Dec 28, 2013

കുറുവ: നിഗൂഢ സൌന്ദര്യത്തിന്റെ നിശബ്ദ ദ്വീപ്


പ്രക്യതി സ്നേഹികളായ സഞ്ചാരികളുടെ പറുദീസയാണ് വയനാട്‌. പച്ച പുതച്ച സഹ്യന്റെ മാറിടത്തിലൂടെ ഒഴുകിപ്പരക്കുന്ന വയനാടൻ വിസ്മയങ്ങളുടെ കാണാക്കാഴ്ചകൾ തേടിയുള്ള ഒരു സഞ്ചാര കുതൂഹലമാണ് കുറുവ ദ്വീപ്. മാനന്തവാടിയിൽ നിന്നും മൈസൂരേയ്ക്കുള്ള പാതയ്ക്കരികിലായുള്ള പ്രക്യതിദത്തമായ ഈ ദ്വീപും ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകളും സഞ്ചാര ദാഹികൾക്കായുള്ള വിസ്മയം തുടിക്കുന്ന അ‌മ്യതേത്താണ്. തൊള്ളായിരത്തിയമ്പത് ഏക്കറുകളിലായി പടർന്ന് കിടക്കുന്ന കുറുവ ദ്വീപ്, കബനി നദിയുടെ വഴിച്ചാലുകൾ ജന്മം കൊടുത്ത പ്രക്യതിയുടെ മടിത്തട്ടാണ്. കാഴ്ചകളുടെ നിത്യ വസന്തങ്ങളുമായി, എല്ലാ ചമയങ്ങളോടെയും അണിഞ്ഞൊരുങ്ങി പ്രക്യതിയിവിടെ സഞ്ചാരികളെ സ്വാഗതം ചെയ്യുമ്പോൾ പേരറിയാത്ത ഒരു നൂറ് പക്ഷികൾ സംഗീതത്തിന്റെ സ്വരഭേദങ്ങൾ കൊണ്ട് കാവ്യ ബോധത്തിന്റെ താളഭംഗിയോടെ സ്വാഗതഗീതമുതിർത്ത് കൊണ്ടാണ് നമ്മെ വരവേൽക്കുന്നത്. പച്ചിലച്ചാർത്തുകൾക്കിടയിൽ വ്രീളാവതിയായ നവവധുവിലെപ്പോലെ മുഖമൊളിപ്പിച്ച് നീട്ടിവിളിക്കുന്ന പക്ഷി സുന്ദരികളിൽ പലതും കുറുവയുടെ മാത്രം സ്വന്തമാണ്; പലതും വംശനാശ ഭീഷണി നേരിടുന്ന അപൂർവ്വ ഇനങ്ങളിൽ പെട്ടവയും
അക്ഷരങ്ങളുടെ സ്നിഗ്‌ദധതകൾക്കുള്ളിൽ ഒതുങ്ങി നിൽക്കാത്ത സൌന്ദര്യമെന്ന് എന്തിനെയെങ്കിലും വിശേഷിപ്പിക്കാമെങ്കിൽ കുറുവ ദ്വീപിനേയും ദ്വീപിനെച്ചുറ്റിയൊഴുകുന്ന കബനിയുടെ ശാഖകളേയും വിശേഷിപ്പിക്കേണ്ടത് അങ്ങനെ തന്നെയാണ്. കേരള ടൂറിസം വകുപ്പിന്റേയും വനം വകുപ്പിന്റേയും സംയുകത നിയന്ത്രണത്തിലുള്ള കുറുവ ദ്വീപിലേയ്ക്ക് ഒരു യാത്രയാലോചിക്കുമ്പോൾ ഒരിക്കലും കരുതിയിരുന്നില്ല; അതിത്രമേൽ സുന്ദരമായിരിക്കുമെന്ന്. ക്യത്രിമ സൌന്ദര്യത്തിന്റെ വർണ്ണക്കാഴ്ചകൾക്ക് ചുറ്റുമായി ഉല്ലാസയാത്രകൾ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുറുവയെക്കുറിച്ചുള്ള കേട്ടറിവുകളും മാത്രമായാണ് ഞങ്ങൾ വയനാടൻ ചുരം കയറിയത്.
