Oct 18, 2011

മാധ്യമ സദാചാരമോ? ഒരക്ഷരം മിണ്ടിപ്പോകരുത്.(ഭാഗം രണ്ട്)


മാധ്യമ സദാചാരമോ?

ഒരക്ഷരം മിണ്ടിപ്പോകരുത്.(ഭാഗം രണ്ട്)

എം എസ് ഷൈജു, കൊല്ലം

ഞാന്‍ ദിവസവും രണ്ട് പത്രം വീതം വായിക്കുന്ന ആളാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കുകയില്ലെങ്കില്‍ ഒരുകാര്യം പറയാം. ആകസ്മികമായി ഒരു ദിവസം രണ്ട് പത്രം വാങ്ങാനും വായിക്കാനും ഇടയായി. ചക്കാത്ത് വയിച്ചതല്ലെന്ന് തെളിച്ച് പറയനാണ്‌ വാങ്ങിച്ചത് എന്ന് കൂടി എടുത്ത് പറഞ്ഞത്. ഒരേ വിഷയങ്ങളിലെ പത്രമാധ്യമങ്ങളുടെ വ്യത്യസ്ത നിലാപാടുകള്‍ സൂചിപ്പിക്കാന്‍ കൂടിയാണ്‌ ഇത്രയും ആമുഖമായി പറഞ്ഞത്.
പൊതുവേദിയില്‍ ചര്‍ച്ച ചെയ്യുവാന്‍ പോലും സാധിക്കാത്തത്ര അത്യന്തം ഭീതിതമായ ഒരു വാര്‍ത്തയിലെ അപകടത്തിലേയ്ക്കാണ്‌ അതിലൊരു പത്രം വായനാക്കാരുടെ ശ്രദ്ധ ക്ഷണിക്കുന്നത്. സമൂഹത്തേയും സംസ്കാരങ്ങളേയും സമചിത്തതയോടെ വീക്ഷിക്കുന്നവര്‍ക്ക് ഒരു ആഘാതമായിരുന്നു ആ വാര്‍ത്ത നല്‍കുന്ന വെളിപ്പെടുത്തലുകള്‍.
വേശ്യ എന്ന പദം ഒരു സ്ത്രീലിംഗ ദ്യോതകമാണെന്ന പൊതു ധാരണയെ തിരുത്തിയെഴുതുകയാണ്‌ ആ വാര്‍ത്താ റിപ്പോര്‍ട്ട്, ഒപ്പം ജാതി മത ഭേദങ്ങള്‍ക്കതീതമായി നാം കാത്തു സൂക്ഷിച്ചിരുന്ന നമ്മുടെ ഉദാത്തമായ സാംസ്കാരിക വ്യതിരിക്തത അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകുന്നുവെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുക കൂടി ചെയ്യുന്നു. കേരളത്തിലെ പ്രൊഫഷണല്‍ ഉള്‍പ്പെടെയുള്ള നിരവധി കലാലയങ്ങളില്‍ പoòക്കുന്ന, താരതമ്യേന സാമ്പത്തികവും സാമൂഹികവുമായി ഉയര്‍ന്ന ജീവിത സാഹചര്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍, പാശ്ചാത്യ നാടുകളില്‍ പോലും വിരളമായ ആണ്‍വേശ്യകളായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നു എന്നതായിരുന്നു ആ റിപ്പോര്‍ട്ടിന്റെ രത്നച്ചുരുക്കം. ഇത്തരം വാര്‍ത്തകള്‍ക്കോ വിവരങ്ങള്‍ക്കോ കാര്യമായ പ്രധാന്യം നല്‍കാത്തവരാണ്‌ മലയാളികളില്‍ മഹാഭൂരിപക്ഷവും എന്നറിഞ്ഞിട്ടും ഇതിനെയൊക്കെ ആകുലതയോടെ നോക്കിക്കാണുന്ന ഒരു ന്യൂനപക്ഷമെങ്കിലുമുണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണു ഈ വിവരങ്ങള്‍ ഇവിടെ പങ്കു വെയ്ക്കുന്നത്.
