Mar 3, 2012

കൂടം കുളത്തെ അമേരിക്കൻ കണ്ണുകൾ


വ്യവസായ വല്ക്കരണത്തിലൂടെയും ആധുനികവല്ക്കരണത്തിലൂടെയുമുള്ള സാമൂഹ്യ സാമ്പത്തിക വികസനങ്ങൾ എക്കാലത്തും പ്രതിഷേധങ്ങൾക്കും എതിർപ്പുകൾക്കും കാരണമാകുകയും, അവയുടെ സോദ്ദേശ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ പ്രാരംഭ ദശയിൽത്തന്നെ ഇന്ത്യയുടെ വികസനത്തിന്റെ രീതിശാസ്ത്രവുമായി ബന്ധപ്പെട്ട് ഒരു നയ സ്വീകരണ പ്രതിസന്ധിയെ അതിനു നേരിടേണ്ടിയും വന്നിട്ടുണ്ട്.
ഇന്ത്യയുടേ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി മുന്നോട്ട് വെച്ച വികസനത്തിന്റെ രീതിശാസ്ത്രധാരയും ആധുനിക ഇന്ത്യയുടെ ശില്പിയായ ജവഹർലാൽ നെഹ്റു നടപ്പിലാക്കിയ വികസനധാരയും തമ്മിലുള്ള അന്ത:സംഘർഷങ്ങളായിരുന്നു അത്. പാരമ്പര്യങ്ങൾക്കും സാമ്പ്രദായികതകൾക്കും പ്രാധാന്യം നല്കുന്നതും, സ്വയം പര്യാപ്തതയിലൂന്നിയതുമായ പ്രാദേശിക വികസനത്തിന്റെ വാക്താവായിരുന്നു ഗാന്ധിജി.എന്നാൽ സുദീർഘമായ ഒരു ഭാവിയേയും അതിന്റെ വികസന സാധ്യതകളേയും മുന്നിൽ കണ്ടുകൊണ്ടുള്ളതും ലഭ്യമായ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയും സ്വീകരിക്കാവുന്ന സ്രോതസുകളിൽ നിന്ന് സാധ്യമായവ സ്വീകരിച്ചുമുള്ള ബ്യഹത്തായ ആസൂത്രണത്തിന്റെ വികസന പദ്ധതികളായിരുന്നു നെഹ്റു വിഭാവനം ചെയ്തത്. ഗാന്ധിജിയുടേത് തത്വത്തിന്റേയും നെഹ്റുവിന്റേത് പ്രയോഗത്തിന്റേയുമായിരുന്നു
സ്വാതന്ത്ര്യാനന്തര ഇന്ത്യ എക്കാലത്തും നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രതിസന്ധിയാണ്‌ വികസനവുമായി ബന്ധപ്പെട്ട ഈ രീതിശാസ്ത്ര വൈരുദ്ധ്യതകൾ. ഒരു പക്ഷേ വികസന പദ്ധതികൾ ഏകധ്രുവീക്യതമായിപ്പോകാതെ സന്തുലിതമാക്കുന്നതും ഈ ധാരകൾ തമ്മിലുള്ള ബലാബലമാണ്‌.പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ കൂടാതെ നടപ്പിലാക്കിയ വികസന പദ്ധതികൾ ഇന്ത്യയിലുണ്ടായിട്ടില്ല എന്നു തന്നെ പറയാം. അക്കൂട്ടങ്ങളിൽ ഏറെ പ്രക്ഷോഭങ്ങളുയരുകയും തീജ്വാലകൾ പോലെ പ്രതിഷേധം ഉയർന്നു പൊങ്ങുകയും ചെയ്ത ഒന്നാണ്‌ കൂടംകുളം ആണവോർജ പദ്ധതി.തെക്കേ ഇന്ത്യയിലെ കന്യാകുമാരി മുനമ്പിനടുത്തുള്ള കൂടംകുളം എന്ന പ്രദേശത്ത് റഷ്യൻ സഹകരണത്തോടേ നിർമ്മിക്കുന്ന ആണവോർജ നിർമാണ കേന്ദ്രമാണിത്. ഇന്ത്യയും ലോകവും ഏറെ ആകാംക്ഷയോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു വൈദ്യുതോത്പാദന കേന്ദ്രം കൂടിയാണിത്. 