മേഘപാളികൾ ഭൂമിയിലേയ്ക്ക് വിരുന്നു വരുന്ന അപൂർവ്വം ചിലയിടങ്ങളിലൊന്നാണ് വയനാടൻ ചുരങ്ങൾ. തണുത്ത കോടമഞ്ഞിന്റെ മേഘപാളികളെയും വകഞ്ഞ് കീറിക്കൊണ്ടാണ് ഞങ്ങളുടെ വാഹനം മുന്നോട്ട് നീങ്ങുന്നത്. ചുരത്തിലൂടെ നിരങ്ങിനീങ്ങുന്ന വാഹനങ്ങൾക്ക് പിന്നാലെ ഓടിയടുക്കുന്ന വാനരക്കൂട്ടം. യാത്രക്കാർ വലിച്ചെറിയുന്ന ഭക്ഷണവസ്തുക്കളും പ്രതീക്ഷിച്ച് ക്ഷമയോടെ കോൺക്രീറ്റ് കല്ലുകൾക്ക് മുകളിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നത് കുടുംബനാഥന്മാരയിരിക്കണം. അരികിലായി അമ്മക്കുരങ്ങുകൾ മക്കളെ ചേർത്തിരുത്തി പേൻ കൊന്ന്കൊടുക്കുന്നു. കുടുംബം എന്ന സങ്കല്പം മനുഷ്യർക്ക് മാത്രമല്ലല്ലോ? വാനരന്മാരും കുടുംബങ്ങളായാണ് കഴിയുന്നത്.  അലക്ഷ്യമായി വാഹനമോടിക്കുന്നവരെ നിറുത്തിത്തിരിപ്പിച്ച് കറക്കി വിടുന്ന ഹെയർപിൻ വളവുകളാണ് ചുരങ്ങളുടെ പ്രത്യേകത. അശ്രദ്ധരായി വാഹനമോടിക്കുന്നവരെ പിടികൂടാൻ പ്രക്യതി നിയോഗിച്ച ട്രാഫിക് പോലിസുകാരാണിവയെന്ന് തോന്നും. വീണ്ടും നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ, ഒരു പക്ഷേ വിചാരണ പോലുമില്ലാതെ ശിക്ഷയുടെ അഗാധ ഗർത്തങ്ങളിലേയ്ക്ക് തള്ളി വിട്ടേക്കാം. ഓരോ വളവുകൾക്കും കീഴെ പേടിപ്പെടുത്തുന്ന അഗാധതയുടെ നീർച്ചുഴികളാണ്. “സൂക്ഷിച്ച്.. സൂക്ഷിച്ച്” ആരോ പിന്നിൽ നിന്നും ഓർമപ്പെടുത്തുണ്ടായിരുന്നു.
ചുരം കയറിക്കഴിഞ്ഞാൽ രണ്ടര മണിക്കൂർ നേരത്തെ യാത്രയാണ് കുറുവയിലേയ്ക്കുള്ളത്. പനമരത്ത് നിന്നും മാനന്തവാടി റൂട്ടിൽ അരമണിക്കൂർ സഞ്ചരിച്ചാൽ കൈതക്കലെത്താം. അവിടെ നിന്നും കൊയിലേരി - കുറുക്കൻ മൂല- പാൽ വെളിച്ചം വഴി കുറുവയിൽ. മാനന്തവാടിയിൽ നിന്നും മൈസൂർ റൂട്ടിൽ വരുന്നവർക്ക് കട്ടിക്കുളത്ത് നിന്ന് തിരിഞ്ഞും കുറുവയിലെത്താം. കബനി നദിയിലൂടെ ചങ്ങാടത്തിലോ വള്ളത്തിലോ വേണം ദ്വീപിലേക്ക് പോകാൻ. ടൂറിസം വകുപ്പിന്റെ ചങ്ങാടങ്ങളും തുഴ ബോട്ടുകളുമുണ്ട്. വൈകിട്ട് മൂന്ന് മണി വരെയാണ് പ്രവേശനം.

