Jun 15, 2013

ബില്ലീനിലെ ബാല്യക്കാരന്‍



റുവയസ്സുകാരന്റെ, കൗതുകച്ചിറകുകള്‍ വിടര്‍ത്തിപ്പിടിച്ച ഓര്‍മകളുടെ നേര്‍ത്ത ഛായച്ചിത്രങ്ങളിന്മേല്‍ ഗൃഹാതുരത്വത്തിന്റെ നിറക്കൂട്ട് ചാലിച്ചെടുക്കാനുള്ള അതിതീവ്രമായ യത്‌നമാണ് 'ഓര്‍മകളുടെ പഗോഡ' എന്ന യു എ ഖാദറിന്റെ പുസ്തകം. അറുപത്തിയെട്ടു കൊല്ലംകൊണ്ട് അറിഞ്ഞും അനുഭവിച്ചും ആസ്വദിച്ചും തീര്‍ത്ത ഗൗരവമുള്ള ജീവിതത്തിന്റെ ഇലപ്പടര്‍പ്പുകളെ വകഞ്ഞുമാറ്റി തന്റെ തന്നെ ബാല്യത്തിലേക്ക് ഒരു പരകായ പ്രവശംപോലെ ഊര്‍ന്നിറങ്ങുന്ന ഈ കൃതി നഷ്ടബാല്യ മനോഹരമായ ഒരു വാങ്മയ ചിത്രമാണ് വായനക്കാരുടെ മുന്നില്‍ വരച്ചിടുന്നത്. പ്രവാസത്തിന്റെ തീക്ഷ്ണമായ കനല്‍പഥങ്ങള്‍ ചവിട്ടിക്കടന്ന് ജീവിതത്തിന്റെ നട്ടെല്ലു നിവര്‍ത്തിപ്പിടിക്കാനായി, കഠിനാധ്വാനം നടത്തിയവരുടെ കൂട്ടത്തിലായിരുന്നു ഖാദറെന്ന ബാല്യക്കാരന്റെ മലബാറുകാരനായ ബാപ്പയും. റങ്കൂണിന്റെ ചുവന്ന മണ്ണില്‍ തന്റെ വിയര്‍പ്പു തുളളികള്‍ ഇറ്റിച്ച ആ പിതാവിന് മാമൈദിയെന്ന ബര്‍മക്കാരിപ്പെണ്ണില്‍ പിറന്നവനായിരുന്നു താനെന്നതു മാത്രമാണ് 'മാതൃരാജ്യ' ത്തെക്കുറിച്ചുള്ള യു എ ഖാദറിന്റെ അറിവിന്റെ അങ്ങേ അറ്റം. 