വിനോദസംസ്കാരമെന്ന ജീര്‍ണ്ണതയുടെ മലീമസമായ മറപിടിച്ച് വളര്‍ന്നു വരുന്ന അധാര്‍മിക സംഘങ്ങള്‍ ആധുനിക സന്നാഹങ്ങളോടെ നമ്മുടെ കാമ്പസുകളില്‍ സജീവമായി വരുന്നു വെന്നതാണ്‌ ആവാര്‍ത്ത നമ്മോട് പങ്ക് വെയ്ക്കുന്ന രണ്ടാമത്തെ സംഗതി. വിദേശികളായ വനിതാ ടൂറിസ്റ്റുകള്‍ക്കൊപ്പം നിശ്ചിത ദിവസത്തെ" സേവനത്തിനായി" വേതനം പറഞ്ഞുറപ്പിച്ച് വിദ്യാര്‍ത്ഥികളെ ക്ലയന്റുമായി ബന്ധിപ്പിച്ച് നല്‍കുന്ന ഔട്ട്സോഴ്സിംഗ് ഏജന്റുകള്‍ പല കാമ്പസുകളിലും കറങ്ങി നടക്കുന്നുണ്ടത്രേ! മാന്യമായി ഇംഗ്ലീഷ് സംസാരിക്കാനറിയുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പോലും ഡിമാന്റ് കൂടുതല്‍! എങ്ങനെയുണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്കുള്ള ടൂറിസത്തിന്റെ പുതിയ വേഷപ്പകര്‍ച്ചകള്‍? നമ്മുടെ നാടിനെക്കുറിച്ച് തന്നെയാണോ ഈ പരാമര്‍ശിക്കുന്നതെന്ന് നാം ന്യായമായും സംശയിച്ച്പോകുന്നുണ്ട് അല്ലേ?
ഒരു സമൂഹം മൂല്യങ്ങളായി ഗണിച്ചിരുന്നവ കണ്‍ മുന്നിലൂടെ വെറുതെയങ്ങ് ഒലിച്ച് പോകുന്നത് കാണുമ്പോഴുള്ള പ്രയാസവും ആചാര സദാചാരങ്ങളുടെ മാപിനി ചില കശ്മലന്മാര്‍ ബോധപൂര്‍‌വം തകര്‍ത്തിടുന്നത് കാണുമ്പോഴുള്ള അമര്‍ഷവും ഒപ്പം ചെറുതെങ്കിലും ഒരു ബോധവല്‍കരണവുമാണ്‌ ഈയൊരു വാര്‍ത്താ ലേഖനത്തിലൂടെ ഒരു പത്രം നല്‍കുന്നതെങ്കില്‍, അന്നേദിവസം തന്നെ പുറത്തിറങ്ങുന്ന മറ്റൊരു മലയാളപത്രം ഇതിന്റെ നേര്‍ വിരുദ്ധമായ നിലപാടിന്റെ നേര്‍ക്കാഴ്ചയാണ്‌.കേരളത്തിലെ സിനിമാ തീയേറ്ററുകളില്‍ നിറഞ്ഞ് ഓടിക്കോണ്ടിരിക്കുന്നു എന്ന് പ്രചരിപ്പിക്കപ്പെടുന്ന രതിനിര്‍‌വേദം എന്ന ഒട്ടും ശ്ലീലമല്ലാത്ത ഒരു സിനിമയുടെ മഹിമയും മഹത്വവും ആവോളമെഴുതി മുഴുപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വാര്‍ത്തയാണു ഒരു പ്രധാന സംഭവമായി ഒരു ലേഖകന്‍ അവതരിപ്പിക്കുന്നത്. ഒരു വാര്‍ത്ത എന്നതിനപ്പുറം ആരുടെയൊക്കെയോ പ്രചാരണത്തിനായി വാര്‍ത്തകളെ ദുരുപയോഗം ചെയ്യുകയാണ്‌ ആ ലേഖകന്‍ ചെയ്യുന്നത് എന്നത് സ്പഷ്ടം. ഈ ചിത്രത്തെ കേരളത്തിലെ യുവത നെഞ്ചേറ്റിയതായി അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്ന ലേഖകന്‍, ഇനിയാരെങ്കിലും ഇത് കാണാന്‍ ബാക്കിയുണ്ടെങ്കില്‍ ഝടുതിയില്‍ ഇതിന്റെ ആസ്വാദ്യത നൊട്ടിനുണയാന്‍ ആഹ്വാനം നല്‍കുകയും ചെയ്യുന്നു. എന്താണ്‌ ഈ ചിത്രവും ഇതിന്റെ പ്രചാരകരും ഒരു സമൂഹത്തില്‍ സന്നിവേശിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നെങ്കിലും ഈ ലേഖകനും ഇതിന്റെ പത്രാധിപരും ഒരു വേളയെങ്കിലും ആലോചിക്കേണ്ടതായിരുന്നു.
