമുകളിലേക്കു കൊണ്ടുപോകുന്നതു പോലെ, ആ മണങ്ങൾ എന്നെ പലപ്പോഴും ആ പഴയ പെരുന്നാൾ ദിനങ്ങളിലേക്കു കൂട്ടിക്കൊണ്ട് പോകാറുണ്ട്. വല്ലാത്ത കൈപ്പുണ്യമായിരുന്നു ഞങ്ങളുടെ ഉമ്മച്ചിക്ക്. എന്റെ ഉമ്മയുടെ ഉമ്മയെയാണു ഞങ്ങൾ അങ്ങനെ വിളിച്ചിരുന്നത്. ഞങ്ങളെ ദൂരെ നിന്നും കാണുമ്പോഴേ അവർ പൊഴിച്ചിരുന്ന പുൻചിരിയുടെ നേർത്ത ശീലുകൾക്ക് അകലങ്ങളിലെ അമ്പിളിക്കാറിനെക്കാൾ സൌരഭ്യമുണ്ടായിരുന്നു. പ്രകാശം പരത്തിയിരുന്ന സ്നേഹത്തിന്റെ ആ താഴികക്കുടം ഇന്നില്ലല്ലോ..കൺകോണിൽ ഉറഞ്ഞുകൂടിയ നൊമ്പരത്തിന്റെ കണ്ണീർക്കണങ്ങൾ ഒരു വേദനയായ് എന്റെ കവിളിൽ പടരുന്നത് ഞാനറിഞ്ഞു. എന്നെയായിരുന്നു ചെറുമക്കളിൽ അവർ എറെ ഇഷ്ടപ്പെട്ടിരുന്നത്..ഒരോരുത്തരും അങ്ങനെ തന്നെയാവുമോ ആവോ ഒർത്തിരുന്നത്?
    
വയലരികിലെ ചെറിയ തോട്ടിൽ (അരുവിയിൽ) ഇളം വെയിലേറ്റ് തിളങ്ങുന്ന പരൽ മൽസ്യങ്ങളെ തോർത്തു മുണ്ടിന്റെ അറ്റങ്ങൾ ചേർത്ത് പിടിച്ച് കൂട്ടുന്നതാണു ഒർമയിൽ തെളിയുന്ന പെരുന്നാളിന്റെ മറ്റൊരു ചിത്രം. പപ്പിച്ചാം കുഴിയിൽ മുങ്ങാൻ കുഴിയിട്ട് ശണ്ഠകൂടിയ ആ ബാല്യങ്ങൾ ജീവിതത്തിന്റെ പരുപരുത്ത യാഥാർത്ഥ്യങ്ങളിൽ അതിജീവനത്തിന്റെ നൌക തുഴഞ്ഞ് എവിടെയൊക്കെയോ എത്തിയിരിക്കുന്നു. ഒർമയുടെ വിളറിയ ശീലുകൾ ഒന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ അവരെയൊക്കെ ഒന്നു കാണാൻ തോന്നുന്നു...പെരുന്നാളുകൾക്ക് മാത്രം കണ്ടുമുട്ടുന്ന ചില കൂട്ടുകാർ..ഒർമയിൽ അവർക്കെന്നും പെരുന്നാൾക്കോടിയുടെ ഗന്ധമായിരുന്നു. പെരുന്നാളുകൾക്ക് അറുത്ത് കൂട്ടുന്ന പോത്തുകളുടെ എണ്ണത്തിൽ ഞങ്ങൾ വീറോടെ തർക്കിച്ചിരുന്നു. പേപ്പറിന്റെ വെളുത്തപ്രതലത്തിൽ എന്റെ ഒർമ്മയുടെ വളപ്പൊട്ടുകൾ അക്ഷരങ്ങളായ് ഗദ്ഗദപ്പെടുമ്പോൾ ഇന്നലെ നാലു വയസു തികഞ്ഞ എന്റെ എക മകൾ എന്റെയടുത്ത് എന്നെയും നോക്കിയിരിക്കുന്നു. ഞാൻ ആലോചിച്ചു, എന്തായിരിക്കും ഇവളുടെ മനസ്സിലെ പെരുന്നാൾ? എന്നെൻകിലുമൊക്കെ പെരുന്നാളുകളെക്കുറിച്ച് ഒർക്കുമ്പോൾ എന്തായിരിക്കും ഇവൾക്ക് സൂക്ഷിക്കാനുണ്ടാവുക? അവളുടെ ഫ്ളാറ്റിനു മുന്നിൽ കുട്ടികൾ ഒടിക്കളിക്കുന്ന നീണ്ട ഇടനാഴിയോ,  അതോ ദമ്മാമിലെ തിരക്കേറിയ സിഗ്നലുകളിൽ വർണ്ണദീപങ്ങളാൽ അലൻകരിച്ച് നിർത്തിരിക്കുന്ന ലാമ്പ്പോസ്റ്റുകളോ? അതുമല്ലെൻകിൽ പെരുന്നാളിനു ഞങ്ങൾ നടത്തുന്ന ചില വരണ്ട യാത്രകളോ..ആവോ ആർക്കറിയാം? എനിക്കു കുറച്ച് കൂടി സൻകടം തോന്നി. ഒർമളുടെ മഴത്തുള്ളികളാകാൻ അവൾക്കായി ഞാനൊന്നും കരുതി വെക്കുന്നില്ലയോ എന്നൊരു തോന്നൽ.....

എവർക്കും പെരുന്നാൾ ആശംസകൾ...........

3 comments:

  1. പെരുന്നാൾ ആശംസകൾ..........
    തകബ്ബലല്ലാഹു മിന്നാ വ മിന്കും

    ReplyDelete
  2. നിറങ്ങളില്‍ ചാലിച്ച പെരുന്നാളിന്റെ സമൃദ്ധിയും, ഗൃഹാതുരത്വവും നന്നായി എഴുതി. ഈദു മുബാറക്..

    ReplyDelete
  3. പെരുന്നാള്‍ ആശംസകള്‍ നേരുന്നു

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....