കൊടുമ്പിരിക്കൊണ്ട യുദ്ധത്തിന്റെ കെടുതികള്‍ക്കിടയിലൂടെ നിഴലുകളുടെ മറപിടിച്ച് പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് കിതച്ചുകൊണ്ടോടുമ്പോള്‍ തന്റെ പൗരത്വത്തിന്റെ പറിച്ചുനടലായിരിക്കുമതെന്ന് ചിന്തിക്കാനുള്ള പ്രായമോ പക്വതയോ ആ അഞ്ചുവയസ്സുകാരനുണ്ടായിരുന്നില്
ല. മുഖച്ഛായപോലും മനസ്സില്‍ പതിഞ്ഞിട്ടില്ലാത്ത മാതൃത്വത്തിന്റെ രൂപവും ഭാവവും അന്വേഷിച്ച് നീണ്ട അറുപത് വര്‍ഷങ്ങള്‍ക്കുശേഷം, തന്റെ പിതാവ് തന്നെയും ചേര്‍ത്തുപിടിച്ച് ഓടിയ അനാഥത്വത്തിന്റെ പാതകളിലൂടെ തന്റെ ഭാര്യയെയും മകനെയും മകളെയും കൂടെ കൂട്ടി സനാഥനായുള്ള ഒരു മടങ്ങി വരവിന്റെ മഴവില്‍ മനോഹാരിതയുള്ള കഥയാണ് 'ഓര്‍മകളുടെ പഗോഡ' യെന്ന കൃതി. ആത്മകഥയുടെയും യാത്രാവിവരണത്തിന്റെയും പട്ടുനൂലുകള്‍ കൊണ്ട് നെയ്‌തെടുത്ത അഴകുള്ള ഒരു കൃതിയെന്നാവും ഓര്‍മകളുടെ പഗോഡ വിശേഷിപ്പിക്കപ്പെടുന്നത്. അറുപത്തിയെട്ടുകാരനില്‍നിന്ന് ആറുവയസ്സുകാരനിലേക്കുള്ള ദൂരത്തെ എത്ര ഭംഗിയിലും കൗതുകത്തിലുമാണ് യു എ ഖാദര്‍ അളന്നെടുത്തിരിക്കുന്നതെന്ന് നാം അത്ഭുതം കൂറിപ്പോകും. ആ യാത്രക്ക് അത്രക്ക് വേഗതയുണ്ടായിരുന്നു. ആറു വയസ്സുകാരന്റെ കൗതുകത്തേക്കാള്‍ അറുപത് കൊല്ലം ഹൃദയത്തില്‍ സൂക്ഷിച്ച മാതൃസ്‌നേഹത്തിന്റെ നിറഭേദങ്ങളാണ് ഓരോ ചലനങ്ങളിലും ഖാദറില്‍ വായനക്കാര്‍ക്ക് കാണാനാകുക. അര നൂറ്റാണ്ടിലേറെക്കാലം കൊണ്ട് അതിദ്രുതം മാറിപ്പോയ ബര്‍മയിലെ ഒരു ഗ്രാമത്തെ കണ്ടെത്തുകയെന്നത് തികച്ചും ക്ലേശകരം തന്നെയായിരുന്നു. ബില്ലീന്‍ എന്നതാണ് തന്റെ ജന്മനാടെന്നതും അതിന്റെ അരികിലൂടെ ഒരു പുഴയൊഴുകുന്നുണ്ടായിരുന്നുവെന്നതുമായിരുന്നു ഖാദറിന് ജന്മനാടിനെക്കുറിച്ചുള്ള ആകെയുള്ള അറിവുകള്‍. ദിവസങ്ങള്‍ മാത്രം ആയുസ്സുള്ള ഒരു സന്ദര്‍ശക വിസയില്‍ ജന്മദേശത്തെത്തപ്പെട്ടവന്റെ വേദനയുടെ വിങ്ങലുകള്‍ വരികളില്‍ തെളിഞ്ഞ് കാണാം. പിതാവും പിതൃവ്യനും വ്യാപാരം നടത്തിയിരുന്ന റങ്കൂണില്‍ (ഇന്നത്തെ യാംഗോന്‍) നിന്ന് തന്റെ ചിതല്‍ തിന്ന ഓര്‍മകളുടെ ശേഖരത്തില്‍ നിന്ന് നിറംമങ്ങി അവ്യക്തമായ ചിത്രങ്ങളിലൂടെ ഖാദര്‍, അവരുടെ കച്ചവട സ്ഥാപനത്തെ കാണുന്നു. കരേന്‍ വംശീയ യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് മദിരാശിയില്‍ വെറുംകയ്യോടെ കപ്പലിറങ്ങിയ പിതാവിന്റെ മൂന്നുവയസുകാരനായ, ബര്‍മന്‍ മുഖച്ഛായയുള്ള മകനെ മലബാറുകാരനായ ഭര്‍ത്താവിനെ ഏല്പിച്ചു മരണത്തിന്റെ ഇരുണ്ട ഇടനാഴികളിലേക്ക് അകന്നുപോയ മാമൈദിയെന്ന മാതാവിനെ, മലബാറിന്റെ സംസ്‌കാരികത്തനിമയില്‍ തന്നെ ഖാദറിനെ വളര്‍ത്തണമെന്ന് ശാഠ്യം പിടിച്ച പിതൃസഹോദനെ, അങ്ങനെ പലരെയും കാണുന്നു. ബര്‍മന്‍ ഗ്രാമങ്ങളില്‍ വിളയുന്ന ഡന്‍ത്വീ പഴത്തെ സ്‌നേഹിക്കാതെ ഓര്‍മകളുടെ പഗോഡ വായിച്ചു തീര്‍ക്കാന്‍ സാധിക്കില്ല. അത്രമാത്രം സ്വജീവിതത്തിന്റെ ബാല്യസ്മരണകളോട് ചേര്‍ത്തുപിടിക്കപ്പെടുകയാണ് ഈ പഴങ്ങളും അവയുടെ ചുളകളും.

ഓര്‍മകളുടെ പഗോഡ ഒരു യാത്രാവിവരണമോ, ഒരു ആത്മകഥയോ അല്ല. ഒരു സന്ദര്‍ശകന്റെ കാഴ്ചക്കണ്ണുകളില്‍ പതിയുന്ന കേവലകൗതുകങ്ങളാണ് സഞ്ചാരകൃതികളെ വശ്യമാക്കുന്നത്. എന്നാല്‍ തന്റെ മാതൃത്വമെന്ന വൈകാരികബന്ധത്തിന്റെ കാഴ്ചകളും കണ്ണികളും തേടിയാണ് ഖാദര്‍ യാത്രയാകുന്നത്. അതുകൊണ്ട് തന്നെയാകണം ഓര്‍മകളുടെ പഗോഡകളിലെ വരികള്‍ക്കും വാക്കുകള്‍ക്കും ഹൃദയത്തിന്റെ ഗന്ധമുണ്ടായത്.