പൊതുജനങ്ങളെയോ സമൂഹത്തേയോ ഗൗനിക്കാത്ത ലക്കും ലഗാനുമില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തേയും അതിന്റെ പ്രാചരകരേയും എങ്ങനെ കടിഞ്ഞാണിടാം എന്ന ചിന്ത ലോകത്ത് പലയിടങ്ങളിലും സജീവമായി വരുന്നുണ്ട്. അതിന്റെ പ്രായോഗിക മാര്‍ഗങ്ങളായി വളര്‍ന്നു വരുന്ന സമാന്തര മാധ്യമ മേഖലയാണ്‌ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും ബ്ലോഗുകളും. ഇവയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ ഇത്തരം കിറുക്കന്‍ മാധ്യമസേനാധിപന്മാര്‍ക്ക് മൂക്കുകയറിടാന്‍ സാധിക്കും എന്നതിന്‌ നിരവധി ഉദാഹരണങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്‌. പക്ഷേ ദൗര്‍ഭാഗ്യവശാല്‍ ബ്ലോഗ്, സോഷ്യല്‍നെറ്റ്‌വര്‍ക്ക് മേഖലകളില്‍ മികവ് തെളിയിക്കുന്നവരും സജീവമായി ഇടപെടുന്നവരുമായ പലരും, ഇത്തരം ചര്‍ച്ചകളൊ, ചിന്തകളോ പ്രസരിപ്പിക്കുന്നതിന് തങ്ങളുടെ മേഖലകള്‍ വിനിയോഗിച്ച് കാണുന്നില്ല. പലരും, “ പ്രസിദ്ധീകരണങ്ങ്ലെപ്പോലും കവച്ചുവെയ്ക്കുന്ന പൈങ്കിളി സാഹിത്യങ്ങള്‍ക്കും, ലേഖനങ്ങള്‍ക്കുമാണ്‌ പ്രാധാന്യം നല്‍കുന്നത്. അപകടം മണക്കുന്നത് കൊണ്ട് കൂടിയായിരിക്കണം, കുത്തക മാധ്യമങ്ങള്‍ ബ്ലോഗുകളേയും, ബ്ലോഗര്‍മാരേയും നോട്ടമിട്ടു തുടങ്ങിയിട്ടുണ്ട്. ബ്ലോഗുകളും, സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളും തങ്ങളുടെ വിപണന താല്പര്യങ്ങള്‍ക്ക് മേല്‍ നിഴല്‍ വീഴ്ത്താന്‍ സാധ്യതയുണ്ട് എന്ന ബോധത്തില്‍ നിന്നുമാണ്‌ ഒരു ബ്ലോഗ് വാല്‍സല്യം പെട്ടെന്ന് ഇവരുടെ മാനേജ്മെന്റ് ഭാഗത്ത് നിന്നുമുണ്ടായി വരുന്നതെന്ന് മനസ്സിലാക്കാന്‍ വല്ലാതെ ആയാസപ്പെടേണ്ടതില്ല. ബ്ലോഗെഴുത്തുകാരെ പ്രൊമോട്ട് ചെയ്യാനെന്ന വ്യജേന ഇവര്‍ ഈ സമന്തര മാധ്യമ രംഗത്തെ നോട്ടമിടുന്നതു തന്നെ ഈ വ്യഗ്രതയിലാണ്‌. 
                                                                                                                    (തുടരും)

3 comments:

  1. ഇതൊക്കെയാണ് ഇന്ന് മാധ്യമ ധര്‍മ്മം ...സുഖിപ്പിക്കുക. രസിപ്പിക്കുക...നാളെ ചിലപ്പോള്‍ ഈ മാധ്യമപ്രവര്‍ത്തകര്‍ നമുക്ക് ഏതു തരത്തിലുള്ള വാര്‍ത്ത/ലേഖനം ആണ് വേണ്ടതെന്നു ഓരോ വീട്ടിലും വന്നു നമ്മളോട് ചോദിക്കാന്‍ തുടങ്ങും ..കാത്തിരിക്കുക.

    ReplyDelete

താങ്കളുടെ അഭിപ്രായം രേഖപ്പെടുത്താം....