പ്രപഞ്ചത്തിന്റെ ഓരോ അണുവിന്റെയുള്ളിലും അനന്തവും അജ്ഞാതവുമായ ഊർജത്തിന്റെ മഹാപ്രവാഹമുണ്ടെന്നും നിർമ്മാണത്തിനോ നശീകരണത്തിനോ ഉപയുക്തമാക്കാവുന്ന ഈ വൻ ഊർജ്ജ ശേഖരത്തെ അണു സംയോജനത്തിലൂടെയോ അണു വിഘടനത്തിലൂടെയോ സ്വതന്ത്രമാക്കി ഉപയോഗപ്പെടുത്താമെന്നുമുള്ള കണ്ടെത്തൽ ശാസ്ത്ര ലോകത്തെ ഒരു വിസ്ഫോടനമായിരുന്നു.
ആണവോർജ്ജമെന്നും അണുവിഘടനമെന്നുമൊക്കെയുള്ള പേരുകൾ കേൾക്കുമ്പോൾ ലോകത്തെ ഓരോ  സാധാരണക്കാരന്റേയും മനസിന്റെ തിരശീലകളിൽ തെളിയുന്ന ചിത്രം ദയനീയത മുറ്റിയ ഹിരോഷിമയും, മനുഷ്യത്വം പിടഞ്ഞു വീഴുന്ന നാഗസാക്കിയുമാണ്‌. ഈ ഊർജ പ്രവാഹത്തിന്റെ അനന്ത സാധ്യതകളെ അമേരിക്കയെന്ന രാജ്യം ആദ്യം പ്രയോഗിച്ചതും  ലോകത്തിന്‌ കാണീച്ച് കൊടുത്തതും ഹിരോഷിമയിലും നാഗസാക്കിയിലും പകയുടെ നാഗ നേത്രങ്ങളോടെ വിക്ഷേപിച്ച അണുബോംബുകളിലൂടെയാണ്‌. ആണവോർജമെന്ന വാക്കു തന്നെ ചകിതതയുടെ പര്യായമായി അനുഭവപ്പെടുന്നതിന്റെ ഒരു കാരണവും ഇതു തന്നെയാണ്‌.  
1988ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് യൂണിയൻ പ്രസിഡന്റ് മിഖായേൽ ഗോർബച്ചേവും തമ്മിലുണ്ടാക്കിയ അന്തർ സർക്കാർ കരാറിലൂടെയാണ്‌ കൂടം കൂളം ആണവ നിലയത്തിന്റെ പ്രാഥമിക ധാരണകൾ രൂപപ്പെടുന്നത്. നിരവധി കൂടിയാലോചനകൾക്കും ഉദ്യോഗസ്ഥ നയതന്ത്ര തലങ്ങളിലെ ഗഹനമായ ചർച്ചകൾക്കും ശേഷമാണ്‌ ഊർജോത്പാദന നിലയത്തിന്റെ നിർമ്മാണമാരംഭിക്കുന്നത്.  
രണ്ട് കൂറ്റൻ ആണവ റിയാക്ടറുകളിൽ നിന്നായി രണ്ടായിരം  മെഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കുകയും, അതിലൂടെ കടുത്ത ഊർജ പ്രതിസന്ധി നേരിടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളായ കേരളം, തമിഴ്നാട്, കർണ്ണാടക, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നേരിട്ട് വൈദ്യുതി എത്തിക്കുകയും ചെയ്യാവുന്ന വിധത്തിൽ പുരോഗമിച്ച പദ്ധതിക്ക് തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കടുത്ത പ്രതിഷേധങ്ങളും പ്രതിസന്ധികളുമാണ്‌ പിന്നീട് നേരിടേണ്ടി വന്നത്.