മാതാവിന്റെ ബന്ധുതയുടെ കണ്ണികളിലൊന്നെങ്കിലും കണ്ടെത്താന്‍ സാധിക്കുമെന്ന് ഖാദര്‍ പ്രതീക്ഷിച്ചിട്ടുണ്ടാകണം. മാതൃഭാഷ പോലും അറിയാത്ത ഖാദറിനു മുന്നില്‍ അതൊക്കെ ദുഷ്‌കരമായിരുന്നു. തന്നെ ബില്ലീനില്‍നിന്ന് അടര്‍ത്തിമാറ്റിയ യുദ്ധസ്മരണകളില്‍ വാചാലനാകുന്ന ഒരു വൃദ്ധനെ മാത്രമാണ് തന്റെ ഓര്‍മച്ചെപ്പിന്റെ ഓരത്ത് വെയ്ക്കാനെങ്കിലും ഖാദറിന് കാണാന്‍ കഴിഞ്ഞത്. പിതാവിന്റെയൊപ്പം നിന്നെടുത്ത ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോ മാത്രമായിരുന്നു ഇന്നലെ വരെ ഖാദറിന് മാതൃസ്മരണയും മാതൃരാജ്യവും. ആ ബ്ലാക്ക് ആന്റ് വൈറ്റിന്റെ നിറമടര്‍ന്ന പ്രതലത്തില്‍നിന്ന്, ബുദ്ധന്റെ പഗോഡകളാലും നീണ്ട നദിക്കരകളാലും അവ്യക്തതയുടെ നീരാവിയടരുകള്‍ മാറ്റിത്തെളിയുന്ന പച്ചപ്പിന്റെ നീര്‍ത്തടങ്ങളാലും സമ്പുഷ്ടമായ ബില്ലീനിന്റെ കമനീയ ചാരുതകൡലേക്കുള്ള ഒരു ജീവസ്സുറ്റ യാത്രയാണ് ഈ പുസ്തകം. മനസില്‍ മാത്രം സൂക്ഷിച്ച് വെച്ചിരുന്ന, സ്വന്തം സ്വത്വം തേടിയുള്ള ഒരു അന്വേഷണത്തെ ഈ യാത്രയിലൂടെ യാഥാര്‍ഥ്യമാക്കിയത് പെറ്റമ്മയോടുള്ള സ്‌നേഹവും വാത്സല്യവുമാണ്. മനസ്സിനെ നീറ്റിയിരുന്ന ഒരു സ്മരണയുടെ കണ്ണികളെ തേടിയുള്ള യാത്രയില്‍ ആ കണ്ണികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും, അനുഭവിക്കാനായത് പറഞ്ഞറിയിക്കാനാകാത്ത ആത്മനിര്‍വൃതിയും തീവ്രമായ ആഗ്രഹലബ്ധിയുമാണ്. മലബാറിലെ ഏതൊക്കെയോ  ഇടങ്ങളില്‍നിന്ന് തുടങ്ങിയ ജീവിതത്തിന്റെ തുഴച്ചിലുകളുടെ കിതപ്പിനൊടുവില്‍ ബര്‍മയെന്ന പ്രവാസത്തില്‍ അമര്‍ന്ന് അവിടെത്തന്നെ പെണ്ണും പിടക്കോഴിയുമായി ജീവിച്ചുതീര്‍ത്ത 'കാക്കാ'മാരുടെ ബര്‍മന്‍ അനന്തരവര്‍ക്ക് അന്യമായിപ്പോകുകയാണല്ലോ ഓര്‍മകളുടെ ഈ പഗോഡയെന്നതു മാത്രമായിരിക്കും കൃതിയുടെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടാനുണ്ടാവുക.

പുസ്തകം
ഓര്‍മ്മകളുടെ പഗോഡ
(ഓര്‍മ്മകള്‍))
യു എ ഖാദര്‍
പേജ് 88 വില 65

3 comments:

  1. പരിചയപ്പെടുത്തലിനു നന്ദി

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തീക്ഷ്ണമായ ഒരു മനോവ്യഥ ലക്ഷ്യമായി ഉണ്ടാവുക സാധാരണ കൌതുങ്ങൾ തേടിയുള്ള യാത്രകൾക്ക് അതീതമായ ഒരനുഭവമാണ്. അതുപക്ഷെ എല്ലാ യാത്രകളിലും സാധ്യമാവുന്ന ഒന്നല്ല. യു. എ. ഖാദറിന്റെ ഈ യാത്ര ആ നിലയ്ക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവയാത്ര തന്നെയാവണം. സീരിയലൈസ് ചെയ്യുന്ന സമയത്ത് ഒന്നുരണ്ട് അദ്ധ്യായങ്ങൾ ക്രമംതെറ്റി വായിച്ചിരുന്നു. അത്തരം അലസവായന കൊണ്ട് സംഭവിച്ചതാവാം - താങ്കൾ പറഞ്ഞ ഈ തീക്ഷ്ണാനുഭവം പകർന്നുകിട്ടിയില്ല. ഈ കുറിപ്പ് വായിക്കുമ്പോൾ സമഗ്രതയിൽ വുഴുവനും വായിക്കേണ്ടതുണ്ടെന്ന് തോന്നുന്നു.

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....