ആയിരക്കണക്കിന് സഞ്ചാരികളാണ് സീസണുകളിൽ ദിനേന ഇവിടെ എത്തുന്നത്. കേരളീയർക്ക് ഇന്നും താരത‌മ്യേന അജ്ഞാതമായ ഈ ദ്വീപിലേക്ക് നോർത്തിന്ത്യയിൽ നിന്ന് പോലും നിരവധി സഞ്ചാരികൾ എത്തുന്നുണ്ട്. നിശബ്ദതയുടെ വന ഭൂമിയാണ് കുറുവ. കുറുവ വിഭാഗക്കാരായ ആദിവാസികളാ‍ണ് പണ്ട് ദ്വീപിന്റെ സമീപ പ്രദേശങ്ങളിൽ വസിച്ചിരുന്നത്. അങ്ങനെയാണത്രേ ദ്വീപിന് ഈ പേര് ലഭിച്ചത്. കുറുവ ദ്വീപ് മാലിന്യമുക്തമാണെന്നതാണ് ഒരു വലിയ സവിശേഷത. പാർട്ടികളോ പിക്നികുകളോ ഇവിടെ അനുവദിക്കുന്നില്ല. വനം വകുപ്പിന്റെ പങ്കാളിത്തത്തോടെയുള്ള  ഇക്കോ ടൂറിസം മാത്രമാണ് ഇവിടെ അനുവദിച്ചിട്ടുള്ളത്. അത് കൊണ്ട് തന്നെ ഇത്രയധികം ആളുകൾ വന്നു പോകുന്നിടമായിട്ട് പോലും ഫുഡ് കൌണ്ടറുകളോ പാനീയ ശാലകളോ ദ്വീപിനുള്ളിലില്ല. മലീനികരണം ഭയന്നാണ് ഇവയൊന്നും അനുവദിക്കാത്തത് എന്നാണ് അധിക്യതരുടെ പക്ഷം.
 ദ്വീപിനെ ചുറ്റി കബനിയുടെ സൌന്ദര്യവും ആസ്വദിച്ചുള്ള അലസ സഞ്ചാരമാണ് കുറുവയുടെ അസ്വാദ്യത. അപൂർവ്വങ്ങളായ ഔഷധ സസ്യങ്ങളും വംശനാശ ഭീഷണി നേരിടുന്ന അത്യപൂർവ്വ ചെടികളും ഇവിടെയുണ്ട്. നിശബ്ദമായ ഒരു മഴക്കാടാണ് കൂടിയാണിത്. നിശബ്ദതയെ ഭേദിച്ച്കൊണ്ട് ഉയരങ്ങളിൽ നിന്ന് ഇടയ്ക്കിടെ വിധയിനം പക്ഷികളുടെ, നിശ്ചിത താളത്തിലുള്ള കൂകലും കുറുകലും കേൾക്കാം. സുഖമുള്ള ഒരു തരം അലോസരമാണ് ഈ പക്ഷി നാദങ്ങൾ. ആകാശത്തോളം തലയുരത്തി നിൽക്കുന്ന ഭീമൻ മരങ്ങളാൽ നിബിഡമാണ് ദ്വീപ്. ഇടയ്ക്കിടയ്ക്ക് കൂറ്റൻ മുളങ്കാടുകൾ കാണാം. സഞ്ചാരികൾക്ക് നടന്ന് ക്ഷീണിക്കുമ്പോൾ വിശ്രമിക്കാനായി വില്ലകളും വിശ്രമ കേന്ദ്രങ്ങളും മുളകൾ കൊണ്ട് നിർമ്മിച്ചിട്ടുണ്ട്. മഴക്കാലത്ത് രൂപപ്പെടുന്ന അരുവികൾക്ക് മുകളിലൂടെ നടക്കാൻ മുളകൾ കൊണ്ടുള്ള മേൽ‌പ്പാലങ്ങളുമുണ്ട്. മഴക്കാലത്താണ് കുറുവയുടെ സൌന്ദര്യം വർദ്ധിക്കുന്നത്. നാണം കുണുങ്ങിയായ കബനി രൌദ്രഭാവം പൂകാൻ തുടങ്ങും. ഇളം ഓളങ്ങളുടെ ബാല്യങ്ങൾ തീക്ഷ്ണ യൌവനങ്ങൾക്ക് വഴിമാറും. കരിങ്കല്ലുകൾക്ക് ഇടയിലൂടെ വൈകാരികതയുടെ വേലിയേറ്റങ്ങൾ സ്യഷ്ടിക്കുന്ന കബനി അപ്പോൾ കൂടുതൽ സുന്ദരിയാകും. ആ സൌന്ദര്യത്തെ നുകരാനാണ് കുറുവയും കാത്തിരിക്കുന്നത്. കാല വർഷത്തെ കുത്തൊഴുക്കിൽ സഞ്ചാരികൾക്ക് കുറുവയിലേയ്ക്ക് പ്രവേശനമില്ല. അപ്പോൾ കബനിയുടെ സൌന്ദര്യം കുറുവയ്ക്ക് മാത്രം സ്വന്തം. വിലക്കുകൾ ലംഘിച്ചും പലരും ആ സമയങ്ങളിൽ സാഹസികമായി കുറുവയിൽ പോകാറുണ്ട്. പക്ഷേ ഏറെ അപകടം നിറഞ്ഞ അത്തരം യാത്രകൾ വനം വകുപ്പും ടൂറിസം വകുപ്പും ശക്തമായി വിലക്കിയിരിക്കുകയണ്.