13000കോടി രൂപ പദ്ധതിച്ചെലവ് പ്രതീക്ഷിക്കുന്ന ആണവ നിലയത്തിന്റെ ഹോട്ട് റൺ അടുത്തിടെയാണ്‌ ആരംഭിച്ചത്. റിയാക്ടറും അനുബന്ധ ഉപകരണങ്ങളും പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിക്കുന്നതായതിനാൽ ഇന്ധനമുൾപ്പെടെയുള്ള സാങ്കേതിക ക്രയ വൈദഗ്ദ്യത്തിനായി ഒരു  ഉന്നത തല ഇന്തോ റഷ്യൻ സാങ്കേതിക സഹകരണം തുടർന്നു പോകെണ്ടതുണ്ട്. 1990കളിൽ അന്താരാഷ്ടാതലത്തിലെ ശാക്തിക ബലാബല ചേരികളിൽ സംഭവിച്ച വിള്ളലുകളും വിളക്കിച്ചേർക്കലുകളുമാണ്‌ കൂടം കുളം ആണവ പദ്ധതിയുടെ ഭാവിയിലും പ്രതിഫലിച്ചത്.
സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം ലോക ക്രമത്തിന്റെ നായകത്വം സ്വയം ഏറ്റെടുത്ത അമേരിക്ക ഇന്ത്യയുടെ റഷ്യൻ ആണവ പദ്ധതികളെ നിരുൽസാഹപ്പെടുത്തി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഇന്ധനമായ ആണവോർജത്തിന്റെ സഹകരണ, വിപണനങ്ങളിലൂടെ ഇന്ത്യയ്യും റഷ്യയും ബന്ധുത്വം ബലപ്പെടുത്തുന്നതിലെ ആശങ്കകളായിരുന്നു അമേരിക്കയുടെ ഈ താല്പര്യമില്ലായ്മയുടേ കാരണം.

ലോകത്തെ ഒരോ വൻ വികസന പദ്ധതികൾക്കും അതിന്റെ പ്രത്യാഘാതങ്ങൾ പകരമായി നല്കേണ്ടി വരുന്നുണ്ട്. ശീഘ്ര ഗതിയിൽ വികസനത്തിന്റെ അനിവാര്യതകളിലേയ്ക്ക് കുതിക്കുന്ന ഇന്ത്യയെപ്പോലെയുള്ള മൂന്നാം ലോക രാജ്യങ്ങളുടേ ഊർജാവശ്യങ്ങൾ ന്യായമാണ്‌ എന്നതു പോലെതന്നെ അതിനായി സ്വീകരിക്കുന്ന മാഗങ്ങളും ന്യായമാണെന്ന് പൗരന്മാരെ ബോധ്യപ്പെടുത്തേണ്ട ഭരണപരവും നയ പരവുമായ ബാധ്യത സർക്കാറുകൾകുണ്ട്. വികസനങ്ങൾക്ക് പകരമായി നല്കേണ്ട അതിന്റെ പ്രത്യാഘാതങ്ങൾ വികസനത്തിന്റെ ഗുണഭോക്താക്കളുടേ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്നതാണോ എന്ന അന്വേഷണവും നടക്കേണ്ടതുണ്ട്.
ആയിരത്തോളം ദളിത് കുടുംബങ്ങളുൾപ്പെടെ രണ്ടായിരത്തിയഞ്ഞൂറ്‌ കുടുംബങ്ങൾ താമസിക്കുന്ന പ്രദേശമാണ്‌ കൂടംകുളം. ആഴക്കടൽ മത്സ്യബന്ധനവും കുടിൽ വ്യവസായങ്ങളും ക്യഷിയുമാണ്‌ അവിടുത്തുകാരുടെ പ്രധാന ജീവിതമാർഗങ്ങൾ. പദ്ധതി ആരംഭിക്കുന്ന കാലത്തു തന്നെ തദ്ദേശിയരുടെ ചെറുത്തുനില്പുകൾ തുടങ്ങിയിട്ടുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിൽ തുടങ്ങി, പരിസ്ഥിതി പ്രശ്നങ്ങളും, സാമൂഹിക, ആരോഗ്യ പ്രശ്നങ്ങളുമൊക്കെയായി പ്രക്ഷോഭങ്ങളുടെ അലകൾ ആളിപ്പടർന്നു.തിരുനെൽവേലി, കന്യാകുമാരി, തൂത്തുക്കുടി, ജില്ലകളിലെ ആളുകൾ ചേർന്ന് സംയുക്ത പ്രക്ഷോഭവേദികൾ രൂപപ്പെടുത്തി.
സമീപത്തെ പേപ്പാറാ ഡാമിൽ നിന്ന് ആണവാവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തി ഒഴുക്കിക്കളയുന്ന ജലത്തിൽ അവശേഷിക്കുന്ന റേഡിയേഷൻ ഘടകങ്ങളും, അത് ഒഴുകി സമുദ്രത്തിലെത്തി അവിടങ്ങളിലെ ആവാസ വ്യവസ്ഥകളിൽ  ഉണ്ടാക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളും ചർച്ചയാക്കപ്പെട്ടു. കടലിൽ നിന്ന് പിടിക്കുന്ന മത്സ്യങ്ങളിലൂടെ ഭക്ഷ്യ ശ്യഖലയിൽത്തന്നെ ഈ ആണവ ഘടകങ്ങ്ളും അണുവികിരണങ്ങളും എത്തിപ്പെടുന്നതിനെ നാട്ടുകാർ ഭയപ്പെട്ടു.നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും ആശങ്കകൾ ദൂരീകരിക്കുന്നതിനും അവരെ ആണവ സാക്ഷരരാക്കുന്നതിനുമായി റഷ്യൻ സാങ്കേതികവിദഗ്ദരെക്കൂടി ഉപയോഗപ്പെടുത്തി സർക്കാർ ബോധവല്ക്കരണങ്ങളും സെമിനാറുകളും സംഘടിപ്പിച്ചു. പ്രത്യാഘാതങ്ങൾ വിലയിരുത്താൻ പല സമിതികളേയും നിയോഗിക്കുകയും ചെയ്തു. ആണവ നിലയത്തിന്റെ ഇരുപത് കിലോമീറ്റർ പരിധിയിലുള്ള പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിചരണ ഇൻഷുറൻസും ഏർപ്പെടുത്തി
സോവിയറ്റ് യൂണിയന്റേയുൻ ഗോർബച്ചേവിന്റേയും രാഷ്ട്രീയ പതനത്തോടെയും രാജീവ് ഗാന്ധിയുടെ കൊലപാതകത്തോടെയും വീര്യം ചോർന്നുപോയ കൂടംകുളം പദ്ധതി 1997ൽ അധികാരത്തിൽ വന്ന ദേവഗൗഡ സർക്കാരാണ്‌ പുനരുജ്ജീവിപ്പിച്ചത്.തെക്കേയിന്ത്യക്കാരനായ ഇന്ത്യൻ പ്രധാനമന്ത്രിയും, റഷ്യൻ പ്രസിഡന്റ് ബോറിസ് യെൽസനും ചേർന്ന് സജീവമാക്കിയ കരാറിലൂടെ ദക്ഷിണേന്ത്യക്കാരുടെ ഊർജ്ജപ്രതിസന്ധിക്ക് മേൽ പ്രത്യാശയുടേ ചിറകുകൾ വീണ്ടും വിടർത്തപ്പെട്ടു. 