കബനി നദിയുടെ ഏഴു ശാഖകൾ ഒത്തുചേരുന്ന സംഗമ സ്ഥാനമാണ് ദ്വീപിലെ ഏറ്റവും ഹ്യദ്യമായ കാഴ്ച. പരന്നൊഴുകുന്ന കബനിയിൽ മനം നിറയും വരെ മുങ്ങിക്കുളിക്കാം. ഇവിടെയല്ലാതെ നദിയിൽ എവിടെയും ഇറങ്ങുവാൻ പാടില്ല. ശക്തമായ ഒഴുക്കും ചുഴികളുമുണ്ട്. മിനുസമായ ഉരുളൻ കല്ലുകൾ കൊണ്ട് നിറഞ്ഞിരിക്കുന്ന നദിയിൽ നിരവധി മരങ്ങളുമുണ്ട്. മരക്കൊമ്പുകൾക്കിടയിലൂടെ കുനിഞ്ഞും നിവർന്നും ശിഖരങ്ങളിൽ തൂങ്ങിയാടിയും മുന്നോട്ട് സഞ്ചരിക്കാം. മിനുത്ത പാറക്കെട്ടുകളിൽക്കൂടി ഞെങ്ങി ഞെരുങ്ങിയൊഴുകുന്ന കബനി ഒരു ചെറിയ വെള്ളച്ചാട്ടം കൂടി ഉപഹാരമായി നൽകിയിട്ടാണ് കുറുവയെ വിട്ട് പോകുന്നത്. കബനിയുടെ ഏഴ് മണവാട്ടികൾക്കും പുതുമാരനായ കുറുവ സഞ്ചാരികളെ മാടിവിളിച്ച് കൊണ്ടേയിരിക്കുന്നു

1 comment:

  1. കുറുവ ദ്വീപ് കൊള്ളാം കേട്ടോ
    ഒന്ന് പോയാല്‍ നന്നായിരുന്നു

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....