എന്നാൽ വീണ്ടും പദ്ധതിയെ എതിർക്കുന്ന സമീപനം കൈക്കൊണ്ട അമേരിക്ക ഇന്ത്യയുമായി ബോധപൂർവമായ ഒരു സൗഹാർദ്ദത്തിനു മുതിർന്നു. വളർന്നുവരുന്ന മൂന്നാം ലോക രാജ്യങ്ങൾ തങ്ങളുടെ രാഷ്ട്രീയ ശത്രുക്കളുമായി ബന്ധുത്വം സ്ഥാപിക്കുന്നതിനെ അമേരിക്ക എതിർക്കുന്നുണ്ട്. ഇന്ത്യയുടെ ഇറാൻ ബന്ധത്തിൽ അമേരിക്ക കൈകടത്തുന്നതും ഇതിനു തെളിവാണ്‌. 
കൂടം കുളത്തെ അതേ സാങ്കേതികവിദ്യയിൽ റഷ്യയിൽ സ്ഥാപിക്കപ്പെട്ട ആണവ പദ്ധതിയാണ്‌ ‘കൊർനോബിൽ’ ആണവ നിലയം. അവിടെ സംഭവിച്ച ദുരന്തവും ഇരമ്പിയാർത്തെത്തിയ സുനാമിത്തിരമാലകൾ നക്കിത്തുടച്ച ജപ്പാനിലെ ‘ഫുക്കുഷിമ’ ആണവനിലയ അപകടവുമാണ്‌ ഇന്ന് കൂടംകുളം ആണവ നിലയത്തിനെതിരേ നടക്കുന്ന പ്രക്ഷോഭങ്ങളുടെ മുഖ്യ വിഷയങ്ങൾ. പ്രക്ഷോഭങ്ങൾ ന്യായമാണെങ്കിലും അത് നടപ്പിലാക്കുന്നവരുടെ ഉദ്ദേശ്യശുദ്ധിയിലും താത്പര്യങ്ങളിലും സംശയത്തിന്റെ കരിനിഴൽ പടർന്നിരിക്കുകയാണ്‌. കൂടംകുളത്തെ പ്രക്ഷോഭങ്ങളെ അദ്യശ്യമായി സഹായിച്ച്കൊണ്ടിരിക്കുന്നത് അമേരിക്കയാണെന്ന്  ഇന്ത്യൻ പ്രധാനമന്ത്രിയുടേ വെളിപ്പെടുത്തൽ വിഷയത്തിന്‌ ആഗോളശ്രദ്ധ നേടിക്കൊടുത്തുകഴിഞ്ഞു. പ്രധാനമായും ആറ്‌ എൻ ജി ഒ കളാണ്‌ അണുവികിരണ ഭീഷണിയുയർത്തി ആണവ നിലയത്തിന്റെ പ്രവർത്തനത്തിന്‌ തടസ്സം നില്ക്കുന്നതും, പ്രക്ഷോഭങ്ങളുടെ നേത്യത്വം കൈയ്യടക്കിയിരിക്കുന്നതും. ഈ എൻ ജി ഒ കൾക്ക് നിർലോഭമായ അമേരിക്കൻ സാമ്പത്തിക സഹായം ലഭിച്ച്കൊണ്ടിരിക്കുന്നുവെന്നാണ്‌ എൻ ഡി ടി വി യുടേ സയൻസ് എഡിറ്റർ പല്ലവ ബഗ്ലയുമായുള്ള അഭിമുഖത്തിൽ പ്രധാനമന്ത്രി മന്മോഹൻ സിംഗ് വെളിപ്പെടുത്തിയത്.
ഹിരോഷിമയിലെയും നാഗസാക്കിയിലേയും അണു വികിരണങ്ങളേക്കാൾ, കൂടംകുളത്തെ അണു വികിരണങ്ങൾ എന്തുകൊണ്ടായിരിക്കും അമേരിക്കയ്ക്ക് കൂടുതൽ അസ്വസ്ഥതകളുണ്ടാക്കുന്നത്? ഇതിന്‌ ഉത്തരം പറയേണ്ടത് അമേരിക്ക തന്നെയാണ്‌? പിന്നെ ഉത്തരം പറയാൻ കഴിയുന്ന മറ്റൊരാൾ ഇന്ത്യൻ പ്രധാന മന്ത്രിയും.
കൂടംകുളത്തെ രണ്ട് ആണവ റിയാക്ടരുകളിൽ തെളിയുന്ന അമേരിക്കൻ കണ്ണുകളൂടെ നോട്ടം എങ്ങോട്ടേയ്ക്കാണെന്ന് എന്തായാലും അമേരിക്കൻ ദാസ്യത പ്രകടിപ്പിക്കുന്ന മന്മോഹൻ സിംഗ് മനസ്സിലാക്കാതിരിക്കാൻ തരമില്ല. ഈ വിഷയത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തറിയേണ്ടതുണ്ട്. വസ്തുതകൾ എന്തായിരുന്നാലും കേവല സൂചനകൾക്കപ്പുറം പൊതുജനങ്ങളുമായും മാധ്യമങ്ങളുമായും പ്രധാനമന്ത്രി തുറന്ന് പ്രതികരിക്കേണ്ടതുണ്ട്; കൂടംകുളത്തെ അമേരിക്കൻ കണ്ണുകളെക്കുറിച്ച്.
                                                                                                                              msshaiju@yahoo.co.in





2 comments:

  1. പ്രസക്തമായ ഒരു ലേഖനം പ്രക്ഷോപകരുടെ ഉദ്ദേശ ശുദ്ധി പ്പോലെ തന്നെ ഇന്ന് ഈ പദ്ധതികള്‍ നടപ്പാകുന്നവരുടെ ഉദ്ദേശ ശുദ്ധിയും പരിശോടനക്ക് വിധേയമാക്കേണ്ട ഒന്നാണ് നമ്മുടെ നാട്ടിലെ ഇപ്പോഴാത്തെ സ്ഥിതി വെച്ച് നോക്കിയാല്‍ ഇന്ത്യന്‍ വികസന നായകര്‍ പലരും ഇന്ന് തീഹാര്‍ജയിലില്‍ ആണ്
    ജനങ്ങളെ ആണവ സാക്ഷരത എത്ര പഠിപ്പിച്ചിട്ടും ജനങ്ങള്‍ക്ക് പടിയാത്തത് ജനങ്ങള്‍ എല്ലാം മണ്ടന്മാര്‍ ആയതു കൊണ്ടല്ല ജനങ്ങളുടെ ഇടയിലെ ന്യായമായ സംശയങ്ങള്‍ക്ക് മറുപടി പറയാന്‍ അധികാരികള്‍ക്ക് ആവാത്തത് കൊണ്ടാ
    നമ്മുടെ നാടിനു മറ്റൊരു പ്രതേകത കൂടി ഉണ്ട് നമ്മള്‍ ഒന്നും നശിപ്പിക്കാന്‍ അല്ല പാട് ഉണ്ടാക്കാനാ എന്ന് പക്ഷെ നമ്മുടെ നാട്ടില്‍ എന്തും മലാമാത്തും കൊണ്ടുവാരന്‍ ഏറെ കുറെ എളുപ്പമാ പക്ഷെ ഒഴിവാക്കാന്‍ പെട്ടെന്ന് കയിയില്ല എന്ടോ സല്ഫാനേ പോലെ ഭോപാലിനെ പ്പോലെ അവസാനം മുല്ലപെരിയാര്‍ പ്പോലെ അത് കൊണ്ട് ഇതൊക്കെ വരുന്നതിനു മുന്പ് നാം മൂന്നല്ല മുന്നൂറു വട്ടം ആലോചിക്കണം
    ആശംസകള്‍

    ReplyDelete
  2. നല്ലൊരു ലേഖനം

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....